Monday, December 23, 2019

 ഇന്ത്യയിലെ ഒരേയൊരു കോട്ട'വീട്'; താമസിക്കുന്നത് 4000 പേർ!
 രാജസ്ഥാനിലെ ജയ്സാല്‍മര്‍ ഇന്ന് യുനസ്കോയുടെ പൈതൃകപട്ടികയില്‍ ഇടംനേടിയ സ്ഥലമാണ്. എന്നാല്‍ അതിനപ്പുറം ഇന്ത്യയില്‍ തന്നെ ജനവാസമുള്ള ഒരേയൊരു കോട്ട എന്ന പദവി കൂടിയുണ്ട് ജയ്സാല്‍മര്‍ ഫോര്‍ട്ടിന്. നാലായിരം ആളുകള്‍ ഒരേസമയം ഇവിടെ കഴിയുന്നുണ്ട്. ഏകദേശം 800 വര്‍ഷമായി ഇവിടെ നൂറുകണക്കിന് തലമുറകള്‍ ജീവിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. 1156 ല്‍ രാജാ ജവാല്‍ ജൈസാല്‍ ആണ് ജയ്സാല്‍മര്‍ കോട്ട നിര്‍മ്മിച്ചത്.

250 അടി പൊക്കവും 1,500 അടിനീളവുമുണ്ട് ഈ ഫോര്‍ട്ടിന്. ഏകദേശം തൊണ്ണൂറോളം ചെറുകോട്ടകൾ കൊട്ടാരത്തിനുള്ളിലുണ്ട്. ആഖ്റെ പ്രോള്‍ എന്നാണ് കോട്ടയുടെ പ്രധാനകവാടത്തെ വിളിക്കുന്നത്‌. ജാലീസ് , ജറോഖാസ് എന്നിങ്ങനെയുള്ള കല്ലുകള്‍ കൊണ്ടാണ് ഫോര്‍ട്ട്‌ നിര്‍മ്മിച്ചിരിക്കുന്നത്. ചെളി കൊണ്ടാണ് തറകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എത്രചൂടുള്ള കാലവസ്ഥയിൽ പോലും അതൊന്നും അറിയാത്ത രീതിയിലാണ് കോട്ടയുടെ നിര്‍മ്മാണം.
മുഗൾ, രാജ്പുത്, ബ്രിട്ടീഷുകാര്‍ എന്നിങ്ങനെ ഒരുപാട് പേരുടെ ഭരണം ഈ കോട്ട കണ്ടിട്ടുണ്ട്. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഭരിച്ച രാജാക്കന്മാര്‍ തങ്ങളെ സേവിച്ച ജനങ്ങള്‍ക്കായി കോട്ട സൗജന്യമായി നല്‍കുകയായിരുന്നു എന്നാണ് ചരിത്രം. ഇവിടുത്തെ താമസക്കാരുടെ പ്രധാനവരുമാനം ടൂറിസത്തില്‍ നിന്നുള്ളതാണ്‌.
പതിനാറാം നൂറ്റാണ്ട് മുതല്‍ ഇവിടെ ജനങ്ങള്‍ വിവിധതരം കച്ചവടങ്ങള്‍ ചെയ്യുന്നുണ്ട്. സില്‍ക്ക് റൂട്ട് വഴിയുള്ള കച്ചവടങ്ങള്‍ നടന്ന കാലത്ത് ഈ ഫോര്‍ട്ട്‌ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്‌ എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കരകൗശലവസ്തുക്കള്‍ , തുണിത്തരങ്ങള്‍ എന്നിങ്ങനെ പോകുന്നു ഇവിടുത്തെ കച്ചവടം. കച്ചവടകാര്യങ്ങളില്‍ മത്സരം ഉണ്ടെങ്കിലും ഇവിടെ ജനങ്ങള്‍ വളരെ ഒത്തൊരുമയോടെയാണ് കഴിയുന്നത്‌. വിവാഹം , ജനനം , മരണം എല്ലാത്തിലും ഇവര്‍ പരസ്പരം താങ്ങാകുന്നുണ്ട്.
വെള്ളപൊക്കം, ഭൂകമ്പം പോലെയുള്ള പ്രകൃതിദുരന്തങ്ങളെല്ലാം അതിജീവിച്ച് താർ മരുഭൂമിയിലെ ഈ കോട്ട ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.

No comments:

Post a Comment