Sunday, June 30, 2019


സോവിയറ്റ് തകർച്ച സാമാജ്യത്വ സൃഷ്ടിയോ? ഭാഗം .1  





സോവിയറ്റ് യൂണിയൻ ഇല്ലാത്ത ഇരുപത്തിയേഴ് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1991 ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ സോവിയറ്റ് യൂണിയൻ പ്രസിഡന്റ്‌ ആയിരുന്ന മിഖായേൽ ഗോർബച്ചേവ് ടെലിവിഷനിൽ നടത്തിയ തത്സമയ സംപ്രേഷണം അപ്രതീക്ഷിതമായിരുന്നു. പത്തു മിനിറ്റ് നീണ്ടുനിൽക്കുന്ന പ്രസംഗത്തിനൊടുവിൽ പ്രസിഡന്റ്‌ സ്ഥാനം ഒഴിയുന്നതായും USSR എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന യൂണിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഇല്ലാതായതായും പ്രഖ്യാപിച്ചു. പിറ്റേന്ന് 7.32- ന് മോസ്കോയിലെ ക്രംലിൻ കൊട്ടാരത്തിനു മുകളിലെ ചെങ്കൊടി താഴ്ത്തി പ്രസിഡന്റ്‌ ബോറിസ് യെൽസിൻ റഷ്യൻ ഫെഡറേഷന്റെ മൂവർണ്ണക്കൊടി ഉയർത്തി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാലര പതിറ്റാണ്ടിലേറെക്കാലം ലോകത്തിന്റെ ഗതിവിഗതികളെ സ്വാധിനിച്ചിരുന്ന രണ്ട് രാജ്യങ്ങളിൽ ഒന്ന് ചരിത്രമായി മാറി. തൊഴിലാളിവർഗ്ഗവും മുതലാളിത്വവും തമ്മിലുള്ള വർഗസമരം മുതലാളിത്തത്തിന്റെ ശവക്കുഴി തോണ്ടുമെന്നും സോഷ്യലിസം ആത്യന്തികമായി വിജയം നേടുമെന്നും പ്രവചിച്ചവർക്കും പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കണ്ടവർക്കും അപ്രതീക്ഷിതമായി കിട്ടിയ പ്രഹരമായിരുന്നു സോവിയറ്റ് യൂണിയന്റെ തകർച്ച. സാമ്രാജ്യത്വവിരുദ്ധർക്കും സമത്വവും പുരോഗതിയും ആഗ്രഹിക്കുന്ന പുരോഗമന ചിന്താഗതിക്കാർക്കും സോവിയറ്റ് യൂണിയന്റെ ഉദയവും വളർച്ചയും ആവേശവും പ്രതീക്ഷയും ആയിരുന്നു. അതുകൊണ്ട് തന്നെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ തകർച്ച സൃഷ്ട്ടിച്ച നൈരാശ്യവും ശൂന്യതയും വളരെ വലുതായിരുന്നു.
സോഷ്യലിസത്തിന്റെ പ്രതീകമായ സോവിയറ്റ് യൂണിയന്റെ തകർച്ച കമ്മ്യൂണിസത്തിന്റെ തകർച്ചയായും കമ്മ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമായും ബൂർഷ്വാചിന്തകരും മാധ്യമങ്ങളും മുതലാളിത്തവും വിധിയെഴുതി.ഗോർബച്ചേവിനെ സോവിയറ്റ് യൂണിയന്റെ ശിഥലീകരണത്തിന്റെ കാരണകാരനായും റിവിഷനിസത്തിന്റെയും സാമ്രജ്യത്വദാസ്യത്തിന്റെയും ആൾരൂപമായി ചാപ്പകുത്തപ്പെട്ടപ്പോൾ , മറുഭാഗത്തു ഇരുമ്പുമറയ്ക്കുള്ളിലായിരുന്ന സോവിയറ്റ് ജനതയെയും പൂർവയൂറോപ്പിലെ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളെയും സ്വതന്ത്രജനാധിപത്യത്തിന്റെ പ്രകാശമാനമായ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ മിശിഹയായും വാഴ്ത്തപ്പെട്ടു.
ഒരേ സമയം നായകനായും പ്രതിനായകനായും തിളങ്ങിയ ഗോർബച്ചേവ് ഇതിൽ ഏതു വേഷമാണ് അർഹിച്ചിരുന്നത് എന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ഗോർബച്ചേവിന്റേത് തെറ്റുതന്നെയാണ്.അദ്ദേഹം ഒരു പ്രതീകം മാത്രമായിരുന്നു. അദ്ദേഹമല്ലെങ്കിൽ മറ്റൊരാൾ ചെയ്യേണ്ടതായിരുന്നു ആ തെറ്റ്. കാരണം സോവിയറ്റ് യൂണിയൻ തകരേണ്ടതു അമേരിക്ക നേതൃത്വം നൽകുന്ന സാമ്രജ്യത്വത്തിന്റേയോ ബൂർഷ്വാസിയുടെയോ ആവശ്യം മാത്രമായിരുന്നില്ല, കാലഘട്ടത്തിന്റെ അനിവാര്യത കൂടിയായിരുന്നു. ചരിത്രത്തിന്റെ നിയോഗം പൂർത്തീകരിക്കാൻ ഗോർബച്ചേവ് നിമിത്തമായെന്ന് മാത്രം.
സോവിയറ്റ് തകർച്ചയുടെ പിന്നാമ്പുറങ്ങൾ 
----------------------------------------------------------------
സോവിയറ്റ് യൂണിയൻ തകർന്നിട്ടു രണ്ടര പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തകർച്ചയുടെ കാരണങ്ങൾ തേടിയുള്ള അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ഇന്നും കുറവുണ്ടെന്ന് കരുതാൻ വയ്യ. അത്തരം പഠനങ്ങൾ സൂചിപ്പിക്കുന്നത് തന്നെ സോഷ്യലിസം ലോകചരിത്രത്തിൽ ചെലുത്തിയ സ്വാധീനം എത്ര വലുതായിരുന്നു എന്നതുതന്നെ. കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികരും ബുദ്ധിജീവികളും '17 ലെ വിപ്ലവാനന്തരം സോവിയറ്റ് വ്യവസ്ഥിതിയിൽ അന്തർലീനമായി കിടന്ന അല്ലെങ്കിൽ രൂപപ്പെട്ടു വന്ന തകർച്ചയ്ക്ക് കാരണമായ മൂർത്തമായ സാഹചര്യങ്ങളെ വിലയിരുത്തുന്നതിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. അവർ ഗോർബച്ചേവിന്റെ നയവ്യതിയാനങ്ങളിൽ തട്ടിനിൽക്കുകയോ അമേരിക്കൻ ഇടപെടലുകളായോ ചിത്രീകരിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. (ആ രണ്ട് നിലപാടുകളും നിഷേധിക്കുന്നു എന്നല്ല ഇതിനർത്ഥം,അവ രണ്ടും സ്ഥായിയും ആണ്. )മറുഭാഗത്താകട്ടെ മാർക്സിസ്റ്റിതര എഴുത്തുകാരും മാധ്യമങ്ങളും ശീതയുദ്ധ വിജയികളും കമ്മ്യൂണിസ്റ്റ്‌വിരുദ്ധതയിൽ ഊന്നിയുള്ള പ്രചരണമാണ് അഴിച്ചുവിട്ടത്. അവർ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഉന്നയിച്ചത്, :

  1. അസ്വാതന്ത്ര്യതാൽ ഞെരിഞ്ഞമർന്ന സോവിയറ്റിലെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെയും ജനങ്ങൾ സ്വാതന്ത്ര്യവാഞ്ചയോടെ കാത്തിരുന്നു. ഒടുവിൽ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കെതിരെ അവർ തലയുയർത്തുകയും കൂടുതൽ വിശാലമായ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയും ചെയ്തു. 
  2. സ്വതന്ത്ര വിപണിയിൽ അധിഷ്ഠിതമായ മുതലാളിത്ത ലോകവുമായുള്ള സാമ്പത്തിക മത്സരത്തിൽ സോവിയറ്റ് സോഷ്യലിസം പരാജയപെട്ടു. ജനങ്ങൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിൽ അത് ദയനീയമായി പരാജയപെട്ടു. 
  3. മനുഷ്യപ്രകൃതത്തിനു നിരക്കുന്നതായിരുന്നില്ല സോവിയറ്റ് സോഷ്യലിസം. വിപണിബന്ധങ്ങളിൽ അധിഷ്ഠിതമായ മുതലാളിത്ത സമൂഹങ്ങളാണ് മനുഷ്യസ്വഭാവവുമായി ഒത്തുപോകുന്നത്.
പരസ്പര ബന്ധമുള്ള ഈ വിശദീകരങ്ങൾ ഏകപക്ഷിയമായിരിക്കുമ്പോൾ തന്നെ അവരുടെ അവകാശവാദം തെറ്റാണെന്നോ പൂർണമായും തള്ളിക്കളയാവുന്നതോ അല്ല . ചലനാത്മകതയുള്ള സമൂഹത്തിൽ ജനാധിപത്യ അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും വളരെ പ്രധാനപെട്ടതാണ്.അവ നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമാണ്.
സോവിയറ്റ് -സോവിയറ്റ് അനന്തര സമൂഹത്തിൽ പ്രചരിക്കപ്പെട്ടിരുന്ന 'അനെക് ഡോട്ട് 'കൾ എന്ന് റഷ്യക്കാർ വിളിക്കുന്ന രാഷ്ട്രീയ ഫലിതങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ചിരിച്ചുതള്ളേണ്ടവയായിരുന്നില്ല അവയൊന്നും. തുറന്ന പൊതുവ്യവഹാരങ്ങളുടെ അഭാവമായിരുന്നു ഇത്തരം നർമ്മകഥകൾ വ്യാപകമാകാൻ കാരണം. കർശന നിയന്ത്രണങ്ങളിൽ നിന്ന് തെന്നിമാറാനും വ്യവസ്ഥിതിയോടുള്ള ഇച്ഛാഭംഗവും ക്രോധവും പ്രകടിപ്പിക്കാനുള്ള സേഫ്റ്റിവാൽവായും സോവിയറ്റ് സമൂഹത്തിൽ അനെക് ഡോട്ടുകൾ പ്രധാന പങ്ക് വഹിച്ചു മുക്കാൽ നൂറ്റാണ്ടു കാലത്തെ സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ -സാമ്പത്തിക -സാമൂഹിക യാഥാർഥ്യങ്ങളിലേക്കു വെളിച്ചം വീശുന്ന അനെക് ഡോട്ടുകളിൽ ഒന്ന് ഇങ്ങനെയായിരുന്നു

  • 'നമ്മുടെ തീവണ്ടി തേജോമയമായ ലക്ഷ്യത്തിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടന്ന് ട്രെയിൻ നിന്നു. ലെനിനാണ് എൻജിൻ ഡ്രൈവർ. മുന്നിൽ പാളങ്ങളില്ല. യാത്രക്കാരോടൊല്ലാം അവധിദിനങ്ങളിലും ജോലി ചെയ്ത് പാളങ്ങൾ സ്ഥാപിക്കാൻ ലെനിൻ നിർദേശിച്ചു. വീണ്ടും ട്രെയിൻ മുന്നോട്ടു നീങ്ങി സ്റ്റാലിനാണ് ഡ്രൈവർ. കുറച്ച് പോയപ്പോൾ പിന്നെയും മുന്നിൽ പാളങ്ങളില്ല. ആദ്യത്തെ ബോഗിയിലുള്ള എല്ലാവരെയും വെടിവെച്ചു കൊല്ലാൻ സ്റ്റാലിൻ ആജ്ഞാപിച്ചു. മറ്റുള്ളവരോട് പാളങ്ങൾ ഉറപ്പിക്കാനും. പിന്നെയും ട്രെയിൻ മുന്നോട്ട്. ക്രൂഷ്ചേവാണ്‌ ഡ്രൈവർ. കുറച്ചിട കഴിഞ്ഞപ്പോൾ ട്രെയിൻ നിന്നു. മുന്നിൽ പാളങ്ങളില്ല. പിന്നിട്ട വഴികളിലെ പാലങ്ങളെല്ലാം മുന്നിൽ കൊണ്ടുവന്ന് സ്ഥാപിക്കാൻ ക്രൂഷ്ചേവ് ഉത്തരവിട്ടു. വീണ്ടും ട്രെയിൻ മുന്നോട്ടു ബ്രഷ്നോവാണ് ട്രെയിൻ നിയന്ത്രിക്കുന്നത്. പതിവ്പോലെ അൽപനേരം ഓടിയപ്പോൾ പാളങ്ങളില്ല. എല്ലാ കമ്പാർട്‌മെന്റിലെയും കർട്ടനുകൾ താഴ്ത്തിയിടാൻ അദ്ദേഹം ആജ്ഞാപിച്ചു. ട്രെയിൻ ചലിക്കുന്നത് പോലുള്ള പ്രതീതി സൃഷ്ട്ടിച്ചുകൊണ്ട് അതിനെ പ്രത്യേകരീതിയിൽ ഇളക്കാനും ഏർപ്പാടാക്കി. ഓരോരോ സ്റ്റേഷനിൽ എത്തുന്നതായി ഇടവിട്ട സമയങ്ങളിൽ അറിയിക്കാനും ഉത്തരവായി. പിന്നെ ഗോർബച്ചേവിന്റെ ഊഴമായി. മുന്നിൽ പാളങ്ങളില്ല. ഒരു മഹാഗർത്തമാണ് ഉള്ളത്. ഗോർബച്ചേവ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു "നമുക്ക് മുന്നോട്ടു പോകാൻ പാളങ്ങളില്ല. പാലങ്ങൾക്ക് താങ്ങായി വെച്ചിരിക്കുന്ന തടികഷ്ണങ്ങളുമില്ല. മുൻപിൽ അന്തമില്ലാത്ത ഗർത്തമാണ്. എല്ലാവരും ഇറങ്ങി അവരവരുടെ വഴിക്ക് പോകുക "
മറ്റൊന്ന് :,
സോവിയറ്റ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ 1956-ലെ ഇരുപതാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി നികിത ക്രൂഷ്‌ചേവ് കടുത്ത സ്റ്റാലിൻ വിമർശനവുമായി മുന്നോട്ടു വന്നു. പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ എഴുതി തയ്യാറാക്കിയ ഒരു ചോദ്യം ക്രൂഷ്‌ചെവിനു സദസ്സിൽ നിന്ന് ലഭിച്ചു. സ്റ്റാലിൻ ജീവിച്ചിരുന്നപ്പോൾ ക്രൂഷ്‌ ചേവ് എവിടെയായിരുന്നു എന്നാണ് ചോദ്യം. "ആരാണ് അ ചോദ്യകർത്താവ്? "ക്രൂഷ് ചേവ് ഉച്ചത്തിൽ ചോദിച്ചു. സദസ്സ് നിശബ്ദം. "ഞാനും അവിടെയായിരുന്നു " ക്രൂഷ്‌ചേവിന്റെ മറുപടി.
ഔദോഗിക സോവിയറ്റ് പ്രത്യയശാസ്ത്രത്തെ (നിർമ്മിത മിത്തോളജിയെ ) പ്രതീകാത്മകമായെങ്കിലും ധീരമായി വെല്ലുവിളിച്ചു കൊണ്ട് സോവിയറ്റ് ജീവിത യാഥാർഥ്യങ്ങളെ സമർത്ഥമായി അടയാളപ്പെടുത്താനും സോവിയറ്റ് യൂണിയൻ നേരിട്ട പ്രതിസന്ധിയുടെ ആഴം എത്രത്തോളമായിരുന്നെന്നു വരച്ചുകാട്ടാനും ഇത്തരം നർമ്മകഥകൾക്ക് സാധിച്ചു.
ജനാധിപത്യബോധത്തെ അടിച്ചമർത്തിയും ഉൾപാർട്ടി ജനാധിപത്യത്തെ നിരാകരിച്ചുമാണ് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും കമ്മ്യൂണിസം നിലനിന്നിരുന്നത്. ലെനിനിസം തന്നെ ജനാധിപത്യവിരുദ്ധമായിരുന്നു. ലെനിനിസത്തെ ശക്തിപെടുത്തിയ സ്റ്റാലിൻ, ലെനിനിസത്തിന് പുതിയ വ്യാഖ്യാനങ്ങളും മാനങ്ങളും നൽകി ജനാധിപത്യധ്വംസനം വ്യാപകമാക്കി. ജനാധിപത്യ അവകാശത്തിന് വാദിക്കുന്നവരെ ഗുലാക്കുകളിലേക്കു അയക്കുകയും ഉൾപാർട്ടി ജനാധിപത്യത്തിൽ നിലകൊണ്ടവരെ ക്യാപിറ്റൽ പണിഷ്മെന്റിനും വിധേയമാക്കുകയാണ് ചെയ്തത്.
"കമ്മ്യൂണിസത്തിലെ കറുത്ത ഏടുകൾ "എന്ന പേരിൽ ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധികരിച്ച പ്രബന്ധസമാഹാരത്തിലെ ഒരു ലേഖനത്തിൽ നിക്കോളാസ് വെർത്തു പറയുന്നത്, 1917 ലെ മഹത്തായ ഒക്ടോബർ വിപ്ലവം മുതൽ 1953-ൽ സ്റ്റാലിൻ മരിക്കുന്നത് വരെ, ഒരു നിശ്ചിതക്രമത്തിൽ റഷ്യയിൽ ഭീകരതയുടെ ചക്രം തിരിഞ്ഞു കൊണ്ടിരുന്നതായി പറയുന്നു. 1825-നും 1917-നും ഇടയ്ക്ക് സാർ ഭരണത്തിൻ കീഴിൽ രാഷ്ട്രീയകുറ്റത്തിന് വധിക്കപ്പെട്ടത് ഒട്ടാകെ 6321 പേരാണ്. എന്നാൽ 1918-ൽ ഔദോഗികമായി പ്രഖ്യാപിച്ച ചുവപ്പ് ഭീകരതയിൽ രണ്ടേ രണ്ടു മാസത്തിനിടയ്ക്ക് 15000 പേരുടെ മേൽ വധശിക്ഷ നടത്തപ്പെട്ടു. 1932-33 ലെ കൂട്ടുകൃഷിസ്ഥാപനത്തെ തുടർന്നുണ്ടായ ക്ഷാമത്തിൽ 60 ലക്ഷം ജനങ്ങൾ മരിച്ച ശുദ്ധികരണത്തിൽ 7,20,000 ;പേർ വധിക്കപ്പെട്ടു. 1934- നും 1941-നും ഇടയ്ക്ക് 70 ലക്ഷം പേർ ഗുലാക്കുകളിൽ (അടിമത്ത ക്യാമ്പുകൾ )അടക്കപ്പെട്ടു. അവരിൽ വലിയ വിഭാഗം ക്യാമ്പുകളിൽ മരിച്ചു. സ്റ്റാലിൻ മരിക്കുമ്പോൾ ഗുലാക്കുകളിൽ 27.5 ലക്ഷം തടവുകാരുണ്ടാതിരുന്നു.
സോവിയറ്റ് തകർച്ചയിലേക്ക് നയിച്ച സംഭവംവികാസങ്ങളെപ്പറ്റി 1957-ൽ ഹൊവാർഡ് ഫാസ്റ്റ് തന്റെ ആത്മകഥാപരമായ "നഗ്നദൈവം"(The naked god )എന്ന കൃതിയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫാസ്റ്റ് അമേരിക്കകാരനായത് കൊണ്ട് നഗ്നദൈവത്തെ കമ്മ്യൂണിസത്തിനെതിരെയുള്ള CIA പ്രചാരത്തിന്റെ ഭാഗമായിട്ടാണ് പലരും കണ്ടത്. അദ്ദേഹം സൂചിപ്പിക്കുന്നത് :-
"ഒരു കാലത്ത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്തുതന്നെയായിരുന്നെങ്കിലും, ഇന്ന് അത് മനുഷ്യന്റെ ധീരവും നല്ലതുമായ സ്വപ്നങ്ങളുടെ തടവറയാണ്. മനുഷ്യമനസ്സുകളെ തടവിലാക്കുന്ന ഈ തടവറയുടെ മതിലുകൾ തകർക്കുന്നവരുടേതായിരിക്കും ഭാവി. മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം, ഭാവിയുടെ വാഗ്ദാനം വ്യക്തിസ്വാതന്ത്ര്യത്തിന്റെ മഹത്തായ വിശാലതയിൽ ധിഷനയുടെ ചക്രവാളം വികസിപ്പിക്കുക എന്നതായിരിക്കും. "
ഹൊവാർഡ് ഫാസ്റ്റ് ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നതിന് മുൻപ്, 1918-ൽ പോളിഷ് -ജൂത -ജർമൻ മാർക്സിസ്റ് സൈദ്ധാന്തികയും സോഷ്യലിസ്റ്റ് തത്വശാസ്ത്രജ്ഞയും വിപ്ലവകാരിയുമായ റോസാ ലക്സംബർഗ് ഇതിലും പ്രവചനാത്മകമായ ചില നിരീക്ഷണങ്ങൾ കമ്മ്യൂണിസ്റ്റ്‌ ഭരണസംവിധാനത്തെപ്പറ്റി നടത്തിയിരുന്നു. 1919-ൽ, തന്റെ നിലപാടുകളുടെ പേരിൽ വധിക്കപ്പെട്ടു, ശരീരം ബെർലിനിലെ ലാൻഡ്‌വേർ കനാലിൽ വലിച്ചെറിയപെടുന്നതിന് ഒരു വർഷം മുൻപ് അവർ എഴുതി :
ഭരണകൂടത്തെ അനുകൂലിക്കുന്നവർക്കും -പാർട്ടിയെ അനുകൂലിക്കുന്നവർക്കും അത് എത്രയധികം അനുയായികൾ ഉള്ള പാർട്ടിയാണെങ്കിലും -മാത്രമുള്ളതാണ് സ്വാതന്ത്ര്യമെങ്കിൽ, അ സ്വാതന്ത്ര്യം സ്വാതന്ത്ര്യമേയല്ല. സ്വാതന്ത്ര്യം എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുന്നവർക്കുള്ളതാണ്. രാജ്യത്തുടനീളം രാഷ്ട്രീയ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുകയാണെങ്കിൽ, അത് സോവിറ്റുകളുടെ സജീവത നശിപ്പിക്കുന്നതിന് കാരണമാകും. പൊതു തിരഞ്ഞെടുപ്പുകളില്ലാതെ, പത്രസ്വാതന്ത്ര്യം ഇല്ലാതെ, യോഗം ചേരാനുള്ള സ്വാതന്ത്ര്യം ഇല്ലാതെ, ആവിഷ്കാരസ്വാതന്ത്ര്യം ഇല്ലാതെ, എല്ലാ പൊതുസ്ഥാപനങ്ങളുടെയും ജീവിതം മന്ദീഭവിക്കും, അവ അവയുടെ തന്നെ ഹാസ്യ രൂപമാകും, ഉദ്യോഗസ്ഥമേധാവിത്വം മാത്രമാകും നിർണായകഘടകം. ഈ പ്രവർത്തനത്തിൽ നിന്നു ആർക്കും രക്ഷപെടാൻ കഴിയില്ല.
ആദ്യം റോസാ ലക്‌സംബർഗും പിന്നീട് ഹൊവാർഡ് ഫാസ്റ്റും അനുകമ്പയോടെയും പ്രതിബന്ധതയോടെയും ഭയപ്പെട്ടത് തന്നെയാണ് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും പിന്നീട് സംഭവിച്ചത്..... 


                                                                                                   (തുടരും)

സോവിയറ്റ് തകർച്ച സാമ്രാജ്യത്വ സൃഷ്ടിയോ...? ഭാഗം. 2 

ലോകത്തെ ഏറ്റവും സ്വാധീനിച്ചതും മഹത്തരവുമായ ആശയം ഏതാണെന്ന് ചോദിച്ചാൽ "കമ്മ്യൂണിസം "എന്ന ഉത്തരം ഏറ്റവും മുന്നിൽ തന്നെ ഉണ്ടാവും. ഉള്ളവരും ഇല്ലാത്തവരും തമ്മിൽ ഭേദമില്ലാത്ത, മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാത്ത സമൂഹമാണ് കമ്മ്യൂണിസം. സമത്വവും സമൃദ്ധിയുമാണ് അതിന്റെ ആണിക്കല്ലുകൾ. എല്ലാവരും അദ്ധ്വാനിക്കുകയും എല്ലാവർക്കും ആവശ്യത്തിനനുസരിച്ച ജീവിതസൗകര്യങ്ങൾ ലഭിക്കുകയും ചെയ്യുന്ന സാമൂഹ്യവ്യവസ്ഥ. അന്യന്റെ ശബ്ദം (എതിർ ശബ്ദം പോലും )സംഗീതം പോലെ ശ്രവിക്കുന്ന ഒരു വ്യവസ്ഥിതി. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ "മാവേലി നാടുവാണീടും കാലം.... "എങ്ങനെ ആയിരുന്നോ അത് പോലെ.
എന്തായാലും, ഏവരും സന്തോഷത്തിലും സമാധാനത്തിലും പരസ്പരം സ്നേഹത്തിലും വർത്തിക്കുന്ന ഒരു സമൂഹത്തെയാണ് കമ്മ്യൂണിസം മുന്നോട്ട് വെക്കുന്നത്. അതിന് ബീജാവാപം ചെയ്തവരാകട്ടെ ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹികളായ കാറൽ മാർക്‌സും ഫെഡറിക് ഏംഗൽസുമായിരുന്നു. ലോകത്തിന്റെ വിശപ്പടയ്ക്കുന്നതിനും പട്ടിണി മാറ്റുന്നതിനു വേണ്ടിയുള്ള അന്വേഷണത്തിനിടയിലും അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായി അഹോരാത്രം പ്രയത്‌നിക്കുമ്പോഴും പലപ്പോഴും പട്ടിണിലായിരുന്നു മാർക്‌സും കുടുംബവും. നാല് മക്കളെയാണ് പട്ടിണിയുടെ കരങ്ങളിലേക്ക് എറിഞ്ഞു കൊടുക്കേണ്ടിവന്നത്. ഭരണകൂടത്തിന്റെ വേട്ടയാടലിൽ പലപ്പോഴും പലായനം ചെയ്യേണ്ടിവന്നു മാർക്സിനും കുടുബത്തിനും. വിശ്വപൗരനായിട്ടും ഒരു രാജ്യത്തും പൗരത്വമുണ്ടായിരുന്നില്ല ആ മഹാനുഭാവന്. ഏംഗൽസാവട്ടെ മാർക്സിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ സ്വന്തം അച്ഛന്റെ തുണിമില്ലിൽ പന്ത്രണ്ട് കൊല്ലം ഗുമസ്തനായി ജോലി നോക്കി. എത്ര ഉന്നതവും മനുഷ്യത്വപരവുമായ ആദർശമാണ്‌ അവർ നിലനിർത്തി പോന്നിരുന്നത് .
കാറൽ മാർക്‌സും ഏംഗൽസും ആവിഷ്കരിച്ച കമ്മ്യൂണിസത്തെ താത്വികമായ അടിത്തറ നൽകി സമ്പുഷ്ടമാക്കി വികസിപ്പിച്ചത് വ്ലാദിമിർ ഇല്ലിച് ലെനിനാണ്. അദ്ദേഹം ലോകകമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് നൽകിയ സംഭാവനകളെയോ നേതൃപാടവത്തെയോ നിരാകരിക്കുകയോ ഇകഴ്ത്തികാണിക്കുകയോ അല്ല ഇവിടുന്നങ്ങോട്ടു ചെയ്യുന്നത്. മറിച്ച, മാർക്‌സും ഏംഗൽസും സ്വപ്നം കണ്ട മാനവികതവാദത്തിലൂന്നിയ,തൊഴിലാളി വർഗ്ഗത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ വിപ്ലവാനന്തരം വന്ന ഗവർമെന്റിന് സാധിച്ചോ? മറ്റൊരുതരത്തിൽ പറഞ്ഞാൽ കമ്മ്യൂണിസം മുന്നോട്ട് വെച്ച അതിന്റെ നൈതികതയെയും മൂല്യങ്ങളെയും എത്രമാത്രം സ്വാംശീകരിക്കാൻ സോവിയറ്റ് യൂണിയൻ എന്ന സോഷ്യലിസ്റ്റ് സർക്കാരിന് കഴിഞ്ഞു എന്ന പ്രസക്തമായ ചോദ്യമാണ് ഉന്നയിക്കുന്നത്.
ഇവിടെ ഒരു ചോദ്യം ഉയർന്നുവന്നേക്കാം. കാറൽ മാർക്സ് ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നോ? എന്നത്. അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ ആയിരുന്നോ എന്നതിനേക്കാളേറെ മാനവികതാവാദം ഉയർത്തിപ്പിടിച്ച ഒരു മനുഷ്യസ്‌നേഹി ആയിരുന്നു എന്നതാണ് ഉത്തരം.ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ ഒരു നല്ല മനുഷ്യസ്‌നേഹിയും ആയിരിക്കണം. ജനവിരുദ്ധവും മനുഷ്യത്വതിലധിഷ്ഠിതമല്ലാത്ത ഒരു ഭരണകൂടത്തിനും അത് എത്രമാത്രം പ്രത്യയശാസ്‌ത്രപരമായി ഔന്നത്യം പുലർത്തുന്നതാണെങ്കിലും ദീർഘകാലം അതിജീവിക്കാൻ കഴിയില്ലായെന്നത് തന്നെയാണ് ചരിത്രം നൽകുന്ന സാക്ഷ്യം.
സാർ ചക്രവർത്തിയുടെ ഭരണകാലം ജനങ്ങൾക്ക് എത്രമാത്രം നിഷ്ടൂരമായിരുന്നോ അതിനേക്കാൾ നൃശംസതയിൽ പരിലസിച്ചത് തന്നെയായിരുന്നു വിപ്ലവാനന്തര ഭരണകൂടവും. അത് കൊണ്ട് തന്നെയായിരിക്കാം 1917 ഒക്ടോബറിൽ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ അധികാരത്തിൽ വന്ന ചരിത്രസംഭവത്തിന്റെ അതെ പ്രസക്തിയാണ് 1991-ൽ ഗോര്ബച്ചേവിന്റെ ഭരണകാലത്തു സോവിയറ്റ് യൂണിയൻ ചിതറിത്തെറിച്ചതിനും ഉള്ളതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.
സാറിസ്റ്റു റഷ്യ 
--------------------------
19-ആം നൂറ്റാണ്ടിൽ റഷ്യൻ സമൂഹത്തിന്റെ ജീവിതം -പ്രത്യേകിച്ച് കര്ഷകന്റെയും തൊഴിലാളികളുടെയും സ്ഥിതി ദയനീയമായിരുന്നു. ചരിത്രകാരൻ റോബർട്ട്‌ സർവീസ് പറയുന്നു -ജനങ്ങൾക്കിടയിൽ അമിതമായ മദ്യാസക്തി, ലൈംഗിക അരാജകത്വം അതിന്റെ ഫലമായി സിഫിലിസ് പോലുള്ള രോഗങ്ങൾ, തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും മുഷ്ഠികൊണ്ട് പരിഹാരം കണ്ടെത്തുന്ന അവ്യവസ്ഥിതമായ നീതിന്യായ സംവിധാനങ്ങൾ, പള്ളികളും പുരോഹിതന്മാരും ദൈവനാമത്തിൽ ജനത്തെ നിയന്ത്രിച്ചപ്പോൾ അന്ധവിശ്വാസവും മന്ത്രവാദവും അവരെ സ്വാധീനിച്ചു.
വ്യവസായശാലകളുടെ തകർച്ച തൊഴിൽമേഖല അസ്വസ്ഥവും സംഘർഷാത്മകവുമാക്കിതീർത്തു. സ്വന്തം കൈവശത്തിലുള്ള കൃഷിഭൂമി വീണ്ടും വീണ്ടും ചാർത്തിവാങ്ങണമെന്ന ചക്രവർത്തിയുടെ ഉത്തരവ് പീഡിപ്പിക്കപ്പെടുന്ന കർഷകരെ നിരാശയിലും പട്ടിണിയിലുമാക്കി. പ്രഭുക്കന്മാരും സമ്പന്നരും പണമടച്ചു ഭൂമി കൈക്കലാക്കി. പാവപ്പെട്ട കർഷകർ അടിമകളായി പണിയെടുക്കേണ്ടി വന്നു. കാർഷികരംഗത് സാർ ഭരണകൂടം നടപ്പിലാക്കിയ പാശ്ചാത്യ യന്ത്രവൽക്കരണം ഭൂസ്വാമികളെ കൂടുതൽ സമ്പന്നരാക്കി മാറ്റിയതല്ലാതെ അധ്വാനിക്കുന്ന കർഷക തൊഴിലാളികളുടെ ദുരിതം പരിഹരിക്കപ്പെടുന്നതായിരുന്നില്ല.
സാർ ഭരണത്തിൽ അസ്വസ്ഥവും അരാജകവുമായ ദിനങ്ങളിൽ വിപ്ലവം ഒറ്റ ദിവസംകൊണ്ട് പൊട്ടിപുറപെട്ടതായിരുന്നില്ല. 19-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ തന്നെ സാറിസത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ത്വര ജനങ്ങളിൽ പ്രത്യേകിച്ച് ബുദ്ദിജീവികൾക്കിടയിൽ ശക്തമായി തുടങ്ങി. ഈ മനോനില ക്രമേണ അദ്ധ്യാപകർ, വിദ്യാർഥികൾ, ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങി കർഷകത്തൊഴിലാളികളിലേക്കും പടർന്നു.
20-ആം നൂറ്റാണ്ടു പിറന്നതുതന്നെ പ്രതിഷേധങ്ങളും ആഭ്യന്തര സമരങ്ങളുമായാണ്. 1905 ജനുവരി 9 ന് ഞായറാഴ്ച ജോർജി ഗപോൻ എന്ന പുരോഹിതന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് കർഷകർ തങ്ങളുടെ സ്ത്രീകളും കുട്ടികളുമടക്കം സാറിന്റെ വിന്റർ പാലസിന് മുന്നിൽ "സാർ നീണാൾ വാഴട്ടെ "എന്ന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി.പക്ഷെ സാർ ഭരണകൂടം അവർക്ക് മറുപടി നൽകിയത് തോക്കിൻ കുഴലിലൂടെ ആയിരുന്നു. "രക്തരൂക്ഷിത ഞായർ "ഈ ദിനം ചരിത്രത്തിൽ അറിയപ്പെടുന്നു. ഈ കൂട്ടക്കൊല റഷ്യയിൽ മാത്രമല്ല പോളണ്ടിലും, ജോർജിയയിലും ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തിന്‌ വഴിവെച്ചു. കർഷകർ മാത്രല്ല ഫാക്ടറി തൊഴിലാളികളും സാറിനെതിരെ തിരിഞ്ഞു. പത്രങ്ങളും ഭരണസംവിധാനത്തിനെതിരെ വികാരം പ്രകടിപ്പിച്ചു. ഇത് ഒക്ടോബർ വിപ്ലവത്തിന്റെ ഡ്രസ്സ്‌ റിഹേഴ്സൽ എന്ന് ലെനിൻ പിന്നീട് ഈ സംഭവത്തെ വിശേഷിപ്പിച്ചു.
സ്വാതന്ത്ര്യസമര ജനകീയ മുന്നേറ്റങ്ങൾ ശക്തിപ്പെട്ട് നിൽക്കുമ്പോഴാണ് ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യ പങ്കാളിയായത്. യുദ്ധം റഷ്യയുടെ സാമ്പത്തിക സാമൂഹിക അടിത്തറ തകർത്തു. 10 ലക്ഷം കർഷകരെ നിർബന്ധപൂർവം പട്ടാളത്തിലേക്കയച്ചു. നാട്ടിൽ തങ്ങൾക്കുള്ളതെല്ലാം ഉപേക്ഷിച്ചു ട്രെഞ്ചിൽ തോക്ക് പിടിക്കേണ്ടി വന്നപ്പോൾ അവരിൽ ആളിക്കത്തിയത് രാജ്യസ്നേഹം ആയിരുന്നില്ല മറിച് പ്രതിഷേധമായിരുന്നു.
ഒക്ടോബർ വിപ്ലവം 
------------------------------------
കമ്മ്യൂണിസ്റ്റുകൾ പാടിപുകഴ്ത്തിയ ഒക്ടോബർ വിപ്ലവത്തെ ആധുനിക ചരിത്രകാരന്മാർ,യഥാർത്ഥ വിവരങ്ങളുടെ വെളിച്ചത്തിൽ കാണുന്നതും വിലയിരുത്തുന്നതും വ്യത്യസ്തമായാണ്. മനുഷ്യ വിദ്വേഷികളും വരാൻപോകുന്ന വ്യവസ്ഥിയുടെ ഗുണഭോക്താക്കളും ആശയഭ്രാന്തന്മാരുമായ ഒരുപിടിയാളുകളുടെ സ്വാപ്നത്തിൽ രൂപപ്പെട്ടതായിരുന്നു ഒക്ടോബർ വിപ്ലവമെന്നു അവർ പറയുന്നു. ഈ സംഘത്തിന് രാജ്യത്തൊരിടത്തും കാര്യമായ പിന്തുണയുണ്ടായിരുന്നില്ല. നിലവിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതപൂർണമായ സാഹചര്യത്തിൽ സ്വാതന്ത്ര്യത്തിനും ക്ഷേമപൂർവമായ ജീവിതത്തിനും മോഹിച്ച ജനം ബോൾഷെവിക്കുകളുടെ പിന്നിൽ അണിനിരക്കുകയായിരുന്നു. എന്തായാലും ഒക്ടോബർ വിപ്ലവം ചരിത്രം തിരുത്തികുറിക്കുക തന്നെ ചെയ്തു.
യഥാർത്ഥത്തിൽ, അധികാരം ബോൾഷെവിക്കുകളുടെ കൈകളിലെത്തിച്ചതിന്റെ പിന്നിലെ ശക്തി സൈന്യമായിരുന്നു. അതുകൊണ്ടാണ് ഒക്ടോബർ വിപ്ലവത്തിലെ വിപ്ലവശക്തികളുടെ പങ്കിനെ ആധുനിക ചരിത്രം ലാഘവത്തോടെ കാണുന്നത്. സൈന്യത്തെ സംബന്ധിച്ചിടത്തോളം മാർക്‌സിസമോ ഏംഗലിസമോ ആയിരുന്നില്ല, ഒന്നാം ലോകമഹായുദ്ധത്തിലെ സാമ്പത്തിക തകർച്ചയായിരുന്നു. അവർക്ക് ശമ്പളമോ അലവൻസോ കിട്ടിയിരുന്നില്ല.
1915 ആയപ്പോഴേക്കും റഷ്യയിലാകെ ക്രമസമാധാനം തകർന്നു. സർക്കാരിന്റെ കടിഞ്ഞാൺ നിക്കൊളാസ് ചക്രവർത്തിയുടെ കരങ്ങളിൽ നിന്ന് നഷ്ടപ്പെട്ടു. റഷ്യൻ പാർലമെന്റ് പരാജയമായി. റഷ്യകാർ പ്രാദേശിക ഭരണസമിതികളുണ്ടാക്കി സ്വയം ഭരിക്കാൻ തുടങ്ങി. റാസ്പുട്ടിൻ എന്ന കപട സന്യാസിയുടെ നിയന്ത്രത്തിലായിരുന്ന സാറിന അലക്‌സാണ്ടറ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു. 1917-ൽ കൃഷിഭൂമിയുടെ ഉടമസ്ഥവകാശത്തിന് വേണ്ടി ഭൂസ്വാമിമാരും (കുലാക്കുകൾ ) കർഷകരും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തിച്ചേർന്നു. യുദ്ധക്കാലത്തു സൈനികർക്കിടയിലുണ്ടായ അച്ചടക്കത്തകർച്ചയും സാമ്പത്തിക പരാധീനതയും കാർഷിക വിപ്ലവമായി ശക്തിപ്രാപിച്ചു. ഭൂവുടമകളുടെ കൈവശമായിരുന്ന കൃഷിഭൂമി വിഭജിച്ചു വിതരണം ചെയ്യുന്ന വാർത്ത കേട്ട കർഷക പട്ടാളം എത്രയും പെട്ടന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചു. ജൂൺ -ഒക്ടോബർ കാലഘട്ടത്തിൽ യുദ്ദം ചെയ്ത് തളർന്ന 20 ലക്ഷം പട്ടാളക്കാർ ട്രെഞ്ചുകളിൽ നിന്ന് വിട്ടു പോയി.
1917-ൽ യാത്രാസംവിധാനം നിശ്ചലമായി . അഞ്ചു ദിവസം തൊഴിലാളികൾ തെരുവുകളിൽ ലഹള തുടർന്നെങ്കിലും പെട്രോഗാഡിലെ (ഇന്നത്തെ സെയിന്റ് പീറ്റേഴ്‌സ് ബെർഗ് )ആയിരക്കണക്കിന് സൈനികർ ലഹളകൾ അടിച്ചമർത്താൻ ശ്രമിക്കാതെ പ്രക്ഷോഭകരോട് സഹകരിക്കുകയാണ് ഉണ്ടായത്. പട്ടാളത്തിൽ ചേർക്കപ്പെട്ട കർഷകർ കൂടുതൽ കൂടുതൽ എത്തിയതോടെ നാട്ടിൻപുറങ്ങളിൽ അക്രമവും അരാജകത്വവും അഴിഞ്ഞാടി. ആയിരക്കണക്കിന് ഭൂവുടമകളുടെ വീടുകൾ അഗ്നിക്കിരയാക്കി.
അക്രമവും അരാജകത്വവും രാജ്യത്ത് നടമാടിയപ്പോൾ സുശക്തമായ ഒരു സർക്കാർ ഉണ്ടാക്കാനോ നിയന്ത്രിക്കാനോ ഡെമോക്രാറ്റിക്‌ പാർട്ടിക്കോ, സോഷ്യൽ ഡെമോക്രറ്റുകളോ ലിബറൽ സോഷ്യലിസ്റ്റുകളോ പ്രാപ്തരായിരുന്നില്ല. ഇവരുടെ നേതൃത്വമേറ്റെടുത്ത കെറൻസ്കിയുടെ താത്കാലിക സർക്കാരിന് സമാധാനം കൊണ്ട് വരാനോ അച്ചടക്കം സ്ഥാപിക്കാനോ കഴിഞ്ഞില്ല. അതെ സമയം രാഷ്ട്രീയ രംഗത്ത് അവരുടെ പ്രമുഖ എതിരാളികളായ പെട്രോഗാഡ് സോവിയറ്റുകൾ 1917 മാർച്ചിൽ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് സായുധരാക്കി ഒരു ചുവപ്പ് സേന രൂപവൽക്കരിച്ചു. സൈനികരും കർഷകരും കൊസ്സാക്കുകളും വീട്ടമ്മമാർവരെ അവർക്ക് പിന്തുണ നൽകി. യുദ്ധസൈനികരായി മാറിയ 10 ലക്ഷം കർഷകരുടെ പങ്കും നിർണായകമായി. സർക്കാരാഫീസുകളിലെയും ഭരണസംവിധാനത്തിലെയും അച്ചടക്കരാഹിത്യം അടിച്ചൊതുക്കപ്പെട്ടു. "ട്രെഞ്ചുകളിലെ ബോൾഷെവിസം "എന്നാണ് ഈ പട്ടാള പങ്കാളിത്തത്തെ ജനറൽ അലക്സി ബ്രസ്‌ലോവ് വിശേഷിപ്പിച്ചത്.
ലെനിൻ നേതൃസ്ഥാനത്തേക്ക് 
-------------------------------------------------
ജർമൻ -ജൂതവംശീയനായ ലെനിൻ ഭൂവുടമകളുടെ കുടുംബത്തിലാണ് ജനിച്ചത്. സാർ ചക്രവർത്തിയെ മാനിച്ചിരുന്ന സ്കൂൾ ഇൻസ്‌പെക്ടറായിരുന്നു ലെനിന്റെ പിതാവ്. സാർ അലക്‌സാണ്ടർ മൂന്നാമനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന്റെ പേരിൽ ലെനിന്റെ ജേഷ്ഠൻ വധിക്കപ്പെട്ടു. അത് കുടുംബത്തെയാകെ ഞെട്ടിച്ചു. അതോടപ്പം കുടുംബത്തിന് സർക്കാർ നൽകിയിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു. പിന്നീട് ലെനിൻ വിപ്ലവകാരിയായിതീരുകയും തുടർന്ന് സൈബീരിയയിലേക്ക് നാട് കടത്തപെടുകയും ചെയ്തു.
ഒളിവിലിരുന്നുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ ബോൾഷെവിക്കുകൾക്ക് പ്രചോദനപരമായി കത്തുകളും ലേഖനങ്ങളും എഴുതി അയച്ചുകൊണ്ടിരുന്നു.പട്ടാളത്തിന്റെ പിന്തുണയോടെ എത്രയും പെട്ടന്ന് അധികാരം പിടിച്ചെടുക്കേണമെന്ന് ലെനിൻ നിർബന്ധിച്ചു കൊണ്ടിരുന്നു. വിപ്ലവത്തിനുവേണ്ടിയുള്ള ലെനിന്റെ തിരക്ക് കൂട്ടൽ ബോൾഷെവിക് നേതാക്കളെ ചിന്താകുഴപ്പത്തിലും സംശയാലുക്കളുമാക്കി. സോവിയറ്റ് സംഘടന റഷ്യയിലുടനീളം വ്യാപിക്കും വരെ കാത്തുനില്കാനായിരുന്നു അവരുടെ തീരുമാനം.
1917 ഏപ്രിലിൽ ജർമനി വഴി റഷ്യയിൽ എത്തിയ ലെനിൻ ഒക്ടോബർ 10-ന് ബോൾഷെവിക് പാർട്ടിയുടെ 21 അംഗ കേന്ദ്രക്കമ്മിറ്റിയിലെ 12 പേരെ വിളിച്ചു കൂട്ടി. പത്തു മണിക്കൂർ നീണ്ടചർച്ചയ്‌ക്കൊടുവിൽ സായുധ വിപ്ലവത്തിനുള്ള തീരുമാനത്തിന് 12-ൽ 10പേരെയും ഒപ്പം നിർത്താൻ ലെനിന് കഴിഞ്ഞു. അപ്പോഴേക്കും ട്രോട്സ്കി


പെട്രോഗാഡ് വിപ്ലവകമ്മിറ്റി രൂപീകരിച്ചിരുന്നു. യഥാർത്ഥത്തിൽ അതൊരു സൈനിക സംഘടനയായിരുന്നു. സായുധമുന്നേറ്റത്തിലൂടെ ഭരണകേന്ദ്രമായ വിന്റർ പാലസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കുകയെന്നതായിരുന്നു ലെനിന്റെ ലക്ഷ്യം. ഏതാനും പട്ടാളക്കാർ ഏതാനും നാവികർ, റെഡ് ഗാർഡുകൾ എന്നിവരൊക്കെ ചേർന്ന ഒരു ചെറിയ സംഘമായിരുന്നു വിപ്ലവത്തിന്റ സായുധമുൻനിര. അധികം രക്തച്ചൊരിച്ചിൽ കൂടാതെ ലെനിന്റെ തന്ത്രം വിജയിച്ചു. ലെനിൻ "സോവിയറ്റ് രാജ്യം" പ്രഖ്യാപിച്ചു. ഏതാനും മണിക്കൂറുകൾക്കകം "സോവിയറ്റ് കൗൺസിൽ ഓഫ് പീപ്പിൾസ് കമ്മിസാർ "എന്ന പേരിൽ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക് സർക്കാർ രൂപീകരിക്കപ്പെട്ടു.








                                                                                                   (തുടരും)










സോവിയറ്റ് തകർച്ച സാമ്രാജ്യത്വ സൃഷ്ടിയോ ..? ഭാഗം.3


സമത്വവും സ്നേഹവും സാഹോദര്യവും പുലരുന്ന ഒരു സാമൂഹ്യവ്യവസ്ഥയാണ് കമ്മ്യൂണിസം വാഗ്ദാനം ചെയ്യുന്നത്. മാനവപുരോഗതിയുടെ ഉയർന്നശ്രേണി. ചൂഷണരഹിതമായ സമൂഹം. വർഗങ്ങളില്ല സ്വകാര്യസ്വത്തില്ല. കൂലി അടിമത്തമില്ല.ഭരണകൂടത്തിന്റ മർദ്ദനോപകാരണങ്ങളായ പോലീസും പട്ടാളവുമില്ല, ഭരണകൂടം തന്നെ അപ്രസക്തമാക്കുന്ന അവസ്ഥ. അധ്വാനം ഒരു ഭാരമില്ലാതെ, സന്തോഷകരമായ ചുമതലയായി മാറുന്നു. ഉല്പാദനശക്തികൾ ഏറ്റവും വികാസം പ്രാപിച്ച അവസ്ഥ. ഉല്പാദനോപാധികൾ സാമൂഹ്യ ഉടമസ്ഥതയിലാണ്. ഉത്പാദനം സാമൂഹ്യമാണ്. വിതരണവും സാമൂഹ്യമാണ്. സാമൂഹ്യമിച്ചം സാമൂഹ്യവളർച്ചയ്ക്ക് ഉപയോഗിക്കുന്നു.
കമ്മ്യൂണിസത്തിന്റെ പ്രാഥമിക ഘട്ടമാണ് സോഷ്യലിസം. അതായത് സോഷ്യലിസത്തിന്റെ ഉയർന്ന രൂപമാണ് കമ്മ്യൂണിസം. കമ്മ്യൂണിസ്റ്റ്‌ വ്യവസ്‌ഥ ചരിത്രപരമായ അനിവാര്യതയാണ്. അത് ആരുടേയും ആഗ്രഹത്തിന്റെ ഫലമല്ല. കമ്മ്യൂണിസത്തിന് (പ്രഥമഘട്ടമായ സോഷ്യലിസത്തിനും )മുമ്പുണ്ടായിരുന്ന വ്യവസ്ഥകൾ വർഗസംഘട്ടനങ്ങളിൽ നിലംപൊത്തി. വൈരുദ്ധ്യങ്ങളും വൈരുധ്യങ്ങൾ തമ്മിലെ സമരവും പ്രകൃതിനിയമമാണ്,സാമൂഹ്യനിയമമാണ്. വൈരുധ്യങ്ങൾ തമ്മിലെ സമരമാണ് പുതിയതിന്റ ജനനത്തിനും സമൂഹത്തിന്റെ വളർച്ചയ്ക്കും നിദാനം. ഉടമയും അടിമയും തമ്മിലുള്ള വർഗസംഘട്ടനം അടിമവ്യവസ്ഥയുടെ തകർച്ചയ്ക്കും. ജന്മിയും കുടിയനും തമ്മിലുള്ള സംഘട്ടനം ഫ്യൂഡൽ വ്യവസ്ഥയുടെ നാശത്തിനും മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സംഘട്ടനം മുതലാളിത്തവ്യവസ്ഥയുടെ തകർച്ചയ്ക്കും വഴിയൊരുക്കുന്നു. സാമൂഹ്യവളർച്ചയുടെ ഈ പൊതുനിയമം സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അനിവാര്യമായ ആവിർഭാവത്തിലേക്കും കമ്മ്യൂണിസ്റ്റ്‌ വികാസത്തിലേക്കുമാണ് നയിക്കുന്നത്.
സമുദായത്തിൽ (രാജ്യത്ത് )എല്ലാവർക്കും ക്ഷേമം ഉളവാക്കി ഒരു മാതൃക സമുദായം സൃഷ്ഠിക്കുകയെന്നതാണല്ലൊ സോഷ്യലിസത്തിന്റെ ലക്ഷ്യം.അടിമ വ്യവസ്‌ഥയെയും, ഫ്യൂഡലിസത്തെയും, മുതലാളിത്തത്തെയും മറ്റു മർദ്ദന സംവിധാനങ്ങളെയും വിപ്ലവകാരികൾ എതിർത്തത് അവയിലുൾപ്പെട്ട അക്രമം, ചൂഷണം, ക്രൂരതകൾ എന്നിവയെകൊണ്ടാണ്. സോഷ്യലിസം ഒരുവക ക്രൂരതയെയും അനുവദിക്കുന്നില്ലായെന്നു മാത്രമല്ല മർദ്ദനത്തിന്റെ പര്യയായമായ എല്ലാ സമ്പ്രദായങ്ങളെയും ഉന്മൂലനം ചെയ്യാൻ പ്രതിജ്ഞാബന്ധമാണ്. റഷ്യയിൽ 1917-ലെ ഒക്ടോബർ വിപ്ലവത്തിന്റെ പുറകെ പ്രതിവിപ്ലവവും ഉണ്ടായി. യുദ്ധത്തിൽ ശത്രുക്കളോടു ഇടപെടുന്ന രീതിയിൽ കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരികൾ ഭരിക്കപ്പെടുന്നവരോട് പെരുമാറി. "ചുവപ്പ് ഭീകരത "എന്നാണ് ഇതറിയപെടുന്നത്.
ലെനിന്റെ നേതൃത്വത്തിൽ വന്ന സർക്കാരിനെതിരെ ഏറെ വൈകാതെ തെറ്റിദ്ധാരണകളും എതിർപ്പുകളും ഉയർന്നു വന്നു. കാർഷിക വിപ്ളവമായിരുന്നു ആദ്യത്തെ ഏറ്റുമുട്ടലിനടിസ്ഥാനം. കൃഷിഭൂമി കര്ഷകന് എന്ന ഡിമാൻഡ് ലെനിൻ പ്രഖ്യാപനത്തിൽ ഒതുക്കി. എല്ലാവിധ കൃഷി ഭൂമിയുടെയും ദേശസാത്കരണമായിരുന്നു എന്നും ബോൾഷെവിക്കുകളുടെ പ്രഖ്യാപിത നയം. വിപ്ലവാനന്തര സാഹചര്യത്തിൽ കൃഷിഭൂമി പുനർവിഭജിക്കുകയെന്ന സോഷ്യലിസ്റ്റ് റെവലൂഷനറികളുടെ നയമാണ് സ്വീകരിച്ചത്. നാട്ടിമ്പുറങ്ങളിൽ ഭൂവുടമകളിൽ നിന്നും കുലാക്കുകളിൽ നിന്നും ഭൂമി പിടിച്ചെടുത്തു കാർഷിക സംയുക്തവൽക്കരണം എന്ന നിർദ്ദേശം കർഷകരും സോവിയറ്റ് ഭരണവും തമ്മിൽ ഏറ്റുമുട്ടലിനു കാരണമായി.
ഫാക്ടറി കമ്മിറ്റികൾ, യൂണിയനുകൾ, സോഷ്യലിസ്റ്റ് സംഘടനകൾ അധികാരസ്ഥാനങ്ങൾ തകർക്കാൻ പിന്തുണച്ച റെഡ് ഗാർഡുകൾ തുടങ്ങിയവരുടെ കൈകളിൽ നിന്നും സാമൂഹിക നിയന്ത്രണസംവിധാനം പെട്ടന്ന് ബോൾഷെവിക് പാർട്ടി കയ്യടക്കിയത് രണ്ടാമത്തെ പോർമുഖം തുറക്കാൻ കാരണമായി. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ "എല്ലാ അധികാരവും സോവിറ്റുകൾക്ക് "എന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ എതിർപ്പുകളെയും ഒതുക്കി.
ബോൾഷെവിക്കുകളെ എതിർത്തവർ മുഴുവൻ ജനത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അക്രമങ്ങളെയും എതിർപ്പുകളെയും നേരിടാൻ പെട്രോഗാഡ് റവലൂഷനറി മിലിട്ടറി കമ്മിറ്റിക്ക് അംഗീകാരം നൽകി. പട്ടാളമേധാവിയായ ഫെലിക്സ് ഷേർസിൻസ്കിയുടെ നേതൃത്വത്തിൽ "ചെക്ക"(cheka)എന്ന രഹസ്യപോലീസ് സംഘടിപ്പിക്കപ്പെട്ടു. "പ്രോലിറ്റേറിയറ്റു ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടി "എന്നാണ് ഈ ബോൾഷെവിക് രഹസ്യ പോലീസ് ചരിത്രത്തിൽ അറിയപ്പെടുന്നത്.
കാർഷികരംഗം തകർന്നതോടെ ഭക്ഷ്യധാന്യപ്രശനം ഭീകരമായി. ഒരാൾക്ക് ഒരു ദിവസം ഏതാണ്ട് 200ഗ്രാം റൊട്ടിയായിരുന്നു റേഷൻ. ധാന്യം വിട്ടുകൊടുക്കാൻ മടിച്ച കർഷകരെ അറസ്റ്റ് ചെയ്തു ജയിലിലിട്ടു. ജനകീയ ശത്രുക്കളായി പ്രഖ്യാപിച്ചവരുടെ മുഴുവൻ സ്വത്തുക്കളും ചെക്ക കണ്ടു കെട്ടി.1917-ൽ ആയിരക്കണക്കിന് കർഷകർ ആക്രമിക്കപ്പെടുകയും ആയിരക്കണക്കിന് ഭൂവുടമകൾ വധിക്കപ്പെടുകയും അക്രമികൾ, കൊള്ളക്കാർ തുടങ്ങി മുദ്രകുത്തപ്പെട്ട ആയിരങ്ങൾ വധിക്കപ്പെടുകയും ചെയ്തു. 1917-ൽ മാത്രം ചെക്ക 12000 പേരെ കൊലപ്പെടുത്തിയതായി പറയപ്പെടുന്നു.
1917 നവംബർ -ഡിസംബറിൽ കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിലേക് നടന്ന തെരഞ്ഞെടുപ്പിൽ 707 സീറ്റിൽ ബോൾഷെവിക്കുകൾക്ക് ലഭിച്ചത് 175 സീറ്റ്‌ മാത്രമാണ്. ഒരെറ്റ ദിവസം മാത്രമേ ഈ സമിതി ചേർന്നുള്ളു. അക്രമാസക്തമായ സമ്മേളനം പിരിച്ചുവിടാനുള്ള സൈനികാക്രമണത്തിൽ ഇരുപത് ജനപ്രതിനിധികൾ കൊല്ലപ്പെട്ടു. റഷ്യൻ ഭരണോന്നതസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 30-ൽ 19 സീറ്റും മെൻഷെവിക്കുകളും സോഷ്യലിസ്റ്റു റെവലൂഷനറികളും കരസ്ഥമാക്കി.
1918 മുതൽ 1921 വരെയുള്ള ദിനങ്ങളെ ഭീകരഭരണത്തിന്റെ താണ്ഡവ കാലഘട്ടമായി ചരിത്രം രേഖപെടുത്തുന്നു. 1918 വേനൽക്കാലത്തു 140-ഓളം പ്രക്ഷോഭങ്ങൾ സർക്കാരിനെതിരെ നടന്ന്. ക്ഷുഭിതരായ ജനക്കൂട്ടം സോവിയറ്റ് ഓഫീസുകൾ കയ്യേറി. ഇത് നേരിട്ട ചെക്ക നിരവധി മെൻഷെവിക്കുകളെ നാട് കടത്തി. 100 കുലക്കുകളെ പരസ്യമായി തൂക്കിലേറ്റി. കർഷകരുടെ ധാന്യപുരകളിൽ നിന്നും ധാന്യം പിടിച്ചെടുക്കുകയും ബൂർഷ്വാസികളിൽ വൻ നികുതികൾ ചുമത്തുകയും കോൺസെൻട്രെഷൻ ക്യാമ്പുകൾ സ്ഥാപിക്കുകയും ചെയ്തു.
1918 സെപ്റ്റംബറിൽ സിനോവീവ് ഉൾപ്പെട്ട പ്രമുഖനേതാക്കൾ ഒരു പ്രഖ്യാപനം നടത്തി.
"നമ്മുടെ ശത്രുക്കളെ മുഴുവൻ നിഗ്രഹിക്കാൻ ഉള്ള പ്രഖ്യാപനം. നമ്മുടെ അനുയായികളായ 10 കോടി റഷ്യക്കാരിൽ ഒൻപത് കൊടിക്കും നമുക്കൊപ്പം നില്കാൻ പരിശീലനം നൽകുക. ബാക്കി ഒരു കോടി ജനങ്ങളെ രാജ്യത്ത് നിന്ന് ഒഴിവാക്കുക". സെപ്റ്റംബർ 5-ന് ഭീകരപ്രവർത്തനം "ചുവപ്പുഭീകരത "എന്ന പേരിൽ നിയമവിധേയമാക്കി. സെപ്റ്റംബർ 17-ലെ ഷെർസിൻസ്കിയുടെ ഉത്തരവനുസരിച്ചു പെട്രോഗാഡിലെ ചെക്ക യൂണിറ്റ് 500 പേരെ വധിച്ചുവെന്ന് ഇസ്‌വെസ്റ്റിയ പത്രം റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. മരണസംഖ്യ ചെക്ക കണക്കനുസരിച്ചു 800-ഉം ദൃക്‌സാക്ഷികളുടെ കണക്കിൽ 1300-ഉം ആയിരുന്നു. ക്രോൺസ്റ്റാറ്റ് ഒരു രാത്രി 300 പേരെ വധിക്കുകയും ഒന്നിച്ചു കുഴിച്ചുമൂടുകയും ചെയ്തതായി പറയപ്പെടുന്നു.
ലെനിനെതിരെ വധശ്രമം നടത്തിയ സാറിസ്റ്റ് റഷ്യയിലെ അഞ്ചു മന്ത്രിമാർ കൊല്ലപ്പെട്ടുവെന്ന് ചെക്ക രേഖകൾ വ്യക്തമാക്കുന്നു. പ്രതിവിപ്ലവകാരികൾ, സോഷ്യലിസ്റ്റ് വിപ്ലവകാരികൾ, മെൻഷെവിക്കുകൾ, സാർ ഭരണകാലത്തെ ഉദ്ദോഗസ്ഥർ ഉൾപ്പെടെ ഏതാണ്ട് 15000 പേരെ കൊന്നൊടുക്കിയതായി ചെക്ക വാരികയിൽ "സെപ്റ്റംബർ വധം എന്ന പേരിൽ രേഖപെടുത്തിയിട്ടുണ്ട്. "എല്ലാ നല്ല കമ്മ്യൂണിസ്റ്റ്‌കളും നല്ല ചെക്ക"ആയിരിക്കും എന്ന് ലെനിൻ പ്രോലിറ്റേറിയറ്റ് ഏകാധിപത്യത്തെ ന്യായികരിച്ചു കൊണ്ട് പ്രസ്താവിച്ചു. 1921-ൽ 70000 പേരെ തൊഴിൽ തടവറകളായ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അടയ്ക്കുകയുണ്ടായി.
റഷ്യയിൽ പൊട്ടിപുറപെട്ട ആഭ്യന്തരയുദ്ധം പൊതുവെ വിലയിരുത്തുന്നത് ബോൾഷെവിക് ചുവപ്പ്സേനയും സാർ പക്ഷവാദികളായ വെള്ളപ്പട്ടാളവും (white army )തമ്മിലുള്ള പോരാട്ടമായാണ്. എന്നാൽ പ്രധാനമായും സംഭവിച്ചത് സൈനിക ഏറ്റുമുട്ടലിന് പിന്നിൽ ഇരുപക്ഷത്തെയും സമരോത്സുകരായ കക്ഷികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും അടിച്ചമർത്തലുമാണ്. ആയിരക്കണക്കിന് കർഷകരും വിപ്ലവകാരികളും റെഡ്സ്, വൈറ്റ്സ്, ഗ്രീൻസ് എന്നീ പേരുകളിൽ അറിയപെട്ടവരും ബോൾഷെവിക്കുകൾക്കെതിരായ ആഭ്യന്തരയുദ്ധത്തിൽ പങ്കാളയായി. ചില സ്ഥലങ്ങളിൽ ബോൾഷെവിക് യുദ്ധം ബൂർഷ്വാസികൾക്കും സാമൂഹികവിരുദ്ധർക്കുമെതിരായ ആക്രമണമായിരുന്നു.1919-ലെ ഉക്രൈനിലെ യുദ്ധത്തിൽ വൈറ്റ് ആർമി ഒരു പ്രത്യേക വിഭാഗത്തിലെ ഒന്നരലക്ഷത്തോളം പേരെയാണ് കൂട്ടക്കൊല ചെയ്തത്. ചുവപ്പ് സേനയാകട്ടെ അനാർക്കിസ്റ്റുകൾ, സാർ പക്ഷവാദികൾ സോവിയറ്റ് ഭരണത്തിനെതിരായവർ സ്ഥലം വിട്ടുപോകാൻ നിര്ബന്ധിതരാകുന്ന കർഷകർ, ജോലിക്കും ആഹാരത്തിനും ജോലി ചെയ്യുന്ന തൊഴിലാളികർ, നാട് കടത്തപെട്ട കൊസാക്കുകൾ തുടങ്ങി പ്രത്യേക വർഗങ്ങളെയെല്ലാം ജനശത്രുക്കളായി മുദ്രകുത്തപെട്ടു. പ്രതിപക്ഷകക്ഷികളിലെ നേതാക്കളെ ജയിലിലടക്കുകയോ നാട് കടത്തുകയോ വിചാരണ കൂടാതെ വെടിവെക്കുകയോ ചെയ്തു. 1918 ഏപ്രിലിൽ 11- ന് മോസ്കോയിലെ നിരവധി അനാർക്കിസ്റ്റുകളെ പിടികൂടിയ ഉടൻ വെടിവെച്ചു കൊന്നു. ആയിരക്കണക്കിന് സമരക്കാരെ കൊള്ളക്കാരെന്ന നാട്യത്തിൽ ചെക്കയുടെ ഉന്നതന്മാർ കൊലയ്ക്ക് വിധിച്ചു. ഒട്ടേറെപേരെ നാട്കടത്തി. പലരും ബെർലിനിലേക്ക് ഓടിപോയി.
1918 വേനൽക്കാലം വരെ ഇടതുപക്ഷ സോഷ്യലിസ്റ്റ് റെവലൂഷനറികൾ ബോൾഷെവിക്കളുടെ സംഖ്യകക്ഷിയായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും പാർട്ടി കോൺഗ്രസിൽ അധ്യക്ഷത വഹിക്കുകയും ചെയ്ത മറിയ സ്പിരിഡോനോവയെ 1919 ഫെബ്രുവരി 10-ന് ചെക്ക അനഭിമതയാക്കി 210 സോഷ്യലിസ്റ്റുകൾക്കൊപ്പം അറസ്റ്റ് ചെയ്ത് മാനസികാശുപത്രിയിലടച്ചു. 1918 ജൂണിൽ സോഷ്യലിസ്റ്റുകൾ മെൻഷെവിക്കുകൾക്കൊപ്പം നിരോധിക്കപ്പെട്ടു മോസ്‌കോ, തുള, സ്മോലെൻസ്‌ക് വോറൊനെഷ്, പെൻസ, സമാര, കോസ്ട്രോമ എന്നിവിടങ്ങളിലെ നിരവധി സോഷ്യലിസ്റ്റുകളെയും, മെൻഷെവിക്കുകളെയും ഭൂവുടമകളും, ക്യാപിറ്റലിസ്റ്റുകളുമാക്കി പിടികൂടുകയും ചെക്ക കൊന്നൊടുക്കുകയും ചെയ്തു.
1919 മാർച്ച്‌ 13-ന് ലെനിൻ പെട്രോഗാഡിൽ സിനോവീവിനൊപ്പം തോഴിലാളികളെ അഭിസംബോധന ചെയ്തപ്പോൾ "കമ്മിസാർമാരും ജൂതന്മാരും നശിക്കട്ടെ "എന്ന് ജനം മുറവിളി കൂട്ടി. (പ്രമുഖ ബോൾഷെവിക് നേതാക്കളെല്ലാം -സിനോവീവ്, ട്രോട്സ്കി, കമനോവ്, അലക്സി റീഷ്കോവ്, കാൾ റാഡക് എല്ലാം ജൂതന്മാരായിരുന്നു )മൂന്നു ദിവസത്തിനകം 200 തൊഴിലാളികളെ അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ ജയിലിലടച്ചു.
1919 മാർച്ച്‌ -ഏപ്രിൽ മാസങ്ങളിൽ തുളയിലും, ആസ്ട്രഖാനിലും ക്രൂരമായ അടിച്ചമർത്തലുകൾ ഉണ്ടായി. രാജ്യത്തെ ഏറ്റവും വലിയ തോക്ക് നിർമാണ ഫാക്ടറിയിലെ ആയിരകണക്കിന് തൊഴിലാളികൾ "വിശപ്പിനെതിരായ സ്വാതന്ത്ര്യം "എന്ന മുദ്രാവാക്യം ഉയർത്തി പ്രകടനം നടത്തി ആയിരക്കണക്കിന് റെയിൽവേ ജീവനക്കാരും അവർക്കൊപ്പം കൂടി. സോഷ്യലിസ്റ്റുകളും മെൻഷെവിക്കുകളും ഭൂരിപക്ഷമുണ്ടായ പ്രകടനത്തിന് നേരെ വെടിവെക്കാൻ നിയോഗിക്കപ്പെട്ട പട്ടാളത്തിലെ ഒരു ഭടൻ പോലും തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയില്ല എന്നത് ബോൾഷെവിക് സർക്കാരിനോടുള്ള പട്ടാളത്തിന്റെ സമീപനമാറ്റത്തിന് തെളിവായി ചരിത്രം പറയുന്നു.
"വെള്ളപ്പട്ടാള പേനു "കളെയെല്ലാം കൊന്നൊടുക്കാൻ പെട്രോഗാഡിലെ പാർട്ടിനേതാവ് സെർജി കിറോവ് നൽകിയ ഉത്തരവ് പ്രകാരം വളഞ്ഞു പിടിച്ച പട്ടാളക്കാരെ ബാർജുകളിൽ കയറ്റി വോൾഗ നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു. മാർച്ച്‌ 12- നും 14 നുമിടയിൽ 4000പേരും വീണ്ടും ഒരാഴ്ചക്കുള്ളിൽ ഏകദേശം 5000 പേരും വോൾഗ നദിയിൽ ശവങ്ങളായി.
1999-20ൽ ഫാക്ടറി തൊഴിലാളികൾ കൂലിവർദ്ധന ആവശ്യപ്പെട്ട് നിസ്സഹരണം തുടങ്ങിയതോടെ 2000 സ്ഥാപനങ്ങളിൽ പട്ടാളഭരണം ഏർപ്പെടുത്തി. '20ൽ കൂലി വർദ്ദിപ്പിച്ചെങ്കിലും അതോടപ്പം നിത്യോപയോഗസാധനങ്ങളുടെ വിലയും ക്രമാതീതമായി വർധിച്ചത് തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ തന്നെ ആക്കി തീർത്തു.
കൊസാക്കുകളെ മുഴുവൻ നശിപ്പിക്കുകയെന്നത് സോവിയറ്റ് സർക്കാരിന്റെ ആസൂത്രിത പദ്ധതിയായിരുന്നു. 1917 മുതൽ '20 വരെ ഉണ്ടായ "ഡികൊസാക്കൈസെഷൻ " ലോകം കണ്ട ക്രൂരമായ വംശഹത്യകളിൽ ഒന്നായിരുന്നു. 1919-ൽ 8000 കൊസാക്കുകളെയും 1920-ൽ അതിൽ കൂടുതൽ കൊസാക്കുകൾ കൊല്ലപ്പെട്ടതായും പറയപ്പെടുന്നു. കൊസാക്ക് നഗരങ്ങൾ അഗ്നിക്കിരയാക്കുകയും ജനങ്ങളെ വീടുകളിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുത്തു നിർബന്ധിത വേലയ്‌ക്കു ക്യാമ്പിലടച്ചു. യഥാർത്ഥത്തിൽ മരണക്യാമ്പുകളായിരുന്നു അവ. ഒക്ടോബറിലെ കൊടും തണുപ്പിലും കുഴഞ്ഞ ചേറിലും മനുഷ്യർ കീടങ്ങളെപോലെ ചത്തുവീണു. ജീവൻ രക്ഷിക്കാൻ സ്ത്രീകൾക്ക് എന്തിനും തയ്യാറാകേണ്ടി വന്നു. 10 വർഷത്തിന് ശേഷം പുറത്ത് വന്ന കണക്കുകൾ പ്രകാരം 1919-20ൽ 30 ലക്ഷം കൊസാക്കുകളിൽ അഞ്ചു ലക്ഷത്തോളം പേരാണ് വധിക്കപ്പെട്ടത്.
സ്മരണയിലെ ബൂർഷ്വസികളെയും കുലക്കുകളെയും ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിൽ 1919 മാർച്ച്‌ 22- നു ചെക്കാ ഗാർഡുകൾ ആ പ്രദേശം കൊള്ളയടിക്കുകയും സ്ത്രീകളെ പിടിച്ചെടുക്കുകയും ചെയ്തു. 1920-ൽ ഖാർഖീവിൽ 18000 പേർ വിധിക്കപ്പെട്ടു. 1920 നവംബർ-ഡിസംബർ മാസത്തിൽ ക്രിമിയയിൽ ക്രിമിയൻ വൈറ്റ് ആർമിയുമായുള്ള ചുവപ്പ് സേനയുടെ അവസാന ഏറ്റുമുട്ടലിൽ 50000 സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടു.ക്രിമിയയിൽ ഇനിയും 3 ലക്ഷം ബുർഷ്വാസികൾ ഒളിവിൽ കഴിയുന്നുണ്ടെന്നും എല്ലാം രാജ്യദ്രോഹികളെയും തൂക്കിലിടണമെന്നും ലെനിൻ 1920 ഡിസംബർ ആറിന് മോസ്കോ
യിൽ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെയെല്ലാം പേരുകൾ തെരുവുകളിൽ പോസ്റ്ററുകളിൽ പ്രദർശിപ്പിച്ചു.
1920 അവസാനത്തോടെ കൊസാക്കുകളെ അടിച്ചമർത്തപ്പെടുകയും വെള്ളപ്പട്ടാളത്തിനു മേൽ ചുവപ്പ് സേന വിജയം നേടുകയും ചെയ്തു. പക്ഷെ 1921 ആയിട്ടും പ്രവിശ്യകളെല്ലാം സോവിയറ്റ് നിയന്ത്രത്തിൽ ആയില്ല. പല പ്രാവിശ്യകളിലും നൂറുകണക്കിന് വിരുദ്ധഗ്രൂപ്പുകളുടെയും കർഷകസേനയുടെയും ചുവപ്പ്സേനയിലെ വിഘടിതഗ്രൂപ്പുകളുടെയും ലഹളകളും, പ്രക്ഷോഭങ്ങളും, പ്രതിഷേധപ്രകടനങ്ങളും തുടർന്ന് കൊണ്ടിരുന്നു.
1921-22 ൽ നാട്ടിൻപ്പുറങ്ങളിലെ എതിരാളികളെ പട്ടിണിക്കിട്ടുകൊണ്ട്
"വിശപ്പ് ഏറ്റവും ശക്തമായ ആയുധം "എന്ന് അംഗീകരിക്കപ്പെട്ടു.വീടുകൾ കൊള്ളയടിച്ച ചെക്ക ഒരു മണി ധാന്യം പോലും നൽകാതെ പിടിച്ചെടുത്തു. കർഷകർ പട്ടിണിനിയിലായി. വിതയ്ക്കാൻ അവർ മടിച്ചു. ഏകദേശം 14000 ഓളം കർഷകർ തോക്കുകളും കൃഷിയായുധങ്ങളുമായി വീടുവിട്ടിറങ്ങി സോവിയറ്റ് പ്രതിനിധികളെ ആക്രമിച്ചു.
ജനുവരി 21 ന് മോസ്കോവിലും പെട്രോഗഡിലും ഐവനോവോയിലും വോസ്‌നെസ്കിയിലും റേഷൻ 30% വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ നൂറുക്കണക്കിന്പ്പേർ കൊല്ലപ്പെട്ടു.
ഇതിനിടയിൽ നാവികന്മാർക്കിടയിൽ സമരം പൊട്ടിപുറപ്പെടുകയുണ്ടായി. പത്തു ദിവസം നീണ്ടുനിന്ന നാവികസമരം അടിച്ചമർത്തി.
അപ്പോഴേക്കും ആയിരക്കണക്കിന്
ആളുകൾക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.
സർക്കാർ രേഖപ്രകാരം കൊല്ലപ്പെട്ടവർ 2013
6459 പേരെ തടങ്കൽപാളയത്തിലേക്കയച്ചു. 8000 പേർ ഫിൻലാൻഡിലേക് ഓടിപോയി. 5000 നാവികരെ ഖോൾമോഗോറി ക്യാമ്പിലടച്ചു. 1920-22 ൽ നിരവധി തടവുകാരെയും കൊസാക്കുകൾ, നാവികർ, ടാംബോയിൽ നിന്നുള്ള കർഷകർ എന്നിങ്ങനെ ആയിരങ്ങളെ കഴുത്തിൽ കല്ല് കെട്ടി ക്യാമ്പിനടുത്തുള്ള ദിനനദിയിലേക്കു തള്ളിയതായി ദൃക്‌സാക്ഷികൾ പറയുന്നു. എല്ലാ സോഷ്യലിസ്റ്റുകളുടെയും, മെൻഷെവിക്കുകളുടെയും സ്ഥാനം ജയിലിലാണെന്ന് പ്രഖ്യാപിച്ച ലെനിൻ 1921 ആകുമ്പോഴേക്കും മെൻഷെവിക് സെൻട്രൽ കമ്മിറ്റിയിലെ 12 പേരൊഴികെ ബാക്കിയെല്ലാവരും വധിക്കപ്പെട്ടിരുന്നു.
ഉല്പാദനത്തോത് വർധിപ്പിക്കാൻ ഫാക്ടറികളി
ൽ പട്ടാളഭരണം ഏർപെടുത്തിയപ്പോഴും "വിശപ്പ് "സോവിയറ്റ്ഭരണകൂടം ആയുധമാക്കി. ഉല്പാദനത്തോത് അനുസരിച്ചായിരുന്നു റേഷൻ. ഖനിതൊഴിലാളികളുടെ തൊഴിൽ സൗകര്യങ്ങൾ ദയനീയമായിരുന്നു. ജോലിക്ക് പറ്റാത്ത വസ്ത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരു ഷിഫ്റ്റ്‌ കഴിഞ്ഞ് പോകുന്നവർ അടുത്ത ഷിഫ്റ്റുകാർക്ക് ഷൂസ് ഊരികൊടുത്തിട്ടാണ് പോയിരുന്നത്. രാഷ്ട്രം സമ്പൂർണ പട്ടാളഭരണത്തിലായിരുന്നപ്പോഴും തൊഴിലാളികളും കർഷകരും ജീവൻ പണയം വെച്ചും പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. ചെക്ക ആ സമരങ്ങളെയെല്ലാം അടിച്ചൊതുക്കുകയും തോക്ക് കൊണ്ട് മറുപടി നൽകുകയും ചെയ്തു.
എതിരാളികളെ നശിപ്പിക്കാൻ ശക്തമായ നടപടികളാണ് ചുവപ്പ്പട്ടാളവും ചെക്ക പോലീസും എടുത്തത്. എതിരാളികളെ വെടിവെച്ചുകൊല്ലുകയോ കോൺസെൻട്രേഷൻ ക്യാമ്പിലടക്കുകയോ ചെയ്തു. 1922 ജൂലൈയിൽ മിലിട്ടറിയും ചെക്കയും ചേർന്ന്സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള 50000 പേരെ ക്യാമ്പിലെത്തിച്ചു. തണുപ്പകറ്റാൻ വസ്ത്രമില്ലാതെ, വിശപ്പടക്കാൻ ആഹാരമില്ലാതെ, പലവിധ രോഗങ്ങളാലും ദിവസേന 15-20 ഓളം പേർ മരിച്ചു കൊണ്ടിരുന്നു.
1921-"22 കാലത്ത് വിളവ് വളരെ മോശമായി. കർഷകർ പുല്ലും ചെടികളുടെ കിഴങ്ങുകളും ഭക്ഷിച്ചു കഷ്ടിച്ച് ജീവൻ നിലനിർതുമ്പോഴും സർക്കാർ നിർദിഷ്ടതൂക്കം ധാന്യം പിടിച്ചെടുത്തു.സമാറ പ്രവശ്യയിൽ മാത്രം ഒമ്പതു ലക്ഷം ആളുകൾ വിശന്നു മരിച്ചുവത്രെ.
പട്ടിണിപ്രശ്നം രൂക്ഷമാകുകയും സർക്കാർ ഇടപെടൽ വേണ്ടത്ര ഫലപ്രദമാകാതിരുന്ന പ്പോൾ വിദേശ സഹായത്തിനായി മാക്സിം ഗോർക്കിയുടെ (അമ്മ എന്ന വിഖ്യാതനോവ
ലിന്റെ കർത്താവ് )നേതൃത്വത്തിൽ പ്രമുഖ വ്യക്തികളുടെ ഒരു കമ്മിറ്റി ഉണ്ടാക്കി. പ്രതിനിധി സംഘത്തെ ആദ്യമൊന്നും കാണാൻ വിസമ്മതിച്ച ലെനിൻ പിന്നീട് റെഡ് ക്രോസ്സ് മുഖേന ആകാരവും മരുന്നും സ്വീകരിക്കാൻ അനുവാദം നൽകി. അഞ്ചാഴ്ചകാലമേ ആ കമ്മിറ്റിക് പ്രവർത്തിക്കാൻ കഴിഞ്ഞുള്ളു. അപ്പോഴേക്കുംകമ്മിറ്റി പിരിച്ചു വിടുകയും അതിൽ പ്രവർത്തിച്ച പലരെയും രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യുകയും നാട് കടത്തുകയും ചെയ്തു. ഗോർക്കിയെ അറസ്റ്റ് ചെയ്തില്ലെങ്കിലും അദ്ദേഹം വീട്ടു തടങ്കലിൽ ആയി. സ്റ്റാലിന്റെ മുന്നിൽ ക്ഷമാപത്രം എഴുതി കൊടുത്തിട്ടാണ് മോചിതാനായതെന്ന് പറയപ്പെടുന്നു. 1922-ൽ അന്താരാഷ്ട്ര സഹായം കിട്ടിയിട്ടും പട്ടിണിക്കാരുടെ എണ്ണം 50 ലക്ഷമായിരുന്നു.
1922 ഫെബ്രുവരി ആറിന് എഴുതിയ ഭരണനിയമവാലിയനുസരിച്ചു ചെക്ക രഹസ്യ
പോലീസ് നിർത്തലാക്കി. റഷ്യൻ ഭാഷയിൽ ജി. വി. യു എന്നറിയപ്പെടുന്ന പൊളിറ്റിക്കൽ ഡയറക്ടറേറ്റ് അഡ്മിനിസ്ട്രേഷൻ സ്ഥാപിച്ചു. പേര് മാറിയതല്ലാതെ പ്രവർത്തനത്തിൽ മാറ്റമൊന്നുമുണ്ടായില്ല എന്നതാണ് സത്യം.
പുതിയ പീനൽ കോഡനുസരിച്, ഒരിക്കൽ രാജ്യം വിട്ടുപോയവർ മടങ്ങിവരുന്ന പക്ഷം ഉടൻ വധശിക്ഷ നൽകണമെന്ന നിയമമുണ്ടാക്കി. ബോൾഷെവിസത്തെ എതിർക്കുന്നു എന്ന് സംശയിക്കപ്പെടുന്ന 200 പ്രശസ്ത ബുദ്ധിജീവികളെ നാട് കടത്തിക്കൊണ്ട് ഈ നിയമം 1922-ൽ നടപ്പിൽ വരുത്തി. കപ്പലിൽ കയറ്റിവിടും മുൻപ് വീണ്ടും സോവിയറ്റ് റഷ്യയിൽ പ്രവേശിച്ചാൽ ഉടൻ വെടിയേറ്റ് മരിക്കാൻ സമ്മതമാണെന്ന് എല്ലാവരെകൊണ്ടും എഴുതി ഒപ്പിടിവിച്ചു. രഹസ്യപൊലീസ് തയ്യാറാക്കിയ രണ്ടാമത്തെ ലിസ്റ്റിൽ പെട്ടവരെ സംശയത്തിന്റ ആനുകൂല്യം നൽകി രാജ്യത്തിന്റെ പല ഭാഗത്തേക്കും നാട് കടത്തി. ഏതാനും ദിവസത്തിന് ശേഷം റഷ്യയിലെ എല്ലാം സോഷ്യലിസ്റ്റുകളെയും, ബുദ്ധിജീവികളെയും, സ്വതന്ത്രചിന്തകരെയും
"നിർബന്ധിത ശുദ്ധികരണത്തിന് "വിധേയരാക്കാൻ ലെനിൻ ജോസഫ് സ്റ്റാലിന് ഒരു മെമ്മോ നൽകി.
ചുവപ്പ്സേനസമരമുഖത്തു പട്ടാളവേഷധാരി യായ ഒരു അജ്ഞാതന്റെ വെടിയേറ്റ് രണ്ട് വർഷത്തെ ചികിത്സക്കൊടുവിൽ 1924 ജനുവരി 21 ന് വ്ലാദിമിർ ഇല്ലിച് ഉല്യനോഫ് എന്ന ലെനിൻ അന്തരിച്ചു.


                                                                                                   (തുടരും)

സോവിയറ്റ് തകർച്ച സാമ്രാജ്യത്വ സൃഷ്ടിയോ ..?  ഭാഗം. 4



വിപ്ലവത്തെപ്പറ്റിയുള്ള മാർക്സിയൻ സങ്കല്പത്തിൽ തന്നെ ഏകാധിപത്യത്തിന്റെ വിപുലമായ സാദ്ധ്യതകൾ കണ്ടെത്താൻ കഴിയുന്നതാണ്. തൊഴിലാളിവർഗം അധികാരം പിടിച്ചെടുത്തു കമ്മ്യൂണിസം സ്ഥാപിക്കുന്നു. അധികാരം പിടിച്ചെടുക്കുന്നതിനും കമ്മ്യൂണിസം സ്ഥാപിക്കുന്നതിനും ഇടയ്ക്കുള്ള കാലം "തൊഴിലാളിവർഗ്ഗത്തിന്റെ സർവ്വാധിപത്യ" ത്തിന്റേതാണ്. സർവ്വാധിപത്യത്തിനു അങ്ങനെ സമ്മതിയായി. വിപ്ലവം നടത്തുന്നത് തൊഴിലാളികളാണ്. വിപ്ലവകാരിത, മാർക്സിസത്തിന്റെ ദൃഷ്ടിയിൽ തൊഴിലാളികൾക്കു മാത്രമാണ് ഉള്ളത്. മറ്റു വർഗ്ഗങ്ങളൊക്കെ "അന്യവർഗ്ഗ" ങ്ങളിൽപെടുന്നു.അന്യവർഗ്ഗങ്ങൾക്കെതിരെയുള്ള ബലപ്രയോഗം വിപ്ലവത്തിന്റെ അജണ്ടയിൽ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. ആകെ സമുദായത്തിൽ ചെറിയൊരു വിഭാഗത്തിന്റെ ഇഷ്ടം നിയമമായി തീരുന്നു. ഈ സർവ്വാധിപത്യത്തിൽ അതിക്രമങ്ങൾക്ക് പഴുതില്ലേ എന്ന ചോദ്യം ലെനിൻ തന്നെ ഉന്നയിച്ചിട്ടുണ്ട്. "ഭരണകൂടവും വിപ്ലവവും "എന്ന കൃതിയിൽ ലെനിൻ അതിനുള്ള മറുപടിയും നൽകിയിട്ടുണ്ട്, 
"നമ്മൾ കഥയില്ലാത്ത സ്വപ്നജീവികളൊന്നുമല്ല. വ്യക്തികളിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടാവാൻ ഉള്ള സാധ്യതയെ, അത്തരം അതിക്രമങ്ങൾ നിവാരണം ചെയ്യപ്പെടണമെന്നതിനെയും, നമ്മൾ നിഷേധിക്കുന്നില്ല". 
അതിക്രമങ്ങളെ ഉന്മൂലനംചെയ്യാനായി പ്രത്യേകകിച്ചൊരു സംവിധാനം ഉണ്ടാവണമെന്ന് തോന്നൽ ലെനിന് ഉണ്ടായില്ല. "അക്രമങ്ങൾ താനെ ശമിക്കും " എന്നാണ് ലെനിൻ പറഞ്ഞത്. പക്ഷെ അതിക്രമങ്ങൾ സ്റ്റാലിനെപോലെയുള്ള ഒരാളിൽ നിന്നാകുമ്പോൾ...?
ലെനിന്റെ മരണശേഷം അധികാരം പിടിച്ചെടുക്കാനുള്ള മത്സരത്തിൽ ബോൾഷെവിക് നേതാക്കളായ സ്റ്റാലിൻ, ട്രോട്സ്കി, കമനോവ്, സിനോവീവ്, നിക്കോളായ്ക്രെഷ്ടിൻസ്കി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. സ്റ്റാലിന്റെ മേധാവിത്വശക്തിയിൽ ലെനിന് മതിപ്പുണ്ടായിരുന്നു. 11-ആം പാർട്ടി കോൺഗ്രസ്സിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക് സ്റ്റാലിനെ നിർദ്ദേശിച്ചത് ലെനിനായിരുന്നു. സ്റ്റാലിൻ വളരെ പരുക്കാനായിരുന്നു എന്ന പരത്തി എല്ലായിപ്പോഴും ലെനിന് ഉണ്ടായിരുന്നു. കുശാഗ്രബുദ്ധികാരനായ ട്രോട്സ്കി പിൻഗാമിയാകണമെന്ന ലെനിനൻ ആഗ്രഹിച്ചതായി പറയപ്പെടുന്നു. 1917-ൽ ഉത്തരമേരിക്കയിൽ നിന്ന് ബോൾഷെവിക് സംഘത്തിൽ ചേരാൻ ലെനിൻ ട്രോട്സ്കിയെ വിളിച്ചു വരുത്തുകയായിരുന്നു. ലെനിനോടപ്പം ഒക്ടോബർ വിപ്ലവതന്ത്രം മെനഞ്ഞത് ട്രോട്സ്കിയായിരുന്നു. ചുവപ്പ്സേനയുടെ നേതൃത്വം ട്രോട്സ്കിയെ ഏല്പിച്ചതും ലെനിൻ തന്നെയാണ്. പക്ഷെ ട്രോട്സ്കി അഹംകാരിയും നിഷ്കരുണനുമായിരുന്നു എന്ന കാരണത്താൽ പാർട്ടിയുടെ ഉന്നതനേതാക്കളാരും ഇഷ്ടപെട്ടിരുന്നില്ല.
തനിക്ക് ഭീഷണിയായിതീരുമെന്ന് കരുതിയ ട്രോട്സ്കിയെ അധികാരകേന്ദ്രങ്ങളിൽ നിന്ന് അകറ്റിനിർത്താൻ സ്റ്റാലിൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ലെനിന്റെ ശവസംസ്കാരത്തിൽ ട്രോട്സ്കി പങ്കെടുക്കാതിരിക്കാൻ സംസ്കാരതീയതി മാറ്റിപ്പറയുകയുണ്ടായി. അ സമയം ട്രോട്സ്കി ദക്ഷിണ റഷ്യയിലെ അബ്‌ഖാസിയയിലായിരുന്നു. ലെനിന്റെ പത്‌നി നടേഷ്ദ ക്രൂപ്സകായ സ്റ്റാലിനെ ഇഷ്ടപ്പെട്ടിരുന്നില്ല എന്നുമാത്രമല്ല, വെറുത്തിരുന്നതായും പറയപ്പെടുന്നു. അധികാരമത്സരത്തിൽ എതിരാളികളെ നിഷ്കരുണം നിർമാർജ്ജനം ചെയ്‌തു കൊണ്ടിരുന്ന സ്റ്റാലിൻ വെടിയേറ്റു ചികിത്സയിലായിരുന്ന ലെനിനെ എത്രയും പെട്ടന്ന് കാലപുരിക്കയക്കാൻ രഹസ്യമായി കരുനീക്കം നടത്തിയെന്ന് ആരോപണമുണ്ട് (ഇതിൽ എത്രമാത്രം സത്യാവസ്ഥ ഉണ്ടെന്ന് അറിയില്ല ).ക്രൂപ്സ്കായ ഒരിക്കൽ ഇങ്ങനെ പറഞ്ഞതായി, പറയപ്പെടുന്നു "ലെനിൻ 1924-ൽ തന്നെ മരിച്ചത് നന്നായി. അല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനം സ്റ്റാലിന്റെ ഏതെങ്കിലുമൊരു ജയിലിലാകുമായിരുന്നു."
അധികാരമത്സരത്തിൽ ബുഖാരിനും മോളോ ട്ടോവും സ്റ്റാലിന് പിന്നിൽ അണിനിരന്നു. ശക്തരായ സിനോവീവിനെയും കാമനോവിനെയും കൂട്ടുപിടിച്ചു സ്റ്റാലിൻ പോളിറ്റ്ബുറോവിൽ ഭൂരിപക്ഷം നേടി. അധികാരം സ്റ്റാലിന്റെ കൈകളിൽ അമർന്നു. ജൂതന്മാരെ പൊതുവെ വെറുത്തിരുന്നു സ്ലാവ് വംശജർക്ക് സ്റ്റാലിൻ പ്രിയങ്കരനായിരുന്നു. ട്രോട്സ്കി, കമനോവ്, സിനോവീവ്, സ്വെർഡെലോവും ഒക്കെ ജൂതവംശജരും. തന്റെ വിശ്വസ്തരെ സ്റ്റാലിൻ തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ നിയമിച്ചുകൊണ്ട് അധികാരത്തിൽ പിടിമുറുക്കി.
ജോസഫ് സ്റ്റാലിൻ
-------------------------------------
1878-ൽ ജോർജിയയിലെ ഗോറിയിൽ ജനിച്ച സ്റ്റാലിന്റെ യഥാർത്ഥ നാമം ജോസിഫ് വിസാരിയോവിച് ജുഗാഷ് വിലി എന്നായിരുന്നു. അച്ഛൻ കടുത്ത മദ്യപാനി ആയിരുന്നെങ്കിലും ജോസിഫിനു വളരെ ഇഷ്ടമായിരുന്നു അച്ഛനെ. അദ്ദേഹം ജനിച്ചത് അടിയാളനായിട്ടാണ് (അടിയായ്മ-ജന്മിക്ക് കൃഷിക്കാരനെ വീട്ടുസാമാനം പോലെ വിൽക്കാനും വാങ്ങാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 1861-ൽ പേരിന് മാത്രമായിട്ടാണെങ്കിലും അടിയായ്മ അവസാനിപ്പിക്കേണ്ടി വന്നു ).അടിയായ്മ നിരോധിക്കപ്പെട്ടതിനെതുടർന്ന് ഒരു ചെരുപ്പുകുത്തിയായിട്ടാണ്‌ ജോസിപ്പിന്റെ അച്ഛൻ ജീവിച്ചത്.സ്റ്റാലിന്റെ ബാല്യകാലത്തു തന്നെ അദ്ദേഹം മരിച്ചുപോയി
തന്റേടിയായിരുന്നു സ്റ്റാലിന്റെ അമ്മ എക്കാട്ടിരേണ. ഭർത്താവിന് അവരെ ഇഷ്ടമായിരുന്നില്ല. ജന്മി വീടുകളിൽ ഭൃത്യവേല ചെയ്താണ് ജോസഫിനെ മാതാവ് വളർത്തിയത്. ബാല്യത്തിലെ ഗോറിയിലെ വിദ്യഭ്യാസത്തിന് ശേഷം 1888-ൽ ജോസഫിനെ ടിഫ്ളിസിലെ ഓർത്തഡോൿസ്‌ തിയോളജിക്കൽ സെമിനാരിയിൽ ചേർത്തു. ജന്മിയും വിഭാര്യനുമായ ഇഗ്‌നാതാഷ് വിലിയുടെ ശുപാര്ശയിലാണ് അഡ്മിഷൻ കിട്ടിയത്. ജോസെഫിന്റെ അമ്മ അയാളുടെ വീട്ടിൽ ജോലിചെയ്തതും കാരണമാവാം ജോസെഫിന്റെ യഥാർത്ഥ അച്ഛൻ അയാളാണെന്ന് മറ്റു കുട്ടികൾ സ്കൂളിൽ അപവാദം പറഞ്ഞു നടന്നു. അത് ജോസേഫിൽ വലിയ മനോവിഷമം ഉണ്ടാക്കിയിരുന്നു.
സെമിനാരിയിൽ പാതിരിമാരുടെ കർക്കശവും പരുഷവും നിര്ദയവുമായ പെരുമാറ്റം ജോസഫിന് അസഹ്യമായി. പുസ്തകങ്ങളിലും വായനയിലും സംതൃപ്തി കണ്ടെത്തിയ ജോസഫിനെ , ആയിടെ കക്കേഷ്യൻ പ്രദേശങ്ങളിൽ രൂപം കൊണ്ട് തുടങ്ങിയ മാർക്സിസ്റ് സ്റ്റഡി സർക്കിളിലേക്ക് എത്തിച്ചു. ഫലമോ? 1899-ൽ സെമിനാരിയിൽ നിന്ന് പുറത്താക്കപ്പെട്ട സ്റ്റാലിൻ മുഴുവൻസമയ വിപ്ലവകാരിയായി മാറി.
മാർക്സിസ്റ് പ്രത്യശാസ്ത്രത്തിൽ പഠനത്തോടപ്പം തന്നെ ടിഫ്ളിസിലെ തൊഴിലാളികളെ സംഘടിപ്പിച്ചു അവിടുത്തെ പാർട്ടി കമ്മിറ്റിയിൽ അംഗമായി. കോബ എന്ന ഒളിപ്പേരോടുകൂടി ബാട്ടുമിലേക്കും ബാക്കുവിലെക്കും പ്രവർത്തനമേഖല വ്യാപിപ്പിച്ചു. അവിടങ്ങളിലെ തൊഴിലാളികളിലേക്ക് രാഷ്ട്രീയവിദ്യാഭ്യസം പകർന്നു നല്കിയതോടപ്പം അവരെ ബോൾഷെവിക് പാർട്ടീടെ പിന്നിൽ അണിനിരത്തുകയും ചെയ്തു. കൊക്കേഷ്യൻ പാർട്ടി എക്സിക്യൂട്ടീവ് അംഗമായി ഉയർന്നതോടു കൂടി പോലീസിന്റെ നോട്ടപുള്ളിയായിത്തീർന്നു.
1902 മുതൽ 1917 വരെ തുടർച്ചയായി അറസ്റ്റ്, ജയിൽശിക്ഷ, സൈബീരിയയിലേക്ക് നാട്കടത്തൽ, അവിടെ നിന്ന് തടവ് ചാടൽ എല്ലാം സ്റ്റാലിന് നേരിടേണ്ടി വന്നു.
മാർക്സിസ്റ്റു ആചാര്യനായ ലെനിൻ 1905 ഡിസംബറിൽ ഫിൻലന്റിലെ ടാമർഫോർസിൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ലെനിൻ പിന്നീട് മാക്സിം ഗോർക്കിയോട് സ്റ്റാലിനെ വിശേഷിപ്പിച്ചത് "ജോർജിയക്കാരനായ അത്ഭുതമനുഷ്യൻ " എന്നാണ്. ധാരാളം സഞ്ചാരം ചെയ്തിട്ടുള്ള ബഹുഭാഷാ പണ്ഡിതനും ഉജ്വല വാഗ്മിയും എഴുത്തുകാരനായ ട്രോട്സ്കി, കമ്മ്യൂണിസ്റ്റ്‌ ഇന്റർനാഷണൽ പ്രസിഡന്റ്‌ സിനോവീവ്, അഗാധപണ്ഡിതൻ ബുഖാറിൻ, കാമനോവ് തുടങ്ങി പ്രഗൽഭരും പ്രമുഖരുമടങ്ങുന്ന റഷ്യൻ കമ്മ്യൂണിസ്റ്റ്‌ (ബോൾഷെവിക് )പാർട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിലേക്ക് ബിരുദം പോലും ഇല്ലാത്ത സ്റ്റാലിനെ നിർദ്ദേശിച്ചത് അദ്ദേഹത്തിന്റെ സംഘടനമികവും കഴിവിലും
വിശ്വസിച്ച ലെനിൻ തന്നെയായിരുന്നു. 1911 ജനവരിയിൽ ബോൾഷെവിക് പാർട്ടിയുടെ മുഖപത്രമായ പ്രവദയുടെ ചുമതലയും സ്റ്റാലിന് നൽകി. 1922 ഏപ്രിൽ 3- ന് ചേർന്ന കേന്ദ്രകമ്മിറ്റിയുടെ പ്ലീനറിയോഗം സ്റ്റാലിനെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തു.
ബഹുദേശീയത്വം കത്തിനിന്ന കക്കേഷ്യൻ പ്രദേശത്തു നിന്ന് ഉയർന്നവന്ന നേതാവാക്കായാലും ദേശിയപ്രശനങ്ങളിൽ അഗാധപരിജ്ഞാനം ഉണ്ടായിരുന്നത് കൊണ്ടും ഒക്ടോബർ വിപ്ലവാനന്തരം സംകീർണ്ണ ദേശിയ പ്രശനങ്ങൾ കൈകാര്യം ചെയ്യേണ്ട വകുപ്പിന്റെ ചുമതല ലെനിൻ സ്റ്റാലിനെയാണ് ഏല്പിച്ചത്. ഏറെ വൈകാതെ ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി സ്റ്റാലിന് നൽകപ്പെട്ടു.
1922-ൽ പുതിയ ഭരണഘടനാ അംഗീകരിക്കുകയും "യൂണിയൻ ഓഫ് സോവിയറ്റ് റിപ്പബ്ലിക് (USSR)നിലവിൽ വരുകയും ചെയ്തു.അപ്പോഴും സോഷ്യലിസം കടലാസ്സിൽ മാത്രം അവശേഷിച്ചു. വിപ്ലവത്തിന്റെ വാഗ്ദാനമായിരുന്ന സോഷ്യലിസം പ്രയോഗത്തിൽ കൊണ്ടുവരേണ്ട ഉത്തരവാദിത്വം ലെനിന്റെ കാലടിപ്പാടുകളെ പിന്തുടർന്ന് അധികാരത്തിൽ വന്ന സ്റ്റാലിന്റെ ചുമതലയായി.
ചുവപ്പ് ഭീകരത ജനങ്ങൾക്ക്മേൽ പ്രയോഗിക്കുന്നതിൽ ഒരു വീണ്ടുവിചാരം ലെനിൻ തന്റെ അവസാനവർഷങ്ങളിൽ നടത്തിയതായി പറയപ്പെടുന്നു. "പുതിയ സാമ്പത്തികനയം "പ്രഖ്യാപിക്കപ്പെട്ടത് അതിന്റ തുടർച്ചയായിട്ടാണ്. 1921-ലാണ് N.E.P എന്ന പുതിയ സാമ്പത്തിക നയം നിലവിൽ വരുകയുണ്ടായി. 1923-27 വരെ പൊതുവെ ശാന്തമായ കാലയളവായിരുന്നു. കർഷകരിൽ 80% വും കൃഷിയിടങ്ങളിലേക്ക് മടങ്ങി.
1924-ലെ ജി. പി. യു(ചെക്കയ്ക്ക് പകരം വന്ന സംവിധാനം ) വിന്റെ വാർഷിക റിപോർട്ടനുസരിച്ചു, 11453 കൊള്ളക്കാരെ പിടികൂടുകയും 1853 പേരെ വധിക്കുകയും ചെയ്തു. 1542 പേരെ നാട് കടത്തി. ക്രിമിയയിൽ 132 വെള്ളപ്പട്ടാളക്കാരെ വധിച്ചു. 266 അനാർക്കിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയുണ്ടായി. 14 മെൻഷെവിക്, 6 റവലൂഷനറി സോഷ്യലിസ്റ്റ് സംഘടനകൾ നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. 117 ബുദ്ധിജീവിസംഘടനകളിൽ നിന്ന് 1360 പേരെ അറസ്റ്റ് ചെയ്തു. 1245 സർ പക്ഷക്കാരെയും 1765 ക്രിസ്ത്യൻ പുരോഹിതന്മാരെയും 675 കുലാക്കുകളെയും നാട് കടത്തി. മോസോകോവിലും ലെനിൻഗ്രാഡ് (പെട്രോഗാഡ്, ലെനിൻ സ്മരണാർത്ഥം ലെനിൻഗ്രാഡായി )4500 കുറ്റവാളികളെയും 18200 അപകടകാരികളെയും തടവിലാക്കി. 50,78174 സോവിയറ്റ് വിരുദ്ധരുടെ ലിസ്റ്റ് തയ്യാറാക്കി.
സോളോവെറ്റ്ചി ആൻച്ച്പെലാഗോയിൽ വൻതോതിലുള്ള കോൺസെൻട്രേഷൻ ക്യാമ്പ് തുടങ്ങാൻ ജി. പി. യു 1922-ൽ നിർദ്ദേശിച്ചു. റഷ്യൻ ഓർത്തോഡക്‌സ് സഭയുടെ ഏറ്റവും വലിയ സന്ന്യാസിമഠങ്ങലിനൊന്നു അവിടെയായിരുന്നു. സന്ന്യാസികളെ മുഴുവൻ പുറത്താക്കി അത് ലേബർ ക്യാമ്പാക്കി. 1928 ആകുമ്പോഴേക്കും മെൻഷെവിക്കുകൾ, സോഷ്യലിസ്റ്റുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽപെട്ട 38000 പേർ ക്യാമ്പിൽ ഉണ്ടായിരുന്നു. കൂലിയില്ലാത്ത നിർബന്ധിത വികസനപ്രവർത്തനങ്ങൾ ആയിരുന്നു ക്യാമ്പിന്റെ വരുമാനമാർഗം.
1923-27 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനിലെ വിവിധ ക്യാമ്പുകളിലേക്ക് റഷ്യയുടെ പ്രാന്തരാജ്യങ്ങളിൽ നിന്നും ആയിരങ്ങളെ ജി.പി.യു എത്തിച്ചു കൊണ്ടിരുന്നു.ട്രാൻസ്കൊക്കേഷ്യയിലും മധേഷ്യയിലുമാണ് ഏറെ രക്തച്ചൊരിച്ചിൽ ഉണ്ടായത്. അസർബൈജാൻ, അർമേനിയ, ജോർജിയ, ദാഗിസ്താൻ ടർക്കിസ്ഥാൻ ബുഖാ എന്നീ പ്രദേശങ്ങൾ ബോൾഷെവിക്കുകൾ സോവിയറ്റ് അധീനതയിലാക്കി. ഉസ്‌ബെക്കിസ്ഥാൻ ശക്തമായി ചെറുത്തുനിന്നെങ്കിലും റഷ്യൻ യന്ത്രതോക്കുകൾ അവരെ നിശബ്ദമാക്കുമ്പോഴേക്കും ആയിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ജോർജിയയിലെ പ്രതിഷേധക്കാരെ അമർച്ച ചെയ്യാൻ ലവന്റി ബറിയ എന്ന ഇരുപത്തിയഞ്ചുകാരൻ പോലീസ്‌കാരനെയാണ് സ്റ്റാലിൻ നിയോഗിച്ചത്. ജോർജിയക് വേണ്ടിയുള്ള പോരാട്ടം 2578 പേരുടെ ജീവനെടുത്തെന്നാണ് ബറിയയുടെ കണക്ക്.തുടർന്ന് ചെച്ന്യയെ,ഉക്രൈൻ എന്നിവയും സോവിയറ്റ് യൂണിയനോടപ്പം കൂട്ടിച്ചേർക്കപെട്ടു.
ഭക്ഷ്യപ്രശനം പലപ്പോഴും പ്രതിസന്ധി തന്നെയാണ് ഉണ്ടാക്കിയത്. ദക്ഷിണറഷ്യ, ഉക്രൈൻ, ഉത്തരകൊക്കേഷ്യ എന്നിവിടങ്ങളിൽ നിന്നും ധാന്യശേഖരണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കർഷകരുടെ നിസഹകരണത്തെതുടർന്ന് നിർബന്ധിതമായ കർഷകസംയുക്തവൽക്കരണത്തിന് സ്റ്റാലിൻ നിർദ്ദേശിച്ചു.സാമ്പത്തിക വളർച്ച ദ്രുതഗതിയിലാക്കാൻ, വ്യവസായവും കൃഷിയും അഭിവൃദ്ധിപ്പെടുത്താൻ നിർബന്ധിത ജനസംയുക്തവൽക്കരണം (collectivisation)നടത്താനും, കുലാക്കുകളെന്ന് വിളിക്കപ്പെട്ട കർഷകവർഗത്തെ നിർദ്ദയം ഇല്ലാതാക്കാനും സ്റ്റാലിൻ തീരുമാനിച്ചു. 1929-30 കളിലെ ഭീകരമായ "ഡികുലാക്കൈസേഷൻ " എന്ന കർഷക സംഹാരത്തിന്റെ തുടക്കമായിരുന്നു അത്.

                                                                                                            (തുടരും)


സോവിയറ്റ് തകർച്ച സാമ്രാജ്യത്വ സൃഷ്ടിയോ ..? ഭാഗം.5

നാഗരികത ഒരു സങ്കല്പമല്ല, അതൊരു യാഥാർഥ്യമാണ്. മനുഷ്യൻ അവരുടെ കാര്യങ്ങൾ മാന്യമായും മര്യാദയായും പ്രതിപക്ഷബഹുമാനത്തോടെയും അപരർക്കും തങ്ങൾക്കും ഒരുപോലെ, കെടുതികൾ ഏർപ്പെടാതെയും കൊണ്ട്നടക്കുക എന്നതാണ് നാഗരികതയുടെ സാരാംശം. ഇരുപക്ഷവും കേൾക്കുക എന്നത് അതിന്റെ പ്രയോഗികവശമാണ്. ഒരു ഭാഗം മാത്രം വാദിച്ചത് കൊണ്ടല്ല ഇരുഭാഗവും കേട്ടതിന് ശേഷമാണ് നീതി നടപ്പിലാക്കപ്പെടുന്നത്. ബലപ്രയോഗം കൊണ്ട് ആശയത്തെ, അമർച്ചചെയ്യാനാവില്ല.ഭൂരിപക്ഷ അഭിപ്രായം എന്ന് വെച്ച് ന്യൂനപക്ഷാഭിപ്രായത്തെ ചവിട്ടിതേക്കാനും പാടില്ലാത്തതാണ്. അങ്ങനെ ചെയ്യുന്നത് ഭൂരിപക്ഷാഭിപ്രായത്തെ ന്യൂനപക്ഷം ചവുട്ടിമെതിക്കുന്നത് പോലെ തന്നെയാണ്.
സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസം തങ്ങളുടേതല്ലാത്ത ആശയങ്ങളെയും അഭിപ്രായങ്ങളേയും അടിച്ചമത്തുകയാണ് ചെയ്യുന്നത്. ആശയത്തെ ആശയം കൊണ്ടാണ് അഭിമുഖീകരിക്കേണ്ടത്. ആയുധം കൊണ്ടോ അധികാരബലം കൊണ്ടോ അല്ല. എതിരഭിപ്രായങ്ങളെ ആയുധം കൊണ്ട് നേരിടുന്നത് കമ്മ്യൂണിസമല്ല, അത് സ്റ്റാലിനിസമാണ്. സോവിയറ്റ് യൂണിയന് മാത്രമല്ല സ്റ്റാലിനിസം വിനയായത്. ലോകത്തിൽ ചെങ്കൊടിക്ക് കീഴിൽ അണിനിരന്നവരിൽ വലിയ വിഭാഗത്തെ കൊണ്ട് ആത്മഹത്യാപരമായ സാഹസങ്ങൾ ചെയ്യിപ്പിച്ചത് സ്റ്റാലിനിസമാണ്.രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടു കൂടി ലോകമൊട്ടാകെ ചെങ്കൊടിക്ക്കീഴിൽ വിമോചനപോരാട്ടങ്ങൾ ഉണ്ടായി. അവയിൽ എത്ര മനുഷ്യജീവനുകളാണ് ഹോമിക്കപെട്ടതു.? മനുഷ്യജീവന് വിലയില്ലാതാക്കിയതാണ് സ്റ്റാലിനിസത്തിന്റെ ഏറ്റവും വലിയ കുറ്റം. കൊല്ലുന്നതിന് അറപ്പില്ല സ്റ്റാലിനിസത്തിന്, കൊല്ലിക്കുന്നതിനും. കൊല്ലപ്പെടാൻ കേഡർമാരെ തള്ളിവിടുന്നതിലും അറപ്പില്ലാതായി മാറി.കമ്മ്യൂണിസത്തിന്റെ ഭാഗമായി സ്റ്റാലിനിസത്തെ കാണാൻ കഴിയില്ല. പക്ഷെ ലോകത്ത് എല്ലാ കാലത്തും സ്റ്റാലിനിസത്തെ കമ്മ്യൂണിസത്തിന്റെ അഭിഭാജ്യഭാഗമായി കാണാനാനും അനുകരിക്കാനുമാണ് ശ്രമമുണ്ടായത്. അത്തരം രാജ്യങ്ങളിൽ കമ്മ്യൂണിസത്തിന്റെ അടിവേരുകൾ ഇളയ്ക്കുന്നതാണ് ലോകം
കണ്ടത്.
കുലാക്ക് ഉന്മൂലനം, പട്ടിണി ഭീകരത.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം പുറത്ത് വന്ന വിവരങ്ങളനുസരിച്ചു കർഷകസംയുക്തവത്കരണം സോവിയറ്റ് ഭരണവും ചെറുകിട കർഷകരും തമ്മിലുള്ള യുദ്ധമായിരുന്നു. ലെനിൻ യുദ്ധകമ്മ്യൂണിസത്തിന്റെ സ്ഥാനത്തു കൊണ്ട് വന്ന പുതിയ സാമ്പത്തികനയം (എൻ. ഇ. പി )അട്ടിമറിച്ചാണ് പുതിയ നയം സ്റ്റാലിൻ രൂപപ്പെടുത്തിയത്.ഭീകരമായ ഈ ശുദ്ദികരണത്തിൽ 60 ലക്ഷം പേർ പട്ടിണി കിടന്നു മരിച്ചു. 20 ലക്ഷം കർഷകരെ നാട് കടത്തി. നാട് കടത്തലിൽ പതിനായിരങ്ങൾ മരിച്ചുവീണു. 1929-30 ൽ തുടങ്ങിയ ഈ മൃഗീയത 1933 വരെ തുടർന്നു. ഏറ്റവുമധികം ധാന്യം ഉല്പാദിപ്പിക്കപ്പെടുന്ന ഉത്തരകോക്കസ് വോൾഗയുടെ തെക്കൻ, മദ്യമേഖലകൾ എന്നിവിടങ്ങളിലായിരുന്നു മുഖ്യമായും സംയുക്തവൽക്കരണം നടപ്പിലാക്കിയത്.
1929 ഡിസംബർ 27 ലെ സ്റ്റാലിന്റെ ഉത്തരവനുസരിച്ചു കർഷകരെ മൂന്നായിതിരിച്ചു. ഒന്നാം വിഭാഗത്തെ പ്രതിവിപ്ലവകാരികളെന്നു മുദ്രയടിച്ചു അറസ്റ്റ് ചെയ്ത് ക്യാമ്പിലടയുകയും നിരവധിപേരെ വധിക്കുകയും ചെയ്തു. അവരുടെ സ്വത്തുക്കൾ പിടിച്ചെടുത്തു കുടുംബാംഗങ്ങളെ നാട് കടത്തി. അത്രയധികം എതിർപ്പ് പ്രകടിപ്പിക്കാത്തവരെ അറസ്റ്റ് ചെയ്ത് കുടുംബസമേതം വിദൂരസാങ്കേതങ്ങളിലേക്ക് അയച്ചു. ഭരണകൂടത്തോട് വിശ്വസ്തത പ്രകടിപ്പിച്ചവരെ സ്വന്തം വീടുകളിൽ നിന്നും ഒഴിപ്പിച്ചു സംയുക്തവത്കൃത കാർഷികമേഖലയ്ക്ക് പുറത്ത് പാർപ്പിച്ചു.പിടിച്ചെടുത്ത നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളും ലേലത്തിൽ വിറ്റു. പശ്ചിമ ഉക്രൈൻ, മധ്യറഷ്യ ഉത്തരകൊക്കേഷ്യൻ പ്രദേശങ്ങൾ ഖസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ വൻപ്രതിഷേധ പ്രക്ഷോഭങ്ങൾ നടന്നു. ഖസാക്കിസ്ഥാനിൽ നടന്ന പ്രക്ഷോഭത്തിൽ 1500ലധികം സിവിലുദ്യോഗസ്ഥർ വിധിക്കപ്പെട്ടു. 800 പേർക് വെടിയേറ്റ് വീണു. ആയരങ്ങൾക്ക് മർദ്ദനമേറ്റു.
1930-ൽ പ്രതിഷേധിച്ച കർഷകരുടെ എണ്ണം മൊത്തം 25 ലക്ഷമായിരുന്നു. 14000 പ്രക്ഷോഭങ്ങൾ. അറസ്റ്റ് ചെയ്യപ്പെട്ട മിക്കവരെയും ഉടൻതന്നെ വെടിവെച്ചു കൊല്ലുകുയായിരുന്നു. ജി.പി.യു കാണാക്കനുസരിച്ചു 1930-ൽ വധിക്കപെട്ടവരുടെ എണ്ണം 20,200 ആണ്. കർഷക മർദ്ദനത്തിന് നേതൃത്വം വഹിച്ച യഹോഡയുടെ കണക്കനുസരിച് പ്രതിവിപ്ലവകാരികളെന്നു മുദ്രയടിക്കപെട്ട ഒന്നാം വിഭാഗത്തിൽ 60,000 പേർ അറസ്റ്റ് ചെയ്യപ്പെടുകയും, 64.589 പേർ നിഗ്രഹിക്കപെട്ടതായും പറയുന്നു. പലവിഭാഗങ്ങളിൽ നിന്നും 1930-ൽ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സംഖ്യ 96,230 ആണ്. 1930-ൽ ഒന്നാം വിഭാഗത്തിൽപ്പെട്ട ഏഴു ലക്ഷം കർഷകരെയും 1931-ൽ 18 ലക്ഷം കർഷകരെയും 1930-ൽ രണ്ടാംവിഭാഗത്തിൽപെട്ട 60,000 കുടുംബങ്ങളെയും നാട് കടത്തിയെന്നാണ് പോളിറ്റ് ബ്യുറോക്ക്‌ ലഭിച്ച കണക്ക്.
ഡോളോവെറ്റ്സ്കി ക്യാമ്പിൽ മാത്രം 40,000 തടവുകാർ ഉണ്ടായിരുന്നു. തടവുകാരെ കൊണ്ട് റോഡ്, റെയിൽവേ ലൈൻ, രാസവസ്തുക്കൾ എന്നിങ്ങനെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് നിർബന്ധിതമായും ചെയ്യിപ്പിച്ചിരുന്നത്‌. കർഷകരെ അടച്ച ട്രക്ക്കളിലാണ് ക്യാമ്പുകളിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്..200 മൈൽ വരെയുള്ള യാത്രകളിൽ വൃദ്ധരുടെയും കുട്ടികളുടെയും സ്ഥിതി ദയനീയമായിരുന്നു. ഭക്ഷണവും വസ്ത്രവുമില്ലാതെ കൊടും ശൈത്യത്തിലും പലവിധ രോഗത്താലും ഉള്ള മരണസംഖ്യ ദിനംപ്രതി കൂടിക്കൊണ്ടിരുന്നു.
സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായമാണ് 1932-33 ലെ പട്ടിണിക്കാലം.ഭക്ഷ്യദാരിദ്യം രാഷ്ട്രീയായുധമാക്കുകയെന്ന ലെനിൻ നയം കൂടുതൽ മൂർച്ചയോടെ നടപ്പിലാക്കുകയാണ് സ്റ്റാലിൻ ചെയ്തത്. സ്റ്റാലിൻ വിരുദ്ധഗ്രൂപ്പിന് നേതൃത്വം നൽകിയ നിക്കോളായ് ബുക്കാറിന്റ അഭിപ്രായത്തിൽ, കർഷകർക്കെതിരായ സ്റ്റാലിന്റെ സൈനിക, ഫ്യൂഡൽ മുതലെടുപ്പിന്റെ ഭാഗമായിരുന്നു ഈ ക്ഷാമമെന്നാണ്. ലഭ്യമായ വിവരമനുസരിച്ചു 60 ലക്ഷം പേരാണ് പട്ടിണി കിടന്ന് മരിച്ചത്. അതിൽ 40 ലക്ഷവും ഖസാക്കിസ്ഥാനിലായിരുന്നു.
സംയുകത കാർഷികവത്കരണത്തിൽ ഭരണകൂടം പ്രതീക്ഷിച്ച ഉല്പാദനം ഉണ്ടായില്ല. 1930-ൽ ഉത്പാദനം 30% വും 1931-ൽ 41.55-47 ശതമാനവും ആയിരുന്നു. കൃഷിയിടങ്ങളിലെ കർഷകർക്ക് വിശപ്പടക്കാൻ നന്നേ ബുദ്ധിമുട്ടി. ധാന്യം ഒളിച്ചുവെച്ചവരെ സോഷ്യലിസ്റ്റ് വിഭവങ്ങളുടെ മോഷ്ടവായി പ്രഖ്യാപിച്ച അറസ്റ്റ് ചെയ്തു. 1933-ൽ അറസ്റ്റ് ചെയ്തവർ 125,000.അതിൽ 5400 പേർ കൊല്ലപ്പെട്ടു. പല ക്യാമ്പുകളിൽ നിന്നും വിശപ്പ് മൂലം സ്വന്തം കുഞ്ഞുങ്ങളെ ഉപേഷിച് സ്ത്രീകൾ ഒളിച്ചോടി. 1933-ൽ വിശപ്പ് സഹിക്കാതെ രക്ഷപെടാൻ ശ്രമിച്ചവരുടെ എണ്ണം 2,19,460.അവരിൽ 1,86.588 പേരെ തടഞ്ഞു നിർത്തി ക്യാമ്പുകളിലേക്ക് തിരിച്ചയച്ചുവെന്നു രഹസ്യപൊലീസ് റിപ്പോർട്ട്‌ നൽകി. ഓരോ രാത്രികളിലും പട്ടിണി കാരണവും രോഗങ്ങൾ മൂലവും 200-ലധികം കർഷകരുടെ ശവം ക്യാമ്പുകളിൽ നിന്നും നീക്കം ചെയ്തുകൊണ്ടിരുന്നു.
ലക്ഷക്കണക്കിന് ആളുകൾ പട്ടിണി കിടക്കുമ്പോഴും യന്ത്രങ്ങളും ആയുധങ്ങളും വാങ്ങാൻ വേണ്ടി സ്റ്റാലിൻ വിദേശത്തേക്ക് ധാന്യകയറ്റുമതി തുടർന്നിരുന്നുവെന്നു ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. 1933-ൽ 180 ലക്ഷം ടൺ ധാന്യമാണ് കപ്പലുകളിൽ കയറ്റി അയച്ചത്. ഉക്രൈനിൽ കന്നുകാലികളിൽ 80% വും കൊല്ലപ്പെട്ടു. 20 ലക്ഷം കൊസാക്കുകളും ഏതാണ്ട് 15 ലക്ഷം മധേഷ്യക്കാരും ചൈനയിലേക്ക് ഓടിപോയി.
കർഷകരുടെ സംയുക്തവത്കൃത കാർഷിക ക്യാമ്പുകൾക്ക് ശേഷം സ്റ്റാലിൻ"സാമൂഹികവിരുദ്ധവിഭാഗം "എന്ന് നിർവചിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശുദ്ദികാര്യത്തിലാണ് ശ്രദ്ദിച്ചത്. ബൂർഷ്വാസ്പെഷ്യലിസ്റ്റുകൾ, സഭയുടെ ഔദ്യോഹിക അംഗങ്ങൾ, സ്വതന്ത്രമായി തൊഴിൽ ചെയ്യുന്നവർ, വ്യവസായസംരംഭകർ, ഷോപ്പുടമകൾ, ശിൽപ്പികൾ തുടങ്ങിയവർ ഉൾക്കൊള്ളുന്നവറായിരുന്നു സ്റ്റാലിന്റെ 1930-ലെ മുതലാളിത്ത വിപ്ലവത്തിലെ ഇരകൾ.
1928 മുതൽ തന്നെ മാനേജർമാരെയും, എൻജിനീയര്മാരെയും അനേകം സർക്കാർ ജോലിക്കാരെയും, ഭരണരംഗത്തുള്ളവരെയും വിപ്ളവകാലത്തു നിയമിക്കപ്പെട്ട കാർഷിക, വാണിജ്യ രംഗങ്ങളിലെ കമ്മിസാർമാരെപോലും വലതുപക്ഷചിന്തകരും, അട്ടിമറിക്കാരും ബുർഷ്വാസികൾ എന്ന് മുദ്രകുത്തിയും കുറ്റപത്രം സമർപ്പിക്കുകയും പുറംതള്ളപ്പെടുകയും ചെയ്തു. 1930-ൽ അലക്സി റിക്കോവ് ഉൾപ്പെടെയുള്ള പാർട്ടിയിലെ വലതുപക്ഷത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സ്റ്റാലിൻ തീരുമാനിച്ചു. കാർഷികരംഗത്തും വാണിജ്യമേഖലയിലും, ബാങ്കുകളിലും ഉണ്ടായിരുന്ന വലതുപക്ഷക്കാരായ കമ്മ്യൂണിസ്റ്റുകൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. റിക്കോവ്, ബുക്കറിന്, സിർറ്റൊസോവ് തുടങ്ങിവരുടെ അനുയായികളോട് മാപ്പെഴുതി വാങ്ങി.
1928-31 കാലയളവിൽ 1,38.000 സിവിൽ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതിൽ 23000 പേരെ സോവിയേറ്റിന്റെ ശത്രുവായി പ്രഖ്യാപിച്ചു അവരുടെ പൗരാവകാശങ്ങൾ റദ്ദാക്കി.1930-31 ൽ 48% എഞ്ചിനിയർമാരെയും പിരിച്ചുവിട്ടു. അട്ടിമറി സൂത്രധാരന്മാർ എന്ന ലേബലിൽ 4500 പേരെ വധിച്ചു. ഇതോടെ ഫാക്ടറികളുടെ പ്രവർത്തനം താറുമാറായി. പാർട്ടിയിലെയും പുറത്തെയും വലതുപക്ഷക്കാർക്കെതിരെ വൻതോതിലുള്ള പ്രചരണം ആരംഭിക്കുകയും 70% പേരുടെ വോട്ടവകാശം റദ്ദാക്കി. ഫാക്ടറി തൊഴിലാളികളും കർഷകരും ഒളിച്ചോടുന്നത് തടയാൻ നഗരടിസ്ഥാനത്തിൽ പാസ്പോർട്ട്‌ നൽകി. ഒളിച്ചോടുന്ന കർഷകരെയും ഫാക്ടറി തൊഴിലാളികളെയും അഭയാർത്ഥി ക്യാമ്പുകളിലേക്കയച്ചു.
ഓർത്തഡോൿസ്‌ സഭയ്‌ക്കെതിരെയും സ്റ്റാലിന്റെ നടപടികൾ ഉണ്ടായി. 1925-ൽ യാരോസ്ലോവ്സ്കിയുടെ നേതൃത്വത്തിൽ "ലീഗ് ഓഫ് മിലിറ്റന്റ് ഗോഡ്‌ലെസ്സ് " സ്ഥാപിച്ചു. പക്ഷെ 13 കോടി ജനങ്ങളിൽ ഒരു കൊടിയും സഭാവിശ്വാസികളാണെന്നവർ കണ്ടെത്തി. ജനങ്ങൾക്ക് ശല്യമാകുന്നു എന്നാരോപിച്ചു പള്ളിമണികൾ എല്ലാം സർക്കാർ പിടിച്ചെടുത്തു. സഭാവിശ്വാസികളുടെമേൽ പ്രത്യേക നികുതി ഏർപ്പെടുത്തി. 1930-ൽ 6715 പള്ളികൾ അടച്ചുപൂട്ടുകയോ നശിപ്പിക്കപ്പെടുകയോ ഉണ്ടായി. ആർച് ബിഷപ് അലക്സിയയെ 1929-ൽ അറസ്റ്റ് ചെയ്തു. 1917-ലെ വിപ്ലവത്തിന് മുന്പുണ്ടായിരുന്നതിൽ 72%പള്ളികളും 68% മോസ്‌ക്കുകളും നശിപ്പിക്കപ്പെട്ടു.
1933-ലെ ഔദ്യോഗിക കണക്കനുസരിച്ചു പട്ടിണിമൂലം മരണമടഞ്ഞവർ 90,000 പേർ. രക്ഷപ്പെട്ടവർ 2,10,000.1933-ലെ സെൻസെസ് കണക്കുപ്രകാരം മരിച്ചത് 1,51,601പേർ. നാട് കടത്തപെട്ടതു 11,42,022പേർ. 1932-ൽ മരണനിരക്ക് പ്രതിമാസം 7% വും 1933-ൽ 13.3% വും. നാട് കടത്തലിനിടയിൽ ആഹാരമില്ലാതെയും രോഗികളായും വസ്ത്രമില്ലാതെ തണുത്തുമരവിച്ചും മൂന്നുലക്ഷം പേർ മരിച്ചുവെന്ന് കണക്കാക്കപ്പെടുന്നു. 1931-ൽ ഉറാൾപ്രദേശത്തു മാത്രം വർക്ക് കോളനികളിൽ മൂന്ന് ലക്ഷം പേരുണ്ടായിരുന്നു. ഗാർഡുകളുടെ മർദ്ദനമേറ്റും അരവയർ കൊണ്ടും ഇവർക്ക് പണിയെടുക്കേണ്ടിവന്നു. വെള്ളത്തിനും ആഹാരത്തിനും വേണ്ടി സ്ത്രീകളെ പ്രലോഭിച്ചു ഗാർഡുകൾ മുതലെടുത്തു. വൃദ്ധകളെ വെറുതെ മരിക്കാൻ വിട്ടു.




ഗുലാഗ് എന്ന തടവറ
ജനകീയ പീഡനത്തിനും എതിരാളികളെ അടിച്ചമർത്താനും വർക്ക് ക്യാമ്പുകൾ എന്ന ആശയം ലോകത്തിലാദ്യമായി നടപ്പിലാക്കിയത് ലെനിനാണ്. പിന്നീട് സ്റ്റാലിൻ അവ ക്രൂരമായ പീഡനകേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഉണ്ടായത്. കമ്മ്യൂണിസ്റ്റുകളിൽ നിന്നാണ് ഈ ആശയം ഹിറ്റ്ലറുടെ തലയിൽ കയറിയതെന്ന് ചരിത്രം പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ കൊല്ലപ്പെട്ടവരൊഴികെ ക്യാമ്പുകളിലേക്കയക്കപ്പെട്ടു. പ്രമുഖ പ്രതിപക്ഷചിന്തകരെയും ബുദ്ധിജീവികളെയും മനോരോഗികളെന്നു വിധിച്ചു മനോരോഗ ആസ്പത്രികളിലേക്ക് എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവം, പ്രായം, സെക്സ്, ദേശീയത, വിദ്യാഭ്യാസം തുടങ്ങിയവ കണക്കാക്കി പല ക്യാമ്പുകളിലേക്കാണ് അയച്ചിരുന്നത്.
ഗുലാഗുകളിൽ അടയ്ക്കപെട്ട തടവുകാരെക്കൊണ്ട് വിവിധതരം ജോലികൾ ചെയ്യിപ്പിച്ചു. റോഡ്,റെയിൽ,കനാൽ നിർമ്മാണം, സ്വർണ്ണംഖനികൾ , കൽക്കരിഖനികൾ കെമിക്കൽ സെന്ററുകൾ, കാർഷികപദ്ധതികൾ, തടിഡിപ്പോകൾ, ഹൈഡ്രോ ഇലക്ട്രിക് പ്രൊജെക്ടുകൾ,പെട്രോളിയം പ്രൊജെക്ടുകൾ തുടങ്ങി ഏകദേശം എല്ലാ നിർമ്മാണങ്ങളും പണികളും ഗുലാഗുകളെ കൊണ്ട് കൂലിയില്ലാതെ ചെയ്യിപ്പിച്ചു.തടവുകാരെ തരംതിരിച്ചു ഓരോ പ്രോജെക്ടിലും പണിയെടുപ്പിച്ചു. ഓരോന്നിലും ആയിരക്കണക്കിന് സോവിയറ്റ് പൗരന്മാർ അർദ്ധപട്ടിണിയിൽ ജോലി ചെയ്തു. കമ്മ്യൂണിസ്റ്റ്‌ ഗാർഡുകളുടെ നിയന്ത്രണത്തിൽ ജോലിക്ക് സമയമൊന്നും ഉണ്ടായിരുന്നില്ല, തളർന്നു വീഴും വരെ, അതായിരുന്നു മാനദണ്ഡം. പല പദ്ധതികൾക്കും വേഗം പോരെന്ന പരാതി സ്റ്റാലിനുണ്ടായി. പദ്ധതിയുടെ ആവശ്യാനുസരണം തടവുകാരുടെ എണ്ണം കൂട്ടുകയും തൊഴിലാളികളുടെ കാര്യക്ഷമത നിയന്ത്രിക്കാൻ 1937-ൽ ലവന്റി ബറിയ നിയോഗിക്കപ്പെട്ടു. ജോലി ചെയ്യുന്നവർക്ക് മാത്രമായി റേഷൻ നിയന്ത്രിച്ചു. ഭക്ഷണത്തിന്റെ കലോറി കുറക്കപ്പെട്ടു. 1939 ആയപ്പോഴേക്കും ജോലി ചെയ്യാൻ ആരോഗ്യമുള്ളവരുടെ എണ്ണം രണ്ടരലക്ഷമായി കുറഞ്ഞു. ഭീകരമായ ക്ഷാമകാലത്തു 60 ലക്ഷം പേർ പട്ടിണി കിടന്ന് ഗുലാഗുകളിൽ മരിച്ചു. 7,20,000 പേരെ കൊല ചെയ്തു. 1934-40 കാലത്ത് മൂന്ന് ലക്ഷം പേർ അപ്രത്യക്ഷരായി. മരണകരണമെന്തെന്ന് വെളിവാക്കപ്പെട്ടില്ല. 1930-40 കാലത്തിനിടയിൽ കാലപുരി പൂകിയവരുടെ എണ്ണം 4 ലക്ഷം എന്നാണ് ബാ റിയയുടെ കണക്കു. മൊത്തം 6 ലക്ഷം പേർ നാട് കടത്തലിനിടയിൽ മരണപ്പെട്ടുവത്രെ. 22,00,000 പേർ നിർബന്ധപൂർവ്വം അഞ്ജാതാ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടു. 1934-41-ൽ ഗുലാക്കുകളിലെ മൊത്തം അംഗസംഖ്യ 425 ക്യാമ്പുകളിൽ 70 ലക്ഷമായിരുന്നുവത്രേ. ഇതിൽ രണ്ട് ലക്ഷം പേരും കുറ്റവിചാരണകൂടതെ ക്യാമ്പിലടയ്ക്കപ്പെട്ടവരായിരുന്നു.
1990-ൽ പുറത്തവന്ന രേഖകൾ പ്രകാരം ഭരണം മുതൽ 1953വരെ (സ്റ്റാലിന്റെ മരണം വരെ )250 ലക്ഷത്തിലധികം പേരെ സ്റ്റാലിൻ ക്യാമ്പുകളിലേക്ക് എത്തിക്കുകയുണ്ടായി. സോവിയറ്റ് യൂണിയനിലുടനീളം നൂറോളം സ്ഥലങ്ങളിൽ ഒന്നിലധികം ക്യാമ്പുകൾ ഉണ്ടായിരുന്നു. ശൈത്യമേറിയ ഉത്തരമേഖലകളിലും സൈബീരിയയിലുമായിരുന്നു ക്യാമ്പുകൾ ഏറെയും. സ്റ്റാലിൻ മരിക്കുമ്പോൾ 150 ലക്ഷത്തിലധികം പേർ അത്തരം ക്യാമ്പുകളിൽ ഉണ്ടായിരുന്നു. "സ്റ്റാലിൻ ഇഷ്ടപെടാത്തവരെയെല്ലാം "ഭീകരതയ്ക്ക് വിധേയരാക്കി എന്നാണ് ചരിത്രകാരൻ റോയ് മെദ് വെ ദേവ് നിർവചിക്കുന്നത്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ ഔദ്യോഗിക ഭാരവാഹികൾ ശാസ്ത്രജ്ഞർ,എഴുത്തുകാരും ബുദ്ദിജീവികളും ഉൾപ്പെടെയുള്ളവർ സ്റ്റാലിന്റെ വിരോധത്തിന് കാരണമായി തീർന്നു. ചുവപ്പ് സേനയിലെ ഓഫീസർമാരെപോലും വെറുതെ വിട്ടില്ല. ട്രോട്സ്കി പക്ഷക്കാരെന്ന് സംശയിച്ച 40,000 റെഡ് ആർമി ഓഫീസർമാർ വധിക്കപ്പെട്ടു.
കോൺസെൻട്രേഷൻ ക്യാമ്പുകളിലെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് എഴുതിയ സാഹിത്യകാരൻ, ഗുലാഗുകളുടെ കഥാകാരൻ,നോബൽ പ്രൈസ് ജേതാവ് അലക്‌സാണ്ടർ സെൽഷെനിറ്റ്സിൻ "ഗുലാഗ് ആർച്ചിപെലഗോ "എന്ന കൃതിയിൽ 6 കോടി ജനങ്ങൾക്ക് ജീവാപായമുണ്ടായതായി പ്രസ്താവിക്കുന്നു. എന്നാൽ 7 കോടി ജനങ്ങളെ സ്റ്റാലിൻ ശുദ്ദികരിച്ചതായി ചരിത്രകാരന്മാർ അവകാശപ്പെടുന്നു. സ്റ്റാലിന്റെ ആഞ്ജാനുവർത്തികൾ വിളിക്കപെട്ടത് "മരണത്തിന്റെ പൈശാചികരായ ഉദ്യോഗസ്ഥർ എന്നാണ് ".ഹിറ്റ്ലറിന് ഗോറിങ് എന്നപോലെ സ്റ്റാലിന്റെ മരണ ഏജന്റ് നാസ്തികനും നിഷ്ടൂരനുമായ കഗാനോവിച് ആയിരുന്നു .


                                                                                                      (തുടരും)




സോവിയറ്റ് തകർച്ച സാമ്രാജ്യത്വ സൃഷ്ടിയോ ?..ഭാഗം 6 


പ്രോളിറ്റേറിയറ്റ് ഏകാധിപത്യത്തിന്റ പേരിലുണ്ടായ ലെനിനിസ്റ്റ് -സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യത്തിനും നരഹത്യയ്‌ക്കും ഉത്തരവാദിത്വം കാറൽമാർക്സിന്റെ സന്തത സഹചാരിയായിരുന്ന ഫ്രഡറിക് ഏംഗൽസിന്റെ ചിന്തകളും ലേഖനങ്ങളുമാണെന്ന് 
കുറ്റപ്പെടുത്തുന്നവർ ഉണ്ട്. പക്ഷെ ബ്രിട്ടീഷ് ചരിത്രകാരനായ ട്രിസ്റ്റാം ഹണ്ട് തന്റെ കൃതിയിൽ പറയുന്നത്, ഇരുപതാം നൂറ്റാണ്ടിലെ പരാജയപ്പെട്ട മാർക്സിയൻ വൈകൃതങ്ങൾ ഏംഗൽസിന്റെ സൃഷ്ടിയായിരുന്നു എന്ന ആരോപണം സത്യവിരുദ്ധമാണെന്നും, സോഷ്യലിസത്തിലേക്കുള്ള എടുത്തുചാട്ടം അപകടകരമായിരിക്കുമെന്നു ഏംഗൽസ് അവസാനകാലത്തു സൂചന നൽകിയിരുന്നു എന്നും ആണ്. തെറ്റ് പറ്റിയത് ഏംഗൽസിനല്ലെന്നും ലെനിനും കൂട്ടർക്കുമാണെന്ന് ഹണ്ട് പറയുന്നു. "അധികാരമോഹിയായ ലെനിൻ ഏംഗൽസിന്റെ തിരിച്ചറിവുകളെ അവഗണിച്, തയ്യാറാവാത്ത ഒരു ജനസമൂഹത്തെ സോഷ്യലിസത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്ന് സൂചിപ്പിക്കുന്നു."ജനത്തെ തടങ്കൽ പാളയത്തിലിട്ട്, നിർബന്ധിതമായി വേല ചെയ്യിപ്പിച്ചു സോവിയറ്റ് യൂണിയൻ ഭൗതികനേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും അത് ലെനിന്റെ പാത പിന്തുടർന്ന സ്റ്റാലിന്റെ ഭീകരമായ സ്വേച്ഛാധിപത്യത്തിലേക്കും നരഹത്യയിലും എത്തിച്ചേരുകയായിരുനെന്നും 
ചരിത്രം പറയുന്നു. "വർഗ്ഗരഹിത സമൂഹത്തെ സൃഷ്ടിക്കാൻ എളുപ്പവഴികളൊന്നുമില്ലെന്നും പല ഘട്ടങ്ങളിലൂടെ കടന്നുപോയി അത്തരമൊരു സമൂഹം രൂപപ്പെടേണ്ടതാണെന്നുമാണ് ഏംഗൽസ് വിശ്വസിച്ചത്. അതിനാവശ്യമായ താത്വവിക അടിത്തറ തയ്യാറാക്കാനാണ് താനും മാർക്‌സും ശ്രമിച്ചതെന്നും ഏംഗൽസ് വ്യക്തമാക്കിയിരുന്നു. പക്ഷെ "പ്രോളിറ്റെറിയറ്റിന്റെ ഡിക്റ്റേറ്റർഷിപ്പ് "എന്ന സങ്കല്പം വ്യക്തികളുടെ ഡിക്റ്റേറ്റർഷിപ്പ് (സ്വേച്ഛാധിപത്യം)ആയി പരിണമിക്കുകയായിരുന്നു.
1919-ൽലാണ് മൂന്നാം ഇന്റർനാഷണൽ ലെനിന്റെ നേതൃത്വത്തിൽ സ്ഥാപിതമായത്. പക്ഷെ പിന്നീടധികകാലം ലെനിന് ആരോഗ്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞില്ല.മൂന്നാം ഇന്റർനാഷണലിന് ശേഷമാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പല രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത്. ലോക കമ്മ്യൂണിസത്തെ മോസ്കോവിൽ നിന്ന് നിയന്ത്രിക്കാൻ മൂന്നാം ഇന്റർനാഷണൽ കാരണമായി. റഷ്യൻവിപ്ലവം ലോകത്തിൽ വിപ്ലവങ്ങളുടെ പാഠപുസ്തകമായി. സ്റ്റാലിൻ ലോകവിപ്ലവത്തിന്റ പരമാചാര്യനും. തന്റെ ഭരണം ഉരുക്കുപോലെ ഉറപ്പിക്കാൻ സ്റ്റാലിൻ കൈക്കൊണ്ട രാഷ്ട്രീയതന്ത്രങ്ങൾ കമ്മ്യൂണിസ്റ്റ്‌ വിപ്ലവപ്രസ്ഥാനത്തിനുള്ള മാർഗ്ഗരേഖയായി,അത് അന്ധമായി അനുകരിക്കാൻ ശ്രമിച്ചതും സ്റ്റാലിനെ സോഷ്യലിസത്തിന്റെ രക്ഷകനായി കണ്ടതുമാണ് കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളിലടക്കം ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് വിനയായി തീർന്നത്.
അധികാരപാതയിൽ സ്റ്റാലിന്റെ മുഖ്യശത്രു ട്രോട്സ്കി ആയിരുന്നു. "സ്റ്റാലിന്റെ ഉറക്കം കെടുത്തിയ ശത്രു" എന്ന് ചരിത്രം പറയുന്നു. 1927-ൽ ട്രോട്സ്കി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. നാട് വിടുക മാത്രമായിരുന്നു ട്രോട്സ്കിക്ക് മുൻപിലുണ്ടായിരുന്ന വഴി. ഇസ്‌താംബുളിലും ഫ്രാൻസിലും നോർവേയിലും ഒളിച്ചുതാമസിച്ച ശേഷം മെക്സിക്കോയിലെത്തി. അവിടുത്തെ പാർട്ടി പ്രവർത്തകരുടെ സംരക്ഷണയിൽ ജീവിച്ചുവരുന്നതിനിടയിൽ മോസ്കോവിൽ ഉന്നതനീതിപീഠം ട്രോട്സ്കിക്ക് വധശിക്ഷ വിധിച്ചു. ട്രോട്സ്കിയെ എത്രയും പെട്ടന്ന് വകവരുത്താൻ സ്റ്റാലിൻ രണ്ട് സംഘത്തെ നിയോഗിച്ചു. ഒരു സായുധ സംഘം ട്രോട്സ്കിയുടെ വസതിയിൽ അതിക്രമിച്ചു കയറി, നടത്തിയ വെടിവെപ്പിൽ ട്രോട്സ്കി കട്ടിലിനടിയിൽ ഒളിച്ചിരുന്ന് രക്ഷപെട്ടു. എന്നാൽ സ്റ്റാലിന്റെ ചാരൻ റമോൺ മെക്കാർഡർ (യഥാർത്ഥ പേരല്ല)ഫ്രാങ്ക് ജാക്സൺ എന്ന മറുപേരിൽ ട്രോട്സ്കി വധം ആസൂത്രണം ചെയ്തു. (അയാൾ ബെൽജിയൻ ചാരനായിരുന്നെന്ന് പിന്നീട് വിചാരണയിലാണ് വെളിപ്പെട്ടത് )വളരെ ശക്തവും സൂക്ഷ്മവുമായ സുരക്ഷിത സംവിധാനങ്ങൾ ഉണ്ടായിട്ടും മെക്കാർഡർ സ്നേഹിതനെന്ന വ്യാജേന ട്രോട്സ്കിയെ സമീപിച്ചു മഞ്ഞുകോടാലി കൊണ്ട് തലയിൽ പ്രഹരിച്ചു. ആഴത്തിലുള്ള മുറിവോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ട്രോട്സ്കി മണിക്കൂറുകൾക്കകം 1940 ഓഗസ്ററ് 21വൈകുന്നേരം 7.25-ന് ലോകത്തോട് വിടവാങ്ങി.
അധികാരത്തിലെത്തിയ സ്റ്റാലിൻ തന്റെ വിശ്വസ്തരെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിയോഗിച്ചിരുന്നു. 1926-ൽ സെർജി കിറോവിനെ ലെനിൻഗ്രാഡ് (ലെനിന്റെ സ്മരണാർത്ഥം പെട്രോഗാഡ് ലെനിൻഗ്രാഡായി മാറിയത് )പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായി നിയമിച്ചു 1934-ലെ പാർട്ടി കോൺഗ്രസ്‌ അധികാരത്തിന് വേണ്ടിയുള്ള കിടമത്സരവേദിയായി മാറി. റിബൽ ഗ്രൂപ്പ്‌ ശക്തമായി മാറി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് റിബലുകൾക്കിടയിലും സമ്മതനായിരുന്ന കിറോവിനെ എതിരാളികൾ നിർദ്ദേശിച്ചു. പക്ഷെ കിറോവ് മത്സരിക്കാൻ തയ്യാറായില്ല. എങ്കിലും സ്റ്റാലിനെ പാർട്ടി ജനറൽ സെക്രട്ടറി പദവിയിൽ നിന്നും വെറും സെക്രട്ടറിയായി തരം താഴ്ത്തിയപ്പോൾ പോളിറ്റ്ബ്യുറോയിൽ കിറോവിന് സ്റ്റാലിനൊപ്പമായ റാങ്ക് നൽകപ്പെട്ടു.
1934 ഡിസംബർ 1-ന് അപ്രതീക്ഷിതമായി പട്ടാളവേഷത്തിലെത്തിയ ഒരാൾ ഓഫീസിൽ വെച്ച് കിറോവിനെ വെടിവെച്ചു കൊന്നു. ജൂതവിമോചന സംഘടനയായസിയോണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും പുറത്താക്കിയ ലിയോനിഡ് നിക്കലെവ് ആയിരുന്നു പ്രതി. കിറോവിന്റെ വധം നല്ലൊരു അവസരമായി കണ്ട സ്റ്റാലിൻ കമനെവിന്റെയും സിനോവീവിന്റെയും പേരിൽ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സിനോവീവിന് പത്തു വർഷവും കാമനെവിന് അഞ്ചുവർഷവും ജയിൽശിക്ഷ വിധിച്ചു.സിനോവീവിനെയും, കമനെവിനെയും പിന്തുണച്ച പ്രമുഖ നേതാക്കളെയും രഹസ്യവിചാരണ നടത്തി, വധിച്ചു. 1934-35 ൽ 6500 പേരോളം സ്റ്റാലിന്റെ നടപടിക്ക് വിധേയരായി.
പാർട്ടി ശുദ്ധികരണം
1936-38 സ്റ്റാലിന്റെ ഭീകരഭരണകാലം സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ "ഏറ്റവും രക്തരൂക്ഷിതമായ രണ്ട് വർഷമായി "ചരിത്രം രേഖപ്പെടുത്തുന്നു.1934-ൽ ജി.പി.യു പുനഃസംഘടിപ്പിച്ചു കൊണ്ട് ഗുലാഗുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് എൻ. കെ.വി.ഡി എന്ന പോലീസ് സംഘം രൂപികരിച്ചു. 1935-ൽ ഡിസംബറിലെ കേന്ദ്രകമ്മിറ്റി ശുദ്ധികരണ പരിപാടിയുടെ മുഖ്യചുമതലകാരനായി നിക്കോളായ് ഐഷോവിനെ നിയമിച്ചു.
1934 ഡിസംബറിൽ ഉക്രൈനിലെ അതിർത്തിപ്രവിശ്യകളിൽ നിന്ന് 2000 സോവിയറ്റ് വിരുദ്ധ കുടുംബങ്ങളെ നാട് കടത്തി. സംശയിക്കപെട്ടവരെയെല്ലാം ഖസാക്കിസ്ഥാനിലേക്കും സൈബീരിയയിലേക്കും മാറ്റി. അതിൽ ഭൂരിപക്ഷം പേരും ഫിൻലാൻഡ്‌കരായിരുന്നു. 1936-ൽ നടന്ന രണ്ടാമത്തെ നാട് കടത്തലിൽ കൂടുതലും പോളണ്ടുകാരും ജർമൻകാരും ഉൾപ്പെട്ട 15000 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അടുത്ത രണ്ട് വർഷങ്ങളിൽ അഞ്ചരലക്ഷം പേരെ എൻ.കെ.വി.ഡി അറസ്റ്റ് ചെയ്തു. അഞ്ചു വർഷം ക്യാമ്പുകളിൽ കഠിനവേലക്ക് വിധിച്ചു.
1936 സെപ്റ്റംബർ മുതൽ 1938 വരെയുള്ള കാലം "ഐഷോവിന്റെ ഭീകരകാലം" എന്നറിയപ്പെടുന്നു. ലെനിന്റെ സഹപ്രവർത്തകരായിരുന്ന സിനോവീവ്, കമനോവ്,ക്രെറ്റിൻസ്‌കി, റിക്കോവ് പ്യാറ്റൊക്കോവ്, റാഡക്ക് ബുഖാറിൻ എന്നിവരെയെല്ലാം പരസ്യവിചാരണ ചെയ്തു. നേതാക്കൻമാരെ വധിച്ചു. സോവിയറ്റ് ഭരണം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. "Stalin revealed himself as the indubitable leader of Thermidorean bureaucracy "എന്ന് The Revolution Betrayed എന്ന ഗ്രന്ഥത്തിൽ ട്രോട്സ്കി എഴുതി. 1936 ജൂലൈ 27-ലെ "ലെ ടെംപ്സ് "എന്ന ഫ്രഞ്ച് പത്രം ട്രോട്സ്കിയെ ഉദ്ധരിച്ചു ഇങ്ങനെ എഴുതി "റഷ്യൻ വിപ്ലവം അതിന്റെ Thermidor Bureaucracy ഘട്ടത്തിലെത്തിയിരിക്കുന്നു. മാർക്സിസ്റ്റു തത്വശാസ്ത്രം അപ്രായോഗികമാണെന്നും സാർവലൗകിക വിപ്ലവം എന്നത് ഒരു സാങ്കല്പിക കഥമാത്രമാണെന്നും സ്റ്റാലിൻ തിരിച്ചറിഞ്ഞിരിക്കുന്നു." "ലാ എക്കോതെ പാരീസ് " പത്രം സ്റ്റാലിൻ ഐവാൻ ദ ടെറിബിൾ, മഹാനായ പീറ്റർ, കാതറിൻ ll എന്നീ റഷ്യൻ സേച്ഛാധിപതികളിലേക്ക് ഉയർന്നുവെന്ന് 1937 ജൂലൈ 30-ന് എഴുതി.
1956 ഓഗസ്റ്റ് 25-ലെ 20-ആം പാർട്ടി കോൺഗ്രസിലെ രഹസ്യസമ്മേളനത്തിൽ നികിത ക്രൂഷ്ചേവ് 1936-38 കാലത്ത് സ്റ്റാലിൻ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്കെതിരെ നിയമരഹിതമായ ഒട്ടേറെ കാര്യങ്ങൾ ചെയ്തുവെന്ന് വെളിപ്പെടുത്തുകയുണ്ടായി. ഇക്കാലത്തു 60 ലക്ഷം അറസ്റ്റും 30 ലക്ഷം വധങ്ങളും ക്യാമ്പുകളിൽ 20 ലക്ഷം മരണങ്ങളും നടന്നുവെന്ന് ചരിത്രം പറയുന്നു. 1937 ജൂലൈ 2-ന് പോളിറ്റ്ബ്യുറോയുടെ അനുവാദത്തോടെ എഷോവ് 2,59,450 പേരെ അറസ്റ്റ് ചെയ്യുകയും 72,950 പേരെ വധിക്കുകയും ചെയ്തു. 1937 ഓഗസ്ററ് 28- നും ഡിസംബർ 15- നുമിടയിൽ 22,500 പേരെ കൂടി വധിച്ചു. 19800 പേരെ ക്യാമ്പുകളിലേക്ക് വിട്ടു. 298-ൽ 48000 പേരാണ് വധിക്കപ്പെട്ടത്.
എഷോവ് കൂട്ടവധത്തിനായി 383 ലിസ്റ്റുകളാണ് സ്റ്റാലിന്റെ അനുവാദത്തിനായി അയച്ചുകൊടുത്തത്. നേതാക്കളും, മെമ്പർമാരും ഉൾപ്പെടെ 44000 കമ്മ്യൂണിസ്റ്റുകളുടെ പേരുകളും, വ്യവസായങ്ങളും, സൈനികരംഗങ്ങളിലുള്ള 39000 പ്രമുഖരുടെ പേരുകളുമുണ്ടായിരുന്നു, സ്റ്റാലിൻ ഒപ്പിട്ട ലിസ്റ്റിൽ. 362 ലിസ്റ്റുകളിൽ മൊളൂട്ടോവും, 373 ലിസ്റ്റുകളിൽ വേറോഷിലോവും 195 ലിസ്റ്റുകളിൽ കഗാനോവിച്ചും 191-ൽ ഷാഡനോവും 62 എണ്ണത്തിൽ മിക്കോയനുമാണ് ഒപ്പിട്ടിരിക്കുന്നത്. 1937-ൽ പാർട്ടിയുടെ ലോക്കൽ സംഘടനകൾവരെ ശുദ്ധികരിക്കപ്പെട്ടു.
സ്റ്റാലിൻ എഷോവിനെ ഡിസ്മിസ് ചെയ്യുകയും ലവന്റി ബറിയ ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടു. സ്റ്റാലിന്റെ നിർദേശങ്ങൾ നേരിട്ട് നടപ്പിലാക്കേണ്ട ബാധ്യത ബറിയക്കായി. ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിന്റെ പേരിൽ തുറക്ക്മാനിയയിൽ 6,81,692 പേരാണ് കൊല്ലപ്പെട്ടത്. 29-ആം പാർട്ടി കോൺഗ്രസിൽ സ്റ്റാലിൻ നടത്തിയ ശുദ്ധികരണം അപഹസിക്കപ്പെട്ടു. പി.ബിയിലെ അഞ്ചുപേർ, 139 അംഗകമ്മിറ്റിയിലെ 98 പേർ, 1934 പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത 1996 ഡെലിഗേറ്റുകളിൽ 1108 പേർ യുവജനസംഘടനയായ കൊംസോമോളിന്റെ 93 അംഗകേന്ദ്ര കമ്മിറ്റിയിൽ 72പേർ അറസ്റ്റ് ചെയ്യപ്പെട്ടു. കൂടാതെ 385 റീജണൽ കമ്മിറ്റി സെക്രട്ടറിമാരിൽ 319 ഉം 2750 ജില്ല സെക്രട്ടറിമാരിൽ 2260 പേരും അറസ്റ്റിലായി. കൊംസോമോൾ ആസ്ഥാനത്തെ എല്ലാവരെയും ഒഴിവാക്കപ്പെട്ടു.
ലെനിൻഗ്രാഡിൽ സിനോവീവിന്റെയും കിറോവിന്റെയും എല്ലാ അനുയായികളും കൊല്ലപ്പെട്ടു. എൻ. കെ.വി.ഡിയുടെ നേതൃത്വം വഹിച്ച സക്കോവ്സ്‌കിയും ഷാഡനോവും ചേർന്ന് പാർട്ടികേഡറിലെ 90% പേരെയും അറസ്റ്റ് ചെയ്തു. 1938-ൽ ക്രൂഷ്ചേവ് ഉക്രൈൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി തലവനായശേഷം മാത്രം 1,06,000 പേർ അറസ്റ്റ് ചെയ്യപ്പെട്ടു. ഉക്രൈൻ സെൻട്രൽ കമ്മിറ്റിയിലെ 200 പേരാണ് കൊല്ലപ്പെട്ടത്. 1937 ഏപ്രിലിൽ ഒളിവിലായിരുന്ന ട്രോട്സ്കിയുടെയും ബുക്കറിന്റെയും അനുയായികളെ മുഴുവൻ "പ്രതിവിപ്ലവകാരികൾ "എന്ന് മുദ്രകുത്തി ഇല്ലാതാക്കി.
വിദേശകമ്മ്യൂണിസ്റ്റു പാർട്ടികളുടെ ഔദോഗിക ഭാരവാഹികളെയും സ്റ്റാലിൻ തന്റെ ക്രൂരതയ്ക്കിരയാക്കി. ജർമൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നാല് പോളിറ്റ്ബ്യുറോ മെമ്പർമാരുൾപ്പെടെ പ്രമുഖനേതാക്കളെ അറസ്റ്റ് ചെയ്തു. 1940-ലെ ജർമൻ -സോവിയറ്റ് സന്ധി ഒപ്പിട്ടശേഷം 570 ജർമൻ കമ്മ്യൂണിസ്റ്റുകളെ ബ്രസ്റ്റ്ലിറ്റോവ് സ്കിലെ പാലത്തിൽ വെച്ച് ജർമൻ ഗെസ്റ്റപ്പോകൾക്ക് (ഹിറ്റ്ലറുടെ രഹസ്യ പോലീസ് ) കൈമാറുകയായിരുന്നു.
1919-ൽ ഹങ്കേറിയൻ പ്രക്ഷോഭത്തിന്റെ നേതാവായ ഹങ്കേറിയൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ ബേലാക്കൂനിനെ വിചാരണ ചെയ്തു വധിച്ചു. ബുഡാപെസ്റ്റ് ഗവൺമെന്റിലെ 120 പീപ്പിൾസ് കമ്മിസാർമാരെ അഭയാർഥികളായി പിടിച്ച് മോസ്കോവിൽ തടങ്കലിലിട്ടു. ഇറ്റലിയിൽ പാവ്‌ലോ റൊബോട്ടി ഉൾപ്പെടെ 200 കമ്മ്യൂണിസ്റ്റ്‌കാർ ജയിലിലായി. യുഗോസ്ലാവിയയിൽ പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെ 100 പാർട്ടി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു.1937-38 കാലത്ത് പോളിഷ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ മുഴുവൻ നേതാക്കളും റഷ്യയിലുണ്ടായിരുന്നു. അതിൽ 12 പോളിഷ് കേന്ദ്രകമ്മിറ്റി മെമ്പർമാർ വധിക്കപ്പെട്ടു. മാത്രമല്ല കമ്മ്യൂണിസ്റ്റ്‌ ഇന്റർനാഷണലിലെ എല്ലാ കമ്മ്യൂണിസ്റ്റുകളും കൊല്ലപ്പെട്ടവരിൽപെട്ടു. 1938 ഓഗസ്റ്റ് 16-ന് പോളിഷ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ഫാസിസ്റ്റുകളെന്ന് ആരോപിച്ചു കമ്മ്യൂണിസ്റ്റ്‌ ഇന്റർനാഷണനിൽ നിന്ന് പുറത്താക്കി. കൂടാതെ കമ്മ്യൂണിസ്റ്റ്‌ ഇന്റര്നാഷനിൽ നിന്ന് നൂറുകണക്കിന് സോവിയറ്റ് ഔദോഗികഭാരവാഹികളും പുറത്താക്കപ്പെട്ടു.
സൈനികതലത്തിലും സ്റ്റാലിന്റെ നടപടികളുണ്ടായി. 1937- ജൂൺ 11-നു ചുവപ്പ് സേനയെ ആധുനികവൽക്കരിച്ച ഡെപ്യൂട്ടി കമ്മിസാർ ആയിരുന്ന മാർഷൽ തുഖാഷേവ്സ്‌കിക്ക് മിലിട്ടറി കോടതി വധശിക്ഷ വിധിച്ചു. അടുത്ത പത്തു ദിവസത്തിനകം 21 ആർമികോർ ജനറൽമാർ ഉൾപ്പെടെ 950 ഉന്നത സൈനിക മേധാവികൾ അറസ്റ്റ് ചെയ്യപ്പെട്ടു.1937-38 കാലത്ത് 3502 സൈനിക ഓഫീസർമാരെ പുറത്താക്കി. ആർമിയിൽ നിന്ന് മാത്രം അറസ്റ്റ് ചെയ്യപ്പെട്ട ഉന്നതരുടെ എണ്ണം 30,000.പട്ടാളക്കാർ 1,78,000.
ബുദ്ധിജീവികളായിരുന്നു സ്റ്റാലിന്റെ ക്രൂരതയ്ക്ക് ഇരയായ മറ്റൊരു വിഭാഗം. 1922-ലെ ലെനിന്റെ ശുദ്ധികാരണത്തിന് ശേഷം ചരിത്രകാരൻ പൊക്‌റാവ്സ്കിയുടെ അനുയായികളായ പ്രൊഫസ്സർമാരും ലക്‌ചറർമാരും അക്കാദമി അംഗങ്ങളും അറസ്റ്റിലായി. ബൈലോ റഷ്യയിൽ 105 അക്കാദമി അംഗങ്ങളിൽ 87 പേരും പോളിഷ് ചാരന്മാർ എന്നാരോപിക്കപെട്ടു അറസ്റ്റ് ചെയ്യപ്പെട്ടു.
ശാസ്ത്രകാരന്മാരിലും സ്റ്റാലിന്റെ കടന്നുകയറ്റം ഉണ്ടായി. ശാസ്ത്രജ്ഞന്മാരിൽ ട്രോഫിൻ ലിസ്സങ്കെയെ എതിർത്ത പ്രൊഫസ്സർമാരെല്ലാം അറസ്റ്റിലായി. (ലിസെങ്കെയെ കാർഷിക രംഗമാകെ വിപ്ലവകാരിക്കുമെന്നു സ്റ്റാലിൻ വിസ്വാസിച്ചു) ലെനിൻ കാർഷികഗെവേഷണകേന്ദ്രത്തിന്റെ പ്രസിഡന്റ്‌ നിക്കോളായ് വാവിലാവ് ഉൾപ്പെടെ വൈദ്യ, ധാന്യഗെവേഷണ രംഗങ്ങളിൽ പ്രവർത്തിച്ച മിക്കവരും പുറത്താക്കപ്പെട്ടു. പ്രസിദ്ധ ശാസ്ത്രജ്ഞൻ പാവ്‌ലോവ് 1943-ൽ ജയിലിൽ കിടന്നുമരിച്ചു. സോവിയറ്റ് റൈറ്റേഴ്‌സ് യൂണിയനോടും സ്റ്റാലിൻ ദയ കാട്ടിയില്ല. ഏതാണ്ട് 2000 പേരെ അറസ്റ്റ് ചെയ്ത് നാട് കടത്തി. 'റെഡ് കാവൽറി ആൻഡ് ഒഡേസ ഫയൽസ് 'എഴുതിയ ഐസക് ബാബേലിനെ 1940 ജനവരി 27 ന് വെടിവെച്ചു കൊല്ലുകയായിരുന്നു. 1938-ൽ നിരവധി കവികളും കഥാകാരന്മാരും അറസ്റ്റ് ചെയ്യപ്പെടുകയും അവരിൽ പലരും സൈബീരിയയിലെ കോൺസെൻട്രേഷൻ ക്യാമ്പിൽ കിടന്ന് മരണപ്പെട്ടു. സംഗീതജ്ഞർ, സംഗീതസംവിധായകർ, പ്രമുഖ നാടകകൃത്തുക്കൾ, സംവിധായകർ തുടങ്ങി ഒരു സംഘം കലാകാരന്മാരുടെ ലിസ്റ്റ് തയ്യാറാക്കുകയും അവരെ അറസ്റ്റ് ചെയ്ത് തടവിലാക്കി പീഡിപ്പിക്കുകയും ചെയ്തു. അവരിൽ പലരെയും 1940-ൽ വധിച്ചു.
ക്രിസ്ത്യൻ സഭകൾക്കെതിരെയും വൈദികർക്കെതിരെയും നടപടിയുണ്ടായി. നിങ്ങൾ ദൈവവിശ്വാസിയാണോ എന്ന ചോദ്യത്തിന് 'അതെ" എന്ന് മറുപടി പറഞ്ഞവരെല്ലാം

അപ്പപ്പോൾ തന്നെ കൊല്ലപ്പെട്ടു. 1936-ൽ 20,000 പള്ളികളും മോസ്‌ക്കുകളും എന്നിട്ടും അവശേഷിച്ചിരുന്നു. 1941-ൽ പല മതങ്ങളിൽ നിന്നായി മതകർമ്മാനുഷ്ടാനത്തിന് രജിസ്റ്റർ ചെയ്തവർ 5665ഉം 1936-ൽ ഇത് 24000 വും ആയിരുന്നു. "സ്റ്റാലിനിസ്റ്റ് മത തത്വശാസ്ത്രം "പ്രചരിപ്പിക്കുക എന്നതായിരുന്നു സ്റ്റാലിൻ അവർക്ക് നൽകിയിരുന്നത്. 1937-ൽ സ്റ്റാലിൻ പ്രസ്താവിക്കുകയുണ്ടായി "നമ്മൾ സോഷ്യലിസത്തോട് എത്രയും അടുക്കുംതോറും സാമൂഹികവർഗ്ഗങ്ങളിലെ മൃതപ്രായരായ അവശിഷ്ടങ്ങൾ എതിർത്തുകൊണ്ടിരിക്കും." അങ്ങനെ എതിർത്ത കമ്മ്യൂണിസ്റ്റുകൾ, 1936-38 കാലത്ത് ശുദ്ധികരിക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളുടെ എണ്ണം 7 ലക്ഷം ആയിരുന്നു.



                                                                                                         (തുടരും)