Saturday, July 27, 2019


കെവിൻ കാർട്ടർ ആത്മഹത്യ ചെയ്തിട്ട് രണ്ടര പതിറ്റാണ്ട്.


കെവിൻ കാർട്ടർ ആരാണെന്ന് ചോദിച്ചാൽ എല്ലാവർക്കും അറിയണമെന്നില്ല. എന്നാൽ താഴെ കൊടുത്തിരിക്കുന്ന കാലത്തെ അതിജീവിച്ച, തീവ്രമായ ജീവിതാവസ്ഥയെ ക്യാമറയിൽ സന്നിവേശിപ്പിച്ച ഫോട്ടോ അത്രപെട്ടന്നൊന്നും ആർക്കും മറക്കാനും കഴിയില്ല. ലോകത്തെ കരയിപ്പിച്ച ആ ഫോട്ടോ പകർത്തിയ നിർഭാഗ്യവാനായ ഫോട്ടോഗ്രാഫർ ആണ് കെവിൻ കാർട്ടർ.
1993 - കലാപവും ദാരിദ്ര്യവും പട്ടിണിയും കൊണ്ട് വിറങ്ങലിച്ചു പോയ സുഡാൻ ജനത. എല്ലും തോലുമായി നരകതുല്യമായ ജീവിതം. കലാപത്തിലും പട്ടിണിയിലും ജീവൻ നഷ്ടപെട്ടത് ആയിരങ്ങൾക്കാണ്. ഐക്യരാഷ്ട്ര സഭയുടെ കീഴിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങൾ തിങ്ങി നിറഞ്ഞു ദുരിതപൂർണ്ണമായ അവസ്ഥ. ഒരു നേരെത്തെ വിശപ്പടക്കുന്നതിനായി കലാപങ്ങൾ സൃഷ്ടിക്കേണ്ടി വരുന്ന ദയനീയ കാഴ്ച്ചയായിരുന്നു എങ്ങും.
ജൊഹനാസ് ബർഗിലെ സൺഡേ പത്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഫോട്ടോഗ്രാഫർ ആയ കെവിൻ കാർട്ടർ. കൂടാതെ ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെയുള്ള പോരാട്ടവും കറുത്തവന്റെ ചെറുത്തുനിൽപ്പും ക്യാമറയിലാക്കിയ "ബാങ് ബാങ് ക്ലബ്‌ " എന്ന നാൽവർ സംഘത്തിൽ അംഗവുമായിരുന്നു കെവിൻ. യു എൻ സംഘത്തോടപ്പം ഏതാനും മണിക്കൂറുകൾ പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് കെവിനും സുഹൃത്തായ സിൽവയും കൂട്ടരും ദക്ഷിണ സുഡാനിലെ അയോഡു എന്ന ഗ്രാമത്തിൽ എത്തിയത്.
1993 മാർച്ച്‌ 23.
കെവിൻ തനിക്ക് കിട്ടിയ ചുരുങ്ങിയ സമയത്ത് സുഡാനിലെ യു എൻ ക്യാമ്പിനരികിൽ കൂടി പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പകർത്തികൊണ്ടിരിക്കുമ്പോഴാണ് ദയനീയമായ ഒരു ഞരക്കം കേട്ടത്. മനുഷ്യകുഞ്ഞാണോയെന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു രൂപം. അതൊരു പെൺകുട്ടിയാണെന്ന് കാർട്ടർക്ക് തോന്നി. ചുട്ടുപൊള്ളുന്ന വെയിലിൽ ശിരസ്സ് ഭൂമിയിലേക്ക് താഴ്ത്തി അഭയാർത്ഥി ക്യാമ്പിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്നു അവൾ. കൊടിയ വിശപ്പിന്റെ അടയാളമെന്നോണം എല്ലുകൾ ഉടലിന് പുറത്തേക്ക് ഉന്തിനിന്നിരുന്നു. സുഡാനിലെ ജീവിതത്തിന്റെ നേർകാഴ്ച്ചയായി ആ വാങ്മയചിത്രം ക്യാമറയിൽ പകർത്താൻ ശ്രമിക്കവേ പെടുന്നനെ ഒരു ശവംതീനി കഴുകൻ ആ പെൺകുട്ടിയുടെ തൊട്ടു പുറകിൽ പറന്നിറങ്ങി. മരണവും ജീവിതവും ഒന്നിച്ചു കണ്ട നിമിഷമായിരുന്നു കാർട്ടർക്ക് അത്. വിശപ്പായിരുന്നു കുഞ്ഞിനും കഴുകനും ! അസാധാരമായ കാഴ്ച്ച. ഇനി ഒരിക്കൽ ആവർത്തിക്കാൻ ഇടയില്ലാത്ത ഒരപൂർവ ദൃശ്യം.
ആ കുട്ടിയെ, "അർഹതയുള്ളതിന്റെ അതിജീവന"ത്തിന് വിട്ടുകൊടുത്തു കൊണ്ട് കഴുകൻ ചിറക് വിടർത്തുന്നതും കാത്ത്, ആ വിസ്മയ ചിത്രം പകർത്തുന്നതിനായി ഇരുപത് മിനുട്ടോളം അവിടെ തന്നെയിരുന്നുവെന്ന് കാർട്ടർ പിന്നീട് പറയുകയുണ്ടായി. പക്ഷേ കഴുകൻ ചിറക് വിടർത്തിയില്ല. കാർട്ടർ കുട്ടിയേയും കഴുകനെയും ഫ്രെയിമിലാക്കി നടന്നകന്നു.
കെവിൻ കാർട്ടർ പകർത്തിയ ആ ദൃശ്യം എക്കാലത്തെയും പട്ടിണിയുടെ ഏറ്റവും ഭീകരമായ കാഴ്ചയായിരുന്നു. അദ്ദേഹം വിറ്റ ആ ചിത്രം 1993 മാർച്ച്‌ 26-ന് ന്യൂയോർക്ക് ടൈംസും ദി മെയിൽ ആൻഡ് ഗാർഡിയൻ വീക്കിലിയും പ്രസിദ്ധപ്പെടുത്തി. ന്യൂയോർക്ക് ടൈംസ് ചിത്രത്തിനൊപ്പം അസാധാരണമായ ഒരു എഡിറ്റോറിയൽ നോട്ടും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ലോകത്തെ അസ്വസ്ഥപെടുത്തിയ ആ ചിത്രം കണ്ടവരുടെ, കത്തുകളിലൂടെയും ഫോൺ വിളികളുടെയും ഒരു പ്രളയം തന്നെയായിരുന്നു പത്രമോഫീസിലേക്ക് പിന്നീടുണ്ടായത്. പലരും കരയുന്നുണ്ടായിരുന്നു. അവർക്കെല്ലാം ഒറ്റ കാര്യം മാത്രമായിരുന്നു അറിയേണ്ടത് " ആ കുഞ്ഞ് രക്ഷപ്പെട്ടോ" എന്ന് വായനക്കാരുടെ ശല്യം സഹിക്കാതായപ്പോൾ പത്രം ഇങ്ങനെയറിയിക്കുകയുണ്ടായി :- കഴുകനിൽ നിന്ന് രക്ഷപ്പെടാനുള്ള ആരോഗ്യം ആ കുഞ്ഞിനുണ്ടായിരുന്നു. പക്ഷേ കുഞ്ഞിന് എന്ത് സംഭവിച്ചു എന്ന് ഞങ്ങൾക്കറിയില്ല.
കുഞ്ഞിനെ രക്ഷപ്പെടുത്താതെ ഫോട്ടോയെടുക്കാൻ വ്യഗ്രത പൂണ്ട കാർട്ടർക്ക്മേൽ ലോകം പൊട്ടിത്തെറിച്ചു. ചിത്രത്തിൽ അദൃശ്യനായ മറ്റൊരു കഴുകൻ ഉണ്ടെന്നും, അത് കെവിൻ കാർട്ടർ എന്ന ഫോട്ടോഗ്രാഫർ ആണെന്നും വരെ ചിലർ എഴുതി. അധിക്ഷേപവും കുറ്റപ്പെടുത്തലും താൻ കണ്ട കാഴ്ചയുടെ ഭീകരതയിലും മനം നൊന്ത കാർട്ടർ വിഷാദ രോഗത്തിലേക്ക് എറിയപ്പെട്ടു. 1994 ഏപ്രിൽ 12-ന് ന്യൂയോർക്ക് ടൈംസിൽ നിന്നും കാർട്ടറേ തേടി ഒരു ഫോൺകാൾ വന്നു. ലോകമനസാക്ഷിയെ ഞെട്ടിപ്പിച്ച ആ ചിത്രത്തിന് ഏറ്റവും മികച്ച ഫോട്ടോഗ്രാഫർക്കുള്ള ആ വർഷത്തെ പുലിറ്റ്സർ പുരസ്‌കാരം ലഭിച്ചതറിയിക്കുന്നതിന് വേണ്ടിയായിരുന്നു അത്. സന്തോഷത്താൽ മതിമറന്നാഹ്ലാദിക്കേണ്ട നിമിഷങ്ങൾ ആയിരുന്നിട്ടും കാർട്ടർ നിർവികാരനായിരുന്നു. താൻ ക്യാമറയിൽ പകർത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിയാത്തതിലുള്ള കുറ്റബോധവും സങ്കടവും അപ്പോഴേക്കും കാർട്ടറെ ജീവിതത്തിൽ

നിന്നും പൂർണ്ണമായും അകറ്റിയിരുന്നു. തനിക്ക് രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കാവുമായിരുന്ന ആ കുഞ്ഞിന്റെ ഓർമ്മകൾ നിരന്തരം വേട്ടയാടപ്പെട്ടപ്പോൾ 1994 ജൂലൈ 27-ന് മുപ്പത്തിനാലാം വയസിൽ കാർട്ടർ ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് തൊട്ടു മുൻപ് കാർട്ടർ തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു :-




I'am really sorry, really sorry. The pain of life overrides the joy to the point that joy does not exist.. Iam depressed.. without phone.. money for child support.. money for depts.. money !!! ... Iam haunted by the vivid memories of killing and corpses and anger and pain... of starving or wounded children, of trigger happy madmen, often police, of killer executioners... I have gone to join ken if I am that lucky. '
കാർട്ടർ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാവുന്നു. അദ്ദേഹം പകർത്തിയ ചിത്രം, പട്ടിണി എന്ന ഭീകരതയെ ലോകത്തിന് മുൻപിൽ എടുത്തുകാട്ടാൻ കഴിഞ്ഞു. ആ ചിത്രം ഉണ്ടാക്കിയ സഹതാപ തരംഗം ആഫ്രിക്കയിലേക്ക് കൂടുതൽ ഫണ്ടുകളും ഭക്ഷണവും ഒഴുകിയെത്താൻ കാരണമായി എന്നത് സത്യമാണ്. എന്നാൽ ഇന്നും പല രാഷ്ട്രങ്ങളിലും ആഭ്യന്തര കലാപങ്ങളാലും യുദ്ധങ്ങൾ മൂലവും പട്ടിണിയിലും പോഷകാഹാര കുറവിലും മരിച്ചുവീഴുന്ന കുട്ടികളുടെ എണ്ണം വളരെ
വലുതാണ്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവികസന സൂചിക പ്രകാരം സംഖ്യ 200 കോടിക്ക് മുകളിലാണ്. ലോകത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ രണ്ട് ശതമാനം ഉണ്ടെങ്കിൽ ലോകത്തിന്റെ കണ്ണീരൊപ്പൊൻ അത് മതിയാകും. അതുകൊണ്ട് തന്നെ കാർട്ടറുടെ ചിത്രം മാത്രമല്ല അദ്ദേഹത്തിന്റെ മരണവും ഒരു ഓർമപ്പെടുത്തലാണ് നമുക്ക്. 


അടിക്കുറിപ്പ് :

  1. താൻ പകർത്തിയ ഞെട്ടിപ്പിക്കുന്ന കാഴ്ചയെകുറിച്ചും, കഴുകനെ ഓടിച്ചതിന് ശേഷമാണ് താൻ അവിടെ നിന്ന് പോന്നതെന്നും കെവിൻ സിൽവയോടു സൂചിപ്പിച്ചതായി പറയപ്പെടുന്നു.
  2. കെവിൻ കാർട്ടർ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോഴേക്കും കഴുകൻ പറന്നകന്നിരുന്നെന്നും, ഭക്ഷണം വാങ്ങാനുള്ള തിരക്കിൽ മാതാപിതാക്കൾ ഓടുമ്പോൾ ഒറ്റപ്പെട്ട കുട്ടിയാണെന്നും. പിന്നീട് അവർ തിരിച്ചെത്തി കുട്ടിയെ കൊണ്ടുപോയെന്നും കെവിനോടപ്പമുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ വെളിപ്പെടുത്തിയതായി വാർത്തയുണ്ടായിരുന്നു.
  3. അവിടെ ഉണ്ടായിരുന്ന കുട്ടി പെൺകുട്ടി ആയിരുന്നില്ലെന്നും ആൺകുട്ടിയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞതായി വാർത്തയുണ്ടായിരുന്നു.

Friday, July 26, 2019

കാർഗിൽ വിജയത്തിന് 20 വയസ്സ്





ഇന്ത്യൻ ജനതയുടെ ആത്മാഭിമാനം വാനോളം ഉയർത്തി കാർഗിലിലെ ടൈഗർ ഹില്ലിന്റെ ഉത്തുംഗശ്രുംഗത്തിൽ ഇന്ത്യൻ പട്ടാളം വിജയഭേരി മുഴക്കി ത്രിവർണ്ണാങ്കിത പതാക പാറിച്ച ദിനത്തിന് 20  വയസ്സ് .കൃത്യമായി പറഞ്ഞാൽ 1999 മെയ് മാസം 8 മുതൽ ജൂലൈ മാസം 26 വരെ നടന്ന ഇന്ത്യ -പാക് യുദ്ധത്തിലാണ് അസ്ഥികൾ പോലും നുറുങ്ങുന്ന കാർഗിലിന്റെ മഞ്ഞുമലകളിൽ നിന്ന് പാക് സൈനികരെയും തീവ്രവാദികളെയും തുരത്തിയോടിച്ചത്‌ .അതോടപ്പം മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച് വീരേതിഹാസം രചിച്ച ധീരസൈനികരുടെ ജ്വലിക്കുന്ന ഓർമ്മ പുതുക്കുന്ന ''വിജയദിവാസ്'' കൂടിയാണ് ഈ ദിവസം . ഇന്ത്യയ്ക്ക് 527 സൈനികരെ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന കാർഗിൽ യുദ്ധത്തെക്കുറിച്ച് ഒരന്വേഷണം ;-

മഞ്ഞുപുതഞ്ഞു കിടക്കുന്ന കാശ്മീരിലെയും ലഡാക്കിലെയും മലനിരകളിൽ ,ശ്രീനഗറിൽ നിന്നും 205 കിലോമീറ്ററും ലേയിൽ 230 കിലോമീറ്ററും അകലെയാണ് കാർഗിൽ .കാർഗിൽ എന്ന വാക്ക് രൂപമെടുത്തത് ''കോട്ട ''എന്നർത്ഥം വരുന്ന ''ഖർ '' അതുപോലെ ''ഇടം''എന്നർത്ഥം വരുന്ന ''കിൽ '' എന്നി രണ്ടു വാക്കുകൾ കൂടിചേർന്നാണ് .അതായത് കാർഗിൽ എന്നുവെച്ചാൽ കോട്ടകൾക്ക് ഇടയിലുള്ള സ്ഥലം എന്നർത്ഥം .പഴയ കാലത്ത്  കാർഗിലിന് ചുറ്റും രാജാക്കന്മാരുടെ കോട്ടകൾ ഉണ്ടായത് കൊണ്ടോ മലനിരകൾ കോട്ടയെപ്പോലെ നിലനിൽക്കുന്നത് കൊണ്ടോ ആയിരിക്കാം ആ പേര് വന്നത് .പാക്കിസ്ഥാന്റെയും ഇന്ത്യയുടേയും അതിർത്തി പങ്ക് വെക്കുന്ന ഈ സ്ഥലത്തിന് രണ്ട് രാജ്യങ്ങളെയും സംബധിച്ചിടത്തോളം തന്ത്രപ്രധാനമായ സ്ഥാനമുണ്ട് .


1947 -ൽ ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്രരാഷ്ട്രങ്ങളായി മാറിയപ്പോൾ, ഇന്ത്യ ജനാധിപത്യത്തെ പരിപോഷിപ്പിച്ചപ്പോൾ പാക്കിസ്ഥാൻ മതമൗലികവാദത്തിലേക് തിരിയുകയാണ് ഉണ്ടായത് .മതമൗലികവാദം പിന്നീട്  മതതീവ്രവാദത്തെ വളർത്തുകയാണ് ഉണ്ടായത്. ജനാധിപത്യം പേരിന് മാത്രം .എല്ലാകാലത്തും പാക്കിസ്ഥാനിൽ രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. പാക്ക് പട്ടാളവും ചാരസംഘടനയായ ഐ എസ് ഐ യും ആയിരുന്നു യഥാർത്ഥത്തിൽ പാകിസ്താനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് .തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ അവരുടെ കയ്യിലെ പാവകൾ മാത്രമായിരുന്നു .ഇന്ത്യയ്‌ക്കെതിരെ വളർത്തിക്കൊണ്ട് വന്ന തീവ്രവാദം ഭസ്മാസുരന് വരം കൊടുത്തതുപോലെ പാക്കിസ്ഥാന് തന്നെ വിനയായിത്തീർന്നു .സാമ്പത്തികമായും രാഷ്ട്രീയമായും അസ്ഥിരമായ ഒരു പാക്കിസ്ഥാനെയാണ് നമുക്ക് ഇന്ന് കാണാൻ കഴിയുന്നത് .രാഷ്ട്രീയമായ അവരുടെ ഐഡിയോളജി എന്ന് പറയുന്നത് ഇന്ത്യയ്‌ക്കെതിരെ തിരിയുക എന്നത് മാത്രമാണ് .ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലായിരിക്കണം കാർഗിൽ നുഴഞ്ഞുകയറ്റത്തെ കാണേണ്ടത് .

കാശ്മീരിനെ ചൊല്ലിയുള്ള ഇന്ത്യ -പാക് പ്രശനങ്ങൾ പരിഹരിക്കാൻ എല്ലാകാലത്തും ശ്രമം നടന്നിരുന്നു .അങ്ങനെയൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് 1999 ഫെബുവരി 20 -ന് അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാഷ് ഷെരീഫുമായി   നടത്തിയ നയതന്ത്ര നീക്കം . പസ്പരം വിശ്വാസം വളർത്തുന്നതിന്റെ ആദ്യചുവടായി രണ്ടു രാജ്യങ്ങളിലെയും അതിർത്തികൾ അപ്രസക്തമാക്കി കൊണ്ട് ബസ് സർവീസ് ആരംഭിക്കുന്നത് .സദാ -എ -സർഹദ്  (അതിർത്തിയുടെ സ്വരം) എന്ന ബസ് വാഗാ അതിർത്തി കടന്ന് പാക്കിസ്ഥാനിൽ എത്തിയപ്പോൾ അതിൽ ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയിയും ഉണ്ടായിരുന്നു.അതിർത്തിയിലെ പാക്ക് മണ്ണിൽ ബസ് നിർത്തുകയും അതിൽ നിന്നും ഇറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രി അവിടെ കാത്തുനിന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയായ നവാഷ് ഷെരീഫിനെ ആലിംഗനം ചെയ്തു .ഏറെക്കാലം പരസ്പരം പോരടിച്ചുകൊണ്ടിരുന്ന രണ്ട് രാഷ്ട്രങ്ങളിലെ വൈരാഗ്യത്തിൻറെ കനലുകൾ എരിഞ്ഞു തീർന്നെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ എഴുതി .

എന്നാൽ ,പ്രധാനമന്ത്രിയുടെ സൗഹൃദ സന്ദർശനത്തിനും ബസ് നയതന്ത്രത്തിനുമെതിരെ പാക്കിസ്ഥാനിൽ വൻ പ്രതിഷേധങ്ങളും

പ്രകടനങ്ങളും നടന്നു. വാജ്‌പേയ് തന്റെ സ്വതസിദ്ധമായ കാവ്യാത്മക ശൈലിയിൽ പാകിസ്ഥാനിലെ സദസ്സിനെ നോക്കി ഇങ്ങനെ പറഞ്ഞു ;-

        '' ശത്രുതയ്ക്കായി നമ്മൾ ഏറെക്കാലം ചെലവിട്ടില്ലേ ...ഇനി സൗഹൃദത്തിനും ഒരവസരം നൽകിക്കൂടെ ''...? ആ സദസ്സ് വാജ്‌പേയിയുടെ ഈ ചോദ്യത്തെ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു .

ഇന്ത്യ ആത്മാർത്ഥതയോടെ നടത്തിയ ഈ നയതന്ത്ര നീക്കങ്ങളിലൊന്നും സഹകരിക്കാതെയും ബഹിഷ്കരിച്ചും ഒരാൾ മാറിനിന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല .പാകിസ്ഥാൻ ചീഫ് ഓഫ് ആർമി സ്റ്റാഫ് അംഗമായ \ജനറൽ പർവേഷ് മുഷറഫ് ആയിരുന്നു അത് . ഒരു വൻചതി അണിയറയിൽ ഒരുങ്ങുന്ന കാര്യം ഇന്ത്യയ്ക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം . പാക്കിസ്ഥാനിലെ രണ്ട് അധികാരകേന്ദ്രങ്ങളെ കുറിച്ചുള്ള അജ്ഞതയാണ്  അവരുടെ കുടിലതന്ത്രങ്ങൾ മനസിലാക്കാൻ ഇന്ത്യയ്ക്ക് പറ്റാതെ പോയതിന് കാരണമെന്ന് പറഞ്ഞുകൂടാ , പ്രശനം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ ആത്മാർത്ഥതയായിരുന്നു ആ പോരായ്മയ്ക്ക് കാരണമെന്ന് പറയുന്നതാകും ശെരി .

ഇന്ത്യയും പാക്കിസ്ഥാനിലെ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുമായി നടത്തിയ നയതന്ത്ര നീക്കത്തെ പരാജയപ്പെടുത്തുന്നതിനുള്ള ശ്രമം പാക്ക് മിലിറ്ററിയും   ഐ എസ് ഐ-യും ആരംഭിച്ചത് 1998 നവംബറിൽ ആണ് .കൃത്യമായി പറഞ്ഞാൽ വാജ്‌പേയ് നയതന്ത്ര നീക്കവുമായി വാഗയിൽ ബസിറങ്ങുന്നതിന് മൂന്ന് മാസങ്ങൾക്ക് മുൻപ് .പാക്കിസ്ഥാനിലെ ടെൻത് കോറിൻറെ കമാന്റിംഗ്‌ ആർട്ടിലറി ഓഫീസറായിരുന്ന ലെഫ്റ്റന്റ്‌ ജനറൽ മെഹമൂദ് അഹമ്മദ്, നോർത്തേൺ ഫ്രണ്ടിയർ consta ജനറലുമായ ജാവേദ് ഹസ്സൻ , കാശ്മീർ വംശജനായ പാക്കിസ്ഥാൻ സൈന്യത്തിലെ ചീഫ് ഓഫ് ജനറൽ സ്റ്റാഫായിരുന്ന ജനറൽ മുഹമ്മദ് അസ്സീസ് എന്നീ മൂന്ന് ജനറൽമാർ ,കമാണ്ടറും തങ്ങളുടെ ചീഫ് ആയ ജനറൽ പർവേഷ് മുഷറഫിനെ ചെന്ന് കാണുകയുണ്ടായി .ഇവർ നാല് പേരും ചേർന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പാക്ക് സൈന്യത്തിന്റെ മനസ്സിൽ പൊട്ടിമുളയ്ക്കുകയും എന്നാൽ ആരും ധൈര്യപ്പെടാതിരുന്ന വലിയ പ്രത്യാഘാതം തന്നെ ഉണ്ടായേക്കാവുന്ന ഗൂഢാലോചന പ്രാവർത്തികമാക്കാൻ തിരുമാനിക്കുകായായിരുന്നു .

കാർഗിൽ ജില്ലയിലെ കാലാവസ്ഥ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. അതിശൈത്യം ഏറെനാൾ നീണ്ടുനിൽക്കുന്നതും വേനൽ വരണ്ടതും ഹ്രസ്വവുമായിരുന്നു .വേനൽക്കാലത്ത് 30 ഡിഗ്രി വരെ ഉയരുന്ന താപനില ശൈത്യകാലം എത്തുമ്പോഴേക്കും അത് -35 ഡിഗ്രിയിലേക്ക് താഴുന്നു . കാർഗിൽ ജില്ലയിലെ പടിഞ്ഞാറൻ അതിർത്തിയിലൂടെയാണ് വിവാദമായ നിയന്ത്രണരേഖ കടന്നു പോകുന്നത്. ഇന്ത്യയും പാക്കിസ്ഥാനും പങ്കിട്ടെടുക്കുന്ന കാശ്മീരിന്റെ ചെങ്കുത്തായ മലകൾക്കിടയിൽ രണ്ടുഭാഗങ്ങളിലും ബങ്കറുകൾ പണിത് രണ്ടു രാജ്യങ്ങളിലെയും സൈനികർ ഈ അദൃശ്യരേഖയിൽ പരസ്പരം ബഹുമാനത്തോടെ കവലിരിക്കുന്നു .

കടുത്ത മഞ്ഞുവീഴ്ചയുള്ള ശൈത്യകാലത്ത് അവിടെ സൈനികകാവൽ ദുഷ്കരമാകുമ്പോൾ തങ്ങളുടെ ബങ്കറുകൾ ഉപേക്ഷിച്ച് സൈനികർ അടുത്തുള്ള സൈനിക ബാരക്കിലേക്ക് പോകുമായിരുന്നു .വേനൽക്കാലം വരെ ഒരു പട്ടാളക്കാരന്റെയും ഇടപെടൽ കൂടാതെ തന്നെ ലൈൻ ഓഫ് കൺട്രോൾ സംരക്ഷിച്ചു പോകുന്നു .രണ്ടു ഭാഗത്തേക്കും യാതൊരുവിധ പ്രകോപനങ്ങളും ഉണ്ടാവരുതെന്നാണ് അലിഖിതമായ നിയമം .പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ആ അലിഖിതനിയമം 1999 -ൽ പാക്കിസ്ഥാൻ ഏകപക്ഷിയമായി ലംഘിച്ചു .

1999 നവംബറിൽ കൂടിയ നാല് ജനറൽമാരുടെയും രഹസ്യയോഗത്തെ തുടർന്ന് റാവൽപിണ്ടിയിലെ പാക് മിലിട്ടറി ഹെഡ് ക്വാർട്ടേസിൽ നിന്ന് ഒരു രഹസ്യഉത്തരവ് പാക് അതിർത്തി സൈന്യത്തെ തേടിയെത്തി .ഇന്ത്യൻ സൈന്യം ഉപേക്ഷിച്ചുപോയ ദ്രാസ്സ് -കാർഗിൽ സെക്ടറിലെ ബങ്കറുകളും പോസ്റ്റുകളും കൈയ്യേറുക ,അതായിരുന്നു കിട്ടിയ ഉത്തരവ് .വാഗാ അതിർത്തിയിൽ വാജ്‌പേയിയും നവാസ് ഷെരീഫും സമാധാനത്തിന്റെ ഹസ്തദാനവുമായി മുന്നോട്ട് പോകുമ്പോഴാണ് പാക് സൈന്യം ആ സൗഹൃദത്തിന്റെ മറവിൽ കാർഗിലിലെ 135 ഇന്ത്യൻ മിലിട്ടറി പോയന്റുകളിൽ കടന്ന് കയറി 130 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ മണ്ണ് കയ്യേറി അവിടെ പാക് പതാക പാറിച്ചത് .

ഇന്ത്യൻ ഇന്റലിജൻസ് വിഭാഗമൊന്നാകെ പരാജയപ്പെടുകയായിരുന്നു അവിടെ .പാക് സൈന്യത്തിന്റെ മുൻകാല ചെയ്തികൾ വിലയിരുത്തിയാൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് പറ്റിയ വലിയൊരു വീഴ്ചയായി മാത്രമേ കാണാൻ കഴിയൂ .രാജ്യസുരക്ഷയിൽ ഒരിക്കലും വരുത്താൻ പാടില്ലാത്ത പിഴവ് കൂടിയായിരുന്നു അത് . വാജ്‌പേയിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവും ലഭിച്ചിരുന്നില്ല .പാക്കിസ്ഥാൻ മിലിട്ടറിയുടെ സ്വഭാവം വെച്ച് നോക്കിയാൽ നവാസ് ഷെരീഫിന് പോലും ഇതിനെക്കുറിച്ച് അറിവ് കാണില്ല എന്നെ കരുതാൻ കഴിയു .അതിർത്തിയിൽ നടക്കുന്ന കയ്യേറ്റത്തെക്കുറിച്ച് ഒരു ബോധ്യവും ഇല്ലാതിരുന്ന വാജ്പയിയും നവാസ് ഷെരീഫും ചേർന്ന് 1999 മാർച്ച് 21 -ന് ''ലാഹോർ'' പ്രഖ്യാപനത്തിൽ ഒപ്പ് വെച്ചു .

1999 മേയ് മൂന്നിന് താഷി നംഗ്യാൻ എന്ന പ്രദേശവാസി തന്റെ സുഹൃത്തുക്കളോടപ്പം ജുബാർ മലയിടുക്കിലേക്ക് ആടിനെ മേയ്ക്കാൻ പോയത് . കൂട്ടം തെറ്റിയ ഒരു യാക്കിനെ തന്റെ ബൈനോക്കുലറിലൂടെ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് യാഷി യാദൃശ്ചികമായി അങ്ങകലെ കറുത്ത പത്താണി സൽവാർ കമ്മീസ് ധരിച്ച പാക് പട്ടാളക്കാരെ കാണുന്നത് .അവർ അവിടെ ബങ്കറുകൾ കുഴിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ യാഷി തിരിച്ചു വന്നയുടൻ വിവരം പട്ടാളക്കാരെ അറിയിച്ചു .ആർമി പിറ്റേദിവസം പട്രോളിംഗ് സംഘത്തെ അങ്ങോട്ട് അയച്ചു,അവിടെവെച്ച് പാക്ക് പട്ടാളക്കാരും തമ്മിൽ ചെറിയ രീതിയിൻ സംഘർഷമുണ്ടായെങ്കിലും ,അപ്പോഴൊന്നും പാക് സൈന്യത്തിന്റെ അധിനിവേശത്തിന്റെ ഗുരുതരാവസ്ഥ ഇന്ത്യൻ സൈന്യത്തിന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം .ഇന്ത്യൻ സൈന്യത്തിന് ആ ബോധ്യം വന്നതാകട്ടെ ക്യാപ്റ്റൻ സൗരവ് കാലിയയുടെ നേതൃത്വത്തിൽ പട്രോളിംഗിന് പോയ ഒരു സംഘം അപ്പാടെ അപ്രത്യക്ഷമായതോട് കൂടിയാണ് .



                                                                                                                        തുടരും 



















.

Saturday, July 20, 2019


അമ്പളിമാമനെ കീഴടക്കിയിട്ട് 50 വർഷം.


"മനുഷ്യന് ഒരു ചെറിയ കാൽവയ്പ്. മനുഷ്യരാശിക്ക് ഒരു വമ്പൻ കുതിപ്പ് "-ആദ്യമായി ചന്ദ്രനിൽ മുഴങ്ങിയ ഈ ശബ്ദത്തിന് ഇന്നേക്ക് അമ്പത് വർഷം പൂർത്തിയാവുന്നു. ബാലമനസ്സുകളിലും കവിഭാവനകളിലും കാല്പനിക സ്വപ്നമായി മാത്രം നിറഞ്ഞു നിന്ന ചന്ദ്രൻ എന്ന അത്ഭുത പ്രതിഭാസം മനുഷ്യരാശിയുടെ നിശ്ചയദാർഢ്യത്തിനും അടങ്ങാത്ത അഭിവാഞ്ജയ്ക്കും സാഹസികതയ്ക്കും മുന്നിൽ കീഴടങ്ങിയതോടെ അതിരുകളില്ലാത്ത ബഹിരാകാശ മോഹങ്ങളും സ്വപ്നങ്ങളും അവന്റെ മുന്നിൽ ചിറക് വിരിച്ചു. നീൽ ആംസ്ട്രോങ് അഭിപ്രായപ്പെട്ടതുപോലെ വലിയൊരു കുതിപ്പ് തന്നെയാണ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ചാന്ദ്രദൗത്യം ശാസ്ത്രത്തിനും മനുഷ്യ സമുദായത്തിന് ആകെയും നൽകിയത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോക ശക്തിയായി ഉയർന്ന് വന്ന അമേരിക്കയും അന്നത്തെ സോവിയറ്റ് യൂണിയനും (ഇന്നത്തെ റഷ്യ ) തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഭാഗമായുള്ള ശാസ്ത്രമത്സരമായിരുന്നു അമേരിക്കയുടെ ചാന്ദ്രദൗത്യത്തിന്റെ അടിസ്ഥാനം. അന്നുവരെ എല്ലാ


ബഹിരാകാശനേട്ടങ്ങളും സോവിയേറ്റിന്റെ പേരിലായിരുന്നു കുറിക്കപ്പെട്ടിരുന്നത്. ഒന്നിനു പിറകെ ഒന്നായി ബഹിരാകാശ സ്വപ്‌നങ്ങൾ പരാജയപ്പെട്ട് പ്രതിരോധത്തിലായ അമേരിക്കയ്ക്ക് ആത്മാഭിമാനവും മേധവിത്വവും വീണ്ടെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്ന ജോൺ എഫ് കെന്നഡി 1961മെയ്‌ 25- ന് അമേരിക്കൻ കോൺഗ്രസിൽ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തി.
"ചന്ദ്രനിൽ ആദ്യം ആളെ ഇറക്കുകയും, തിരികെ ഭൂമിയിൽ എത്തിക്കുകയും ചെയ്യുന്ന രാജ്യം അമേരിക്കയായിരിക്കും."
റഷ്യക്കെതിരെ നടത്തിയ വെല്ലുവിളി വിജയകരമായി പൂർത്തിയാക്കേണ്ട ഉത്തരവാദിത്വം നാസയ്ക്കായിരുന്നു. ആ വെല്ലുവിളി പൂർത്തിയാക്കാൻ വേണ്ടി വന്നത് പത്തിലേറെ ദൗത്യങ്ങളും. അപ്പോളോ 1 പേടകം യാത്രയ്ക്ക് മൂന്നാഴ്ച്ച മുൻപ് പരീക്ഷണത്തിനിടയിൽ അഗ്നിക്കിരയായി. മൂന്ന് ബഹിരാകാശയാത്രികരും വെന്തു മരിച്ചു. ആദ്യ പരീക്ഷണത്തിന്റെ പരാജയത്തെ തുടർന്ന് അപ്പോളോ 2, 3 പദ്ധതികൾ ഉപേക്ഷിച്ചു. പിന്നീട് അപ്പോളോ ആറ് വരെയുള്ള ദൗത്യങ്ങൾ ആളില്ലാതെയുള്ള പരീക്ഷണ പറക്കലുകളായിയിരുന്നു. ഏഴും എട്ടും ദൗത്യങ്ങളിൽ മനുഷ്യനെ ഉൾപ്പെടുത്തിയുള്ള പരീക്ഷണങ്ങൾ വിജയകരമായി നടന്നു. അപ്പോളോ എട്ട് മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥം വരെ എത്തിച്ച് തിരിച്ചിറക്കി. അപ്പോളോ 9 ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ പറ്റുന്ന രീതിയിൽ ഡിസൈൻ ചെയ്ത ലൂണാർ മൊഡ്യൂൾ ഉപയോഗിച്ചു.
അപ്പോളോ 10 മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കുന്നതിലേക്കുള്ള അവസാന പരീക്ഷണമായിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ മാത്രം എത്തിയ പര്യവേഷകർ ചന്ദ്രനിൽ കാല് കുത്തിയിരുന്നെങ്കിൽ അവർക്ക് തിരിച്ച് ഭൂമിയിൽ എത്താൻ കഴിയുമായിരുന്നില്ല. കാരണം, ദൗത്യം രൂപകൽപ്പന ചെയ്തിരുന്നവർ കരുതിക്കൂട്ടി ഇന്ധനം കുറച്ച ലൂണാർ മോഡ്യൂലാണ് അപ്പോളോ പത്തിൽ വിക്ഷേപിച്ചതെന്നാണ് ചരിത്രം പറയുന്നത്.
കഠിനമായ പത്ത് പരീക്ഷണ ദൗത്യങ്ങൾക്ക് ശേഷം അമേരിക്കയ്ക്കുണ്ടായ ആത്മവിശ്വാസം സ്വപ്‌നതുല്യമായ നേട്ടത്തിന് അവരെ പ്രാപ്തമാക്കി. ഇതിന് വേണ്ടി ചരിത്രത്തിൽ അതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും വലിയതും ശക്തിയേറിയതുമായ റോക്കറ്റിന് നാസ രൂപം നൽകി. 'സാറ്റേൺ 5' എന്ന ഈ ഭീമൻ റോക്കറ്റിന് 110.6 മീറ്റർ നീളവും 2700 ടൺ ഭാരവുമുണ്ടായിരുന്നു. അതായത് 30 നില കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു റോക്കറ്റിന്.
1969 ജൂലൈ 16-ന് അമേരിക്കൻ സമയം രാവിലെ 9.32- ന് ഫ്ലോറിഡ ഐലൻഡിലെ കേപ്പ് കാനവർ വിക്ഷേപണത്തറയിൽ നിന്ന് നീൽ ആംസ്‌ട്രോങും എഡ്വിൻ ആൽഡ്രിനും മൈക്കിൾ കോളിൻസും യാത്ര തിരിച്ചു. ജൂലൈ 20-ആം തീയതി നീൽ ആംസ്‌ട്രോങും പിന്നീട് 20 മിനുട്ടിന് ശേഷം എഡ്വിൻ ആൽഡ്രിനും ചന്ദ്രന്റെ മണ്ണിൽ കാല് കുത്തി കൊണ്ട് അവിസ്മരണീയമായ ആ ചരിത്ര മുഹൂർത്തം ലോകത്തിന് സമ്മാനിച്ചു. രണ്ടര മണിക്കൂർ അവിടെ ചെലവഴിച്ച്, ചില പരീക്ഷണ ഉപകരണങ്ങൾ അവിടെ സ്ഥാപിക്കുകയും ചെയ്തു.
മണ്ണും പറയുമടക്കമുള്ള 22 കിലോയോളം വസ്തുക്കൾ അവിടെ നിന്ന് ശേഖരിക്കുകയുണ്ടായി. പിന്നീട് ഈഗിൾ എന്ന പേടകത്തിൽ കയറി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കും തുടർന്ന് മൈക്കിൾ കോളിൻസ് നയിക്കുന്ന മാതൃപേടകമായ കൊളംബിയ വഴി ഭൂമിയിലേക്കും തിരിച്ചു. നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു. അപ്പോളോ 11 ദൗത്യം പൂർത്തീകരിച്ചു ശാന്തസമുദ്രത്തിൽ പതിക്കുമ്പോൾ ചെറുപേടകത്തിൽ വെറും പതിനൊന്ന് സെക്കൻഡ് കൂടി പ്രവർത്തിക്കാനുള്ള ഇന്ധനം മാത്രമേ അപ്പോൾ അവശേഷിച്ചിരുന്നുള്ളുവത്രേ. നീൽ ആംസ്‌ട്രോങും എഡ്വിൻ ആൽഡ്രിനും ഇന്നേവരെ മനുഷ്യരാശിയിൽ ആരും ചെയ്യാൻ ഒരുമ്പെടാത്ത മഹാ ദൗത്യത്തിന് പുറപ്പെടുമ്പോൾ അവർ തിരിച്ചു വരുമെന്ന് ഭൂമിയിൽ ആർക്കും ഉറപ്പുണ്ടായിരുന്നില്ല. എന്തായാലും വിജയകരമായി പൂർത്തിയാക്കിയ ആ പ്രയാണം ലോകജനതയിൽ 53 കോടി ആളുകൾ ടെലിവിഷനിലൂടെ തത്സമയം കാണുകയുണ്ടായി.
ജോൺ എഫ് കെന്നഡിയുടെ പ്രഖ്യാപനം പൂർത്തിയാകുമ്പോൾ അമേരിക്കൻ പ്രസിഡന്റ്‌ സ്ഥാനത്ത് റിച്ചാർഡ് നിക്സൺ ആയിരുന്നു. അമ്പത് വർഷങ്ങൾക്ക് മുൻപ് ചാന്ദ്രദൗത്യത്തെക്കുറിച്ച് ലോകജനതയെ അഭിസംബോധന ചെയ്യാൻ രണ്ട് പ്രസംഗങ്ങൾ നിക്‌സൺ തയ്യാറാക്കി വെച്ചിരുന്നത്രെ. അതിൽ ഒന്ന് ഇപ്രകാരമായിരുന്നു :-
"സമാധാനപൂർവ്വം പര്യവേഷണം നടത്താൻ ചന്ദ്രനിലേക്ക് പോയവർ, ചന്ദ്രന്റെ മടിത്തട്ടിൽ അന്ത്യവിശ്രമം കൊള്ളട്ടെയെന്ന് വിധി നിശ്ചയിച്ചിരിക്കുന്നു. ധീരരായ ഇവർക്ക് (നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ ) അറിയാം ജീവിതത്തെ സംബന്ധിച്ച പ്രതീക്ഷകൾ അവസാനിച്ചെന്ന്. ഒപ്പം ഈ ബലിദാനത്തിലൂടെ മനുഷ്യരാശിക്ക് പ്രതീക്ഷകൾ നല്കാനുണ്ടെന്നും മാനവകുലത്തിന്റെ ഏറ്റവും മഹനീയ ലക്ഷ്യത്തിന് വേണ്ടിയാണ് ഈ രണ്ട് പേരും ജീവത്യാഗം ചെയ്യുന്നത്, -സത്യത്തിനും അറിവിനും വേണ്ടിയുള്ള അന്വേഷണം. അവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഒപ്പം ഈ രാജ്യവും ലോകവുമുണ്ട്.അജ്ഞാതമായ ഒരു രാജ്യത്തേക്ക് അവരെ അയക്കാൻ ധൈര്യം കാട്ടിയ ഭൂമിയുമുണ്ട്. ഇവർക്കെല്ലാം പിന്നാലെ ഇനിയും പര്യവേഷകർ യാത്ര ചെയ്യും. പക്ഷേ, അവരെല്ലാം വീടണയുക തന്നെ ചെയ്യും. "
1969 ജൂലായിൽ അപ്പോളോ 11 മിഷൻ പരാജയപ്പെടുകയും അതിലെ യാത്രികരിൽ നീൽ ആംസ്‌ട്രോങും എഡ്വിൻ ആൽഡ്രിനും തിരിച്ചു ഭൂമിയിൽ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കിൽ ലോകജനതയെ അഭിസംബോധന ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ്‌ നിക്സൺ കരുതിവെച്ചിരുന്ന രണ്ട് പ്രസംഗങ്ങളിൽ ഒന്നായിരുന്നു ഇത്. ഒരു പക്ഷേ സന്തോഷത്തോടെ ഉപേക്ഷിക്കപ്പെട്ട ഒരേയൊരു പ്രസംഗവും ഇതായിരിക്കാം.
അപ്പോളോ 11 ഒരു തുടക്കം മാത്രമായിരുന്നു. തുടർന്ന് അപ്പോളോ 20 വരെയുള്ള ദൗത്യങ്ങൾ നാസ പ്രഖ്യാപിച്ചു. അപ്പോളോ 13 ഒഴികെയുള്ള ആറ് ദൗത്യങ്ങൾ വിജയകരമായി. പത്തോളം മനുഷ്യർ ചന്ദ്രനിൽ ഇറങ്ങി. കടുത്ത സാമ്പത്തിക ചെലവ് ഒഴിവാക്കാൻ നാസ അപ്പോളോ 17-ൽ ദൗത്യം അവസാനിപ്പിച്ചു.

അപ്പോളോ ചരിത്രദൗത്യത്തെക്കുറിച്ച് പറയുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും ഓർക്കേണ്ടതാണ് .1966 മുതൽ ഏതാണ്ട് മൂന്ന് ലക്ഷത്തി അൻപതിനായിരം ആളുകൾ നേരിട്ടും അല്ലാതെയും ഈ പദ്ധതിയിൽ പങ്കാളിയായി .ചന്ദ്രയാത്രയ്ക്ക് വേണ്ടിവന്ന ഇന്ധനം ഉപയോഗിച്ച് ഒരു കാർ ഓടിച്ചാൽ 400 തവണ ഭൂമിയെ വലം വെയ്ക്കാൻ കഴിയുമായിരുന്നത്രെ . 24.4 ബില്യൺ അമേരിക്കൻ ഡോളറാണ് (16.81 ലക്ഷം കോടി രൂപ) 1961 മുതൽ 1973 വരെയുള്ള ചാന്ദ്രദൗത്യത്തിന് ചിലവായ തുക .
മനുഷ്യരാശിയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കുതിപ്പേകിയ ചാന്ദ്രദൗത്യത്തിന്റെ 50-ആം വർഷത്തിന്റെ ചരിത്രമുഹൂർത്തത്തിൽ തന്നെയാണ് ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യവും എന്നത്, ഓരോ ഇന്ത്യക്കാരന്റെയും നേട്ടവും അഭിമാനവുമായി കരുതാവുന്നതാണ്.

(നാസ വെബ്സൈറ്റ് പ്രകാരം ചന്ദ്രനിൽ ഇറങ്ങിയ സമയം, യൂണിവേഴ്സൽ സമയ പ്രകാരം 21 ജൂലൈ 02.56.15.)




ഇസിസ്: അനശ്വര പ്രണയത്തിന്റെ പ്രതീകം.  
(ഈജിപ്ത് .3)

ആകാശത്തിന്റ ദേവിയായ നൂതിന്റെയും ഭൂമിദേവനായ ഗേബിന്റെയും മക്കളായിരുന്നു സേതും ഒസിറിസും. ഈജിപ്തിന്റെ ചരിത്രാതീത കാലത്തെ രാജാവായിരുന്നത്രെ ഒസിറിസ്. നൈർമല്യവും സ്നേഹവും പ്രജാവത്സല്യത്താലും എല്ലാവരുടെയും ഇഷ്ടഭാജനം. പക്ഷേ ഉഗ്രമൂർത്തിയായ സേത് അങ്ങനെയൊന്നും ആയിരുന്നില്ല. ഓസിറിയസിനോട് ജനങ്ങളുടെ സ്നേഹവർഷം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു സേതിന്. ആ സഹോദരൻ അസൂയ കൊണ്ട് നീറി.

ഒസിറിയസിന്റെ ധർമ്മപത്നിയായിരുന്നു അതിസുന്ദരിയായ ഇസിസ്. വിശ്വസ്ത്രീത്വത്തിന്റെ പ്രതീകം എന്ന് പറയാവുന്ന പതിവ്രതാരത്നം. ഇസിസിന്റെ ഒസിറിസിനോടുള്ള പ്രേമം അളവറ്റതായിരുന്നു. അവരുടെ പ്രണയം സേതിൽ ഒസിറിയസിനോട് വെറുപ്പും വിദ്വേഷവും വളർത്തിയിരിക്കാൻ സാധ്യത ഏറെ ഉണ്ട്. മാനുഷിക വികാരങ്ങൾ ദൈവങ്ങളെയും ഭരിക്കും എന്ന് തോന്നിയേക്കാവുന്ന ഒരു അഭിശപ്ത നിമിഷത്തിൽ സേത് ഒസിറിയസിനെ കൊന്ന് കളയാൻ തീരുമാനിക്കുന്നു.

ഒസിരിസ്‌ 
വളരെ വൈചിത്ര്യങ്ങളുള്ള ദേവനാണ് സേത്. ഒരേ സമയം ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്. ഈജിപ്തിന് ചുറ്റും കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യങ്ങൾ മുഴുവൻ സേതിന്റെ അധീനതയിലാണ്. ദേവരാജനായ "റാ" പോലും സേതിന്റെ സംരക്ഷണയിലാണ് രാത്രി സഞ്ചാരം നടത്തുന്നത്. അതിശക്തനും ഉഗ്രമൂർത്തിയുമായ സേതിനെ മറ്റു ദേവകൾക്ക് പോലും പേടിയാണ്. അമ്മയായ നൂതിന്റെ ഗർഭപാത്രം തകർത്തെറിഞ്ഞു കൊണ്ടാണ് ചുവന്ന തലമുടിയുള്ള സേത് ജന്മമെടുത്തത് തന്നെ. സേതിന്റെ രൂപവും വൈചിത്ര്യം നിറഞ്ഞതായിരുന്നു. ഒറ്റനോട്ടത്തിൽ ചെന്നായ ആണെന്ന് തോന്നും. കൂർത്ത മൂക്കും വായും. സൂക്ഷിച്ചു നോക്കിയാൽ ഉറുമ്പ്തീനിയുടെ ചായ. തീക്ഷണമായ കണ്ണുകളും മനുഷ്യന്റേതു പോലുള്ള ഉടൽ. പിന്നിൽ വാൾ പോലെ മൂർച്ചയുള്ള ഇരട്ട വാൽ. ഭയത്തോടെ മാത്രം നോക്കി കാണാൻ പറ്റുന്ന വിചിത്ര രൂപം, അതാണ് സേത്.
ഒസിറിയസിനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാനുള്ള പദ്ധതി സേത് തയ്യാറാക്കി. ഒരു ദിവസം രാത്രി കിടന്നുറങ്ങുന്ന സമയത്ത് പതുങ്ങി ചെന്ന് ഒസിറിസിന്റെ ശാരീരിക അളവുകൾ എടുത്തു. ആ അളവുകൾ വെച്ച് ഒസിറിയസിനെ കിടത്താവുന്ന അപൂർവ രത്നങ്ങൾ പതിച്ച ഒരു പേടകം നിർമ്മിക്കപ്പെട്ടു. അതിന് ശേഷം സേത് ഒസിറിയസിനെ വിരുന്നിന് ക്ഷണിക്കുകയാണ് ചെയ്തത്. ദുഷ്ടലാക്ക് തിരിച്ചറിയാൻ പറ്റാത്ത ഒസിറിസ് ക്ഷണം സ്വീകരിച്ച് സേത്തിന്റെ സന്നിധിയിൽ എത്തിച്ചേർന്നു. ദുര്യോധനാദികളുടെ ചതി മനസിലാക്കാതെ ചൂത് കളിക്കാൻ ഹസ്തിനപുരത്ത് എത്തിച്ചേർന്ന യുധിഷ്ടിരന്റെ അവസ്ഥയായിരുന്നു ഒസിറിയസിന്റേത് എന്ന് വേണമെങ്കിൽ പറയാം. സേതിന്റെ എല്ലാ കൂട്ടാളികളും അവിടെ എത്തിച്ചേർന്നിരുന്നു. വിശിഷ്ട ഭക്ഷണങ്ങളുടെയും വിനോദത്തിനുമിടയിൽ സേത് ഒരു പ്രഖ്യാപനം നടത്തി.
"എന്റെ കയ്യിൽ വിലപിടിപ്പുള്ള ഒരു പേടകമുണ്ട്. അതിൽ ആർക്കാണോ കൃത്യമായി ശയിക്കാൻ കഴിയുന്നത് അവർക്കാ പേടകം സ്വന്തം "
സേതിന്റെ പ്രഖ്യാപനം കേട്ടമാത്രയിൽ സുഹൃത്തുക്കൾ ഓരോരുത്തരായി പേടകത്തിൽ കിടന്നു നോക്കി. അതെല്ലാം അഭിനയം മാത്രമായിരുന്നു. അവസാനം ഒസിറിസും പെട്ടിയിലേക്ക് ക്ഷണിക്കപ്പെട്ടു. പെട്ടിയിൽ കയറികിടന്ന ഒസിറിസിന് മുൻപിൽ പെട്ടി വലിച്ചടയ്ക്കപ്പെട്ടു. ഒരു വിധത്തിലും തുറന്നു വരാൻ പറ്റാത്തവിധത്തിൽ പെട്ടിയുടെ മൂടിയിൽ ആണി അടിച്ചു കയറ്റി. പിന്നീടാ പെട്ടി സേതും കൂട്ടരും നൈൽ നദിയിലേക്ക് വലിച്ചെറിഞ്ഞു.
വിവരമറിഞ്ഞ ഇസിസ് ദേവി അലമുറയിട്ട് പൊട്ടിക്കരഞ്ഞു, ആർക്കും അവരെ സമാധാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇസിസ് ദേവി അന്ന് ഒഴുക്കിയ കണ്ണീരിന്റെ വ്യാപ്തിയിലും ഓർമ്മയിലും ആണെത്രേ എല്ലാം വർഷവും നൈലിൽ വെള്ളപ്പൊക്കം ഉണ്ടായി തുടങ്ങിയത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. പതിവ്രതാരത്നമായ ഇസിസ് ദേവി തളർന്നില്ല. ഒസിറിയസിനെ അന്വേഷിച്ചു മണലാരണ്യങ്ങളിലും, മഞ്ഞുമൂടിയ പർവ്വതനിരകളിലും, കാനനങ്ങളിലും ആരും കയറിച്ചെല്ലാൻ മടിക്കുന്ന ഗുഹാന്തരങ്ങളിലും ആകാശത്തും നൈൽ നദിയുടെ ഓരോ ചുഴികളിലും ചതുപ്പിലും കടന്നുചെന്നു.
വർഷങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനും കാത്തിരിപ്പിനും ഒടുവിൽ ഇസിസ് ഒസിറിയസിന്റെ പേടകം, ഫിനിഷ്യൻ കടൽക്കരയിൽ ബിബ്ലോസ് എന്ന നഗരത്തിനടുത്ത് നിന്ന് കണ്ടെത്തി. ഇന്നത്തെ ലെബനണിലാണ് ഈ സ്ഥലം. ഈജിപ്തിലേക്ക് കൊണ്ട് വന്ന പേടകം നൈൽ ഡെൽറ്റായിലെ ചതുപ്പ് നിലത്ത് ഒളിപ്പിച്ചു വെച്ചതിന് ശേഷം ഒസിറിസിനെ ഉയർത്തെഴുനേൽപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
വേട്ടയ്‌ക്കെത്തിയ സേത് ഇതറിയുകയും ഇസിസിന്റെ ആഗ്രഹങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചു. ദേവതാരുവിന്റെ കൂടെ കറിന്താളിയും ആനക്കൊമ്പും രത്നങ്ങളും കൊണ്ട് താൻ നിർമ്മിച്ച പേടകത്തെ അയാൾ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു. വെറുപ്പിലും ക്രോധത്താലും ജ്വലിച്ച സേത് പെട്ടി തകർക്കുകയും ഒസിറിയസിന്റെ മൃതശരീരം വലിച്ചു പുറത്തെടുത്തു. ഒരു മരണാനന്തര ജീവിതം പോലും ഒസിറിയസിന് നൽകാൻ സേത് തയ്യാറായില്ല. രോഷം കൊണ്ട് അന്ധനായ സേത് ഒസിറിയസിന്റെ ശരീരം കൊത്തിനുറുക്കി പതിനാലു ഭാഗങ്ങളായി ഈജിപ്തിന്റെ നാനാഭാഗങ്ങളിലേക്ക് വലിച്ചെറിഞ്ഞു. ഒസിറിയസിന്റെതായ ഒരു ജീവകോശം പോലും ഇനിമേൽ തുടിച്ചു പോകരുതെന്ന വാശിയിൽ മൃതശരീരത്തിൽ നിന്നും മുറിച്ചു മാറ്റപ്പെട്ട ജനനേന്ദ്രിയത്തെ നൈൽ നദിയിലേക്ക് എറിഞ്ഞു. സേതിന്റെ പ്രിയപ്പെട്ട മത്സ്യമായ കാർപ്പ് അത് ഭക്ഷണമാക്കി. ഈജിപ്തുകാരുടെ കണ്ണിലുണ്ണിയായിരുന്ന ഒസിറിയസിന്റെ വധത്തിന് കൂട്ട് നിന്ന നൈൽ കാർപ്പ് ഇന്നും ഈജിപ്തുകാർക്ക് ഒരു ശപിക്കപ്പെട്ട മത്സ്യമാണ്.
"ഞാൻ ഒസിറിയസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കി " സേതിന്റെ ആക്രോശത്തിൽ ലോകം ഞെട്ടി വിറച്ചു. ജനങ്ങൾ നാല് പാടും ചിതറിയോടി.
തന്റെ നീചപ്രവർത്തിയിൽ മതിമറന്ന് ആഹ്ലാദിച്ച സേതിന് മനസിലാക്കാൻ സാധിക്കാത്ത ഒരു കാര്യം ഉണ്ടായിരുന്നു. അത് ഇസിസ് ദേവിയുടെ നിഷ്കളങ്കവും നിസ്തുലവുമായ അനന്യപ്രേമത്തിന്റെ ശക്തിയായിരുന്നു. ഒസിറിയസിന്റെ അതിദാരുണവും ക്രൂരവുമായ അന്ത്യം ഇസിസിനെ നടുക്കിയെങ്കിലും അവർ തളർന്നില്ല. തന്റെ ശരീരത്തിൽ അവസാന ശ്വാസവും ഒസിറിയസിനോടുള്ള പ്രണയമാണ് തുടിക്കുന്നത് എന്ന് അവർക്കറിയാം. തന്റെ പ്രിയതമന് വേണ്ടി എന്തും സഹിക്കാനും ത്യജിക്കാനും മനസ് തയ്യാറായാൽ പിന്നെ ആർക്കാണ് തടയാൻ കഴിയുക?
ഇസിസ് ദേവി ഒരു തപസ്വിനിയെ പോലെ ഈജിപ്തിലുടനീളം അലഞ്ഞു തിരിഞ്ഞു. ഇസിസിനെ സഹായിക്കാൻ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. തന്റെ സഹോദരിയും സേതിന്റെ ഭാര്യയുമായ നെഫത്തിസ്. ഇരുവരും ചേർന്ന് നടത്തിയ ആ നീണ്ട പ്രയാണത്തിനൊടുവിൽ ഒസിറിയസിന്റെ ദേഹഭാഗങ്ങൾ ഒന്നൊന്നായി വീണ്ടെടുക്കപ്പെട്ടു. നൈൽകാർപ്പ് വിഴുങ്ങിയ ജനനേന്ദ്രിയം മാത്രം എന്നെന്നേക്കുമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇസിസ് ആകട്ടെ തന്റെ ദൈവികമായ തപശ്ശക്തിയാൽ ഒസിറിയസിന്റെ ജനനേന്ദ്രിയം പുനസൃഷ്ടിച്ചു.
തുടർന്ന്, ഇസിസ് ദേവി ഒസിറിയസിന്റെ ശരീരഭാഗങ്ങൾ ഓരോന്നായി കൂട്ടിച്ചേർത്തു. ആ ശരീരത്തെ നനുത്ത തുണികൊണ്ട് ചുറ്റികെട്ടി മൃതസഞ്ജീവിനികളുടെ എണ്ണക്കൂട്ട് നിറച്ച നീളൻ പാത്തിയിൽ കിടത്തി. അങ്ങനെ ലോകത്തിലെ ആദ്യത്തെ മമ്മിയായി ഒസിറിയസ് മാറി. ഇസിസ് ദേവിയോടപ്പം ദൈവികമായ ആ പ്രക്രിയയിൽ നെഫ്‌തിസും മകൻ അനുബിസും പങ്കാളിയായതായി നാം മുൻപ് കണ്ടതാണ്.
ഒരു ഉന്മാദിനിയെ പോലെ ഒസിറിയസിന്റെ മമ്മിക്ക് ചുറ്റും പാട്ട് പാടിയും മന്ത്രങ്ങൾ ചൊല്ലിയും ഇസിസ് പ്രദക്ഷിണം വെച്ചു. ഇടയ്ക്ക് ഉജ്വലമായ ഒരു പെൺപരുന്തിന്റെ രൂപത്തിൽ ആ ശരീരത്തിന് ചുറ്റും പാറിപ്പറന്നു. അപൂർവ തേജസ്സായി ഒസിറിയസിന്റെ നെഞ്ചകത്തേക്ക് ഊളിയിട്ടപ്പോൾ ആ കനത്ത ചിറകടിയിൽ ആകാശവും ഭൂമിയും ഇളകി മറിഞ്ഞു. മെല്ലെ മെല്ലെ ജീവന്റെ കണികകൾ ഒസിറിയസിന്റെ ഹൃദയത്തെ കീഴടക്കി കൊണ്ടിരുന്നു. ഒടുവിൽ മനമുരുകിയുള്ള പ്രാർത്ഥനയിലും അചഞ്ചലമായ ഭക്തിയിലും നിസ്വാർത്ഥമായ സ്നേഹത്താലും ഒസിറിയസ് ദേവൻ ഉയർത്തെഴുനേൽക്കപ്പെട്ടു., ഒരു മരണാന്തര ജീവിതത്തിലേക്ക്. ആനന്ദാതിരേകത്താൽ മതിമറന്ന ദിവ്യാനുഭൂതിയിൽ ഒസിറിയസിന്റെയും ഇസിസിന്റെയും മനസും ശരീരവും ഒന്നായ നിമിഷങ്ങൾ. ലോകം തന്നെ നിശ്ചലമായ ആ ദൈവികാംശത്തിന്റെ ബഹിർസ്ഫുരണമായി ഇസിസിന്റെയും ഒസിറിയസിന്റെയും പുത്രനായി ഹാരു അഥവാ ഹോറസ്സ് ദേവൻ പിറവിയെടുത്തു.
ഇസിസ് 
ഒസിറിയസിന്റെ ഉയർത്തെഴുനേൽപ്പ്, ഈജിപ്ഷ്യൻ ജനതയ്ക്ക് സഹസ്രാബ്ദങ്ങളോളം നീണ്ടു നിന്ന മരണാനന്തര ജീവിതത്തോടുള്ള വൈകാരികവും അതിതീവ്രവുമായ ത്വര പകർന്ന് കൊടുത്തു. ഒരേ സമയം മരിച്ചവനും ജീവിച്ചിക്കുന്നവനുമായി മാറിയ ഒസിറിയസ് അതിന് നാന്ദിയായി. പരലോക ജീവിതത്തിന്റെ അധിപനും ദേവനുമായി മാറിയ ഒസിറിയസിന്റെ സ്വാധീനത്താൽ പുരാതന ഈജിപ്തിലെ ജനത ഒന്നടങ്കം അവരുടെ ശവശരീരങ്ങൾ കേട്കൂടാതെ സൂക്ഷിച്ചുവെക്കുന്നത്തിലേക്ക് ആകർഷിക്കപ്പെട്ടു. അതിന് വേണ്ടിയുള്ള പ്രയത്നങ്ങൾ നിരന്തരം നടത്തുകയും, ഇന്നും ആധുനിക ലോകത്തിന് പൂർണമായും പിടികിട്ടാത്ത ആ അത്ഭുതവിദ്യ അവർ സ്വന്തമാക്കുകയും ചെയ്തു.
ജീവൻ തുടിക്കുന്ന ഭാവങ്ങളുമായി ശയിക്കുന്ന ഫറവോമാരുടെ മമ്മികൾ ദർശിക്കുന്ന ആരിലും ഒസിറിയസിന്റെ ഹൃദയമിടിപ്പും ഇസിസിന്റെ അചഞ്ചല പ്രേമവും കണ്ടെത്താം. മരണാനന്തര ജീവിതത്തിൽ ദേഹിയോടപ്പം ദേഹവും വേണമെന്നുള്ള വിചിത്രമായ വിശ്വാസം ആ പ്രാചീന ജനതയിൽ വേരൂന്നി. തലമുറകളോളം നിലനിന്ന ആ വിശ്വാസത്തിലാണ് നൈൽ നദിതടസംസ്കാരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കിയതെന്ന് പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തെ കുറിച്ച് പഠിക്കുന്ന ഏതൊരാൾക്കും കാണാൻ കഴിയും...


                                                                                                                             തുടരും 
ഹോറസ് ,ഒസിരിസ്‌ ,ഇസിസ് 




നൈലിന്റെ തീരങ്ങളിലൂടെ .
(ഈജിപ്ത് .2)

എന്റെ യാത്ര തുടങ്ങുകയാണ്., മാനവസംസ്കാരവും നാഗരികതയും പിറന്നു വീണ് പടർന്ന് പന്തലിച്ച ഇതരുവിന്റെ തീരങ്ങളിലൂടെ, ഒരു മഹാസംസ്കാരത്തിന്റെ ചരിത്രം തേടിയുള്ള യാത്ര. ഈ യാത്രയിൽ ചരിത്രവും മിത്തുകളുമുണ്ട്, ശാസ്ത്രവും ദാർശനിക ചിന്തകളുമുണ്ട്. അങ്ങനെ ഐതിഹ്യങ്ങളും ഭാവനയും യാഥാർഥ്യവും ഇഴ ചേർന്ന ഒരു മഹാസംസ്കാരത്തിന്റെ ചരിത്രം തേടിയുള്ള യാത്ര വ്യത്യസ്തമായ ഒരനുഭവമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഈജിപ്ത് എന്നും സ്വപ്‌നമായിരുന്നു. ചരിത്രത്തോടുള്ള അഭിനിവേശമാണ് ഈജിപ്തിനോട് അടുപ്പിച്ചത്. വായിക്കും തോറും കൂടുതൽ അറിയണമെന്നും, അറിയുംതോറും അതൊരു മഹാസാഗരമാണെന്നും ബോധ്യമായ നിമിഷങ്ങൾ. അതിരുകളില്ലാത്ത വിഞ്ജാനത്തിന്റെ അക്ഷയഖനി. ലോകത്തിലൊരാൾക്കും പൂർണമായും അനുഭാവിച്ച് തീർക്കാനാവാത്ത പൈതൃക സമ്പത്ത്. അതൊക്കെയാണ് ഈജിപ്തിനെ കുറിച്ച് വായിക്കുമ്പോൾ എനിക്ക് തോന്നിയത്. ഈജിപ്ത് ഒരിക്കലും ഞാൻ സന്ദർശിച്ചിട്ടില്ല. ഇനി ഒരിക്കലും സന്ദർശിക്കണമെന്ന് എനിക്ക് ആഗ്രഹവും ഇല്ല. കാരണം, വായന എന്ന അനുഭൂതിയിലൂടെ ഞാൻ സൃഷ്ഠിച്ചെടുത്ത ആ അതീന്ദ്രിയലോകം എനിക്ക് നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയക്കുന്നു. അതുകൊണ്ട് അവിടം സന്ദർശിച്ചിട്ടുള്ളവരുടെ കാൽപ്പാടുകൾ പിന്തുടരുക മാത്രമാണ് ഞാൻ ചെയ്യുന്നത്.

ഈജിപ്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതയെ കുറിച്ചും ഈജിപ്തും നൈൽനദിയും തമ്മിലുള്ള അഭേദ്യബന്ധത്തെ കുറിച്ച് നാം മനസിലാക്കി കഴിഞ്ഞു. എങ്കിലും പ്രാചീന ഈജിപ്തിനെ രൂപപ്പെടുത്തുന്നതിലും മൃത്യോപാസനയുടെ അഭൗമതലത്തിൽ വിഹരിച്ചിരുന്ന ആ പൗരാണിക സംസ്കൃതിയും, ആ പ്രാചീനരുടെ ദാർശനികവും തത്വചിന്താപരവുമായ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ ധാരണകൾ ഉണ്ടെങ്കിൽ മാത്രമേ ഈജിപ്തുകാർ പിരമിഡുകളും മമ്മികളും മൃത്യുതാഴ് വരകളും, ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന മഹനിർമ്മിതികളും സൃഷ്ടിച്ചത്, എന്തിന് വേണ്ടിയെന്ന് മനസിലാക്കാൻ കഴിയൂ. ഈ യാത്രയിൽ പങ്ക് ചേരുന്നവരോട് ഒരു കാര്യം ഞാൻ വീണ്ടും ഓർമ്മിപ്പിക്കുയാണ്. ഏതൊരു രാജ്യത്തിന്റെയും ജനങ്ങളുടെ ചരിത്രം അന്വേഷിച്ചിറങ്ങുമ്പോൾ അവിടെ ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട് എന്നത് തന്നെ.
പതിമൂവായിരത്തിലധികം വർഷങ്ങൾക്ക് മുമ്പാണ് ഹിമയുഗം അവസാനിച്ച്, ഭൂമി നീണ്ട വരണ്ടകാലത്തിലേക്ക് പ്രവേശിച്ചത്. ദീർഘകാലം കേടുകൂടാതിരിക്കുന്ന വിത്തുകളും കിഴങ്ങുകളും ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങി. വേട്ടയാടി ജീവിച്ച മനുഷ്യൻ 12000 കൊല്ലങ്ങൾക്ക് മുൻപ് കൃഷി ചെയ്യാൻ തുടങ്ങി. കൃഷിക്ക് അത്യന്താപേക്ഷിതം അനുസ്യുതമൊഴുകുന്ന നദികളായിരുന്നു. അത്തരം മഹാനദി തടങ്ങളിലായിരുന്നു കൃഷിയിടങ്ങൾ ആദ്യമായി ആരംഭിച്ചത്. നിലം ഉഴുത് മറിച്ച, വിത്ത് പാകി, വിളവുകൾ കൊയ്ത ആദി മനുഷ്യൻ അതിന് ചുറ്റും കുടിൽ വെച്ച് പാർപ്പും തുടങ്ങി. അതായിരുന്നു ലോകമഹാ സംസ്കാരങ്ങളുടെ ആദ്യബീജം. മധ്യധരണ്യാ ഴിയുടെ കിഴക്കൻ തീരപ്രദേശത്ത്, ഇന്നത്തെ തുർക്കി, സിറിയ, ഇസ്രായേൽ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ലീവാന്റ (livant - meditarenian earia ) എന്ന പ്രാചീന പ്രദേശത്തെവിടെയോ ആയിരിക്കണം ആദ്യത്തെ മനുഷ്യഗ്രാമം. പിന്നീട് മനുഷ്യൻ കൂട്ടം കൂട്ടമായി നദിതീരത്ത് താമസമുറപ്പിച്ചപ്പോൾ നദിതട സംസ്കാരങ്ങൾ വളർന്ന് പന്തലിച്ചു. നൈൽ, യൂഫ്രട്ടീസ് -ടൈഗ്രീസ്, സിന്ധു... അങ്ങനെ അവ "വിശ്വനാഗരികതയുടെ കളിത്തൊട്ടിൽ" (cradle of world civilization ) എന്നറിയപ്പെട്ടു. അവർ ഊട്ടി വളർത്തിയ വിശ്വമാനവ സംസ്കാരം പടർന്ന് പന്തലിച്ച് ജൈത്രയാത്ര തുടരുകയാണ്.
മധ്യഫ്രിക്കയിലെ കനത്ത മഴ നൈൽ നദിയുടെ വർഷംതോറുമുള്ള കരകവിഞ്ഞൊഴുക്കുകൾക്ക് കാരണമാകുകയും കൃഷിക്ക് അനുയോജ്യമായ കറുത്ത എക്കൽ മണ്ണിനാൽ നൈൽത്തടങ്ങൾ സമ്പുഷ്ടമാകുകയും ചെയ്തതോടെ ആദിമ കൃഷിക്കാർ അവിടേക്ക് ആകർഷിക്കപ്പെട്ടു. ഇക്കാലത്ത് മനുഷ്യൻ ഉപയോഗിച്ച വിളകളെ സ്ഥാപകവിളകൾ (founder corps) എന്ന് വിളിക്കുന്നത്. ഗോതമ്പ്, സൂചിഗോതമ്പ്, ബാർലി, പയർ, ഉഴുന്ന്, കയ്പൻ ഉഴുന്ന് (bitter vech), എന്നിവയാണി വിളകൾ. ഇതിൽ കയ്പൻ ഉഴുന്ന് ഇന്ന് ഭൂമിയിൽ ഇല്ലെന്ന് തന്നെ പറയാം. എന്തായാലും ക്രിസ്തുവിന് മുൻപ് എണ്ണായിരം വർഷത്തോടെ നൈൽ നദിയുടെ തീരങ്ങൾ മനുഷ്യന്റെ ആദ്യകാല വിളഭൂമിയായെന്നർത്ഥം. പിന്നീടത് മെസപ്പൊട്ടേമിയയിലെ യൂഫ്രട്ടീസ് -ടൈഗ്രീസ് തടങ്ങളിലേക്കും ചൈനയിലേക്കും വ്യാപിച്ചു. ഒപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും എത്തിച്ചേർന്നു. പക്ഷെ അവിടെങ്ങളിൽ ഗോതമ്പിന് പകരം നെല്ലായിരുന്നു പ്രധാന വിള. ആർട്ടിക് പ്രദേശത്തേക്ക് ഹിമപാളികൾ പിൻവാങ്ങുന്നതിനനുസരിച്ച് യൂറോപ്പിലും കൃഷിയുടെ വിത്തുകൾ പാകപ്പെട്ടു. അമേരിക്കൻ ഭൂഖണ്ഡത്തിൽ കൃഷി എത്തിയപ്പോഴേക്കും പിന്നെയും നാലായിരം വർഷങ്ങൾ കൂടി കഴിഞ്ഞു.
നൈൽ ! സഹസ്രാബ്ദങ്ങളോളം മനുഷ്യ ജനതയുടെ നെറുകയിൽ നിന്ന് ഒരു മഹാസംസ്കാരത്തിന്റെ ജീവനാഡിയായി ഇപ്പോഴും പ്രവഹിച്ചു കൊണ്ടിരിക്കുന്ന മഹാനദി. ആ വിശ്വനദി പാലൂട്ടി തൊട്ടിലാട്ടി വളർത്തിയ മഹത് സംസ്കാരം ഈജിപ്ഷ്യൻ നദിതട സംസ്കാരം. പ്രാചീന കാലത്ത് അന്നാട്ടുകാർ ഈജിപ്തിനെ വിളിച്ചിരുന്നത് "കെമെത് " എന്നായിരുന്നു. കെമെത് എന്ന വാക്കിനർത്ഥം കറുത്ത നാട് എന്നാണ്. ദേശം ആഫ്രിക്കയും കറുത്തവർഗ്ഗക്കാരായതു കൊണ്ടും ആ പേര് വന്നതെന്ന് സംശയിക്കാമെങ്കിലും തൊലിയുടെ നിറവുമായി കെമെതിന് ഒരു ബന്ധവുമില്ല. മറിച്ച് നൈൽ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
nazar lake 
ആണ്ടുതോറും കരകവിഞ്ഞ് ഒഴുകുന്ന നൈൽനദി അതിന്റെ കരകളിൽ നിക്ഷേപിക്കുന്ന ഫലഭൂയിഷ്ടമായ കറുത്ത എക്കൽ മണ്ണിൽ നിന്നാണ് 'കെമെത് ' എന്ന പേര് ഉത്ഭവിച്ചത്. അവിടെ പിറന്ന് വളർന്ന പ്രാചീന ഈജിപ്ഷ്യൻ മതത്തിന്റെ ആധുനിക നാമം "കെമെറ്റിസം" (kemetism ) എന്നുമാണ്.
ഈജിപ്തിനെ നൈലിന്റെ വരദാനമെന്ന് വിശേഷിപ്പിച്ചത് ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് ആയിരുന്നു. ആ പേരിനെ അർത്ഥപൂർണമാക്കിയത് നൈൽ നദിക്കരയിൽ വന്നടിഞ്ഞ കറുത്ത എക്കൽ മണ്ണും. കൃഷിയും കന്നുകാലി വളർത്തലും ചിട്ടപ്പെടുത്തിയ ഒരു ജീവിതരീതിയും, ഒരു മഹാസംസ്കാരം തന്നെ വളർന്ന് വന്നതും ആ കറുത്ത എക്കലിൽ നിന്ന് തന്നെയാണ്. ഈജിപ്തിന്റെ ജീവൻ തുടിച്ചുയർന്നതും അവിടെ നിന്ന് തന്നെയാണ്. അവിടെ പച്ചപിടിച്ച മതപരവും ആത്മീയവുമായ തത്വ ശാസ്ത്രത്തിലൂടെ ഉരുത്തിരിഞ്ഞ അതിവ്യത്യസ്തമായ അതീന്ദ്രിയബോധത്തെ ചിന്തകർ കെമെത് എന്ന് വിളിച്ചു. ഈജിപ്തിന്റെ ഹൃദയം കണ്ടറിഞ്ഞു നൽകിയ നാമം.
നൈൽ എന്നത് അറബിക് ഭാഷയിലെ പേരാണ്. പ്രാചീന ഈജിപ്തുകാർ ആ മഹാനദിയെ "ഇതെരു "എന്നാണ് വിളിച്ചിരുന്നത്. ഹൈറോഗ്ലിഫിക്സിൽ അതിന് ഉപയോഗിച്ച ചിത്രങ്ങങ്ങളിൽ കൂടി വായിച്ചാൽ മഹത്തായ നദി എന്നർത്ഥം.
പ്രാചീന ഈജിപ്തിൽ കാലങ്ങൾ നിശ്ചയിക്കപ്പെട്ടിരുന്നത് നൈലിലെ വെള്ളപ്പൊക്കത്തിന് അനുസരിച്ചായിരുന്നു. അഖേത്, പേരെത്, ഷെമു എന്നിവ നൈലിന്റെ ചാക്രിക സ്വാഭാവത്തിൽ നിന്നും രൂപപ്പെട്ട മൂന്ന് കാലങ്ങൾ ആയിരുന്നു. ഓരോ കാലത്തിലും മുപ്പത് ദിവസങ്ങൾ വീതമുള്ള നാല് മാസങ്ങൾ ആയിരുന്നു. വെള്ളപ്പൊക്കത്താൽ കരകവിഞ്ഞൊഴുകിയിരുന്ന നാല് മാസത്തെ അഖേത് എന്ന് വിളിച്ചു. ആ സമയം ഫലഭൂയിഷ്ടമായ മണ്ണിന്റെ നിരവധി പാളികൾ നൈൽ ഈജിപ്തിൽ എത്തിക്കുന്നു. അങ്ങനെ അഖേതിൽ വന്നടിയുന്ന ഫലഭൂയിഷ്ടമായ മണ്ണിൽ കൃഷി നടത്തിയിരുന്നത് പേരെത് കാലത്തായിരുന്നു. ഷേമു കൊയ്ത്തുകാലവും.
ഇവിടെ ഒരു കാര്യം സൂചിപ്പിച്ചോട്ടെ, അടുത്ത കാലത്ത് നൈലിലെ എക്കലിനെ ശാസ്ത്രീയ ഗവേഷണത്തിന് വിധേയമാക്കിയപ്പോൾ അമ്പരപ്പിക്കുന്ന വസ്തുതകളാണ് കണ്ടെത്താനായത്. നൈൽതട മണ്ണിൽ ആയിരത്തിലൊരംശം നൈട്രജനും അഞ്ഞൂറിലൊരംശം ഭാവകവും (ഫോസ്ഫറസ് ) നൂറ്റിയമ്പതിലൊരംശം ക്ഷാരവും (പൊട്ടാസ്യം ) ഉണ്ടെന്ന് തെളിയുകയുണ്ടായി. ഇത്രയും വളക്കൂറുള്ള മണ്ണ് ലോകത്തിൽ വേറെ എവിടെ കണ്ടെത്താനാണ്? ഒട്ടും മണ്ണില്ലാത്ത രാസവളത്തിൽ പോലും ഈ മൂലകങ്ങളുടെ തോത് പത്തോ പതിനഞ്ചോ ആണെന്ന് ഓർക്കണം. എന്നാൽ പ്രാചീനകാലം പോലെ സമ്പന്നമല്ല ഇപ്പോഴത്തെ നദിതടം എന്നും ഓർക്കണം. തെക്കൻ ഈജിപ്തിൽ 1971-ൽ നൈലിന് കുറുകെ പണിത ഭീമാകാരനായ അസ്വാൻ അണകെട്ട് വടക്കൻ ഈജിപ്തിലടിയുന്ന എക്കൽ മണ്ണിൽ കുറവ് വരുത്തുയിട്ടുണ്ട്.
ഭാരതീയരെ പോലെ പ്രാചീന ഈജിപ്തുകാരും പ്രകൃതിയുടെ ഓരോ ഭാവത്തിലും തലത്തിലും ദൈവികതയെ ദർശിച്ചവരായിരുന്നു. അവർ നൈൽനദിയിലെ വെള്ളപ്പൊക്കത്തിനെ ദൈവമായിക്കണ്ട് ഹാപി എന്ന് വിളിച്ചു. അന്നത്തെ ഭാഷയിൽ കുത്തിയൊഴുകുന്നവൻ എന്നർത്ഥം. അതായത് കരകവിഞ്ഞൊഴുകുന്ന നൈൽ തന്നെയാണ് ഹാപി. ഈജിപ്ഷ്യൻ ജനത ഹാപ്പിയുടെ വരവിനായി ഓരോ വർഷവും കാത്തിരുന്നു. സൃഷ്ടിയുടെ പുതു നാമ്പുകൾക്കായി, അഖേതും, പേരെതും, ഷേമുവും നൽകുന്ന ആവേശഭരിതമായ വർണ്ണപ്പകർച്ചകൾക്കായി. തത്കാലം നൈൽ നദിയുടെ വിശേഷങ്ങളിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. കാരണം, ആ നദിയുടെ സമ്പത്സമൃദ്ധിയിൽ ശക്തനായ ഒരു രാജാവും രാജസ്വരൂപവും പിറവികൊണ്ടിരിക്കുന്നു.
ഒസിരിസിന്റെയും ഇസിസിന്റെയും (isis ) പുത്രനായിരുന്നു ഹോറസ് ദേവൻ. രാജവംശങ്ങൾ രൂപപ്പെടിന്നതിന് മുമ്പ് അതായത് അഞ്ചു സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഹോറസ് ദേവന്റെ അവതാരമായി നാർമർ (മെനെസ് ) ജന്മമെടുത്തു. അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ഹൊരുനാർമെരു എന്ന് വിളിച്ചു. അതിന്റെ അർത്ഥം ഹോറസ് എന്ന നാർമർ എന്നാണ്. അന്ന് ഈജിപ്ത് രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. മേലെ ഈജിപ്തും (upper egypt ) കീഴെ ഈജിപ്തും (lower egypt ). ഇന്നത്തെ ഈജിപ്തിന്റെ തെക്കുഭാഗമാണ് മേലെ ഈജിപ്ത്. വടക്കോട്ട് ഒഴുകുന്ന നൈൽ നദി താഴേക്കാണ് ഒഴുകി പോകുന്നതെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് നൈലിന്റെയും ഈജിപ്തിന്റെയും മുകൾ ഭാഗം തെക്ക്ഭാഗമായി. നൈൽ ഡെൽറ്റ തുടങ്ങുന്നത് മുതലുള്ള വടക്ക് ഭാഗമാണ് കീഴെ ഈജിപ്ത്.
ബി സി ഇ. ഏകദേശം മൂവ്വായിരമാണ്ടിൽ നാർമർ ആണ് മേലെ ഈജിപ്തിനെയും കീഴെ ഈജിപ്തിനെയും ചേർത്ത് ഒരൊറ്റ രാജ്യമാക്കിയത്. മേലെ ഈജിപ്ത് ഭരിച്ചിരുന്ന വൃശ്ചിക രാജൻ എന്ന പേരിൽ പ്രശസ്തനായ സെർകെതിന്റെ മകനായിരുന്നു നാർമർ. സമർത്ഥമായ ഒരു സൈനിക നീക്കത്തിലൂടെ നാർമർ കീഴെ ഈജിപ്തിനെ നിയന്ത്രണത്തിലാക്കി. കീഴെ ഈജിപ്തിലെ അക്കാലത്തെ രാജകുമാരിയായിരുന്ന നെയ്ത്ഹോതപ്പിനെ നാർമർ വിവാഹം കഴിക്കുകയും ചെയ്തതോടു കൂടി അദ്ദേഹം രണ്ട് രാജ്യങ്ങളുടെയും അവകാശിയായി മാറി. നാർമരുടെ കാലം മുതൽ (3150 BCE ) ആറാം രാജവംശങ്ങൾ നിലനിന്ന കാലം വരെ ഈ കാലയളവ് old kingdom എന്നറിയപ്പെടുന്നു. ആ കാലം മുതൽ C.E അഥവാ A.D ഏഴാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടം വരെയാണ് ശ്രേഷ്ഠമായ പുരാതന ഈജിപ്ഷ്യൻ സംസ്കാരം നിലനിന്നിരുന്നത്. ഏഴാം നൂറ്റാണ്ടിൽ അറബ് വംശജരുടെ അക്രമണത്തോടെ ആധുനിക ഈജിപ്ഷ്യൻ യുഗം തുടങ്ങുകയും ചെയ്യുന്നു.
ഹിരാക്കോൺപോളിസ്‌ എന്ന സ്ഥലത്ത് വെച്ച് കണ്ട്കിട്ടിയ നാർമർ ശിലാഫലകത്തിൽ (narmar palette ) ഐക്യ ഈജിപ്തിന്റെ ആദ്യത്തെ ഭരണാധികാരിയുടെ വിജയഗാഥ ചിത്രീകരിച്ചിട്ടുണ്ട്. ഫലകത്തിന്റെ ഒരു വശത്തു നർമർ മേലെ ഈജിപ്തിന്റെ വെള്ളകിരീടവും മറുഭാഗത്തു കീഴെ ഈജിപ്തിന്റെ ചുവന്ന കിരീടവും ധരിച്ചു നിൽക്കുന്നതായി കാണിച്ചിരിക്കുന്നു. നാർമറിന് ശേഷം ഒറ്റ രാജ്യമായെങ്കിലും ഇരു പ്രദേശങ്ങളും പ്രത്യേകം രാജചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നു. ഐക്യ ഈജിപ്തിന്റെ പ്രതീകമായി പിന്നീടുള്ള ഫറവോമാർ രണ്ട് കിരീടങ്ങളും ഒന്നിച്ചു ധരിച്ചു. ഈ ഇരട്ടക്കിരീടം സെഖംതി എന്നറിയപ്പെടുന്നു. കീഴെ ഈജിപ്തിന്റെതായ ദെഷ് രത് എന്ന ചുവന്ന മകുടത്തിന് അകത്തും മുകളിലുമായി മേലെ ഈജിപ്തിന്റെ ഹെദ്ധ്യേത് എന്ന ശുഭ്രകിരീടം ധരിച്ചിട്ടാണ് ഇതുണ്ടാക്കുന്നത്. ഫറവോയുടെ ഐക്യ ഈജിപ്തിൽ മേലുള്ള പരിപൂർണ അധികാരത്തിന്റെ പ്രതീകമാണ് സെഖംതി.
സെഖംതിയിൽ സൂക്ഷിച്ചു നോക്കിയാൽ രണ്ട് മൃഗ ചിഹ്നങ്ങൾ കാണാം. കീഴെ ഈജിപ്തിന്റെ പ്രതീകമായ യുറിയസ് എന്ന ഈജിപ്ഷ്യൻ നാഗം ആണ് അതിലൊന്ന്. കീഴെ ഈജിപ്ത്തിന്റ രക്ഷാധികാരിയായ വാദ്യത് ദേവിയെ ആണ് യുറിയസ് നാഗം പ്രതിനിധാനം ചെയ്യുന്നത്. സ്ത്രീകളെ അവരുടെ പ്രസവസമയത്തു രക്ഷിക്കുന്നത് വാദ്യത് ദേവിയാണെത്രെ. വാദ്യത് എന്ന വാക്കിന്റെ അർത്ഥം പാപ്പിറസ് എന്നും അ ചെടിയുടെ പച്ചയാണ് ഈ ദേവിയുടെ നിറം. സെഖംതിയിലെ രണ്ടാമത്തെ ചിഹ്നമായ കഴുകാൻ മേലെ ഈജിപ്തിന്റെ ദേവിയായ നെഖ്ബത്തിന്റെ പ്രതീകമാണ്. ഫറവോമാരുടെ ഇരട്ട കിരീടത്തിൽ ഈ രണ്ട് ദേവിമാരുടെയും സാന്നിധ്യം എപ്പോഴുമുണ്ടാകും. വാദ്യത് ദേവിയുടെ സഹോദരിയാണ് നെഖ്ബത്. സഹോദരിമാർ ചേർന്ന ഈ ദേവിദ്വയം വിശാല ഈജിപ്തിന്റെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്
പ്രാചീനകാലം മുതലേ ജീവിതശൈലിയിലും ഭാഷാപ്രയോഗത്തിലും വ്യത്യസ്തത പുലർത്തിയിരുന്ന ജനവിഭാഗമായിരുന്നു മേലെ ഈജിപ്തിലും താഴെ ഈജിപ്തിലും ജീവിച്ചിരുന്നവർ. രണ്ട് ഈജിപ്തുകളെയും കൂട്ടി യോജിപ്പിക്കാൻ പല രാജാക്കന്മാരും ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. അങ്ങനെ ഈജിപ്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവവമായി തീർന്നു ഐക്യ ഈജിപ്തിന്റെ രൂപീകരണം. തലസ്ഥാന നഗരം ഗിസയായിരുന്നു (പ്രാചീന മെംഫിസ് ). ഇന്ന് ഈജിപ്തിലെത്തുന്ന എല്ലാ സഞ്ചാരികളുടെയും കലാന്വേഷികളുടെയും ചരിത്രകാരന്മാരുടെയും പ്രഥമ ലക്ഷ്യം ഗിസയാണ്. എന്നാൽ അത് ഐക്യ ഈജിപ്തിന്റെ മഹനീയ ശില്പിയെ ഓർമ്മിച്ചുകൊണ്ടല്ല എന്ന് മാത്രം. മറിച്ച് ആ യാത്രയും അന്വേഷണവും ചെന്നെത്തുന്നത് നാലാം രാജവംശത്തിലെ ഫറവോമാരുടെ സ്വർഗ്ഗസാക്ഷാത്കാരത്തിന് വേണ്ടിയുള്ള അളവറ്റ ആഗ്രഹവും കർമ്മചോദനയും സമന്വയിച്ച്, ആ ആത്മ സാക്ഷാത്കാരത്തിന്റെയും അഭിലാഷത്തിന്റെയും നിർവൃതിയിൽ ഉരുവം കൊണ്ട്, ലോകത്തെ വിസ്മയിപ്പിക്കുകയും അത്ഭുതപെടുത്തുകയും ചെയ്ത മഹാനിർമ്മിതികൾ തേടിയുള്ള യാത്രയാണത് ....
Narmar palette 


                                                                                                                            തുടരും 




ഈജിപ്ത് എന്ന വിസ്മയലോകം. 
(ഈജിപ്ത് .1)
സമ്പൽ സമൃദ്ധമായ ഗതകാല സ്മരണകൾ ഉറങ്ങുന്ന സംസ്കാര ഭൂമികയാണ് ഈജിപ്ത്. അയ്യായിരം വർഷത്തെ മഹത്തായ ചരിത്രത്തിന്റെ ശേഷിപ്പുകളായ അസാധാരണ വലുപ്പമുള്ള പിരമിഡുകളും പടിഞ്ഞാറൻ മരുഭൂമിയിലെ ഭ്രമാത്മകമായ മണൽരൂപങ്ങളും മരുഭൂമിയിൽ സ്വർണ്ണം വിളയിക്കുന്ന നൈൽ നദിയുടെ അമ്പരപ്പിക്കുന്ന ജൈവ പ്രകൃതിയും ചെങ്കടലിന്റെ അരുണാഭമായ വശ്യമനോഹാരിതയും ഫറവോകാലത്തെ കണക്കും ശാസ്ത്രവും ഇസ്ലാമിക കലയുടെ ചൈതന്യവും ക്രിസ്ത്യൻ ശില്പ വൈഭവവും കൊളോണിയൽ കാലത്തെ ആഭിചാത്യ ചിഹ്നങ്ങളും ഈജിപ്തിനെ സമ്പന്നമാക്കുന്നു
കയ്‌റോ 
BCE 10-ആം സഹസ്രാബ്ദം മുതൽ ഈജിപ്തിൽ അൾത്താമസം ഉണ്ടായിരുന്നു. BCE 4-ആം സഹസ്രാബ്ദം മുതൽ ഈജിപ്ത് സാംസ്‌കാരിക ലക്ഷണം കാണിച്ചു തുടങ്ങി. പിന്നീട് മഹത്തായ ഈജിപ്ഷ്യൻ സംസ്കാരം പിറന്നു. ഫറവോമാരിലൂടെയും ഗ്രീക്ക്, റോമൻ, അറബി അധിനിവേശങ്ങളിലൂടെയും അത് ഉജ്ജ്വലമായി വളരുന്നതാണ് പിന്നീട് കണ്ടത്.

സ്യൂയസ് കനാൽ എന്ന തന്ത്രപ്രധാന കപ്പൽ പാതയുടെ സാന്നിധ്യം യൂറോപ്യൻ ശക്തികളെ ഈജിപ്തിലെത്തിച്ചു. 1882 മുതൽ ബ്രിട്ടന്റെ കോളനിയായി. 1922-ൽ സ്വാതന്ത്ര്യം നേടി. 1923-ൽ ഭരണഘടനാ നിലവിൽ വരുകയും സാദ്സഗ്ലുൽ ആദ്യ പ്രധാനമന്ത്രിയായി ചുമതലയേറ്റു. 1953-ലെ പട്ടാള അട്ടിമറിയെ തുടർന്ന് റിപ്പബ്ലിക് ആയി. പിന്നീട് ഏകകക്ഷി ഭരണമാണ് ഈജിപ്തിൽ കാണാൻ കഴിയുന്നത്. 2005 -ൽ ആദ്യമായ് ബഹുകക്ഷി തെരഞ്ഞെടുപ്പു നടന്നെങ്കിലും 1981 മുതൽ രാജ്യം ഭരിക്കുന്ന ഹോസ്നി മുബാറക് തന്നെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്..
2010 ഡിസംബറിൽ ട്യൂണിഷ്യയിലെ തെരുവിൽ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവം, അറബ് വസന്തമായി പല ഇസ്ലാമിക രാഷ്ട്രങ്ങളിലും വീശിയടിച്ചപ്പോൾ അതിന്റെ അലയൊലികൾ ഈജിപ്തിലുമുണ്ടായി. 2011-ന് ജനകീയ മുന്നേറ്റത്തെ തുടർന്ന് ഹോസ്നി മുബാറക്കിന്റെ ഏകാധിപത്യ ഭരണകൂടം കടപുഴകി എറിയപ്പെട്ടു. 2012-ൽ ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ മുഹമ്മദ്‌ മുർസി അധികാരത്തിലെത്തി. എന്നാൽ മുർസി ഭരണകൂടത്തിനെതിരെയും ജനരോഷം ശക്തമാകുകയും അത് വിപ്ലവമായും കലാപമായും പരിണമിക്കുകയും ചെയ്തു. ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപേ 2013-ൽ മുഹമ്മദ്‌ മുർസി പട്ടാള അട്ടിമറിയെ തുടർന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ഇന്ന് ഈജിപ്ത്തിന്റ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്ന് വിനോദ സഞ്ചാര മേഖലയിൽ നിന്നാണ്. മത മൗലികവാദം ശക്തിപ്പെടുന്നതും ഇടയ്ക്കിടെ ഉണ്ടാകുന്ന തീവ്രവാദ ഭീഷണിയും, ആക്രമണങ്ങളും വലിയൊരു പ്രതിസന്ധി തന്നെയാണ് ഈജിപ്തിൽ സൃഷ്ടിക്കപ്പെടുന്നത്.
വടക്കൻ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന സാമാന്യം വലിപ്പമുള്ള രാജ്യമാണ് ഈജിപ്ത്. വലിപ്പത്തിൽ ലോകത്തിലെ 38-മത് രാഷ്ട്രം . പടിഞ്ഞാറ് ലിബിയ, തെക്ക് സുഡാൻ, വടക്ക് -കിഴക്ക് ഇസ്രായേൽ, വടക്ക് മധ്യധരണ്യാഴി (മെഡിറ്ററേനിയൻ കടൽ ), കിഴക്ക് ചെങ്കടൽ എന്നിവയാണ് അതിരുകൾ. വടക്ക് കിഴക്കേ മൂലയിലുള്ള സീനായ് ഉപദ്വീപിലൂടെയാണ് ഈജിപ്ത്, ഏഷ്യൻ രാജ്യമായ ഇസ്രയേലുമായി അതിർത്തി പങ്കിടുന്നത്. സീനായ് ഏഷ്യൻ മേഖലയാണ്. മധ്യധരണ്യാഴിയിൽ നിന്ന് ചെങ്കടലിലേക്ക് നിർമ്മിച്ച സ്യൂയസ് കനാലിന്റെ കിഴക്കൻ ഭാഗത്താണ് സീനായ്., പടിഞ്ഞാറൻ ഭാഗത്ത്‌ ആഫ്രിക്കയും.
ഈജിപ്തിന്റെ മൊത്തം വിസ്തൃതി ( 1, 001, 450 ച. കി. മീ // 386, 560 ച. മൈൽ ) യുടെ 90 ശതമാനത്തിലധികം ഭാഗം സഹാറ മരുഭൂമിയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്നായ ഈജിപ്തിലെ ജനസംഖ്യ 7.8 കോടി (2007-ലെ വിവരം ) ജനങ്ങളാണ്. ഇതിൽ തെക്ക് വടക്കായി ഒഴുക്കുന്ന നൈലിന്റെ തടത്തിലാണ് 95% -ലധികം ജനങ്ങളും താമസിക്കുന്നത്. നൈലിനെ ഈജിപ്തിൽ നിന്ന് കുറച്ചാൽ സഹാറ മരുഭൂമി കിട്ടും. നൈലും ഈജിപ്തും രണ്ടല്ലെന്ന് പറയുന്നതിനുള്ള കാരണവും ഇത് തന്നെ.
പുരാതന ഗ്രീക്ക് പദമായ "എയ്ജിപ്ടോസി" (aigyptos) ൽ നിന്നാണ് ഈജിപ്ത് (egypt) എന്ന ഇംഗ്ലീഷ് നാമമുണ്ടായത്. ഏയ്ജിയോ (aegaeou), യുപ്ടിയോസ്‌ (uptios ) എന്നീ വാക്കുകൾ ചേർന്നാണ് എയ്ജിപ്ടോസ് ഉണ്ടായത്. ഏയ്ജിയൻ കടലിന് താഴെയുള്ള ദേശം എന്നർത്ഥം (മധ്യധരണ്യാഴിയുടെ വടക്കൻ ഭാഗമാണ് ഏയ്ജിയൻ കടൽ ).
വടക്ക് -പടിഞ്ഞാറു നിന്ന് ലിബിയൻമാരും വടക്ക് -കിഴക്ക് നിന്ന് സെമറ്റിക് വർഗക്കാരും തെക്ക് നിന്ന് നീഗ്രോകളും നദിതടത്തിലേക്ക് പ്രവേശിച്ച് പരസ്പരം കൂടിക്കലർന്നാണ് ഈജിപ്തുകാരുടെ ഉത്ഭവമെന്നു കരുതുന്നു. നരവംശ ശാസ്ത്രപ്രകാരം കൊക്കസോയ്ഡു (cacosoid ) കളിലെ മെഡിറ്ററേനിയൻ വിഭാഗമായിരുന്നു ഈജിപ്തുകാർ.
ആഫ്രിക്കൻ വൻകരയിലാണ് സ്ഥാനമെങ്കിലും ആഫ്രിക്കൻ സാമാന്യ സ്വഭാവത്തിൽ നിന്നും ഏറെ അകലെയാണ് ഈജിപ്ത്. 99% ജനത്തിനും അറബി പൈതൃകമാണ്. ഇവരുടെ ഭാഷയും, സംസ്കാരവും, ജീവിത ശൈലിയുമെല്ലാം അറബ് പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറബിയാണ് ഔദോഗിക ഭാഷ. അറബി ഭാഷയിൽ ഈജിപ്തിന്റെ ഔദോഗിക നാമം മിസ്ർ (misr ) എന്നാണ്. ( തലസ്ഥാനമായ കയ്‌റോയും ഇതേ പേരിൽ അറിയപ്പെടുന്നു ) രാഷ്ട്രം എന്നാണ് മിസ്ർ എന്ന പദത്തിന്റെ സാമാന്യ അർത്ഥം. അറബി ഭാഷയുടെ ഈജിപ്ഷ്യൻ രൂപാന്തരത്തിന് മസ്റി (masri) എന്ന് പറയുന്നു. ഇത് സംസാര ഭാഷയാണ്. 94% - ത്തോളം പേർ ഇസ്ലാമിൽ വിശ്വസിക്കുന്നു. ക്രൈസ്തവ വിഭാഗത്തിൽ കോപ്റ്റിക് ക്രിസ്ത്യാനികളാണ് ഏറെയും ഉള്ളത്.
ഫെല്ല 
ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളായ കയ്‌റോ, അലക്‌സാൻഡ്രിയ, അസ്വാൻ, ലെക്സർ, അബുസിമ്പൽ എന്നിവയാണ് പ്രധാന നഗരങ്ങൾ. 50%-ൽ ഏറെ പേർ നഗരത്തിലും 45% പേർ നൈൽ നദിതടത്തിൽ കൃഷി ചെയ്തും ജീവിക്കുന്നു. കൃഷിക്കാരായ തനി ഗ്രാമീണർ ഫെല്ല (fellah) എന്നറിയപ്പെടുന്നു. ഉഴവ് പോത്തും കലപ്പയും നോവ്റജ് (nowraj) എന്ന മെതി യന്ത്രവുമാണ് ഇവരുടെ ജീവിത ചിഹ്നങ്ങൾ.
പരുത്തി, ഗോതമ്പ്, അരി എന്നിവ പ്രധാനമായും കൃഷി ചെയ്യുന്നു. ഖലബിയ (galabia ) എന്നറിയപ്പെടുന്ന ഫെല്ലകളുടെ നീളൻ വസ്ത്രവും രോമത്തൊപ്പിയും പ്രസിദ്ധമാണ്. മൺകട്ടകൾ കൊണ്ടുണ്ടാക്കിയ നിറം മങ്ങിയ വീടുകളിലാണ് അവർ താമസിക്കുന്നത്. മിക്ക വീടുകളിലും തൊഴുത്ത് നിര്ബന്ധമാണ്. നൈലിന്റെ കനാലുകൾ ഇവർക്ക് ജീവജലം നല്കുന്നു. ഇന്നും പരമ്പരാഗതമായ ജീവിതം നയിക്കുന്ന ഫെല്ലകൾക്ക് പുരോഗമന ഈജിപ്തുമായി ഒരു ബന്ധവുമില്ല എന്ന് കാണാവുന്നതാണ്. പുരോഗമന ഈജിപ്തുകാർ പൊതുവെ നഗരവാസികളും ഏറെ പാശ്ചാത്യവത്കൃതരും ആയാണ് കാണപ്പെടുന്നത്.
നൈൽ നദി
------------------
5000 വർഷങ്ങൾക്കു മുൻപ് നൈൽ നദിക്കരയിൽ ഉദയം ചെയ്ത ഈജിപ്ഷ്യൻ സംസ്കാരം മനുഷ്യന്റെ ചേതനകളെ പരുവപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയുണ്ടായി. രണ്ടര സഹസ്രാബ്ദ കാലത്തോളം ഈ സാംസ്കാരികദേശം ലോകത്തിന് വഴികാട്ടിയായി നിന്നു. മനുഷ്യൻ, പ്രകൃതി, ദൈവം എന്നിവയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ആദ്യമായി ഉത്തരം കാണാൻ ശ്രമിച്ചത് പുരാതന ഈജിപ്തുകാരായിരുന്നു.
നൈൽ മഹാനദിയാണ്. പ്രതാപപൂർണ്ണമായ ചരിത്രത്തിൽ നിന്നും പ്രക്ഷുബ്ധമായ വർത്തമാനകാലത്തേക്ക് അനസ്യൂതം ഒഴുകികൊണ്ടിരിക്കുകയാണ് നൈൽ. വടക്കൻ ആഫ്രിക്കകാർക്ക് ദൈവവും അന്നദാതാവുമാണ് നൈൽ. പുരാതന ഈജിപ്തുകാർ നൈലിനെ ആരാധിച്ചിരുന്നെങ്കിൽ ഹീബ്രുക്കൾക്ക് നൈൽ പേടിസ്വപ്നവുമായിരുന്നു. ഹീബ്രുക്കളുടെ അംഗബലം വർധിക്കുന്നത് തടയാൻ ഓരോ കുടുംബത്തിലെ ആദ്യ ശിശുവിനെ നൈലിൽ മുക്കിക്കൊല്ലണമെന്ന കല്പ്പന പഴയ നിയമത്തിൽ കാണാൻ കഴിയും.
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് നൈൽ. ഇത്യോപിയിലെ താന തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്ന ബ്ലുനൈലും ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ നിന്നുത്ഭവിക്കുന്ന വൈറ്റ്നൈലും വടക്കോട്ട് ഒഴുകി സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ വെച്ച് കൂടിച്ചേർന്ന് ഒറ്റനദിയായി സുഡാനിലുടെയും, ഈജിപ്തിലൂടെയും ഒഴുകി കയ്‌റോ നഗരത്തിന് സമീപം വെച്ച് മധ്യധരണ്യാഴിയിൽ പതിക്കുമ്പോഴാണ് "നൈൽ " പൂർണ്ണമാകുന്നത്.
ഖാർത്തും മുതൽ മധ്യധരണ്യാഴി വരെയുള്ള 3000 കിലോമീറ്റർ നൈലിനെ "പ്രോപ്പർ നൈൽ " എന്ന് വിളിക്കുന്നു. മൂന്ന് നൈലുകൾക്കും കൂടി 6,695 കിലോമീറ്റർ നീളമുണ്ട്‌. നൈലിന്റെ ഏറ്റവും വിശാലമായ ഭാഗം 7.5 കിലോമീറ്റർ വീതിയിലുള്ള എഡ്ഫുവിലാണ്. 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സുഡാൻ, ബുറുണ്ടി, റുവാണ്ട, കോംഗോ ജനാധിപത്യ റിപ്പബ്ലിക്, ടാൻസാനിയ, കെനിയ, ഉഗാണ്ട, ഇത്യോപ്പ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലായി നൈലിന്റ തടം വ്യാപിച്ചു കിടക്കുന്നു. സൂര്യസ്പർശം ഏൽക്കാത്ത ഘോര വനാന്തരങ്ങളിലൂടെയും മഴക്കാടുകളിലൂടെയും, മലയടിവാരങ്ങളിലൂടെയും ഒഴുകുന്ന നൈൽ ഖാർത്തും കഴിഞ്ഞാൽ പൂർണ്ണമായും മരുഭൂമിയിലൂടെ ഒഴുകുന്നു. വടക്കൻ കയ്‌റോവിൽ വെച്ച് ഇത് പലതായി പിരിഞ്ഞു കടലിൽ പതിക്കുന്നു. ദാമിയെത്ത (Damietta ), റൊസേറ്റ (Rosetta) എന്നീ പിരിവുകളാണ് ഇവയിൽ പ്രധാനം. പ്രോപ്പർ നൈലിലെ 90% ജലവും 96% എക്കലും ബ്ലു നൈലിന്റെ സംഭാവനയാണ്. ഇത്യോപിയയിൽ നിന്ന് ഉത്ഭവിക്കുന്ന ചെറിയൊരു നദിയായ അത്ബാര (Atbarah) ഖാർത്തൂമിന് വടക്ക് വെച്ച് പ്രോപ്പർ നൈലിൽ ചേരുന്നു.
വേനലിൽ വെള്ളപ്പൊക്കമുണ്ടാകുന്ന നദിയാണ് നൈൽ. ഈ വെള്ളപ്പൊക്കം സഹസ്രാബ്ദങ്ങളായി മരുഭൂമിയിൽ കഴിയുന്ന മനുഷ്യർക്ക് അനുഗ്രഹമാണ്. വെള്ളമിറങ്ങുമ്പോൾ ഫലഭൂയിഷ്ടമാകുന്ന മണ്ണ് അടുത്ത ഡിസംബർ വരെയുള്ള കൃഷിക്ക് ധാരാളമാണ്. ചുട്ടുപഴുക്കുന്ന സഹാറയുടെ വരമ്പുകളെ പോലും ആർദ്രമാക്കാനുള്ള കഴിവ് നൈലിനുണ്ട്. കനാലുകൾ വെട്ടിയും, തടം കെട്ടിയും പ്രാചീനകാലം മുതൽ തന്നെ ഭരണാധികാരികൾ ഈ വെള്ളപ്പൊക്കത്തെ ഉപയുക്തമാക്കാൻ ശ്രമിച്ചിരുന്നു. ആധുനിക ഈജിപ്തിൽ നൈലിൽ നടന്ന ശ്രദ്ധേയമായ നിർമ്മാണ പ്രവർത്തനമാണ് അസ്വാൻ അണക്കെട്ട് (Aswan dam). പ്രസിഡന്റ്‌ അബ്ദുൾ നാസറിന്റെ കാലത്താണ് അണക്കെട്ട് ഉയർത്തപ്പെട്ടത്. അണക്കെട്ടിലൂടെ സൃഷ്ടിക്കപ്പെട്ട ജലാശയത്തിന് നാസർ തടാകം (lake nassar) എന്ന് പറയുന്നു.
നാസർ തടാകം 
ഗ്രീക്കുകാർ നെയ്ലോസ് (നദിതടം എന്നർത്ഥം ) എന്നാണ് ഈ മേഖലയെ വിശേഷിപ്പിച്ചത്. നെയ്ലോസ് പിന്നീട് നൈൽ ആയി പരിണമിച്ചു. നൈലിലൂടെയുള്ള യാത്ര ഭൂതകാലത്തിലൂടെയും വർത്തമാനകാലത്തിലൂടെയുമുള്ള പ്രയാണം കൂടിയാണ്. കയ്‌റോ നഗരത്തിലെ അംബര ചുംബികളും ഗിസ്സയിലെ പടുകൂറ്റൻ സ്ഫിങ്ങ്സും അബുസിംബലിലെ അത്ഭുത ക്ഷേത്രങ്ങളും കടന്ന് മനുഷ്യവംശം പിറവിയെടുത്ത നിബിഡവനങ്ങളിൽ കൂടിയുള്ള യാത്ര ഗതകാല സ്മരണകൾ ഉണർത്തുന്നവയാണ്. നൈൽ എന്ന മഹാനദി തടത്തിൽ ഉദയം ചെയ്ത മഹാസംസ്കാരങ്ങൾ, പ്രധാനമായും നൂബിയ, മെറോയ്, ഈജിപ്ത് ഒന്നൊന്നായി കാലത്തിന്റെ കുത്തൊഴുക്കിൽ അസ്തമിച്ചെങ്കിലും നൈൽ നദി ഇടമുറിയാതെ ഇപ്പോഴും ഒഴുകികൊണ്ടിരിക്കുന്നു .
(പ്രാചീന ഈജിപ്‍തെന്ന മഹാസംസ്കാരത്തിന്റെ അടിവേരുകൾ തേടിയുള്ള എന്റെ യാത്ര ഇവിടെ തുടങ്ങുന്നു. )


                                                                                                                                    തുടരും 



                                                                                                                                   

അപൂർവ തോക്കുകൾ ലേലത്തിൽ



അമേരിക്കയിലെ ഡളസിൽ ജൂലൈ 20- ന് നടക്കാനിരിക്കുന്ന ഹെറിറ്റേജ് ഓക്ഷൻസ് ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. അന്ന് അവിടെ ലേലത്തിന് വെയ്ക്കുന്ന തോക്കുകളുടെ പ്രത്യേകതയും വിലയുമാണ് ഈ മാധ്യമ ശ്രദ്ധയ്ക്ക് കാരണം. ലേലത്തിൽ വെയ്ക്കാൻ പോകുന്ന ഇരട്ട പിസ്റ്റലുകളുടെ വില കേട്ടാൽ ഞെട്ടും -10 കോടി ! എന്നാൽ ഇവയ്ക്ക് ആ വിലകൾ ആധികമല്ലെന്നാണ് വിലയിരുത്തൽ. കാരണം, ഇവയ്ക്ക് പകരം തുല്യമായ മറ്റൊന്നും ഭൂമുഖത്തില്ല എന്നത് തന്നെ. ഈ തോക്കുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളാണ് ഇതിനെ അമൂല്യമാക്കുന്നത്.

ലോകത്തെ അറിയപ്പെടുന്നവയിൽ വെച്ച് ഏറ്റവും പഴക്കമുള്ള, മുവോനിയോനലുസ്റ്റ (muonionalusta) എന്നറിയപ്പെടുന്ന ഉൽക്കാ പിണ്ഡമാണ് ഇതിന്റെ നിർമ്മിതിക്കായി ഉപയോഗിചിരിക്കുന്നത്. 4.5 ബില്ല്യൻ വർഷം മുൻപുണ്ടായിരുന്ന ഒരു പ്ലാനെറ്റോയിഡിന്റെ ഇരുമ്പ് ഭാഗങ്ങൾ ഉൾപ്പെടെയാണിത്. വലിയ കഷ്ണങ്ങളായി ചിതറികൊണ്ട് ഭൂമിക്കടുത്തു കൂടി കടന്നു പോയപ്പോൾ അതിന്റ ഭാഗങ്ങൾ ചിലത് ഭൂമിയിൽ പതിച്ചു. ഏകദേശം 10 ലക്ഷം വർഷം മുൻപാണ് ഇത് വടക്കൻ സ്കാൻഡിനേവിയയിൽ പതിച്ചതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ലേലതിനെത്തുന്ന കൈത്തോക്കുകളുടെ നിർമ്മാണത്തിന് ഉപയോഗിചിരിക്കുന്ന വസ്തുക്കളിൽ കൂടുതലും ഉൾക്കപ്പിണ്ഡമാണ്. അതുകൊണ്ട് തന്നെ പകരം വെയ്ക്കാൻ മറ്റു തോക്കുകൾ ഇല്ലാത്തത് കൊണ്ട് ഇവയ്ക്ക് വിലയും കൂടും. തോക്കുകളിൽ പ്രധാനപ്പെട്ട രണ്ടെണ്ണങ്ങളിൽ നിന്ന് ഒരെണ്ണമായോ, രണ്ടും കൂടിയോ വാങ്ങാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കേണ്ടവർ കെട്ടിവെയ്‌ക്കേണ്ട തുക 900, 000 ഡോളർ ആണ്. ബിസിനസ് എൻഡ് കസ്റ്റംസിലെ പ്രമുഖ തോക്ക് നിർമ്മാതാവായ ലോ ബിയോണ്ടാണ് മോഡൽ 1911-ടൈപ്പ് പിസ്റ്റലുകൾ (model 1911-type pistols ) നിർമ്മിച്ചിരിക്കുന്നത്.
കോൾട്ട് 1911 പിസ്റ്റളിന്റെ (colt 1911 pistol ) മാതൃകയിൽ ഈ ആയുധം നിർമ്മിച്ചപ്പോൾ എന്ത് സവിശേഷ വികാരമാണ് ഉണ്ടായതെന്ന് ലോ ബിയോണ്ടയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, - നിങ്ങൾ കാർബൺ സ്റ്റീലും അലുമിനിയം സ്റ്റെയിൻലെസ് സ്റ്റീലും അടങ്ങുന്ന മിശ്രിതത്തിലേക്ക് കുറച്ച് വജ്രവും കൂടി ഇട്ടാൽ എങ്ങനെയിരിക്കുമോ അങ്ങനെ എന്നാണ് അഭിപ്രായപെട്ടത്.
ഇരുമ്പ് കണ്ടുപിടിക്കുന്നതിന് മുൻപുള്ള വെങ്കലയുഗ കാലഘട്ടത്തിൽ ഉൽക്കാ പിണ്ഡത്തിന് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. അക്കാലത്ത് അതുപയോഗിച്ച് വിലപിടിപ്പുള്ള വാളുകളും കടാരകളും നിർമ്മിച്ചിരുന്നുവത്രേ. ഈജിപ്ത്തിൽ പതിനെട്ടാം രാജവംശത്തിലെ (3300 വർഷങ്ങൾക്ക് മുൻപ് ) ബാല ഫറവോയായിരുന്ന തൂത് ആംഖ്‌ അമൂന്റെ (തുത്തൻ ഖാമോൻ ) ശവകുടീരത്തിൽ നിന്ന് ലഭിച്ച കടാരകൾ പ്രസിദ്ധമാണ്. ഇറ്റലിയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള വിദഗ്ദ്ധർ എക്സ്-റേ ഫ്ലൂറോസെൻസ് സ്പെക്ട്രോമെട്രി ഉപയോഗിച്ച് ഈ കടാരയുടെ വായ്ത്തല പരിശോധിച്ചപ്പോൾ മനസിലായത്, ഇതിൽ സംയോജിപ്പിക്കപ്പെട്ട ഇരുമ്പ്, കൊബാൾട്ട്, നിക്കൽ എന്നീ ഘടകങ്ങൾ വടക്കൻ ഈജിപ്തിൽ പതിച്ച ഉൽക്കയുടെ വിശേഷ ലക്ഷണങ്ങളുമായി ബന്ധിപ്പിക്കാമെന്നാണ്. അക്കാലത്ത് ഈജിപ്തിൽ ഇരുമ്പ് വിരളമായിരുന്നു. അതുകൊണ്ടാണ് ഏഷ്യയായിൽ നിന്ന് ഇരുമ്പ് ആയുധങ്ങളുമായി എത്തിയ അക്രമകാരികളായ ഹിറ്റെറ്റുകൾക്ക് ഈജിപ്തിനെ പലപ്പോഴും കീഴടക്കാൻ സാധിച്ചത്.
ലോകപ്രശസ്ത പുരാവസ്തു ഗവേഷകനായ ഹൊവാർഡ് കാർട്ടറാണ് 1922-ൽ തൂത് ആംഖ്‌ അമൂന്റെ ശവകുടീരം ഉൾപ്പെടുന്ന ഭൂഗർഭ അറ കണ്ടെത്തിയത്. അവിടെ മൃതദേഹത്തെ പൊതിഞ്ഞ വസ്തുക്കൾക്കിടയിൽ നിന്നുമാണ് നിരവധി അമൂല്യവസ്തുക്കളോടപ്പം കടാരയും കണ്ടെടുക്കപ്പെട്ടത്.



Tutankhamuns dagger 

Friday, July 5, 2019


അഖ്‌നതെൻ :വിപ്ലവകാരിയായ ഫറവോ 
Part-1


അയ്യായിരം വർഷത്തെ മഹത്തായ ചരിത്രത്തിന്റെ ശേഷിപ്പുകളും അസാധാരണ വലിപ്പമുള്ള പിരമിഡുകളും പടിഞ്ഞാറൻ മരുഭൂമിയിലെ ഭ്രമാത്മകമായ മൺരൂപങ്ങളും മരുഭൂമിയിൽ സ്വർണം വിളയിക്കുന്ന നൈൽ നദിയുടെ ഉർവ്വരതയും ആരെയും അമ്പരപ്പിക്കുന്നതാണ്. ആ ഇതെരുവിന്റെ (നൈൽ നദി )മടിത്തട്ടിൽ പിറന്നു വീണ മഹത്തായ ഈജിപ്ത്യൻ സംസ്‍കാരത്തിന്റെ കഥകൾ ഒരിക്കലും അവസാനിക്കുന്നില്ല. ഈജിപ്തിലെ രാജാക്കന്മാർക്ക് മരണമില്ല, അവർ മരണാന്തര ജീവിതത്തിൽ വിശ്വസിച്ചവരായിരുന്നു അതുകൊണ്ടാണ് കുഫുവും രാംസെസ്സുമാരും അഖ്‌നതേനും തുത് ആംഖ് ഖാമുനും നമ്മുടെ മനസുകളെ വീണ്ടും വീണ്ടും അസ്വാസ്ഥരാകുകയും വിസ്മയിപ്പിച്ചും കൊണ്ടിരിക്കുന്നത്.
പ്രാചീന ഈജിപ്തിന്റെ സുവർണ കാലഘട്ടം പൊതുവെ 18 ഉം 19ഉം രാജവംശങ്ങൾ (New kingdom )ഭരിച്ചിരുന്ന കാലത്തെയാണ് പറയപ്പെടുന്നത്. ഈ രണ്ടു രാജവംശങ്ങൾ ചേർന്ന് ഭരിച്ച 363 വർഷങ്ങൾ ഐതിഹാസികവും അത്യുജ്ജലവും സംഭവബഹുലവും ആയിരുന്നു. ശക്തരായ ഭരണാധികാരികളെ ഈ കാലഘട്ടത്തിൽ കാണാവുന്നതാണ്. സുവർണ കാലഘട്ടത്തിന്റെ 17 വർഷങ്ങൾ ഒഴികെ ഈജിപ്ഷ്യൻ സാമ്രാജ്യം "അമൂൻ"എന്ന ദേവതയുടെ പ്രതിപുരുഷന്മാരായിട്ടാണ് ഫറോവമാർ രാജ്യം ഭരിച്ചിരുന്നത്. ദേവരാജന് സ്ഥാനഭ്രംശം സംഭവിച്ച 17 വർഷങ്ങൾ ലോകമെമ്പാടുമുള്ള ഈജിപ്റ്റോളജിസ്റ്റുകളെയും മതചരിത്രകാരന്മാരെയും ദാര്ശനികന്മാരെയും ഒരു പോലെ അമ്പരപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രാജശക്തിയായി വിരാജിച്ചിരുന്ന കെമത് സംസ്കാരത്തിന്റെ സുവർണകാലം, ആ മഹാ സാമ്രാജ്യത്തെ അപ്പാടെ പിടിച്ചു കുലുക്കിയ മഹാവിപ്ലവം ആരെയും അതിശയിപ്പിക്കുന്നതാണ്, അതിലേക്കു വരുന്നതിനു മുൻപ് പ്രാചീന ഈജിപ്തിലെ നിരവധി ദൈവസങ്കല്പങ്ങളിൽ പ്രധാനപെട്ട രണ്ടു ദൈവ വിശ്വാസങ്ങളെ കുറിച്ച് സൂചിപ്പിക്കേണ്ടതുണ്ട്.
അമൂൺ -ര
--------------------
പതിനെട്ടാം രാജവംശത്തിന്റെ സ്ഥാപകനായ അഹ്‌മോസ് ഒന്നാമൻ ഏഷ്യയിൽ നിന്നുള്ള ആക്രമണകാരികളായ ഹിസ്‌കോസുകളെ നൈലിന്റെ മണ്ണിൽ നിന്നും എന്നെന്നേക്കുമായി തുരത്തുകയും വെട്ടിമുറിക്കപെട്ട ഈജിപ്തിനെ വീണ്ടും വിശാലമായ ഈജിപ്താക്കി മാറ്റി. തന്റെ രാജ്യത്തെ ശക്തമായി നിലനിർത്താനും രാജ്യത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കാനും അതിശക്തമായ ഒരു ദൈവിക സാന്നിധ്യം ആവശ്യമാണെന്ന് തോന്നി. അതിന്റെ സാക്ഷാത്കാരമായിരുന്നു അമൂൺ-ര. ആദ്യകാലത്തു തീബ്സ് നഗരത്തിലെ ഒരു പ്രാദേശിക ദേവത മാത്രമായിരുന്നു അമൂൺ. അമൂൺ എന്ന പദത്തിന്റെ അർത്ഥം പ്രത്യക്ഷമല്ലാത്തതു അല്ലെങ്കിൽ ഗോപ്യമായതു എന്നാണ്.പൊതുവെ ഒരു താടിക്കാരനായ പുരുഷ ദൈവം ആയിട്ടാണ് അമൂൻ ദേവനെ ചിത്രികരിച്ചിരിക്കുന്നത്. ചിലപ്പോൾ പ്രാപ്പിടിയന്റെയോ ചെമ്മരിയാടിന്റെയോ മുഖം കല്പിച്ചു കൊടുക്കുന്നുണ്ട്. തീബ്സിന്റെ മാത്രം ദൈവമായിരുന്ന അമൂന്റെ ഈജിപ്തിന്റെ സ്വന്തം ദൈവത്തിലേക്കുള്ള യാത്ര അഭൂപൂർവമായിരുന്നെങ്കിലും ബഹുദൈവ വിശ്വാസം ആഴത്തിൽ വേരോടി കഴിഞ്ഞിരുന്ന ഈജിപ്തിന് "ര "(സൂര്യദേവന്റെ വ്യത്യസ്ത ഭാവങ്ങളിൽ ഒന്ന് )യുടെ ഔന്നത്യവും ദൈവങ്ങളിലെ പ്രഥമ സ്ഥാനവും ഒരു ദൗർബല്യമായിരുന്നു. "ര "എന്ന തികച്ചും ഏകവും സമാന്തരങ്ങളില്ലാത്തതും അനുപമവുമായ ഈജിപ്ഷ്യൻ പ്രതീകം നൈൽ നദിതട സംസ്കാരത്തിന്റെ അവഗണിക്കാൻ പറ്റാത്ത ഭാഗമായി കഴിഞ്ഞിരുന്നു. അതുകൊണ്ട് "ര "യെ നിരാകരിച്ചുകൊണ്ടുള്ള ഒരു വളർച്ച അമൂന് അസാധ്യവുമായിരുന്നു. അങ്ങനെ അമൂൺ ദേവന്റെ ഈജിപ്തിൽമേലുള്ള പൂർണാധിപത്യത്തിനു "ര "യുടെ നാമധേയം ഉപയോഗിച്ച് പുതുതായി സൃഷ്ടിക്കപ്പെട്ട മൂർത്തിയായിരുന്നു "അമൂൺ-ര".
ആതേൻ
----------------------
ആതേൻ ദേവനെ കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് പന്ത്രണ്ടാം രാജവംശത്തിത്തിന്റെ ( BCE 1994-1781BCE )സ്ഥാപകനായ അമേൻ ഹൊതെപ് ഒന്നാമന്റെ കാലത്താണ്. അക്കാലത്തെ സാഹിത്യ സൃഷ്ട്ടിയായ സിനോഹയുടെ കഥയിലാണ്.ഈ സാഹിത്യ സൃഷ്ട്ടിയിലെ ഒരു കഥാസന്ദർഭത്തിൽ അമേൻ ഹൊതെപിന്റെ ആത്‌മാവ്‌ ആതേൻ ദേവനിൽ ലയിച്ചു എന്ന് പരാമർശിക്കുന്നുണ്ട്. ഇത് ആതേൻ ദേവന് അക്കാലത്തുണ്ടായ പ്രാധാന്യത്തെയാണ് സൂചിപികുന്നത്.
ആതേൻ ദേവനെ മനുഷ്യരൂപം ആയിട്ടല്ല ചിത്രികരിച്ചിരിക്കുന്നത്, സൂര്യനെന്ന പ്രാവഞ്ചിക വിസ്മയത്തെ ഔപചാരികതയുടെയോ,ആലങ്കാരിക ഭാവങ്ങളുടെയോ സഹായമില്ലാതെ തികച്ചും റിയലിസ്റ്റിക് ആയിട്ടാണ് ചിത്രികരിച്ചിരിക്കുന്നത്. തന്റെ ഭക്തരെ സൂര്യനക്ഷത്രത്തിന്റെ ദ്വീതല രൂപമായ സുവർണത്തളിക (Sun disc )രൂപത്തിൽ നിന്നും അനുസ്യുതം ഉതിരുന്ന കാഞ്ചനകിരണങ്ങളിലൂടെയായിരുന്നു ആതേൻ അനുഗ്രഹിച്ചിരുന്നത്. പുരാവസ്തു ഗവേഷകർ കണ്ടെടുത്ത അഖ്‌നാതേനും കുടുംബവും ആതേൻ ദേവനോട് പ്രാർത്ഥിക്കുന്ന ചുണ്ണാമ്പ് കാൽപാളിയിൽ കൊത്തിയെടുത്ത റിലീഫ് ചിത്രം പ്രശസ്തവും ചരിത്രപരമായി വളരെയേറെ പ്രാധാന്യമർഹിക്കുന്നതുമാണ്.

അഖ്‌നാതെൻ
----------------------------------
പതിനെട്ടാം രാജവംശത്തിലെ (CBE 1549-1298 CBE )അമേൻ ഹൊതെപ് മൂന്നാമൻ ശക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹത്തിന്റെ കാലത്ത് അമൂൻ തന്നെയായിരുന്നു പ്രധാന ദേവതയെങ്കിലും ജനഹൃദയത്തിൽ ആതേനും മോശമല്ലാത്ത സ്ഥാനം ഉണ്ടായിരുന്നു. പത്തോളം ഭാര്യമാരിൽ 8 മക്കളായിരുന്നു അദ്ദേഹത്തിന്. മുഖ്യ രാഞ്ജിയായിരുന്ന തീയയിൽ പിറന്നവരായിരുന്നു മിക്കവരും മൂത്ത മകനായ തുത് മോസ് ആയിരുന്നു കിരീടാവകാശി. അകാലമൃത്യു വരിക്കാനായിരുന്നു തുത് മോസ് രാജകുമാരന്റെ വിധി. അങ്ങനെ നപുരുരെയ എന്ന രണ്ടാമത്തെ മകൻ ആമേൻ ഹൊതെപ് നാലാമൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ചു യുവരാജ പദവി സ്വീകരിച്ചു.
കടുത്ത സന്ധിവാതത്തിലും ദുര്മേദസി നാലും വലഞ്ഞ ആമേൻ ഹൊതെപ് മൂന്നാമൻ 49-ആം വയസിൽ മരണമടഞ്ഞു. അങ്ങനെ ഈജിപ്തിന്റെ ചരിത്രത്തിലെ ഒരു അപൂർവ അധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട് BCE 1352 ൽ ആമേൻ ഹൊതെപ് നാലാമൻ എന്ന നപുരുരെയ ഫറോവയായി (ഇദ്ദേഹത്തിന്റെ കാലം മുതലാണ് ഈജിപ്ഷ്യൻ രാജാക്കൻമാർ" ഫറവോ"എന്നറിയപ്പെടാൻ തുടങ്ങിയത്. ഫറവോ എന്ന പദത്തിന് തറവാട് എന്നാണർത്ഥം ).
തന്റെ ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ ആമേൻ ഹൊതെപ് നാലാമൻ പ്രജകളോടായി നടത്തിയ ഒരു പ്രസംഗം കർണാക് ക്ഷേത്രത്തിന്റെ ചുവരുകളിലൊന്നിൽ കൊത്തിവെച്ചിട്ടുണ്ട്. "ഈ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പ്രവഞ്ച ശക്തിയായ അനശ്വരസൃഷ്ടവിനെ വെറുമൊരു രൂപത്തിലോ ശിലയിലോ സങ്കല്പിച്ചു കാണുന്നത് മൗഢ്യമാണെന്നും അവൻ അതിലൊക്കെ അതീതനാണെന്നും അവന്റെ ഉജ്വലവും ശക്തിമതുമായ പ്രഭാവം ഈ ലോകമെമ്പാടും സുവർണരശ്മികളാൽ പരിലസിക്കപെടുന്നുവെന്നും ആ അസാമാന്യ വ്യക്തിയെയാണ് നാം ആരാധിക്കേണ്ടതെന്നും പറഞ്ഞു വെക്കുന്നു.
പിന്നീട് വരാൻ പോകുന്ന മതപരിഷ്കാരങ്ങളുടെയും ദൈവസങ്കല്പത്തിന്റെയും മുന്നോടിയായിരുന്നു ആ പ്രസംഗമെന്ന കാര്യത്തിൽ സംശയമില്ല. എന്തായിരുന്നു ഒരു മഹാസാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ പരിഷ്‌കാരങ്ങൾ കൊണ്ട് വരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം? ഭരണത്തെപോലും സ്വാധിനിക്കാനും സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും പ്രബലരായിരുന്ന പുരോഹിതവർഗ്ഗത്തെ വെല്ലുവിളിക്കാൻ കാരണമെന്താണ്? നിലവിലുള്ള ഒരു വ്യവസ്ഥിതിക്കെതിരെ അതും വളരെ പെട്ടെന്ന് ആ വ്യവസ്ഥിതി മാറ്റി മറിക്കാൻ മാത്രം ആമേൻ ഹൊതെപ് നാലാമനെ സ്വാധിനിച്ചതു എന്തായിരിക്കും? എണ്ണിയാലൊതുങ്ങാത്ത സമസ്യകൾക്കുത്തരം ചരിത്രകാരന്മാരെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് എന്നതു തർക്കമില്ലാത്ത കാര്യമാണ്..



                                                                                                                 (തുടരും)