Thursday, December 26, 2019



ഇന്ത്യാചരിത്രത്തിനൊരു ആമുഖം.

പൗരാണിക ഈജിപ്ഷ്യൻ ചരിത്രത്തെക്കുറിച്ച് ഗൗരവമായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ആ സംസ്കൃതിയെ "മഹത്തായ" സംസ്കാരം എന്ന് ആവർത്തിച്ച് അഭിസംബോധന ചെയ്യുന്നത് ചിലരെയെങ്കിലും അലോസരപ്പെടുത്തിയിട്ടുണ്ട് എന്നത് സത്യമാണ്. അവരോട് എനിക്ക് പറയാനുള്ളത് ഈജിപ്ഷ്യൻ സംസ്കാരം മഹത്തരമായത് എന്ന് പറഞ്ഞാൽ, ഇന്ത്യൻ സംസ്കാരം മോശമാണ് എന്ന അർത്ഥം അതിനില്ല. ഒരേ കാലഘട്ടത്തിൽ നിലനിന്ന രണ്ട് സംസ്കൃതികളുടെയും ശ്രേഷ്ഠതകൾ അംഗീകരിക്കുമ്പോഴും പരിഷ്കൃത സമൂഹത്തിന് ഒരിക്കലും നീതീകരിക്കാൻ കഴിയാത്ത പ്രധാനപ്പെട്ടൊരു വസ്തുത രണ്ട് സംസ്കാരങ്ങളുടെയും ശോഭ കെടുത്തുന്നു എന്ന യാഥാർഥ്യം കാണാതിരിക്കാൻ കഴിയില്ല. പ്രാചീന ഈജിപ്തിന്റെ മഹത്തായ സംസ്കാര കാലത്ത് പുറംനാടുകളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളെ പിടിച്ചുകൊണ്ടു വരികയും അവരെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുകയും എന്നത് പതിവ് കാഴ്ച്ചയായിരുന്നു. ഏതാണ്ട് സമാനരീതി എന്ന് പറയാവുന്ന അല്ലെങ്കിൽ അതിലേറെ ദുഷിച്ച ഒരു വ്യവസ്ഥിതി ഇന്ത്യയിലും നിലനിന്നിരുന്നു, ചാതുർവർണ്ണ്യത്തിൽ നിന്നും ഉടലെടുത്ത ജാതിവ്യവസ്ഥയാണത്. ആ ഒരു സാമൂഹ്യക്രമത്തിൽ സ്വന്തം ജനതയെ അകറ്റി നിർത്തിയിരുന്ന വ്യവസ്ഥിതി ലോകമെങ്ങും വെന്നിക്കൊടി പാറിക്കുമായിരുന്ന, നാമേറെ മഹത്തരമെന്ന് വിളിക്കുന്ന ആർഷഭാരത സംസ്കാരത്തിന്റെ യശസിന് നിന്ദ്യമാംവിധം കളങ്കം ചാർത്തപ്പെടുന്നു എന്ന സത്യം മറച്ചു വെയ്ക്കാനും കഴിയില്ല. മനുഷ്യനും മനുഷ്യത്വത്തിനും മേൽ മതമായാലും രാഷ്ട്രീയമായാലും ദേശീയതയായാലും അല്ലെങ്കിൽ ഏത് പ്രത്യയശാസ്ത്രമായാലും ആധിപത്യം സ്ഥാപിക്കുന്നത് അധമവും പ്രാകൃതവുമെന്നത് പോലെ എതിർക്കപ്പെടേണ്ടതുമാണ്.
സത്യത്തിൽ ഇന്ത്യയ്ക്ക് തിളക്കമാർന്നതും മഹത്വപൂർണ്ണമായൊരു ഭൂതകാലമുണ്ടോ..? പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്യൻ വിജ്ഞാന വ്യവഹാരത്തെ നിർണ്ണയിച്ചിരുന്ന പ്രത്യേകിച്ചും ഇന്ത്യയോടുള്ള യൂറോപ്യൻ വൈജ്ഞാനിക സമീപനങ്ങളെ നിർണയിച്ചിരുന്നത് പ്രധാനമായും മൂന്ന് അടിസ്ഥാന വീക്ഷണങ്ങളാണെന്ന് പറയാം. അതിൽ ആദ്യത്തേത് ആംഗ്ലിസിസം എന്നറിയപ്പെടുന്ന കൊളോണിയൽ അധിനിവേശത്തിന്റെ പ്രത്യക്ഷയുക്തികളാണ്. അവർ കരുതിയിരുന്നത് ഇന്ത്യ, ചൈന, മധ്യേഷ്യ എന്നിവയൊക്കെ സംസ്കാരശൂന്യമായ പ്രാകൃതത്വത്തിന്റെ രാജ്യങ്ങൾ എന്നാണ്. ഇന്ത്യയെന്നത് പാമ്പാട്ടികളുടെയും മാജിക്കുകാരുടെയും നാടാണ് എന്ന് യൂറോപ്യന്മാരിൽ ഒരു വിഭാഗം അന്ന് കരുതി. ഇന്ത്യയെ കുറിച്ച് മെക്കാളെ പറഞ്ഞ ഒരു വാക്യം ഇവിടെ ഓർക്കുന്നത് നന്നായിരിക്കും - ഇന്ത്യയിലെ മുഴുവൻ വിജ്ഞാനവും ശേഖരിച്ചുവെച്ചാലും യൂറോപ്പിലെ ഒരു ശരാശരി ഗ്രന്ഥശാലയിലെ ഒരു ഷെൽഫിലുള്ള പുസ്തകങ്ങളുടെ വിവരം ആകില്ല എന്നാണ് മെക്കാളെ പറഞ്ഞത്. അങ്ങനെ അന്ധകാരത്തിൽ മുങ്ങിത്താണു കിടക്കുന്ന ഒരു പ്രാകൃത ജനത, അത്രയേ ഉള്ളൂ ഇന്ത്യ എന്ന ആംഗ്ലിസിസ്റ്റ് കാഴ്ചപ്പാട് പുലർത്തിയ അവർ ഭാരതീയ പാരമ്പര്യത്തെ പ്രാകൃതമെന്ന് മുദ്രകുത്തി.
രണ്ടാമത്തെ വീക്ഷണം പൗരസ്ത്യവാദമാണ്. സ്വന്തം ഭൂതകാലത്തിന്റെ ഗരിമയിൽ അഭിരമിക്കുകയും അതിൽ ഊറ്റം കൊള്ളുകയും ചെയ്യുക എന്നത് ഏതൊരു സമൂഹത്തിന്റെയും പ്രത്യേകതയാണ്. യൂറോപ്പിനാകട്ടെ സ്വന്തം ഭൂതകാലത്തിന് വലിയ പഴക്കമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സ്വന്തം ഭൂതകാലത്തിനൊരു മഹിമയുണ്ടാക്കുക എന്നത് യൂറോപ്പിന്റെയൊരു ആവശ്യമായിരുന്നു. ഭൂതകാലത്തിൽ ചേർന്ന് നിൽക്കുന്ന ഒരു സമൂഹമാണ് തങ്ങളെന്ന് കരുത്താനുള്ള ഒരു പ്രേരണ ഭാഷാകുടുംബമെന്ന സങ്കല്പം യൂറോപ്പിന് സമ്മാനിച്ചു. സംസ്കൃതവും, ഗ്രീക്കും, ലത്തീനും, ഇംഗ്ലീഷും, ഫ്രഞ്ചും, ജർമനിയുമൊക്കെ ചേർന്ന് നിൽക്കുന്ന ഇൻഡോ - യൂറോപ്യൻ ഭാഷാകുടുംബം എന്ന സങ്കല്പം 1784- ൽ സർ വില്യം ജോൺസ് ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിക്കപ്പെട്ടതോടെ രൂപപ്പെട്ടു തുടങ്ങി. അങ്ങനെ സംസ്കൃതമെന്നത് തങ്ങളുടെ തന്നെ പൂർവ്വഭാഷയാണെന്നും സ്വന്തം ഭൂതകാലത്തിന് കൂടുതൽ പഴക്കം നല്കാനായിട്ട് സംസ്കൃതം സഹായിക്കുമെന്നും ജർമനിയിലെ പണ്ഡിതൻമാരൊക്കെ കരുതിത്തുടങ്ങി. അക്കാരണത്താൽ പതിനെട്ടാം നൂറ്റാണ്ടോടുകൂടി യൂറോപ്യൻ പണ്ഡിതന്മാർ സംസ്കൃതത്തോട് കൂടുതൽ താല്പര്യം കാട്ടുകയും പഠിക്കാനും തുടങ്ങി.
അതോടപ്പം തന്നെ പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ യൂറോപ്യൻ നഗരങ്ങളിൽ അരങ്ങേറിയ വ്യവസായ വിപ്ലവവും അതുവഴി ഉയർന്ന് വന്ന നാഗരികതയുടെ സമ്മർദ്ദങ്ങൾ യൂറോപ്യൻ പ്രഭുവർഗ്ഗത്തെ അസ്വാസ്ഥരാക്കി. ആ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പൗരാണിക മഹത്വത്തിന്റെ ലോകങ്ങളെ തേടി പോകുന്ന ഒരാദർശാത്മക പ്രവണത യൂറോപ്പിൽ രൂപം കൊള്ളുകയും ചെയ്തു. അങ്ങനെ കിഴക്കൻ ദേശങ്ങളെ മഹത്വവൽക്കരിക്കുന്ന ഒരു വീക്ഷണഗതി അവിടെ ഉടലെടുക്കുകയും ചെയ്തു. ഇതിനെയാണ് പൊതുവെ പൗരസ്ത്യവാദ (ഓറിയന്റലിസം ) മെന്ന് പറയുന്നത്.
ഇങ്ങനെ പൗരസ്ത്യവാദപരമായ താല്പര്യങ്ങൾ ഒരുഭാഗത്ത്, ഇന്ത്യയെയും സംസ്കൃത ഭാഷ വഴി ഇന്ത്യയെ തങ്ങളുടെ സ്വാഭാവിക അനുബന്ധമാക്കം എന്ന യൂറോപ്യൻ കൊളോണിയൽ ചിന്താഗതി മറ്റൊരു ഭാഗത്ത്. ഇത് രണ്ടും ചേർന്ന് പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിലും യൂറോപ്പിന്റെ മൗലികമായ താല്പര്യമേഖലകളിലൊന്നായിട്ട് ഇന്ത്യ മാറി.
ആംഗ്ലിസിസ്റ്റ് വീക്ഷണത്തിൽ നിന്നും നേരെ വിപരീതമെന്ന് തോന്നിപ്പിക്കുന്ന പൗരസ്ത്യവാദം - അത്യന്തം മഹനീയവും സുവർണശോഭ നിറഞ്ഞതുമായ ഒരു ഭൂതകാലം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നെന്നും, എന്നാൽ വർത്തമാനകാലത്ത് (പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ) പ്രാകൃതത്വത്തിലേക്ക് ഇന്ത്യ മടങ്ങിപ്പോയെന്നും, എങ്കിലും ആ ഭൂതകാല മഹത്വങ്ങൾ അവർ ഇപ്പോഴും അവശേഷിപ്പിക്കുന്നുണ്ടെന്നും പൗരസ്ത്യവാദികളായ പണ്ഡിതർ വിലയിരുത്തി.
പൗരസ്ത്യവാദികൾ പറയുന്ന ഇന്ത്യയുടെ ഭൂതകാലത്തിന്റെ മഹത്വം അല്ലെങ്കിൽ മികവ് എന്താണ്? മാക്സ് മുള്ളർ 1818 -ൽ എഴുതിയ ഗ്രന്ഥത്തിൽ (India : what can it Teach Us ) ഇന്ത്യൻ ജനതയെ വിലയിരുത്തി കൊണ്ട് അദ്ദേഹം പറഞ്ഞു., " അവർ ആക്റ്റീവ് അല്ല, സമ്പാദന തല്പരരല്ല, ക്രിയോന്മുഖരല്ല, അക്രമവാസനയുള്ളവരല്ല, മറിച്ച് നിസ്സംഗരാണ്, ധ്യാനനിരതരാണ്, ആത്മാന്വേഷികളാണ്". അതായത് ഭൗതിക പ്രലോഭനങ്ങൾക്കൊന്നും അടിപ്പെടാതെ നിത്യമായ മോക്ഷത്തെ ആഗ്രഹിച്ചു കൊണ്ട് ആത്മീയ വ്യവഹാരങ്ങളിൽ ആണ്ടുജീവിക്കുന്ന ഒരു വിശുദ്ധ ജനതയാണ് ഭാരതീയരെന്ന്‌ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇരുന്നുകൊണ്ട് അദ്ദേഹം പറയുകയുണ്ടായി. അങ്ങനെ ഇന്ത്യ ആത്മീയതയുടെ നാടായി വിലയിരുത്തപ്പെട്ടു.
യഥാർത്ഥത്തിൽ മാക്സ് മുള്ളർ പറഞ്ഞ ആ നുണ രണ്ട് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്ത്യയെ വിട്ടു പോയില്ല. പറഞ്ഞതിനർത്ഥം ഇന്ത്യയിൽ ആത്മീയത ഉണ്ടായിരുന്നില്ല എന്നല്ല. വേണ്ടുവോളം ഉണ്ടായിരുന്നു, അതുപോലെ ഭൗതികതയും ഉണ്ടായിരുന്നു എന്നാണ്. പക്ഷെ പൗരസ്ത്യവാദികൾ ചെയ്തതാകട്ടെ ഇന്ത്യയുടെ ഭൗതിക നേട്ടങ്ങളെ അപ്പാടെ തമസ്കരിച്ചു കൊണ്ട് ആത്മീയതയുടെ നാടായി ഇന്ത്യയെ മുദ്ര കുത്തപ്പെടുകയാണ് ചെയ്തത്. ഗണിതം, ആയുർവേദം, വൈദ്യശാസ്ത്രം, തത്വവിചാരം തുടങ്ങി ഭൗതികതയിൽ നേടിയ വൈജ്ഞാനിക മേഖലകളെ അവഗണിച്ച് ആധ്യാത്മവിചാരം എന്ന ഏക വഴിയിൽ കൊണ്ട് പോകുകയാണ് മാക്‌സ് മുള്ളറും കൂട്ടരും ചെയ്തത്.
ഉദാഹരണത്തിന്, മാക്‌സ് മുള്ളർ "സേക്രഡ് ബുക്ക്‌ ഓഫ് ഈസ്റ്റ്‌ " എന്ന അൻപത് വാല്യങ്ങൾ ഉള്ള ഗ്രന്ഥം എഡിറ്റ്‌ ചെയ്ത് പ്രസിദ്ധികരിച്ചപ്പോൾ, അതിൽ പുരാണങ്ങളും, വേദങ്ങളും ഉപനിഷത്തുക്കളും ഒഴികെ മറ്റൊരു പുസ്തകവും ഉൾപ്പെടുത്താൻ തയ്യാറായില്ല. ചരകൻ, ശുശ്രുതൻ, അഷ്ടാംഗഹൃദയൻ, വാൽസ്യായനൻ... തുടങ്ങി പലരെയും അവഗണിക്കുകയോ വിസ്മരിക്കപ്പെടുകയോ ചെയ്തു. ഇവിടെ ഫ്രഞ്ച് ചിന്തകനായ വോൾട്ടയർ ഇന്ത്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂടി ഓർക്കുന്നത് നന്നായിരിക്കും. അദ്ദേഹം പറയുകയുണ്ടായി -
"പാശ്ചാത്യലോകം കിഴക്കിനോട് കടപ്പെട്ടിരിക്കുന്ന ഏറ്റവും വിലപിടിച്ച സമ്മാനം ഭാരതത്തിന്റെ വേദങ്ങൾ " എന്നാണ്.
യഥാർത്ഥത്തിൽ ഇന്ത്യയ്ക്ക് മാത്രമായിരുന്നില്ല ഈ ദുര്യോഗം നേരിട്ടത്. കൊളോണിയൽ ചിന്താമണ്ഡലത്തിനകത്ത് നിന്ന് നോക്കുമ്പോൾ വെറും പ്രാകൃതമെന്ന് കരുതിപ്പോന്ന ചൈനീസ്, അറേബിയൻ സംസ്കാരങ്ങളൊക്കെ ആധുനിക ജ്ഞാനത്തോടപ്പം നിൽക്കാൻ പോന്ന വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായിരുന്നു എന്നതായിരുന്നു സത്യം.
ജെറമി ബെൻന്താമും അനുയായികളും ചേർന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ വികസിപ്പിച്ചെടുത്ത ഒരു സമീപനരീതിയാണ് മൂന്നാമത്തേതായിട്ടുള്ള യൂട്ടിലിറ്റേറിയനിസം ( ഉപയോഗിതാവാദം ). ഇന്ത്യയ്ക്ക് വൈഞ്ജാനിക രംഗത്ത് മികവാർന്ന അംശങ്ങളൊക്കെയുണ്ടെങ്കിലും, അവയൊക്കെ വ്യവസ്ഥാപിതവും ഒട്ടും ക്രമീകരിക്കപ്പെട്ടതുമല്ല. പത്തൊൻപതാം നൂറ്റാണ്ടിൽ വികസിച്ചു വന്ന ഇംപരിസിസത്തിന്റെയും, പോസറ്റിവിസത്തിന്റെയുമൊക്കെ ആധുനിക സമീപനങ്ങൾ ഉപയോഗിച്ച് ചിതറികിടക്കുന്നതും, ക്രമീകൃതവുമല്ലാത്ത വിജ്ഞാന മണ്ഡലത്തെ ശാസ്ത്രത്തിന്റെ യുക്തിയിലേക്ക് ക്രമപ്പെടുത്തുകയാണ് വേണ്ടതെന്ന് യൂട്ടിലിറ്റേറിയൻമാർ അവകാശപ്പെടുകയുണ്ടായി.
യഥാർത്ഥത്തിൽ അത്യന്തം മികവാർന്ന വിജ്ഞാനത്തിന്റെയും, ഭൗതികാന്വേഷണങ്ങളുടെയും വലിയൊരു ലോകം തന്നെ സ്വന്തമുണ്ടായിരുന്ന ഇന്ത്യയുടെ നേട്ടങ്ങളെയാകെ മൂടിവെച്ച് ആദ്ധ്യാത്മികമെന്ന് ഏകതാനത്തിലേക്ക് മുദ്രകുത്തിയ പൗരസ്ത്യവാദികളുടെയും, ഭാരതീയ പാരമ്പര്യം ഒന്നാകെ പ്രാകൃതമെന്ന് അവകാശപ്പെട്ട ആംഗ്ലിസിസ്റ്റുകളുടെയും, ഇന്ത്യ പ്രാകൃതമല്ലെങ്കിലും അത് പരിഷ്‌കൃതല്ലെന്നും, പരിഷ്‌കൃതമാകാൻ വേണ്ടി യൂറോപ്പിന്റെ മാതൃക പിന്തുടരുകയാണ് വേണ്ടതെന്ന മധ്യമാർഗം സ്വീകരിച്ച യൂട്ടിലിറ്റേറിയന്മാരും ചേർന്നൊരു വ്യവഹാരമണ്ഡലത്തിനകത്ത് നിന്നാണ് പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഭൗതികജീവിതവും അവരെ മുൻനിർത്തിയുള്ള യൂറോപ്യൻ പണ്ഡിതന്മാരുടെ പൗരാണിക ഇന്ത്യയുടെ ചരിത്രപഠനവും നടന്നിട്ടുള്ളത് എന്ന യാഥാർഥ്യം കാണാതിരിക്കാൻ കഴിയില്ല.




തുർതുക് ; അതിർത്തിയിലെ സ്വർഗം 

പാകിസ്ഥാനിൽ നിന്നും ഇന്ത്യ പിടിച്ചെടുത്ത അതിർത്തിഗ്രാമം
തുർതുക്കിലേക്ക് എത്തിപ്പെടുക എളുപ്പമല്ല. ഇത് ലഡാക്കിലെ നുബ്ര താഴ്വരയുടെ വിദൂരസ്ഥമായ ഒരു കോണിലുള്ള ഒരു കുഞ്ഞു ഗ്രാമമാണ്.തുർതുക്കിന്റെ ഒരു വശത്തുകൂടി ശ്യോക്ക് നദി ഒഴുകുന്നുണ്ട്. മറുവശം കാത്തുകൊണ്ട് കാരാക്കോറം മലനിരകളുമുണ്ട്. ഈ അതിർത്തിഗ്രാമത്തിലേക്ക് വരാനും പോകാനും ഒരേയൊരു മാർഗ്ഗമേയുള്ളൂ. ലേ മലനിരകളിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഒരു ചെറുനിരത്ത്. ഈ നിരത്തിലൂടെ പോകുമ്പോൾ നമുക്ക് കൺകുളിർപ്പിക്കുന്ന കാഴ്ചകൾ പലതും കാണാനാകും. എന്നാൽ അതിനേക്കാളൊക്കെ രസകരമാണ് തുർതുക്കിന്റെ ഇന്നുവരെയുള്ള ചരിത്രം.
1971-ൽ ഇന്തോ പാക് യുദ്ധമുണ്ടായപ്പോൾ നമ്മുടെ സൈന്യം പാകിസ്ഥാനിൽ നിന്നും പിടിച്ചെടുത്ത ഒരു ഗ്രാമമാണ് തുർതുക്. സ്വാതന്ത്ര്യാനന്തരം അന്നുവരെ അവിടം പാകിസ്ഥാന്റെ നിയന്ത്രണത്തിലായിരുന്നു. ഒരു സുപ്രഭാതത്തിൽ അത് ഇന്ത്യ പിടിച്ചെടുത്തു. യുദ്ധം തീർന്നപ്പോൾ ഇന്ത്യൻ പട്ടാളം ഈ ഗ്രാമത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കിയില്ല. ലഡാക്കിൽ മിക്കവാറും ഇടങ്ങളിലെല്ലാം തിബത്തി ബുദ്ധമതവിശ്വാസികളാണ് കഴിയുന്നത്. എന്നാൽ തുർതുക്കിലെ ജനത അടിസ്ഥാനപരമായി 'ബാൾട്ടി' വംശജരാണ്. പാകിസ്താനിലെ സ്കർദ്ദു താഴ്വരയിലാണ് ഇവിടത്തെ മുസ്ലിംകളുടെ വംശപരമായ അടിവേരുകൾ ചെന്നവസാനിക്കുക. സൂഫി പാരമ്പര്യമുള്ള നൂർ ബക്ഷിയാ മുസ്ലിംകളാണ് ഇവിടത്ത് ഗ്രാമവാസികൾ. ബാൾട്ടി എന്ന തിബത്തൻ ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ഇവർ സൽവാറും കമ്മീസും ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇവരുടെ പല ജീവിത ശീലങ്ങളും പാകിസ്താനിലെ ബാൾട്ടിസ്ഥാനിലെ ജനതയുടേതിന് സമാനമാണ്.
തുർതുക് അതിർത്തിയോട് തൊട്ടുകിടക്കുന്ന ഒരു ഗ്രാമമാണ്. 1949 -ലെ യുദ്ധത്തിനു ശേഷം പാക് നിയന്ത്രണത്തിലായിരുന്ന തുർതുക്കിനെ 1971-ലെ യുദ്ധത്തിൽ ഇന്ത്യ തിരിച്ചുപിടിക്കുകയായിരുന്നു. അതിർത്തി സുരക്ഷ മുൻനിർത്തി ഇന്ത്യ ഈ ഗ്രാമം മാത്രം വിട്ടുകൊടുക്കാൻ മടിക്കുകയായിരുന്നു. യുദ്ധം അവസാനിച്ചെന്ന് രാത്രി ഈ ഗ്രാമം വിട്ട് പാകിസ്താനിലെ മറ്റുപ്രദേശങ്ങളിലേക്ക് പോയ ആർക്കും തന്നെ, പിന്നെ തങ്ങളുടെ പ്രിയപ്പെട്ടവർക്കടുത്തേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. അപ്പോഴേക്കും ഈ ഗ്രാമം അവരുടെ രാജ്യത്തിൽ നിന്നും അടർന്നു മാറിക്കഴിഞ്ഞിരുന്നു. അതിർത്തിപ്രദേശമായിരുന്നിട്ടും സാമാന്യത്തിൽ കവിഞ്ഞ ശാന്തതയുണ്ട് തുർതുക്കിൽ. ഇപ്പോൾ ഇവിടം വിനോദസഞ്ചാരികൾക്ക് പോലും പ്രവേശനം അനുവദിക്കപ്പെടുന്ന ഒരിടമായി മാറിക്കഴിഞ്ഞു.
തുർതുക്ക് സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ഇവിടെ താമസിച്ചുകൊണ്ട് ഇവിടത്തെ ഗ്രാമീണരുടെ ജീവിതങ്ങളെ അടുത്തറിയാനുള്ള അവസരമുണ്ട്. കാരക്കോറം മലനിരകളിൽ നിന്നും പൊട്ടിച്ചെടുക്കുന്ന പാറക്കല്ലുകൾ കൊണ്ടാണ് ഇവരുടെ വീടുകളുടെ ചുവരുകളും, മതിലുകളും ഒക്കെ നിർമ്മിക്കപ്പെടുന്നത്. ജലസേചനത്തിനുള്ള കനാലുകളിൽ പോലും പാകിയിരിക്കുന്നത് ഇതേ കല്ലുകളാണ്. ലഡാക്കിന്റെ മറ്റു പ്രദേശങ്ങലെക്കാണ് ഉയരം കുറവാണ് സമുദ്രോപരിതലത്തിൽ നിന്നും തുർതുക്കിന്. വെറും 2900m. വേനൽക്കാലത്ത് സാമാന്യം നല്ല ചൂടനുഭവപ്പെടും. കല്ലുകൾ കൂട്ടിയടുക്കിവെച്ച് ഇവർ ചൂടിനെ അതിജീവിച്ച് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനുള്ള ബങ്കറുകൾ പോലുള്ള ഇടങ്ങളുണ്ടാക്കുന്നു. ഈ ബങ്കറിൽ തണുത്തകാറ്റിന് കേറിയിറങ്ങാനുള്ള സുഷിരങ്ങളുണ്ടാകും.
ജോഹറാണ് തുർതുക്കിലെ പ്രധാന കൃഷി. ഇത്രയും ഉയരത്തിൽ ആകെ കൃഷിചെയ്യാൻ പറ്റുന്നൊരു ധാന്യം ഇതാണ്. അതിനുപുറമെ കുട്ടു എന്നൊരു ധാന്യവും, വാൾനട്ട്, ആപ്രിക്കോട്ട് തുടങ്ങിയ ഫലങ്ങളും ഗ്രാമീണർ കൃഷി ചെയ്യുന്നുണ്ട്. വർഷം മുഴുവൻ പണിചെയ്താലെ ഈ ഫലങ്ങൾ വിളവെടുക്കാൻ സാധിക്കൂ. വരണ്ട കാരക്കോറം മലനിരകൾക്കും ശ്യോക്ക് നടിയ്ക്കും, ഒഴിഞ്ഞ താഴ്വരകൾക്കും ഇടയിലെ പച്ചപ്പിന്റെ ഒരു ഇത്തിരിത്തുരുത്താണ് തുർതുക്ക്. കശ്മീരിന്റെ പേരും പറഞ്ഞ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ എന്തൊക്കെ കാലുഷ്യങ്ങളുണ്ടായാലും അതിന്റെയൊന്നും അനുരണനങ്ങൾ ഇവിടെ തുർതുക്കിൽ അനുഭവപ്പെടാറില്ല. എല്ലാ ഗ്രാമീണർക്കും ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ നൽകിയിട്ടുണ്ട്.1971-ൽ ഇന്ത്യൻ നിയന്ത്രണത്തിൽ വന്നപ്പോൾ തന്നെ ഗ്രാമീണർക്കെല്ലാം ഇന്ത്യൻ പൗരത്വം നല്കപ്പെട്ടിരുന്നു. ലഡാക്കിനെ വേറിട്ട ഒരു കേന്ദ്രഭരണപ്രദേശമാക്കി കാശ്മീരിൽ നിന്നും പിരിച്ചതോടെ കൂടുതൽ ആധുനിക സൗകര്യങ്ങളും, വികസനവും, കൂടുതൽ നല്ല നിരത്തുകളും ഒക്കെ ഈ അതിർത്തി
ഗ്രാമത്തെ തേടിയെത്തും എന്നത് നിശ്ചയമാണ്.

കുട്ടുധാന്യം പൊടിച്ചുണ്ടാക്കുന്ന ചപ്പാത്തിയുടെ കൂടെ യാക്കിന്റെ മാംസം കൊണ്ടുള്ള കറിയോ അല്ലെങ്കിൽ മസ്ക്കട്ട് എന്നറിയപ്പെടുന്ന ആപ്രിക്കോട്ട് ചട്ട്ണിയോ ഒക്കെയാണ് ഇവിടത്തെ ഭക്ഷണം. തുർതുക്കിന്റെ യഥാർത്ഥ ഭംഗി വെളിപ്പെടുന്നത് ശരത്കാലത്താണ്. സെപ്‌തംബർ ഒക്ടോബർ മാസങ്ങളിൽ മലഞ്ചെരിവുകളിലെ പോപ്ലാർ മരങ്ങളുടെ ഇലകൾ നിറം മാറും. അതുവരെ വരണ്ടുനിന്ന മലകൾ ഈ മാറിയ നിറങ്ങളിൽ തുടുത്തുനിൽക്കും. ഭൂകമ്പത്തിന്റെയും മണ്ണിടിച്ചിലിന്റെയും ഭീതി സദാ നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്. എന്നിരുന്നാലും കല്ലുകൊണ്ടുമാത്രം നിർമിച്ച കെട്ടിടങ്ങൾ ഉലച്ചിൽ തട്ടാതെ ഇന്നും നെഞ്ചുവിരിച്ചു നിൽക്കുന്നുണ്ട്.
രാജ്യങ്ങൾ അവരുടെ ശത്രുത നിറവേറ്റിക്കൊണ്ടിരിക്കുമ്പോഴും, അതിലൊന്നും തത്പരരല്ലാതെ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഒരു കൂട്ടം പച്ചമനുഷ്യരുണ്ടിവിടെ. മാറിയ സാഹചര്യങ്ങളിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട്, സംഘർഷങ്ങളോട് മുഖം തിരിച്ച്, മനുഷ്യരെ സ്നേഹിക്കാൻ മാത്രം ശീലിച്ചുകൊണ്ട്, ഏറെ ശുഭോദർക്കമായ ഒരു ഭാവിയിലേക്ക് കണ്ണുംനട്ടുകൊണ്ട് അവർ ഇവിടെ കഴിഞ്ഞുപോരുന്നു.
 ആത്മഹത്യകളുടെയും ചാവേർ ആക്രമണങ്ങളുടെയും ലോകചരിത്രം

ആത്മഹത്യാപരമായ നിലപാടുകൾ, അത് വ്യക്തിപരമായാലും കൂട്ടത്തോടെയുള്ളതായാലും തികച്ചും നിർഭാഗ്യകരമാണ്. അവ കൃത്യമായ ഇടപെടലുകളോടെ ചെറുക്കപ്പെടേണ്ടതുമാണ്. എന്നാൽ, ചരിത്രത്തിൽ ഒറ്റയ്ക്കും സംഘം ചേർന്നുമുള്ള ആത്മഹത്യാപ്രവണതകളുടെ നിരവധി ഉദാഹരണങ്ങളുണ്ട്. ചരിത്രത്താളുകളിൽ അവ ഏറെ ചോരചിന്തിയിട്ടുമുണ്ട്. അവയില്‍ ചിലത്:
ആത്മാഹുതി എന്ന പ്രക്രിയക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മായൻ സംസ്കാരത്തിൽ ഇക്സ്റ്റാബ് എന്നൊരു ദേവതയുണ്ടായിരുന്നു. ആ ദേവതയുടെ മാടിവിളിക്കലിൽ മയങ്ങി ഒരു മുഴം കയറിന്റെ പ്രലോഭനത്തിലേറുന്നവർ നേരെ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യപ്പെടും എന്നായിരുന്നു അന്നത്തെ സങ്കൽപം. പണ്ടുമുതൽക്ക് തന്നെ, ആത്മഹത്യയെ സ്വന്തം സംസ്കാരത്തിന്റെ ഭാഗമാക്കിയ രാജ്യം ജപ്പാനാണ്. അവിടെ സെപ്പുക്കു അഥവാ ഹരാകിരി എന്നറിയപ്പെടുന്ന ഒരു ആത്മഹത്യാരീതിയുണ്ടായിരുന്നു. ജാപ്പനീസ് സമുറായി വാൾ കൊണ്ട് വയർ കീറിപ്പൊളിച്ചുകൊണ്ടാണ് അവർ സ്വന്തം ജീവനെടുത്തിരുന്നത്. 1180 -ലാണ് ആദ്യമായി ഒരു സെപ്പുക്കു നടന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്. അത് താമസിയാതെ ബുഷിഡോ എന്ന അവരുടെ സമുറായി അഭിമാനസംഹിതയുടെ ഭാഗമായി. പിടിക്കപ്പെടും എന്നുറപ്പായാൽ സമുറായി യോദ്ധാക്കൾ അവരുടെ മാനംകാക്കാൻ വേണ്ടി ചെയ്തുപോന്നിരുന്നതാണ് ഏറെ അക്രമാസക്തമായ ഈ ആത്മഹത്യാരീതി. 1873 വരെ വധശിക്ഷയ്ക്ക് ബദലായി കുറ്റവാളികൾക്ക് സെപ്പുക്കു അനുഷ്ഠിക്കാനുള്ള അനുമതിയുണ്ടായിരുന്നു. ആ വർഷം അത് നിരോധിക്കപ്പെട്ടു. എന്നാലും, അത് ഇന്നും അനധികൃതമായി ജപ്പാനിൽ നടക്കുന്നുണ്ട്. പരാജയപ്പെട്ട ഒരു പട്ടാള അട്ടിമറിയെത്തുടർന്ന് 1970 -ൽ യുകിയോ മിഷിമ നടത്തിയ സെപ്പുക്കു തന്നെ ഉദാഹരണം.
സെപുക്കു ,ജിഗായി 
ആത്മഹത്യയുടെ കാര്യത്തിൽ ജപ്പാനിൽ ലിംഗസമത്വം ഇല്ലായിരുന്നു എന്ന പരാതിക്ക് വകുപ്പില്ല. കാരണം, സ്ത്രീകൾക്കുവേണ്ടി മറ്റൊരു ആത്മഹത്യാരീതി തന്നെ അവിടെ നിലവിലുണ്ടായിരുന്നു. പേര്, ജിഗായി. യുദ്ധസമാനമായ സാഹചര്യങ്ങളിൽ പിടിക്കപ്പെടും അല്ലെങ്കിൽ ബലാത്സംഗം ചെയ്യപ്പെട്ടേക്കും എന്ന് തോന്നിയാൽ അന്നൊക്കെ ജപ്പാനിലെ സ്ത്രീകൾ ഈ മാർഗം അവലംബിച്ച് മരണത്തെ പുല്കിയിരുന്നു. വയർ വെട്ടിക്കീറിയുള്ള സേപ്പുക്കുവിന് പകരം കഴുത്തിലെ പ്രധാനപ്പെട്ട ഒരു ഞരമ്പ് മുറിച്ചു കളഞ്ഞുകൊണ്ടുള്ള താരതമ്യേന വേദന കുറഞ്ഞ മാർഗമാണ് ജിഗായി. കഴുത്തു മുറിക്കുമ്പോൾ കിടന്നു പിടച്ച് ആകെ ചോരപ്രളയമാകാതിരിക്കാൻ വേണ്ടി അവർ തങ്ങളുടെ കാൽമുട്ടുകൾ കൂട്ടിക്കെട്ടുമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനിടയിലെ ജപ്പാൻകാരുടെ ആത്മഹത്യാഭ്രമത്തിന് ഏറ്റവും നല്ല ഉദാഹരണം ജാപ്പനീസ് വ്യോമസേനയുടെ 'കാമിക്കാസേ' ചാവേർ പോർവിമാനങ്ങളുടെ സ്‌ക്വാഡ് ആയിരുന്നു. കാമിക്കാസേ എന്ന പദത്തിനർത്ഥം 'ദൈവത്തിങ്കൽനിന്ന് പുറപ്പെടുന്ന കാറ്റ്" എന്നാണ്. സ്ഫോടകവസ്തുക്കൾ നിറച്ച പോർവിമാനങ്ങൾ യുദ്ധക്കപ്പലുകളും ജനവാസ കേന്ദ്രങ്ങളിലും മറ്റും ഇടിച്ചിറക്കുക എന്നതായിരുന്നു ആക്രമണ രീതി. യുദ്ധത്തിന് ചാവേറായി പുറപ്പെടുന്നതിലുള്ള ജാപ്പനീസ് ഭ്രമം രണ്ടാം ലോകമഹായുദ്ധത്തിൽ പലവിധത്തിൽ ദൃശ്യമായിരുന്നു. 'കടൽക്കുലുക്കം' ചാവേർബോട്ടുകൾ, 'കടൽവ്യാളി' എന്നറിയപ്പെട്ടിരുന്ന ചാവേർ മുങ്ങിക്കപ്പലുകൾ, ശത്രുക്കളുടെ കപ്പലുകളുടെ അടിവശത്ത് മുങ്ങാങ്കുഴിയിട്ടുചെന്നു മൈനുകൾ സ്ഥാപിക്കാൻ നിയുക്തരായിരുന്ന ക്രൗച്ചിങ് ഡ്രാഗൺസ് എന്നറിയപ്പെട്ടിരുന്ന ചാവേർ മുങ്ങൽ വിദഗ്ധർ, അല്ലെങ്കിൽ സ്വർഗ്ഗാരോഹകർ എന്നറിയപ്പെട്ടിരുന്ന 'മാൻഡ് ടോർപിഡോകൾ' തുടങ്ങിയ പലതുമുണ്ടായിരുന്നു അന്ന് ജപ്പാൻ സൈന്യത്തിൽ ആത്മഹത്യാ സംഘങ്ങളായി. ഈ സംഘങ്ങളിൽ ചേർന്ന് മിഷനുകൾക്ക് പുറപ്പെട്ടുപോയിരുന്ന ആരും തന്നെ ജീവനോടെ രക്ഷപ്പെടാൻ ശ്രമിക്കുക പോലും ചെയ്തിരുന്നില്ല എന്നതാണ് വാസ്തവം.
ജപ്പാനിലെ കാമിക്കാസേ പൈലറ്റുമാർ 
എന്നാൽ യുദ്ധകാലത്തെ ആത്മഹത്യാത്വരയുടെ ഉത്ഭവം അന്വേഷിച്ചു ചെന്നാൽ എത്തിനിൽക്കുക റോമൻ അധിനിവേശ കാലഘട്ടത്തിലാണ്. ബിസി 102 -ൽ ട്യൂട്ടോണിക് സൈന്യത്തിലെ സ്ത്രീകൾ റോമൻ അധിനിവേശത്തിൽ കീഴടക്കപ്പെടും എന്നുറപ്പായതോടെ കൂട്ടത്തോടെ ആത്മഹത്യചെയ്ത ചരിത്രമുണ്ട്. എഡി 73 -ൽ മസദ എന്നുപേരുള്ള ഒരു യഹൂദസമൂഹത്തിലെ 960 പേർ, യുദ്ധത്തിൽ തോൽവി ഉറപ്പായതോടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും കൊന്ന് ജീവനൊടുക്കിയിരുന്നു.
1906 -ൽ ഇന്തോനേഷ്യയിലെ ബാലിയിൽ ഡച്ച് അധിനിവേശത്തെ ചെറുത്തുനിന്ന പുപ്പുത്താൻ ഗോത്രക്കാർ ആദ്യം ഡച്ചുകാരുടെ വെടിയുണ്ടകളാൽ മരണം വരിക്കുകയും, ഒടുവിൽ അവരുടെ ഉണ്ടകൾ തീർന്നുപോയപ്പോൾ പരസ്പരം വാളിന് വെട്ടി മരണം വരിക്കുകയും ചെയ്തുകളഞ്ഞു. 1945 മെയ് ഒന്നാം തീയതി, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ റെഡ് ആർമി ജർമനിയുടെ അധിനിവേശം നടത്തിയ വേളയിൽ ഡെമ്മിൻ എന്ന പട്ടണത്തിലെ ആയിരത്തോളം ജർമൻ പൗരന്മാർ കൂട്ടത്തോടെ ആത്മഹത്യ ചെയ്തുകളഞ്ഞതും ചരിത്രത്തിന്റെ ഭാഗമാണ്.
തനു പൊട്ടിത്തെറിക്കുന്നതിന് മുൻപ് 
'ശ്രീലങ്കയിലെ തമിഴ് സിംഹള പോരാട്ടങ്ങൾക്കിടെ തമിഴ പുലികളും ചാവേറാക്രമണങ്ങൾ നിരന്തരം സംഘടിപ്പിച്ചു പോന്നിരുന്നു. അത്തരത്തിൽ ഒരു ചാവേർ ബോംബർ ആയ തനുവാണ് ശ്രീപെരുംപുത്തൂരിൽ സ്വയം പൊട്ടിത്തെറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ചത്. അഥവാ പിടിക്കപ്പെട്ടാൽ, കസ്റ്റഡിയിലെടുക്കും മുമ്പുതന്നെ ആത്മഹത്യ ചെയ്യാൻ വേണ്ടി കഴുത്തിൽ സയനൈഡ് ഗുളികകളുമായി നടക്കുന്നവരായിരുന്നു അന്നത്തെ പുലികൾ. 1980 -2000 കാലയളവിൽ 168 ചാവേർ ബോംബാക്രമണങ്ങൾ നടന്നിട്ടുണ്ട് എന്നാണ് കണക്ക്. റഷ്യയിൽ സാർ ചക്രവർത്തിയെ കൊന്നുകൊണ്ട് തുടങ്ങിയ ചാവേർ ആക്രമണങ്ങൾ ഇന്നുവരെ ഏകദേശം 72 ,000 പേരുടെയെങ്കിലും ജീവൻ അപഹരിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ലോകത്ത് നടന്നിട്ടുള്ള ചാവേർ ആക്രമണങ്ങളുടെ 90 ശതമാനവും നടത്തിയിട്ടുള്ളത് പുരുഷന്മാരാണ്. അതിലെ ഇരകളും അത്രതന്നെ ശതമാനം പുരുഷന്മാർ തന്നെ. നാലുവയസ്സു മുതൽ 72 വയസ്സുവരെയുള്ളവർ വിശ്വാസങ്ങളുടെയും ദേശസ്നേഹത്തിന്റെയുമൊക്കെ പേരിൽ അറിഞ്ഞോ അറിയാതെയോ ഉള്ള ആത്മാഹത്യാപരമായ ആക്രമണങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ രജപുത്രർക്കിടയിലും ജൗഹർ എന്നുപേരായ ഒരു ആത്മഹത്യാരീതി നിലവിലുണ്ടായിരുന്നു. യുദ്ധത്തിൽ പിടിക്കപ്പെടും എന്നുറപ്പായാൽ ദേഹത്ത് എണ്ണയൊഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു പതിവ്. അതുപോലെ ആത്മഹത്യാപരമായ ഒരു നടപടിയായിരുന്നു ഭർത്താവിന്റെ മരണശേഷം സ്ത്രീകൾ അനുഷ്ഠിച്ചിരുന്ന അഥവാ അനുഷ്ഠിക്കാൻ നിര്‍ബന്ധിതരായിരുന്ന ഉടന്തടിച്ചാട്ടം അഥവാ സതി. മുഗൾ രാജാവായ അക്ബറിന്റേയും പിന്നീട് ബ്രിട്ടീഷ് ഭരണാധികാരികളുടെയും, രാജാറാം മോഹൻറോയുടെയും ഒക്കെ ശ്രമഫലമായി അത് നിരോധിക്കപ്പെടുകയുണ്ടായി.
ഈയടുത്ത കാലത്തും അന്ധവിശ്വാസികളുടെ കൂട്ടങ്ങൾ(cult) ഇത്തരത്തിലുള്ള കൂട്ട ആത്മഹത്യകൾക്ക് വഴിവെച്ചിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് കാലിഫോർണിയക്കടുത്തുള്ള സാന്റാഫേ എന്ന സ്ഥലത്തെ ഹെവൻസ് ഗേറ്റ് എന്ന കൾട്ട്. 1997 മാർച്ചിൽ ഒരുമിച്ച് ആത്മാഹുതി ചെയ്തത് അതിലെ 39 സജീവാംഗങ്ങളാണ്. അന്ന് ആശുപത്രിയിലെത്തിച്ച് ജീവൻ കഷ്ടിച്ച് രക്ഷിച്ചെടുത്ത രണ്ടു പേരാകട്ടെ, അടുത്ത ഒരു വർഷത്തിനുള്ളിൽ തന്നെ വീണ്ടും ശ്രമിച്ച് മരണമടയുകയുണ്ടായി. ഇങ്ങനെ മരിച്ചാൽ സ്വർഗത്തിൽ ചെല്ലുമെന്നുള്ള വിശ്വാസമായിരുന്നു അവരുടെ നടപടിക്ക് പിന്നിൽ.
ജോൺസ് ടൗണിലെ മൃതദേഹങൾ 

ഹെവൻസ് ഗേറ്റ് പോലുള്ള മറ്റൊരു കൾട്ട് ആയിരുന്നു 'ദി ഓർഡർ ഓഫ് ദ സോളാർ ടെമ്പിൾ' എന്നത്. ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, കാനഡ എന്നിവിടങ്ങളിലാണ് ഈ കൾട്ടിൽ വിശ്വസിച്ചിരുന്നവർ ഉണ്ടായിരുന്നത്. 1994 -97 കാലയളവിൽ ഈ കള്‍ട്ടിൽ വിശ്വസിച്ചിരുന്ന 74 പേരാണ് ആത്മഹത്യ ചെയ്തത്. അവർ ഓരോരുത്തരും എഴുതിവെച്ചിരുന്ന ആത്മഹത്യാക്കുറിപ്പുകളിൽ അവകാശപ്പെട്ടിരുന്നത്, മരണാനന്തരം അവരുടെ ആത്മാക്കൾ സിറിയസ് സോളാർ സിസ്റ്റത്തിലേക്ക് ചേക്കേറും എന്നാണ്.
ഈ കണക്കിൽ ഏറ്റവും വലിയ കൂട്ട ആത്മഹത്യ നടന്നത് ഗയാനയിലെ ജോൺസ്‌ ടൗണിലാണ്. അവിടെ ജെയിംസ് വാറൻ ജോൺസ്‌ സ്ഥാപിച്ചിരുന്ന പീപ്പിൾസ് ടെമ്പിൾ എന്ന പ്രസ്ഥാനത്തിൽ ആയിരക്കണക്കിന് വിശ്വാസികളുണ്ടായിരുന്നു. 1978 നവംബർ 18 -ന് ജോൺസ്ടൗണിൽ നടന്ന 'ദ വൈറ്റ് നൈറ്റ്' എന്ന പരിപാടിയിൽ അവിടെ സയനൈഡ് കലക്കിയ കൂൾ ഡ്രിങ്ക് കുടിച്ച് കൂട്ട ആത്മഹത്യ ചെയ്തത്, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ നിർബന്ധിതരായത് ആയിരത്തോളം വിശ്വാസികളാണ്. കുട്ടികളെ ഡ്രിങ്ക് കുടിപ്പിച്ച് അച്ഛനമ്മമാരും കുടിക്കുകയായിരുന്നു. ഇതൊക്കെ നടപ്പിലാക്കിയ പീപ്പിൾസ് ഐലൻഡ് സ്ഥാപകനായ ജെയിംസ് ജോൺസ് റിവോൾവർ കൊണ്ട് നെറ്റിയിൽ വെടിവെച്ച് തന്റെ ജീവനൊടുക്കുകയായിരുന്നു.



സുനാമി ദുരന്തത്തിന് 15 വയസ്സ് 

തിരമാലകൾ ഉയർന്നത് 60 അടിയോളം, മരിച്ചത് 2.3 ലക്ഷത്തിലേറെപ്പേർ. കടലെടുത്തവരുടെ എണ്ണം ഇപ്പോഴും അജ്ഞാതം. തിരിച്ചറിയപ്പെടാതെ കിടക്കുന്ന മൃതദേഹങ്ങളും ഏറെ. ഇന്നും പല രാജ്യങ്ങളിലും മണ്ണിനടിയിൽ നിന്ന് സൂനാമിയുടെ ഭീകരശേഷിപ്പുകള്‍ മൃതദേഹങ്ങളായി കൈനീട്ടുന്നു. 2004 ഡിസംബർ 26നായിരുന്നു ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള രാജ്യങ്ങളിൽ സൂനാമി ആഞ്ഞടിച്ചത്. ഇനിയൊരിക്കൽ കൂടി ആവർത്തിക്കരുതെന്നു ലോകം പ്രാർഥിക്കുന്ന ദുരന്തത്തിന് 15 വയസ്സ്.
ഇന്തൊനീഷ്യയിലെ സുമാത്ര തീരത്തു നിന്നു മാറി കടലിൽ 9.3 തീവ്രതയിൽ രൂപപ്പെട്ട ഭൂകമ്പമായിരുന്നു രാക്ഷസത്തിരമാലകൾക്കു ജന്മം നൽകിയത്. ഇന്ത്യൻ മഹാസമുദ്രത്തോടു ചേർന്നുകിടക്കുന്ന ഇന്തൊനീഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലൻഡ്, മ്യാൻമർ, മാലദ്വീപ്, മലേഷ്യ, ബംഗ്ലദേശ് എന്നിവിടങ്ങളിലൊക്കെ ഇത് നാശനഷ്ടമുണ്ടാക്കി.
ഭൂകമ്പത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സൃഷ്ടിക്കപ്പെട്ട ഊർജപ്രവാഹത്തിൽ തിരകൾ 5000 കിലോമീറ്റർ അപ്പുറത്തുള്ള സൊമാലിയ, കെനിയ, ടാൻസനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽവരെ എത്തിച്ചേർന്നിരുന്നു–ഹിരോഷിമയിൽ പ്രയോഗിച്ചതിനു സമാനമായ ഏകദേശം 23,000 അണുബോംബുകൾ ഒരുമിച്ചു പൊട്ടിയതിനു തുല്യമായ ഊർജമാണ് പുറത്തുവന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
ഓരോ ദിവസവും തീരത്തേക്ക് മൃതദേഹങ്ങൾ...
തിരയിൽപ്പെട്ട് ചില കടലോരഗ്രാമങ്ങൾ നിമിഷനേരം കൊണ്ട് പൂർണമായും ഇല്ലാതാക്കപ്പെട്ടു. ഇന്തൊനീഷ്യയിലെ വടക്കൻ ആച്ചെ പ്രവിശ്യയിലായിരുന്നു ഏറ്റവുമധികം മരണം– ഔദ്യോഗിക കണക്കുകൾ പ്രകാരം 1,28,858 പേർ. സൂനാമി പിന്മാറിയിട്ടും അവിടെ ഓരോ ദിവസവും കടലിൽ നിന്നു മൃതദേഹങ്ങൾ തീരത്തടിഞ്ഞുകൊണ്ടേയിരുന്നു. ഏറ്റെടുക്കാൻ ആളില്ലാതെ പലയിടത്തും മൃതദേഹങ്ങൾ കുന്നുകൂടി ജീർണിച്ചു കിടന്നു. ഇവ കൂട്ടത്തോടെയാണു മറവു ചെയ്തത്. കൃത്യമായ നടപടിക്രമങ്ങളില്ലാതെ മറവു ചെയ്ത ഈ മൃതദേഹങ്ങളിൽ പലതും ഇപ്പോഴും മണ്ണുമാറി പുറത്തുവരാറുണ്ട്.
പലരുടെയും ബന്ധുക്കളെ അന്വേഷിക്കാൻ പോലും അധികൃതർ തയാറായില്ല. അടുത്തിടെ ഒരു കുഴിമാടത്തിൽ കണ്ടെത്തിയ മൃതദേഹത്തിൽ നിന്നു ലഭിച്ച ഡ്രൈവിങ് ലൈസൻസ് ഏറെ വിവാദമുയർത്തിയിരുന്നു. വിലാസം ലഭിച്ചിട്ടും മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചവയിൽ ഉൾപ്പെടുത്തിയെന്നായിരുന്നു വിവാദം. ഏകദേശം 5.7 ലക്ഷം പേർക്ക് അവിടെ വീട് നഷ്ടപ്പെട്ടു. 1.79 ലക്ഷം കെട്ടിടങ്ങളും വീടുകളും തകർന്നു. തീരപ്രദേശം താറുമാറായത് ടൂറിസത്തെയും ബാധിച്ചു. അവശിഷ്ടങ്ങൾക്കു മുകളിലാണ് ഇന്നത്തെ ബാൻഡ ആച്ചെ നഗരം കെട്ടിപ്പൊക്കിയിരിക്കുന്നത്.
ശ്രീലങ്കയിൽ 40,000–ത്തോളം പേരാണു മരിച്ചത്. തായ്‌ലൻഡിൽ 5400ലേറെ പേരും. വിദേശ ടൂറിസ്റ്റുകളിലേറെയും ഇവിടെയാണു മരിച്ചത്. ഇന്ത്യയിൽ 42,000ത്തോളം പേർക്ക് വീട് നഷ്ടമായി. 16,000ത്തിലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടതായി കണക്കാക്കുന്നത്. ഇതിൽ 7,000 പേർ ആൻഡമാൻ നിക്കോബാർ ദ്വീപ് നിവാസികളാണ്. കേരളത്തിൽ സൂനാമി 170ഓളം പേരുടെ ജീവനെടുത്തു. 190 തീരദേശഗ്രാമങ്ങൾ തരിപ്പണമായി. 17,381 വീടുകൾ തിരമാലകളേറ്റ് തകർന്നുവീണു. സംസ്ഥാനത്തെ ആറു ജില്ലകളിലെ നാലുലക്ഷം കുടുംബങ്ങളെയാണ് സൂനാമി ബാധിച്ചത്. ആലപ്പുഴ, എറണാകുളം, കൊല്ലം




തീരങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.
തെങ്ങോളം ഉയരത്തിൽ തിര!
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ അഴീക്കൽ, ആലപ്പാട്, ആയിരംതെങ്ങ്, ക്ലാപ്പന ഭാഗങ്ങളിൽ തിരമാലകൾ കനത്ത നാശം വിതച്ചു. കൊല്ലത്ത് 61 കുട്ടികൾ അടക്കം 130 പേരാണ് മരിച്ചത്. ആലപ്പുഴയിൽ 35–ഉം എറണാകുളത്ത് അഞ്ചും ആളുകൾ മരിച്ചു. കണ്ണൂർ തീരത്തും കടലാക്രമണം ഉണ്ടായി. തീരങ്ങളിൽ പലയിടത്തും അര കിലോമീറ്റർ മുതൽ രണ്ടു കിലോമീറ്റർ വരെ കടൽ കരയിലേക്കു കയറി. ആലപ്പുഴയിൽ അന്ധകാരനഴിയിലും ആറാട്ടുപുഴയിലും കടൽ നാശം വിതച്ചു. കേരളമൊട്ടാകെ 1,358 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്!
കൊല്ലം ജില്ലയിൽ ആലപ്പാട്, അഴീക്കൽ മേഖലകളിലെ തീരങ്ങളെയാണ് സൂനാമിത്തിരകൾ ഏറ്റവും രൂക്ഷമായി ആക്രമിച്ചത്. രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞ് മൂന്നര വരെ കൊല്ലത്തെ തീരപ്രദേശങ്ങളിൽ ശക്തമായ കടലാക്രമണം ഉണ്ടായി. ഉച്ചയ്ക്ക് 12.30 നാണ് അഴീക്കലിൽ സൂനാമിത്തിര പ്രത്യക്ഷപ്പെട്ടത്. പതിനഞ്ചു മിനിറ്റോളം ഒന്നിനു പിറകെ ഒന്നായി ശക്തിയായ തിരകൾ. ഒരു മണി ആയപ്പോഴേക്കും കടൽ ഒരു കിലോമീറ്ററോളം ഉള്ളിലേക്കു വലിഞ്ഞു. പണ്ടുകാലത്ത് നിർമിച്ച കടൽഭിത്തികൾ നിരനിരയായി കാണാവുന്ന തരത്തിലായിരുന്നു കടലിന്റെ ഇറങ്ങിപ്പോക്ക്.
കടൽ ഉൾവലിഞ്ഞതു കാണാനും കടൽ പിന്മാറിയപ്പോൾ തീരത്തടിഞ്ഞ മീൻ പെറുക്കാനുമായി ധാരാളം ആളുകൾ കടൽത്തീരത്തേക്ക് വന്നു. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തീവണ്ടി കടന്നു പോകുന്നതു പോലെ കാതടപ്പിക്കുന്ന ശബ്ദമുയർന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ തീരദേശവാസികൾ അമ്പരന്നുനിൽക്കുമ്പോൾ കടൽ ഒരു തെങ്ങോളം ഉയരത്തിൽ കരയിലേക്ക് പാഞ്ഞുകയറി. കടൽജലം തിരമാലകളായി മറിയാതെ ഒരേ നിരപ്പിലാണ് കരയിലേക്ക് ആർത്തലച്ചെത്തിയത്. പിന്തിരിഞ്ഞ് ഓടിയവരുടെ മുക‌ളിലേക്ക് കടൽ വന്നുപതിച്ചു.
കടലിനെയും കായലിനെയും വേർതിരിച്ചുകൊണ്ട് ഒരു കിലോമീറ്റർ വീതിയിലും പതിനെട്ടു കിലോമീറ്ററോളം നീളത്തിലും കിടക്കുന്ന ഭൂപ്രദേശമാണ് ആലപ്പാട്. ആലപ്പാട്ടുകരയെ മറികടന്ന കടൽ, കായൽ വരെയെത്തി. അഞ്ചുമീറ്റർ ഉയരത്തിൽ ഉയർന്ന തിരകൾ കരയിൽനിന്നവരെ കായലിൽ കൊണ്ടുചെന്ന് തള്ളി. മരങ്ങളിലും മറ്റും പിടിച്ചുകിടന്നാണ് പലരും രക്ഷപ്പെട്ടത്. വളർത്തുമൃഗങ്ങൾ മിക്കതും കടലാക്രമണത്തിൽ ഒഴുകിപ്പോയി.
വീടുകൾ, മത്സ്യബന്ധന ബോട്ടുകൾ, വലകൾ, വീട്ടുപകരണങ്ങൾ എന്നിങ്ങനെ മനുഷ്യൻ ഉണ്ടാക്കിയ സകലതും കടലിലെത്തിച്ച കൂറ്റൻ തിരമാലകൾ കരയ്ക്കു കയറ്റിവച്ചിരുന്ന ബോട്ടുകളെ കാൽ കിലോമീറ്റർ അകലേക്ക് തള്ളിനീക്കി. കടൽഭിത്തി കെട്ടിയിരുന്ന കൂറ്റൻ കരിങ്കല്ലുകൾ 150 മീറ്റർ ദൂരേക്ക് തെറിച്ചുപോയി. തിര പിൻവാങ്ങിയപ്പോൾ കടൽത്തീരത്തെ റോഡിൽ നാല് അടിവരെ ഉയരത്തിൽ കരിമണൽ നിക്ഷേപിക്കപ്പെട്ടു. ഏറെ നാളുകൾക്ക് ശേഷമാണ് ഇവിടെ ജനജീവിതം സാധാരണനിലയിലായത്.
സൂനാമിയുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പും ലഭിക്കാതിരുന്നതാണ് 2004ലെ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. അതിൽ നിന്നു പാഠം ഉൾക്കൊണ്ട് ഭൂകമ്പ–സൂനാമി മുന്നറിയിപ്പ് സംവിധാനത്തിനായി 28 രാജ്യങ്ങളിൽ ഏകദേശം 40 കോടി ഡോളറാണ് ചെലവാക്കിയിരിക്കുന്നത്. ഇവയിൽ പലതും പ്രവർത്തിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അറ്റകുറ്റപ്പണി നടത്താത്തതിനാൽ പല ഉപകരണങ്ങളും കടലിൽ നശിച്ച അവസ്ഥയിലാണെന്നും വിദഗ്ധര്‍ പറയുന്നു.
യുദ്ധത്തിന് അവധി കൊടുത്ത പാട്ട്!

ഒന്നാം ലോകമഹായുദ്ധത്തിനിടെ വെടിയൊച്ചകളില്ലാത്ത ഒരു രാത്രി സങ്കൽപിക്കാനാവുമോ? പീരങ്കികളുടെ ഹുങ്കാരമില്ലെന്നു മാത്രമല്ല; സ്വർഗീയസംഗീതം നിശയെ സുരഭിലമാക്കുകയും ചെയ്തു. 1914ലെ ക്രിസ്മസ് രാത്രിയിൽ അവർ യുദ്ധം വേണ്ടെന്നുവച്ചു. ബ്രിട്ടന്റെ നേതൃത്വത്തിലുള്ള ബെൽജിയം, ഫ്രഞ്ച് സൈനികർ ട്രെഞ്ചുകളിൽനിന്നു പുറത്തുവന്നു. വിളിപ്പാടകലെയുള്ള ശത്രുക്കളായ ജർമൻ സൈനികരെ കെട്ടിപ്പുണർന്നു.
അവർ ഒന്നിച്ചു പാടി. പ്രശസ്തമായ ആ ക്രിസ്മസ് ഗാനം. തർജമകളില്ലാതെ ലോകത്തോടു മുഴുവൻ സംവദിക്കുന്ന പാട്ട്.
‘സൈലന്റ് നൈറ്റ്
ഹോളി നൈറ്റ്...’
ചരിത്രകാരന്മാർക്ക് ഇനിയും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല അന്നു രാത്രിയിൽ എന്താണു സംഭവിച്ചതെന്ന്. നെഞ്ചിൻകൂടിനുനേർക്ക് തോക്കിൻകുഴലുകൾ ഉന്നംപിടിച്ചിരുന്നവർ അപസ്മാരബാധിരെപ്പോലെ തോക്ക് താഴെവച്ച് ‘സൈലന്റ് നൈറ്റ്....’ പാടി ഉല്ലസിച്ചു. ഒരു ലക്ഷത്തിലേറെ സൈനികരാണ് ട്രെഞ്ചിൽനിന്നു പുറത്തുവന്നു ‘സൈലന്റ് നൈറ്റ്...’ പാടിയത്. വിഖ്യാതമായ ആ ക്രിസ്മസ് ഗാനത്തിന്റെ 201–ാം ജന്മവാർഷികമാണ്.
ക്രൈസ്റ്റ് ദ സേവ്യർ ഈസ് ബോൺ
ഈ ഗാനം ആലപിക്കാത്ത ലോകസംഗീതജ്ഞർ കുറവാണ്. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ മഹാഗായകൻ എൽവിസ് പ്രെസ്‌ലിയുടെ ആൽബം ഉണ്ടാക്കിയ തരംഗം പോലൊന്നു നേടാൻ ആർക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഹൃദയത്തിന്റെ അഗാധതകളിൽനിന്നാണ് പ്രെസ്‌ലി ഇതു പാടിയത്. അതുപോലെ പാടാൻ ആർക്കും ഇന്നോളം കഴിഞ്ഞിട്ടില്ല. അത്ര ആത്മാർഥതയോടെ.... ‘ക്രൈസ്റ്റ് ദ സേവ്യർ ഈസ് ബോൺ....’ എന്നു പ്രെസ്‌ലി പാടുമ്പോൾ തുടിക്കാത്ത ഒരു ഹൃദയവും ഇല്ല. അതനുഭവിച്ചുതന്നെ അറിയണം. ലോകം കണ്ട മുൻനിര ആത്മീയ ഗായകൻ ജിം റീവ്സ് പാടിയിട്ടുപോലും പ്രെസ്‌ലി തന്ന അനുഭൂതിയുടെ അടുത്തെങ്ങുമെത്താൻ കഴിഞ്ഞില്ല.
വിപണനത്തിലെ പുതുമ
ലോക ആൽബം വിപണിയിൽ ഒരു പുതുമ കൂടി ആവിഷ്‌ക്കരിച്ചുകൊണ്ടാണ് ‘എൽവിസ് ക്രിസ്‌മസ് ആൽബം’ പുറത്തിറങ്ങിയത്. ആൽബത്തിന്റെ ആകർഷകമായ പുറം കവറായിരുന്നു പ്രത്യേകത. ഒരു സമ്മാനക്കടലാസ് കൊണ്ടു പൊതിഞ്ഞതുപോലെ. ഇതിൽ ഫ്രം......, ടു........ എന്നിങ്ങനെ വിലാസം എഴുതാനുള്ള സ്‌ഥലവും നൽകിയിരുന്നു. അതായത് ആൽബം ആർക്കും എളുപ്പം സമ്മാനമാക്കാൻ കഴിയും വിധം. ക്രിസ്‌മസ് സമ്മാനമായി പോസ്‌റ്റിൽ അയച്ചുകൊടുക്കാനും ഈ വിപണനവിദ്യമൂലം എളുപ്പമായി. അത്തരത്തിലും വൻവിൽപനയുണ്ടായി.
എൽപി ഡിസ്‌ക്കിൽ ഇറങ്ങിയിരുന്ന ഈ ആൽബം 1976ൽ കസെറ്റിൽ റിലീസ് ചെയ്‌തപ്പോൾ ‘ബ്ലൂ ക്രിസ്‌മസ് ’ എന്നു പേരുമാറ്റി. 1985ൽ ‘ഇറ്റ് ഈസ് ക്രിസ്‌മസ് ടൈം’ എന്ന് വീണ്ടും പേരുമാറി. ഓരോ തവണ പേരുമാറുമ്പോഴും ട്രാക്കുകളുടെ സ്‌ഥാനവും മാറിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ സോണി മ്യൂസിക്കാണ് എൽവിസിന്റെ ക്രിസ്‌മസ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. സോണിയുടെ ഡിവിഡിയിൽ 1957ലെ ആദ്യ ആൽബത്തിന്റെ കവർ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tuesday, December 24, 2019

രജപുത്രകാലത്തെ വിസ്മയ  കോട്ടയ്ക്ക് 

കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാടായ രാജസ്ഥാനിൽ ആരെയും അമ്പരപ്പിക്കുന്ന ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ഒരു കോട്ട ഉണ്ട്. ശരിക്കും പറഞ്ഞാൽ ജീവനുള്ള കോട്ട. ഇന്ത്യയിലെ മറ്റ് എല്ലാ കോട്ടകളിൽ നിന്നും വിഭിന്നമായി ഈ കോട്ടയ്ക്ക് ജീവനുണ്ട്. അതെന്താണെന്ന് ആയിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്. രാജ്യത്തെ കോട്ടകൾ ഒക്കെ തന്നെയും ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ പഴയ രാജാക്കന്മാർ നിർമ്മിച്ചവയാണ് . മറ്റുള്ളവയൊക്കെ ഇന്നും തലയെടുപ്പോടെ അങ്ങനെ അതിർത്തികളിൽ നിൽക്കുമ്പോൾ ഈ കോട്ടയ്ക്കുള്ളിൽ മാത്രം ജനവാസമുണ്ട്. അതുകൊണ്ടാണ് ജയ്സാൽമീർ കോട്ടയ്ക്ക് ജീവനുള്ള കോട്ട എന്ന പേര് വന്നത്. ഇന്ത്യയിലെ എന്നല്ല ലോകത്തിലേ തന്നെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് ജയ്സാൽമീർ കോട്ട.
ചരിത്രം
രാജസ്ഥാനിലെ ജയ്സാൽമീർ നഗരത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. രജപുത്ര രാജാവയിരുന്ന റാവു ജൈസാൽ 1156ലാണ് ഈ കോട്ട പണികഴിപ്പിച്ചത്. രാജാവിന്റെ പേരിൽനിന്നുതന്നെയാണ് ജൈസാൽമീർ എന്ന വാക്ക് ഉൽത്തിരിഞ്ഞതും. താർ മരുഭൂമിയിലെ ത്രികൂട എന്നു പേരായ കുന്നിന്മേലാണ് പ്രൗഢഗംഭീരമായ ഈ കോട്ട നിർമിച്ചിരിക്കുന്നത്. നിരവധി യുദ്ധങ്ങൾക്കും ജൈസാൽമീർ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. പിൽക്കാലത്ത് ഈ കോട്ട പ്രജകൾക്ക് സൗജന്യമായി താമസിക്കാൻ വിട്ടുകൊടുക്കുകയായിരുന്നു. ഇപ്പോഴും ജയ്സാൽമീർ കോട്ടയിൽ നാലായിരത്തിലധികം പേർ വസിക്കുന്നുണ്ട്.
ഗോൾഡൻ ഫോർട്ട്
മഞ്ഞനിറത്തിലുള്ള മണൽക്കല്ലുകൊണ്ടാണ് കോട്ടമതിൽ പണിതിരിക്കുന്നത്. അതിരാവിലെ സൂര്യന്റെ ആദ്യത്തെ കിരണങ്ങൾ കോട്ടയിൽ പതിയ്ക്കുമ്പോൾ ഈ കോട്ടയ്ക്ക് ഒരു പ്രത്യേക സൗന്ദര്യം കൈവരും. ആ സമയത്ത് കോട്ടമതിൽ സ്വർണ്ണനിറത്തിലായി കാണപ്പെടുന്നു. ഇതിനാൽ സുവർണ്ണ കോട്ട അഥവാ സോനാർ കില എന്ന ഒരു പേരും ജൈസാൽമീറിലെ കോട്ടയ്ക്കുണ്ട്. ഇന്ന് നിരവധി സഞ്ചാരികൾ ദിനം പ്രതി ഈ കോട്ട സന്ദർശിക്കുന്നുണ്ട്. ഈ കോട്ടയിൽ നിന്നുള്ള സൂര്യാസ്തമയത്തിന്റെ കാഴ്ചയും എല്ലാ യാത്രക്കാർക്കും പ്രത്യേകിച്ച് ഫോട്ടോഗ്രാഫർമാർക്കും ഒരു വിരുന്നാണ്.
കോട്ട കാണാനെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് നടക്കുന്ന ടൂറിസത്തിൽ നിന്നാണ് ഇവിടുത്തെ നിവാസികൾ ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. 16-0 നൂറ്റാണ്ടു മുതൽ ഇവിടെ ടൂറിസം തുടങ്ങിയിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പല ദേശങ്ങളിൽ നിന്നെത്തുന്ന വ്യാപാരികൾക്ക് ജയ്സാൽമീർ കോട്ട ഒരു ഇടത്താവളമായിരുന്നു. പോരാട്ടങ്ങളും പ്രകൃതിക്ഷോഭങ്ങളും പലകാലങ്ങളിലായി നേരിട്ടിട്ടും ജയ്സാൽമീർ കോട്ടയുടെ പ്രതാപം തെല്ലും മങ്ങിയില്ല.
1,500 അടി നീളമുള്ള ജയ്സാൽമീർ കോട്ടയ്ക്ക് 800 വർഷം പഴക്കമുണ്ട്. 250 അടി ഉയരമുള്ള കോട്ടയ്ക്കുള്ളിലെ വീടുകൾ മണ്ണുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഥാർ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കോട്ടയ്ക്കുള്ളിലെ വീടുകളിൽ തണുപ്പ് നിറയും. ജരോഖാ എന്ന തൂങ്ങിക്കിടക്കുന്ന ബാൽക്കണിയാണ് ഈ വീടുകൾക്കുള്ള മറ്റൊരു പ്രത്യേകത. കരകൗശലവസ്തുക്കളും, വസ്ത്രവിൽപ്പനക്കാരും, ഭക്ഷണശാലകളും കോട്ടയ്ക്കുള്ളിലെ വഴികളെ സജീവമാക്കുന്നു.
ശില്പകലയുടെ സൗന്ദര്യത്തിനും മനോഹരമായ രൂപകൽപ്പനയ്ക്കും പേരുകേട്ട ഗണേഷ് പോൾ , രംഗ് പോൾ , ഭൂട്ട പോൾ , ഹവ പോൾ എന്നിവയാണ് ഈ കോട്ടയുടെ പ്രവേശന കവാടങ്ങൾ.
നുറുകണക്കിന് ഹവേലികളും ക്ഷേത്രങ്ങളും കൂടി ഉൾകൊള്ളുന്നതാണ് ജയ്സാൽമീർ കോട്ട. ചില ഹവേലികൾക്ക് നൂറുകണക്കിന് വർഷങ്ങൾ പഴക്കമുണ്ട്. ഇവയിൽ ചിലതിൽ നിരവധി നിലകളും എണ്ണമറ്റ മുറികളുമുണ്ട്, അലങ്കരിച്ച വിൻഡോകൾ, കമാനപാതകൾ, വാതിലുകൾ, ബാൽക്കണി എന്നിവയോട് കൂടിയതാണി ഹവേലികൾ. രാജ് മഹൽ , ജൈന , ലക്ഷ്മികാന്ത് ക്ഷേത്രങ്ങളും മറ്റ് നിരവധി ക്ഷേത്രങ്ങളും കവാടങ്ങളും കോട്ടയ്ക്കകത്ത് സ്ഥിതി ചെയ്യുന്നു
പൗരത്വ നിയമ ഭേദഗതിയുമായി താരതമ്യം ചെയ്യപ്പെടുന്ന ന്യൂറംബർഗ് നിയമങ്ങൾ എന്താണ്?

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി പ്രക്ഷോഭങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണല്ലോ. അതിനിടെ സാമൂഹ്യമാധ്യമങ്ങളിൽ ഈ നിയമ ഭേദഗതിയെ ഹിറ്റ്ലറുടെ ന്യൂറംബർഗ് നിയമവുമായി തുലനപ്പെടുത്തിക്കൊണ്ടുള്ള പല വിശകലനങ്ങളും വരികയുണ്ടായി. ഹിറ്റ്ലറുടെ നാസി ജർമനിയിൽ യഹൂദർക്കെതിരെ നിർമിക്കപ്പെട്ട നിയമങ്ങളാണ് ന്യൂറംബർഗ് നിയമങ്ങൾ എന്നപേരിൽ പിൽക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ചത്.
എന്താണ് ന്യൂറംബർഗ് നിയമങ്ങൾ? എന്നാണ് ഈ നിയമങ്ങൾ ഉണ്ടായത്? എന്തിനാണ് ഇവ നിർമ്മിക്കപ്പെട്ടത്? ആരെ ലക്ഷ്യമിട്ടുകൊണ്ട്? അങ്ങനെ സംശയങ്ങൾ പലതുമുണ്ട്.
എന്താണ് ന്യൂറംബർഗ് നിയമങ്ങൾ?
1933 ജനുവരി 30 -ന് അഡോൾഫ് ഹിറ്റ്‌ലർ ജർമനിയുടെ ചാൻസലർ ആയി അവരോധിക്കപ്പെടുന്നു. അതിനുശേഷം നാസി പാർട്ടി മെല്ലെ മെല്ലെ രാജ്യത്തെ പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ വേണ്ടിയുള്ള ഗൂഢാലോചനകൾ നടത്തുന്നു. അധികം താമസിയാതെ ഹിറ്റ്‌ലർ നാസി ജർമ്മനിയുടെ അനിഷേധ്യനായ സ്വേച്ഛാധിപതിയായി മാറുന്നു. 'തേർഡ് റൈക്' എന്നൊരു പുത്തൻയുഗത്തിന്റെ പിറവി പ്രഘോഷണം ചെയ്യപ്പെടുന്നു. മൂന്നാം സാമ്രാജ്യം. ഒന്നാമത്തേത് റോമൻ സാമ്രാജ്യം. രണ്ടാമത്തേത് ജർമൻ സാമ്രാജ്യം. അടുത്ത സാക്ഷാൽ ഫ്യൂററുടെ മൂന്നാം സാമ്രാജ്യം(Third Reich).
പ്രതിഷേധസ്വരങ്ങളെയെല്ലാം കോൺസൻട്രേഷൻ ക്യാംപുകളിൽ അടച്ച്, പീഡിപ്പിച്ചു കൊന്ന് ഇല്ലായ്മ ചെയ്തുകൊണ്ടിരുന്ന ഫ്യൂററുടെ ജർമനിയിലാണ് ന്യൂറംബർഗ് നിയമങ്ങൾ നടപ്പിലാക്കപ്പെട്ടത്. ഇത് എന്തിനാണ് നടപ്പിലാക്കപ്പെട്ടത്? അതറിയണമെങ്കിൽ ഒരല്പം പശ്ചാത്തലവിവരങ്ങൾ അത്യാവശ്യമെന്നു കരുതുന്നു. ഒന്ന്, ഹിറ്റ്ലറുടെ ആര്യൻ വരേണ്യതാബോധം. ആര്യവംശം എന്നത് ലോകത്തിലേക്കും വെച്ച് ഏറ്റവും ഉന്നതമായ വംശമാണെന്ന് ഹിറ്റ്ലർ കരുതി. മറ്റെല്ലാ വംശങ്ങളെക്കാളും ഒരുപടി മുകളിൽ നിൽക്കുന്ന വംശം. ആ വംശത്തിന്റെ ശുദ്ധിക്ക് ഭംഗം വരുത്താൻ, അതിനെ കളങ്കിതമാക്കാൻ വേണ്ടി ജർമനിയിൽ നിലനിൽക്കുന്ന ജൂതർ എന്ന വംശത്തെ ഹിറ്റ്‌ലർ വെറുത്തിരുന്നു. കൃത്യമായ വംശീയവിദ്വേഷം തന്നെ. ജർമൻ മനസ്സുകളിൽ അന്തർലീനമായിക്കിടന്നിരുന്ന യഹൂദവിരോധത്തിന്റെ കനൽത്തരികളെ ഹിറ്റ്‌ലർ എന്ന ഭരണാധികാരി ഊതിയാളിച്ചു. ഭൂരിഭാഗം വരുന്ന പരമ്പരാഗത ആര്യൻ ജർമൻകാരെക്കൊണ്ട് യഹൂദർക്കെതിരായി അതിക്രമങ്ങൾ പ്രവർത്തിപ്പിച്ചു. അറുപതു ലക്ഷത്തോളം യഹൂദരുടെ ജീവനെടുത്തു ഹിറ്റ്ലറുടെ ഈ വംശീയവിരോധം.
ചാൻസലറായി അധികാരത്തിലേറിയ വർഷം തന്നെ ഹിറ്റ്‌ലർ യഹൂദരെ സർക്കാർ ജോലികളിൽ നിന്ന് വിലക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവന്നു. അവർക്ക് വൈദ്യശാസ്ത്ര, ഫാർമസി, നിയമ പഠനം നടത്തുന്നതിന് വിലക്കേർപ്പെടുത്തി. 1935 -ൽ ജർമനിയിലെ ന്യൂറംബർഗിൽ നാസി പാർട്ടിയുടെ ഒരു വൻറാലി നടന്നു. ഇവിടെ വെച്ച് ഹിറ്റ്‌ലർ രണ്ടു പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു.
  1. ഒന്ന് : റൈക്ക് സിറ്റിസൺഷിപ്പ് നിയമം.
  2. രണ്ട് : Law for the Protection of German Blood and Honor -അഥവാ ജർമ്മൻ രക്തശുദ്ധിയും വംശാഭിമാനവും സംരക്ഷിച്ചുകൊണ്ടുള്ള നിയമം.

രണ്ടാമത്തെ നിയമത്തിൽ പറഞ്ഞിരുന്ന വ്യവസ്ഥകൾ ഇപ്രകാരമായിരുന്നു.
ജർമൻ പൗരന്മാരും യഹൂദരും തമ്മിൽ വിവാഹങ്ങൾ പാടില്ല. വിദേശത്തുവെച്ചാണ് നടക്കുന്നതെങ്കിൽ പോലും അവ നിയമവിരുദ്ധമായിരിക്കും.
ജർമൻ പൗരന്മാരും യഹൂദരും തമ്മിൽ അവിഹിതബന്ധങ്ങളും പാടില്ല. അതായത് ശാരീരിക ബന്ധത്തിന് പൂർണ്ണമായ വിലക്കുണ്ട് എന്നർത്ഥം. യഹൂദന്മാർ അവരവരുടെ വീടുകളിൽ 45 വയസ്സിൽ കുറവ് പ്രായമുള്ള ജർമൻ വംശജരെ ജോലിക്ക് നിർത്താൻ പാടുള്ളതല്ല.
റൈക്കിന്റെ കൊടിയോ അതിലെ നിറങ്ങളോ യഹൂദർ എടുത്തുപയോഗിക്കാൻ പാടുള്ളതല്ല. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത പിഴയും കഠിനതടവും ശിക്ഷയായി ലഭിക്കുന്നതാണ്.
എന്നാൽ ആരംഭത്തിലെ നിയമങ്ങളിൽ ഒതുങ്ങി നിന്നില്ല നാസികൾ. ഇതിനോട് പിന്നെയും പല നിയമങ്ങളും കൂട്ടിച്ചേർക്കപെട്ടു. ആര്യന്മാരല്ലാത്ത മറ്റെല്ലാ വംശജർക്കും ഈ നിയമങ്ങൾ ബാധകമാക്കി. പാർക്ക്, റെസ്റ്റോറന്റ്, സ്വിമ്മിങ് പൂൾ തുടങ്ങിയ പൊതുസംവിധാനങ്ങൾ ഉപയോഗിക്കുന്നതിലും വിലക്കുകൾ ഏർപ്പെടുത്തപ്പെട്ടു. അവർക്ക് ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെട്ടു.
1938 ആയപ്പോഴേക്കും യഹൂദികളെ ആര്യന്മാരിൽ നിന്ന് വേർതിരിച്ചറിയാൻ അവർക്കേ പ്രത്യേകം ഐഡന്റിറ്റി കാർഡുകൾ നിർമിച്ച് വിതരണം ചെയ്യപ്പെട്ടു. ഏത് സമയത്തും ജർമൻ പട്ടാളം അവരെ തടഞ്ഞുനിർത്തി പരിശോധിക്കാം എന്ന നിലവന്നു. ആ പരിശോധനകളിൽ ഐഡി കാർഡുകൾ കാണിക്കാൻ പറ്റാതിരുന്നവർക്കുനേരെ പലപ്പോഴും പ്രതികാരം അന്തപ്പടികളുണ്ടാകാം. അവരുടെ പാസ്പോർട്ടുകളിൽ ചുവന്ന നിറത്തിൽ 'J' എന്ന് എഴുതിവെച്ചു തുടങ്ങി. അവരെ സിനിമാക്കൊട്ടകകൾ, നാടകശാലകൾ, പ്രദർശനങ്ങൾ തുടങ്ങിയ പൊതുവേദികളിൽ നിന്നുപോലും വിലക്കിക്കൊണ്ട് ഉത്തരവിറങ്ങി. അതേവർഷം നവംബറിൽ ജർമനിയിലെമ്പാടുമുള്ള യഹൂദരുടെ പ്രാർത്ഥനാലയങ്ങളിൽ പലതും തകർക്കപ്പെട്ടു. അവരിൽ പലരുടെയും കച്ചവടസ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടു. അലങ്കോലമാക്കപ്പെട്ടു. അടുത്തവർഷം യഹൂദരിൽ പലരെയും അവരുടെ വീടുകളിൽ നിന്ന് ഇറക്കിവിട്ടു. അവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടപ്പെട്ടു. അവർക്കായി മാത്രം നിരോധനാജ്ഞകൾ ഏർപ്പെടുത്തപ്പെട്ടു. അവരുടെ മാത്രം ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. പൊതു ടെലിഫോണുകൾ പ്രയോജനപ്പെടുത്താൻ പോലും അവർക്ക് അന്ന് അവകാശമുണ്ടായിരുന്നില്ല. എന്തിന് വീട്ടിൽ ഒരു പട്ടിയെ വളർത്തുന്നതിന് പോലും നാസി ജർമനിയിൽ യഹൂദർക്ക് വിലക്കുണ്ടായിരുന്നു. അവരുടെ സഫാരി സ്യൂട്ടുകളും, രോമക്കുപ്പായങ്ങളുമെല്ലാം പട്ടാളം കണ്ടുകെട്ടി. അവർക്ക് മുട്ടയും പാലും വിതരണം ചെയ്യുന്നത് വിലക്കി.
മേല്പറഞ്ഞതൊക്കെയും ഹിറ്റ്‌ലർ കൊണ്ടുവന്ന നിയമ ഭേദഗതികൾ മാത്രമായിരുന്നു. അറുപതു ലക്ഷത്തിലധികം യഹൂദരുടെ പൗരാവകാശങ്ങൾ റദ്ദുചെയ്ത് അവരെ കോൺസൻട്രേഷൻ ക്യാംപുകളിൽ അടച്ച് പീഡിപ്പിക്കാൻ ഹിറ്റ്ലർക്ക് വേണ്ടി വന്നത് നാട്ടിൽ താൻ കൊണ്ടുവന്ന നിയമങ്ങളുടെ സഹായം മാത്രമാണ്. ഹിറ്റ്‌ലർ പ്രവർത്തിച്ചിരുന്ന അതിക്രമങ്ങളൊക്കെ നിയമപ്രകാരമായിരുന്നതിനാൽ അതിനെതിരെ ശബ്ദിച്ചാൽ അത് നിയമലംഘനമായിരുന്നേനെ. അതുകൊണ്ട് സഹജീവികളായ യഹൂദർ പട്ടാപ്പകൽ വിവേചനങ്ങൾക്ക് വിധേയരായപ്പോഴും, പീഡിപ്പിക്കപ്പെട്ടപ്പോഴും അതിനെതിരെ ശബ്ദമുയർത്താതെ, നാട്ടിലെ മറ്റുള്ള പൗരന്മാരിൽ പലരും നിയമം പാലിച്ച് അനുസരണയോടെ നിശബ്ദരായി തുടർന്നു. ആരും മറുത്തൊരു ചോദ്യം പോലും ചോദിച്ചില്ല.
ഇന്റർനെറ്റിൽ പൗരത്വ നിയമ ഭേദഗതിയെ ഹിറ്റ്ലറുടെ നിയമങ്ങളോട് താരതമ്യപ്പെടുത്തിക്കൊണ്ട് പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകളിൽ ഒന്ന് ഇപ്രകാരം പറയുന്നു, "വിദ്യാഭ്യാസമെന്നാൽ, ഹിറ്റ്‌ലർ അറുപതുലക്ഷം ജൂതരെ കോൺസൻട്രേഷൻ ക്യാംപുകളിൽ അടച്ച് പീഡിപ്പിച്ചു കൊന്നു എന്ന് മനഃപാഠം പഠിക്കലല്ല, മറിച്ച് ഹിറ്റ്‌ലർ ജർമനിയിലെ കോടിക്കണക്കായ മറ്റുപൗരന്മാരെ യഹൂദരുടെ നിർമാർജ്ജനം അത്യാവശ്യമാണ് എന്ന് വിശ്വസിപ്പിച്ചത് എങ്ങനെയാണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കലാണ്. "
1942 -ൽ ഫ്രഞ്ച് പാസ്റ്റർ ആയിരുന്ന ആന്ദ്രേ ട്രോക്മിയോട് അധിനിവേശ ജർമൻ ഉദ്യോഗസ്ഥൻ ചോദിച്ചു," നിങ്ങളെന്തിനാണ് യഹൂദർക്ക് ഇങ്ങനെ അഭയം കൊടുക്കുന്നത്..? അവരെ നിങ്ങളുടെ ഗ്രാമത്തിലിങ്ങനെ ഞങ്ങളിൽ നിന്ന് ഒളിച്ചു പാർപ്പിക്കുന്നത് ?"
അതിന് പാസ്റ്റർ ട്രോക്മി പറഞ്ഞ മറുപടി ഇതായിരുന്നു, "ഇവർ സഹായം തേടി, അഭയം തേടിയാണ് എന്റെ മുന്നിലെത്തിയത്. ഞാൻ അവരുടെ ഇടയനാണ്. നല്ല ഒരിടയൻ ഒരിക്കലും തന്റെ ആട്ടിൻകൂട്ടത്തെ തള്ളിപ്പറയില്ല. നിങ്ങളീപ്പറയുന്ന 'യഹൂദരെ' എനിക്കറിയില്ല. എനിക്കറിവുള്ളത് മനുഷ്യരെപ്പറ്റി മാത്രമാണ്.."

അഞ്ചുകൊല്ലം ജയിലിൽ കിടക്കാൻ സുവർണക്ഷേത്രത്തിലെ ആ 375 സിഖുകാർ ചെയ്ത കുറ്റമെന്തായിരുന്നു?

'ബ്ലൂസ്റ്റാർ ഓപ്പറേഷൻ' നമുക്കെല്ലാവർക്കും ഓർമ കാണും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരുപാട് തുടർചലനങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. എന്നാൽ ആ സംഭവവുമായി ബന്ധിപ്പിച്ചുകൊണ്ട് 'ജോധ്‌പൂർ തടവുകാർ' എന്ന സ്ഥലപ്പേര് ആർക്കെങ്കിലും ഓർത്തെടുക്കാനാവുന്നുണ്ടോ? ഉണ്ടാവില്ല. കാരണം, അത് ചരിത്രത്തിൽ തന്നെ വേണ്ടുംവിധം രേഖപ്പെടുത്താതെപോയ ഒരു യാതനയുടെ സൂചകമാണ്.
അന്ന് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ കുറെ ഭീകരവാദികൾ അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ കയറിക്കൂടിയപ്പോൾ അവരെ ഒഴിപ്പിക്കാൻ വേണ്ടി 1984 മെയ് 5 -ന്, ഇന്ത്യൻ സൈന്യം കമാണ്ടർ കുൽദീപ് സിങ് ബ്രാറിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനുള്ളിലേക്ക് ഇരച്ചു കയറി. ഓപ്പറേഷൻ തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പുതന്നെ പഞ്ചാബിലെ ഫോൺ, വൈദ്യുതി ബന്ധങ്ങളടക്കം സകല സംവിധാനങ്ങളും നിശ്ചലമാക്കപ്പെട്ടിരുന്നു. അങ്ങനെ പഞ്ചാബ് സംസ്ഥാനം മുഴുവനും ഇരുട്ടിൽ കഴിഞ്ഞ ആ സമയത്താണ് ഈ ഓപ്പറേഷൻ നടത്തിയത്.
അങ്ങനെ സിഖുകാരുടെ പരമ പവിത്രമായ ആ തീർത്ഥാടനകേന്ദ്രത്തിനുള്ളിലേക്ക് സർവ്വായുധസജ്ജരായ ഇന്ത്യൻ സൈന്യം കടന്നു ചെന്നപ്പോൾ അവർ അതിനകത്ത് നിരായുധരായ 375 പുരുഷന്മാരെയും സ്ത്രീകളെയും, കുട്ടികളെയും കണ്ടു. കണ്ടപ്പോൾ വിശേഷിച്ച് അപായഭീതിയൊന്നും പട്ടാളത്തിന് തോന്നിയിരുന്നില്ല എങ്കിലും, അങ്ങനെ ലാഘവത്തോടെ ആ സാഹചര്യത്തെ നേരിടാൻ സൈനികർക്കു സാധിക്കുമായിരുന്നില്ല. അതുകൊണ്ട്, ഈ 375 പേരെയും ഖാലിസ്ഥാനി തീവ്രവാദികൾ എന്ന മട്ടിലാണ് അവർ കൈകാര്യം ചെയ്തത്. പോലീസിന്റെ സഹായത്തോടെ സൈന്യം അവരെ എല്ലാവരെയും അറസ്റ്റു ചെയ്തു നീക്കി. My Life as a Police Officer, Julio Ribeiro (Punjab DGP 1986–1989) എന്ന തന്റെ സർവീസ് സ്റ്റോറിൽ ജൂലിയസ് റിബേറോ ഐപിഎസ് ഈ സംഭവത്തെപ്പറ്റി വിവരിക്കുന്നു.
അവരിൽ പലർക്കും ഭിന്ദ്രൻവാലെ എന്ന ഭീകരനെ അറിയുകപോലുമില്ലായിരുന്നു. അവർ അന്ന് സുവര്ണക്ഷേത്രത്തിലേക്ക് ചെന്നത്, ആറാംതലമുറയിൽ പെട്ട സിഖ് ഗുരുവിന്റെ രക്തസാക്ഷിത്വത്തിന്റെ വേളയിൽ പ്രാർത്ഥനകൾ അർപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു. ദുർഭാഗ്യവശാൽ ആ സന്ദർശനത്തിന് അവർ തിരഞ്ഞെടുത്ത ദിവസം, ബ്ലൂ സ്റ്റാർ ഓപ്പറേഷൻ നടന്ന ദിവസമായിപ്പോയി. അഥവാ, അവർ അവിടെ ചെന്ന ദിവസമായിരുന്നു, സർക്കാർ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്താൻ തെരഞ്ഞെടുത്തത്. അങ്ങനെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടക്കുന്ന സമയത്ത് ഖാലിസ്ഥാനികൾ ഒളിച്ചിരുന്ന അതേ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് അവരെ കസ്റ്റഡിയിൽ എടുത്തത് എന്ന ഒരൊറ്റ സാങ്കേതിക കാരണത്താൽ അവർക്കെതിരെയും അന്ന് " രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ചു" എന്ന കുറ്റം ചുമത്തപ്പെട്ടു. അന്വേഷണത്തിന്റെ ആ ഘട്ടത്തിൽ അവരിൽ ആർക്കൊക്കെ തീവ്രവാദികളുമായി ബന്ധമുണ്ട്, ഇല്ല എന്നൊക്കെ അന്വേഷിച്ചു കണ്ടെത്താൻ സമയം വേണമായിരുന്നു. അക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകും വരെ അവരെ വെറുതെ വിടാനും നിവൃത്തിയില്ല. അതുകൊണ്ട്, ഇങ്ങനെ ഒരു കേസ് ചുമത്തി പൊലീസ് അന്വേഷണമാരംഭിച്ചു. തൽക്കാലത്തേക്ക് മേൽപ്പറഞ്ഞ കുറ്റം ചുമത്തി ജാമ്യം നിഷേധിച്ച് അവർ ജോധ്‌പൂർ സെൻട്രൽ ജയിലിലേക്കും ജയിലിലേക്കും പറഞ്ഞയച്ചു.
അന്വേഷണവും വിചാരണയും ഇഴഞ്ഞു നീങ്ങി. ഈ 375 നിരപരാധികൾക്കുവേണ്ടി ശബ്ദമുയർത്താൻ ഒരാളുമുണ്ടായില്ല. തങ്ങൾ കുറ്റവാളികളല്ല എന്ന ബോധ്യം പഞ്ചാബ് പോലീസിനും കോടതിക്കും ഉണ്ടാകുന്നതുവരെ നാലഞ്ച് വർഷക്കാലത്തോളം ആ പാവങ്ങൾക്ക് സെൻട്രൽ ജയിലിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചു കൂട്ടേണ്ടി വന്നു. 1989 മാർച്ചിനും 1991 ജൂലൈക്കും ഇടയിൽ മൂന്നു ബാച്ചുകളിലായി അവരെ വെറുതെ വിടപ്പെട്ടു. ചുരുങ്ങിയത് നാലുവര്ഷമെങ്കിലും അവരിൽ എല്ലാവർക്കും, തങ്ങൾക്ക് പുലബന്ധമില്ലാത്ത ഒരു കുറ്റകൃത്യത്തിന്റെ പേരിൽ ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നു. അവർ ചെയ്ത കുറ്റമെന്താ? അസമയത്ത് ആസ്ഥാനത്ത് അവർക്കുണ്ടായിരുന്നു അത്രമാത്രം.
അവരിൽ 224 പേർ പിന്നീട് തങ്ങളെ അന്യായമായി തടഞ്ഞുവെച്ചതിന് വിചാരണക്കോടതികളിൽ നഷ്ടപരിഹാരക്കേസ് നൽകി. ജയിലുകളിൽ തങ്ങൾ പീഡനങ്ങൾക്കും വിധേയരായി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ആ പരാതികൾ. എന്നാൽ 2011 വരെയും ആർക്കും അനുകൂലമായ വിധി കിട്ടിയില്ല. അവരിൽ 40 പേർ മേൽക്കോടതികളിൽ അപ്പീലിന് പോയി. അവർക്ക് 2017 ഏപ്രിലിൽ, നാലു ശതമാനം പലിശയടക്കം, പരാതി നൽകിയ അന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ജില്ലാ കോടതി വിധിച്ചു. ഈ നാൽപതു പേരുടെ മാത്രം നഷ്ടപരിഹാരം പലിശയടക്കം 4.൫ കോടി വന്നു. പഞ്ചാബ് ഗവണ്മെന്റ് കോടതിയിൽ ഇതിന്റെ പാതി നൽകാം എന്നുറപ്പു നൽകിയെങ്കിലും, കേന്ദ്രം ഹൈക്കോടതിയിൽ ഈ വിധിക്കെതിരെ അപ്പീലിന് പോയി. അതേക്കൊല്ലം സെപ്റ്റംബറിൽ കേന്ദ്രം തങ്ങളുടെ അപ്പീൽ പിൻവലിച്ചു. അവർക്കാർക്കെങ്കിലും കോടതി വിധിച്ച നഷ്ടപരിഹാരം കിട്ടിയോ എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല.
പ്രസ്തുത അറസ്റ്റുകൾ തികച്ചും അന്യായമായിരുന്നു എന്നാണ് കോടതി നിരീക്ഷിച്ചത്. 1984 -ൽ ഓപ്പറേഷൻ തുടങ്ങും മുമ്പ് ക്ഷേത്രത്തിനുള്ളിലുള്ള സാധാരണ പൗരന്മാരോട് പുറത്തേക്ക് പോകാൻ വേണ്ടി അനൗൺസ്‌മെന്റ് നടത്തി എന്നതിന് തെളിവുകൾ ഹാജരാക്കാൻ പട്ടാളത്തിന് സാധിച്ചിട്ടില്ല. അങ്ങനെ ഒരു അനൗൺസ്‌മെന്റ് നടത്താൻ ഉപയോഗിച്ചു എന്ന് പറയുന്ന വാഹനത്തിന്റെ ലോഗ് ബുക്ക് പോലും പട്ടാളത്തിന്റെ പക്കലില്ല. ഇത് അന്നത്തെ ഓപ്പറേഷനിടെ പട്ടാളം നടത്തിയ ഒരു വലിയ മനുഷ്യാവകാശ ധ്വംസനത്തിന്റെ തെളിവാണെന്ന് അവർ പറയുന്നു.
അവർ അന്ന് ഒരൊറ്റക്കുറ്റമേ ചെയ്തിരുന്നുള്ളൂ. തെറ്റായ സമയത്ത്, തെറ്റായ ഇടത്ത്, ഒന്നും അറിയാതെയാണെങ്കിലും ചെന്ന് നിന്നുപോയി.




ഹിറ്റ്‌ലർക്കുവേണ്ടി പ്രസവിക്കാൻ വരെ തയ്യാറായ ഉത്തമ ആര്യൻ യുവതിയുടെ കഥ

1930 -കളിൽ ജർമനിയിൽ ഹിറ്റ്ലറുടെ ഭരണം കൊടികുത്തിവാഴുന്നകാലം. ഫ്യൂററെ രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളും വല്ലാത്ത ആരാധനയോടെ നോക്കിക്കണ്ട്, നെഞ്ചേറ്റി നടന്നിരുന്ന കാലം. നാസികളുടെ കടുത്ത ആരാധികയായിരുന്നു ഹിൽദഗാർഡ് ട്രൂറ്റ്സ് എന്ന മധുരപ്പതിനേഴുകാരി. ഹിറ്റ്ലറുടെ ഉത്തമ ആര്യൻ സങ്കൽപ്പങ്ങൾ എല്ലാം ഒത്തിണങ്ങിയ ഒരു നോർഡിക് സുന്ദരിയായിരുന്നു അവർ. അവർ അന്നൊരു ത്യാഗത്തിന് തയ്യാറായി. ഹിറ്റ്ലറുടെ ആഹ്വാനപ്രകാരം അവർ ഒരു പരീക്ഷണത്തിന് തയ്യാറായി. 'ലേബെൻസ്‌ബോൺ' എന്ന പേരിൽ, തേർഡ് റീച്ചിന്(മൂന്നാം യുഗം) വേണ്ടി വംശശുദ്ധി തുളുമ്പുന്ന കുഞ്ഞുങ്ങളെ ബോധപൂർവം നിർമ്മിച്ചെടുക്കുന്ന ഒരു പരീക്ഷണത്തിലായിരുന്നു ഹിറ്റ്‌ലർ.
ജർമൻ പൗരന്മാരുടെ ജനസംഖ്യ രാജ്യത്ത് കുറഞ്ഞു വരുന്നു എന്ന ഹിറ്റ്‌ലറുടെ ആശങ്കയായിരുന്നു അത്തരത്തിൽ ഒരു പരീക്ഷണത്തിന് പിന്നിൽ. 'ലേബെൻസ്‌ബോൺ' എന്ന വാക്കിനർത്ഥം 'ജീവന്റെ ജലധാര' എന്നായിരുന്നു. ജർമ്മൻ ജനിതകശാസ്ത്രത്തിന്റെ കുതിപ്പുകൾ പ്രയോജനപ്പെടുത്തി വംശശുദ്ധി തുളുമ്പുന്ന കുഞ്ഞുങ്ങളെ, സമീകൃതമായ സാഹചര്യങ്ങളിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു വൻ പദ്ധതിയായിരുന്നു അത്. 1933–45 കാലയളവിലെ, തേർഡ് റീച്ചിന്റെ 12 വർഷത്തെ ശുക്രദശക്കാലത്ത് ഇത്തരത്തിലുള്ള 20,000 -ൽ പരം ഉത്തമശിശുക്കളെ നിർമ്മിച്ചെടുത്തിരുന്നു എന്നാണ് കണക്ക്. ജൈൽസ് മിൽട്ടൺ എഴുതിയ Fascinating Footnotes From History (John Murray, 2015) എന്ന പുസ്തകത്തിൽ ഈ പരീക്ഷണങ്ങളെപ്പറ്റിയുള്ള വിസ്തരിച്ചുള്ള വിവരണങ്ങളുണ്ട്.
ഹിറ്റ്‌ലർ അധികാരത്തിൽ വന്ന അന്നുമുതൽ നാസിപാർട്ടിയുടെ കടുത്ത ആരാധികയായിരുന്നു ഹിൽദ. ഹിറ്റ്‌ലർ യുവതീ സംഘം (Bund Deutscher Mädel, BDM) എന്ന സംഘടനയിലെ സജീവ പ്രവർത്തകയായിരുന്നു അവൾ. ആഴ്ചതോറും നടത്തിയിരുന്ന അവരുടെ മീറ്റിങ്ങുകളിലും ഹിൽദ മുടങ്ങാതെ സംബന്ധിച്ചുപോന്നു. "ഹിറ്റ്‌ലറും, അദ്ദേഹം വിഭാവനം ചെയ്തിരുന്ന 'പുതിയ' ജർമനിയും എന്റെ ആവേശങ്ങളായിരുന്നു" എന്ന് ഹിൽദ പിന്നീട് കുമ്പസാരിച്ചിട്ടുണ്ട്. "പുതു ജർമനിക്ക് അതിന്റെ വരും തലമുറ എത്രകണ്ട് അമൂല്യമാണെന്ന് ഞാൻ അന്ന് തിരിച്ചറിഞ്ഞിരുന്നു."
അധികം താമസിയാതെ തന്റെ സംഘത്തിന്റെ തലപ്പത്ത് ഹിൽദയെത്തി. അതിന്റെ ഒരു കാരണം അവരുടെ തനി ജർമൻ സ്വർണ്ണത്തലമുടിയും, കരിനീലക്കണ്ണുകളും തന്നെയായിരുന്നു. "അവർ അന്നൊക്കെ ഒരു ഉത്തമ 'ആര്യൻ' യുവതി എന്ന് മാതൃകയായി ചൂണ്ടിക്കാണിച്ചിരുന്നത് എന്നെയായിരുന്നു. എന്റെ നീണ്ടു കൊലുന്നനെയുള്ള കാലുകളും, വിശാലമായ ഉടലും, ഒരു കുഞ്ഞിനെ വഹിക്കാൻ മാത്രം വ്യാപ്തിയുള്ള അരക്കെട്ടും ഒക്കെ എന്നെ അവർക്ക് പ്രിയങ്കരിയാക്കി." ഹിൽദ പറഞ്ഞു.
1936 -ൽ ഹിൽദയ്ക്ക് പതിനെട്ടു വയസ്സ് തികഞ്ഞു. അവൾ സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്, ഇനിയെന്ത് ചെയ്യണം എന്നറിയാതെ വീട്ടിലിരിക്കുന്ന കാലം. അങ്ങനെയിരിക്കെയാണ് അവൾ തന്റെ സംഘത്തിന്റെ നേതാവുമായി സംസാരിക്കാനിടയായത്. സംസാരത്തിനിടെ അയാൾ അവളോട് ഒരു അവസരത്തെപ്പറ്റി പറഞ്ഞു. അവളുടെ ജീവിതത്തിനുതന്നെ സാഫല്യം പകരുന്ന ഒരു ത്യാഗത്തിനുള്ള അപൂർവ്വാവസരം. ഹിറ്റ്‌ലർക്കുവേണ്ടി ഒരു കുഞ്ഞിനെ പ്രസവിക്കണം. അയാൾ അവളോട് 'ലേബെൻസ്‌ബോൺ' എന്ന നാസി പ്രോജക്ടിനെപ്പറ്റി പറഞ്ഞു. " നീ വിശേഷിച്ച് പണിയൊന്നുമില്ലാതെ ചുമ്മാ നിൽക്കുന്ന നേരമാണെങ്കിൽ, പിന്നെ ഹിറ്റ്‌ലർക്ക് വേണ്ടി ഒരു കുഞ്ഞിനെയങ്ങു പ്രസവിച്ച് കൊടുക്കരുതോ?" അയാൾ ചോദിച്ചു. ജർമ്മനിക്ക് ഇപ്പോൾ വേണ്ടത് വംശശുദ്ധിയുള്ള പുതുതലമുറയാണ് എന്ന് അയാൾ പറഞ്ഞപ്പോൾ അത് ശരിയെന്ന് ഹിൽദയ്ക്കും തോന്നി. അവൾ മാനസികമായി അതിന് തയ്യാറെടുത്തു.
സംഘത്തിന്റെ നേതാവ് അവളോട് 'ലേബെൻസ്‌ബോൺ' പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന്റെ നടപടിക്രമം വിശദീകരിച്ചു. ആദ്യപടിയായി ഹിൽദയെ ഒരു നീണ്ട വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. അത് കടന്നുകിട്ടിയാൽ പിന്നെ വിശദമായ പശ്ചാത്തല പരിശോധനയാണ്. ചുരുങ്ങിയത് ഒരു അഞ്ചു തലമുറയെങ്കിലും മുകളിലേക്ക് വംശാവലി ചികഞ്ഞു പരിശോധിക്കും. ഹിൽദയ്ക്ക് എന്തെങ്കിലും ജൂത രക്തബന്ധമുണ്ടോ എന്നതാണ് അറിയേണ്ടുന്നത്. അത് ഇല്ലെന്നുറപ്പിക്കേണ്ടത് വംശശുദ്ധി ഉറപ്പുവരുത്താൻ അത്യാവശ്യമായിരുന്നു. ഈ പരിശോധനകളെല്ലാം പാസായാൽ അവളെ പദ്ധതിയിലേക്ക് പ്രവേശിപ്പിക്കും.
'ലേബെൻസ്‌ബോൺ' എന്ന പദ്ധതിയുടെ വലിപ്പം അതിലേക്ക് കാലെടുത്തുവെക്കുമ്പോൾ ഹിൽദയ്ക്കറിഞ്ഞുകൂടായിരുന്നു. ആസൂത്രിതമായ ലൈംഗികബന്ധങ്ങളിലൂടെ സ്വർണ്ണതലമുടിയും കരിനീലക്കണ്ണുകളുമുള്ള വംശശുദ്ധിയുള്ള ആര്യൻ കുഞ്ഞുങ്ങളെ വാർത്തെടുക്കുന്ന ഒരു വമ്പിച്ച പദ്ധതിയായിരുന്നു 'ലേബെൻസ്‌ബോൺ' എന്നത്. അതിനായി സൗന്ദര്യവും ആരോഗ്യവും തികഞ്ഞ ജർമൻ സുന്ദരികളെ ഹിറ്റ്‌ലർ നേരിട്ട് ബോധ്യപ്പെട്ട് തെരഞ്ഞെടുത്തു. അന്നത്തെ SS (Schutzstaffel) എന്നറിയപ്പെട്ടിരുന്ന ജർമൻ സൈന്യത്തിലെ ലക്ഷണമൊത്ത മല്ലന്മാരായ ഓഫീസർമാരോടൊപ്പമായിരുന്നു ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു വരുന്ന യുവതികൾ ബന്ധപ്പെടണം. അതിൽ അവർ ഗർഭിണികളാകുമെന്നും, അവർ ഉത്തമശിശുക്കൾക്ക് ജന്മം നൽകുമെന്നും ഹിറ്റ്‌ലർ പ്രതീക്ഷിക്കുന്നു.
"വാവ്..! " ഹിൽദയുടെ ആദ്യ പ്രതികരണം അതായിരുന്നു. അയാൾ പറഞ്ഞു തീർന്നതും അവൾ തന്റെ സമ്മതമറിയിച്ചു. ഒരു കാരണവശാലും തന്റെ അച്ഛനമ്മമാർ ഇങ്ങനെയൊരു പരീക്ഷണത്തിനുള്ള സമ്മതം നൽകില്ല എന്നറിഞ്ഞുകൊണ്ടുതന്നെയായിരുന്നു അവളുടെ തീരുമാനം. അത്രയ്ക്കുണ്ടായിരുന്നു ഹിറ്റ്‌ലറോടുള്ള അവളുടെ ആരാധന. ഫ്യൂറർക്ക് വേണ്ടി ഒരു സേവനമനുഷ്ഠിക്കാൻ കൈവന്ന അസുലഭവസരം വേണ്ടെന്നു വെക്കുന്നതെങ്ങനെ. സമ്മതിക്കില്ല എന്നുറപ്പുണ്ടായിരുന്നതുകൊണ്ട്, താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് ഹിറ്റ്‌ലർക്കുവേണ്ടി കുഞ്ഞിനെ പ്രസവിച്ചുനൽകാനാണ് എന്ന് അവൾ വീട്ടിൽ പറഞ്ഞില്ല. പകരം, 'നാഷണൽ സോഷ്യലിസം' എന്ന വിഷയത്തിൽ ഒരു ബിരുദപഠനത്തിനായി പോകുകയാണ് എന്നാണ് ഹിൽദ അവരോട് പറഞ്ഞത്.
'ലേബെൻസ്‌ബോൺ' അധികൃതർ ഹിൽദയോട് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞത് ബവേറിയയിലെ ടാഗെൻസിയ്ക്കടുത്തുള്ള ഒരു പഴയ കോട്ടയിലാണ്. ഏക്കറുകളിൽ പരന്നു കിടന്നിരുന്ന ആ കോട്ടയ്ക്കുള്ളിലായിരുന്നു ഹിറ്റ്ലറുടെ ആ സ്വപ്നപദ്ധതി അതീവ രഹസ്യമായി പ്രവർത്തിച്ചുകൊണ്ടിരുന്നത്. അവിടെ അവളെപ്പോലെ നാല്പതോളം സുന്ദരിമാരെ പാർപ്പിച്ചിട്ടുണ്ടായിരുന്നു. പദ്ധതിയുടെ ഗോപ്യത നിലനിർത്താൻ വേണ്ടി അവർക്കൊക്കെയും പുതിയ പേരുകൾ നല്കപ്പെട്ടിരുന്നു. കൂടുതൽ വിവരങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനും വിലക്കുണ്ടായിരുന്നു.
ആഡംബരത്തിന്റെ മൂർത്തിമദ്ഭാവമായിരുന്നു ആ ബവേറിയൻ കോട്ട. അവർക്കൊക്കെയും വെവ്വേറെ മുറികളുണ്ടായിരുന്നു. അതിനു പുറമേ വിനോദങ്ങൾക്കും, വായനയ്ക്കും, പാട്ടുകേൾക്കാനും ഒക്കെ പൊതുവായ വലിയ മുറികളും. എന്തിന് ആ കോട്ടയ്ക്കുള്ളിൽ ഒരു സിനിമാകൊട്ടക പോലുമുണ്ടായിരുന്നുവത്രെ. " ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും സ്വാദുള്ള ഭക്ഷണം അതിനു മുമ്പോ ശേഷമോ കഴിച്ചിട്ടില്ല. ജർമനിയിൽ കിട്ടാവുന്ന ഏറ്റവും മുന്തിയ ഭക്ഷണവും, പാനീയങ്ങളുമായിരുന്നു ഞങ്ങൾക്ക് നല്കപ്പെട്ടിരുന്നത്. ഞങ്ങൾക്കവിടെ ഒരു പണിയും ചെയ്യേണ്ടതില്ലായിരുന്നു. തുണിയലക്കാനും, പത്രം മോറാനും, അടിച്ചുതുടക്കാനുമൊക്കെ പ്രത്യേകം പ്രത്യേകം പണിക്കാരെ നിയമിച്ചിട്ടുണ്ടായിരുന്നു. അവിടെ കഴിച്ചുകൂട്ടിയ ആദ്യത്തെ കുറെ ആഴ്ചകൾ ഞാൻ ശരിക്കും ജീവിതം ആസ്വദിക്കുകയായിരുന്നു" പിന്നീട് ഹിൽദ പറഞ്ഞു.
ആ കോട്ടയുടെ ഇൻ ചാർജ്ജ് ഒരു റിട്ടയേഡ് മെഡിക്കൽ കോളേജ് പ്രൊഫസർ ആയിരുന്നു. അയാൾ SS ന്റെയും ഭാഗമായിരുന്നു. ഒരു പരിശീലനം സിദ്ധിച്ച ഡോക്ടർ. അവിടെ ചെന്ന് കേറിയ അന്നുമുതൽ എല്ലാ ദിവസവും മുടങ്ങാതെ അയാളും ജൂനിയർ ഡോക്ടർമാരും ചേർന്ന് ആ യുവതികളെ എല്ലാവരെയും പരിശോധിച്ചിരുന്നു. അവർ പൂർണ്ണാരോഗ്യവതികളാണ് എന്നുറപ്പിച്ചിരുന്നു. തങ്ങളുടെ കുടുംബത്തിൽ ആർക്കും ജനിതക തകരാറുകളോ, പാരമ്പര്യ രോഗങ്ങളോ ഒന്നുമില്ല എന്ന സത്യവാങ്മൂലവും അവിടെ ചെല്ലും മുമ്പുതന്നെ അവരെക്കൊണ്ട് ഒപ്പിടുവിച്ചിട്ടുണ്ടായിരുന്നു.
മറ്റൊരു പ്രധാന ഉടമ്പടിയിൽ കൂടി അവരെക്കൊണ്ട് ഒപ്പിടീച്ചിരുന്നു പ്രൊഫസർ. അവിടെ വെച്ച് അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ പേരിൽ യാതൊരുവിധ അവകാശവാദവും ഉന്നയിച്ചുകൊണ്ട് ഭാവിയിൽ വരില്ല എന്നുറപ്പു നൽകുന്നതായിരുന്നു ആ ഉടമ്പടി. ആ കുഞ്ഞുങ്ങൾ, പിറന്നുവീഴുന്ന നിമിഷം മുതൽക്കുതന്നെ ഭരണകൂടത്തിന്റെ സ്വന്തമാണ്. പ്രത്യേകം സ്‌കൂളുകളിൽ, നാസി തത്വചിന്താപദ്ധതിയോട് തികഞ്ഞ കൂറുള്ളവരായി അവർ വളർന്നുവരും.
കോട്ടയ്ക്കുള്ളിൽ നിയമങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കിയ ശേഷം, ആ നാൽപതു സുന്ദരിമാർക്കും അവിടത്തെ അവരെയും കാത്തുകഴിഞ്ഞിരുന്ന പുരുഷജനങ്ങളെ പരിചയപ്പെടുത്തി. നേരത്തെ പറഞ്ഞ മല്ലന്മാരായ ഉത്തമ ആര്യൻ പുരുഷന്മാരെ. അവരിൽ ഒരാളാകും വരും ദിവസങ്ങളിൽ അവരിൽ ലക്ഷണമൊത്ത ഒരു ആര്യൻ ബീജം നിക്ഷേപിക്കാൻ പോകുന്നത്. അവരെ തമ്മിൽ ഇടപഴകാൻ അനുവദിക്കും. ഒന്നിച്ചുള്ള ചെറിയ കളികളിൽ ഏർപ്പെടുത്തിക്കും. അങ്ങനെ വളരെ അടുത്തുകഴിയുന്ന രണ്ടാഴ്ചക്കാലത്ത് അവരിൽ ചിലർക്ക് പരസ്പരം ആകർഷണം ഉടലെടുക്കും. അങ്ങനെ ഒന്നിക്കുന്ന പങ്കാളികളെ അവരുടെ ഇണചേരൽ സങ്കേതങ്ങളിലേക്ക് മറ്റും. മറ്റുള്ളവർക്ക് ഇണചേരാൻ ആളെക്കിട്ടും വരെ പിന്നെയും വിനോദങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കാം.
ഹിൽദയ്ക്ക് അവിടെ കണ്ട ആ SS ഓഫീസർമാരെ എല്ലാവരെയും നന്നേ ബോധിച്ചു. എല്ലാവരും നല്ല ഉയരവും, പേശീബലവുമുള്ള ആജാനുബാഹുക്കൾ. അവളെപ്പോലെ തന്നെ സ്വർണ്ണതലമുടിയും കരിനീലക്കണ്ണുകളുമുള്ള 'പരിശുദ്ധ' ആര്യന്മാർ. അവൾ അവരോത്ത് ചെറു വിനോദങ്ങളിൽ ഏർപ്പെട്ടു. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. സിനിമകൾ കണ്ടു. വൈകുന്നേരങ്ങളിൽ പാർട്ടികളിൽ പങ്കെടുത്തു. അവരിൽ ആരുടെയും യഥാർത്ഥപേരുകൾ വെളിപ്പെടുത്തപ്പെട്ടിരുന്നില്ല. ഗോപ്യത എന്നത് 'ലേബെൻസ്‌ബോൺ' പദ്ധതിയുടെ മുഖമുദ്രയായിരുന്നു. ഏതെങ്കിലും ഒരു ഓഫീസറെ ഇഷ്ടപ്പെട്ടാൽ, പിന്നെ അവർ കാത്തുനിൽക്കേണ്ടത് അവരുടെ മാസമുറ കഴിഞ്ഞ് പത്തു ദിവസം തികയുന്ന അന്നുവരെയാണ്. അന്ന് ഈ യുവതികളെ ഡോക്ടർ വീണ്ടും ഒരു അവസാന വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. പിന്നെയാണ് അവരെ അന്നേദിവസം ഒന്നിച്ചു ചെലവിടേണ്ട രതിക്രീഡാഗൃഹത്തിലേക്ക് പറഞ്ഞുവിടുക. അന്നത്തെ ദിവസം ഹിൽദ ആവേശത്തിന്റെ പരമകാഷ്ഠയിലായിരുന്നു. ജീവിതത്തിലെ ആദ്യത്തെ രതി എന്നതിന്റെ കൗതുകം, അതിനും പുറമെ ഈ ചെയ്യുന്നതെല്ലാം ഹിറ്റ്‌ലർക്ക് വേണ്ടിയാണല്ലോ എന്ന ചാരിതാർഥ്യവും.
" എനിക്കും, പിറക്കാൻ പോകുന്ന കുഞ്ഞിന്റെയച്ഛനും - രണ്ടുപേർക്കും ഞങ്ങൾ നിർവഹിക്കാൻ പോകുന്ന കൃത്യത്തിന്റെ ദേശീയപ്രാധാന്യത്തെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിശേഷിച്ചൊരു ചമ്മലും ഞങ്ങൾക്ക് അതിലേക്ക് കടക്കുന്നേരം തോന്നുകയേ ചെയ്തില്ല. " ഹിൽദ പറഞ്ഞു. അവൾക്ക് അന്ന് കിട്ടിയ പങ്കാളി അസാമാന്യമായ സുഭഗത്വത്തിനുടമയായിരുന്നു എന്നത് അവൾക്ക് കൂടുതൽ ആനന്ദമേകി . ഇന്നോർക്കുമ്പോൾ അന്നത്തെ ആ തോന്നലുകളൊക്കെ ഏറെ ബാലിശമായിരുന്നു എന്ന് ഹിൽദയ്ക്ക് തോന്നാറുണ്ട്.
തുടർച്ചയായ മൂന്നുരാത്രികളിൽ അവർ ഒപ്പം സഹായിച്ചു. വിസ്തരിച്ചുള്ള രതിക്രീഡകളിൽ ഏർപ്പെട്ടു. ഗർഭം ധരിക്കാൻ വേണ്ടി മൂന്ന് അവസരങ്ങൾ മാത്രമാണ് അവൾക്ക് അനുവദിക്കപ്പെട്ടിരുന്നത്. അതിനു ശേഷം ആ ഓഫീസർ ആ കോട്ടയിലെ തന്റെ അടുത്ത പങ്കാളിയിൽ ബീജാവാപം നടത്താൻ നിയുക്തനായി. പിന്നീടവർ തമ്മിൽ സന്ധിച്ചതേയില്ല. എന്നാൽ അതുതന്നെ ഹിൽദയ്ക്ക് ഗർഭം ധരിക്കാൻ ധാരാളമായിരുന്നു. ഗർഭിണിയായി എന്ന് തിരിച്ചറിഞ്ഞതോടെ അവളെ മറ്റേർണിറ്റി വാർഡിലേക്ക് മാറ്റി. പിന്നീട് ആ കുഞ്ഞിനെ യഥാവിധി പ്രസവിക്കുന്നതിനു വേണ്ട പരിചരണങ്ങളും വൈദ്യപരിശോധനകളും അവൾക്ക് നൽകപ്പെട്ടു. ഒട്ടും എളുപ്പമായിരുന്നില്ല അവളുടെ കന്നിപ്രസവം. "അന്തസ്സുള്ള ഒരു ജർമ്മൻ വനിത ഒരിക്കലും പ്രസവത്തിനായി, വേദനസംഹാരികൾ പോലുള്ള കൃത്രിമ മാർഗങ്ങളെ ആശ്രയിക്കില്ല. അതൊക്കെ പാശ്ചാത്യരുടെ കെട്ട ശീലങ്ങളായിട്ടാണ് അന്ന് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ശരിക്കും 'നൊന്തു'തന്നെയാണ് ഞാൻ അന്ന് എന്റെ കുഞ്ഞിനെ പ്രസവിച്ചത്"
അതൊരു ആൺകുഞ്ഞായിരുന്നു. തന്റെ പൊന്നുമോനെ രണ്ടേ രണ്ടാഴ്ച താലോലിക്കാനുള്ള സൗഭാഗ്യമേ ഹിൽദയ്ക്കുണ്ടായുള്ളു. അതുകഴിഞ്ഞപ്പോൾ ആ കുട്ടിയെ SS അധികാരികൾ അവരുടെ സ്‌പെഷ്യൽ നഴ്സറിയിലേക്ക് മാറ്റി. അവിടെ അവൻ നാസിസത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് വളർന്നുകാണണം. അത്രമാത്രമേ തന്റെ കുഞ്ഞിനെപ്പറ്റി ഹിൽദ കരുതുന്നുള്ളു. അത്രയേ അവൾക്കറിവുള്ളൂ. താൻ ഒപ്പിട്ടതുനൽകിയ ഉടമ്പടി അവളെ അതിൽ കൂടുതൽ ചിന്തിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.
ആദ്യത്തെ പ്രസവത്തെ വിജയകരമായി പൂർത്തീകരിച്ചതോടെ ഹിൽദയ്ക്കുമേൽ വീണ്ടും അത് ആവർത്തിക്കാനുള്ള സമ്മർദ്ദമുണ്ടായെങ്കിലും, അതിന്റെ വൈകാരികമായ ഭാരം ഏറ്റെടുക്കാൻ അവൾക്ക് പിന്നീട് മനസ്സുവന്നില്ല. അതിനിടെ അവൾക്ക് ഒരു ജർമൻ സൈനികനുമായി പ്രണയബന്ധമുണ്ടായി. അവർ വിവാഹിതരായി. താൻ 'ലേബെൻസ്‌ബോൺ' പദ്ധതിയുടെ ഭാഗമായിരുന്നു എന്ന് ചാരിതാർഥ്യത്തോടെ അവൾ തന്റെ ഭർത്താവിനെ അറിയിച്ചപ്പോൾ, പ്രതീക്ഷയ്ക്ക് വിരുദ്ധമായി ആകെയൊരു തണുപ്പൻ പ്രതികരണമാണ് അയാളിൽ നിന്നുണ്ടായത്. എന്നാലും, " എന്റെ ഫ്യൂറർക്ക് വേണ്ടി ഞാൻ അന്നങ്ങനെ ഒരു സാഹസം പ്രവർത്തിച്ചു" എന്ന് ഹിൽദ വെളിപ്പെടുത്തിയപ്പോൾ അയാൾക്ക് അവളെ പരസ്യമായി വിമർശിക്കാൻ പറ്റുമായിരുന്നില്ല.
തന്റെ ആ ഉത്തമപുത്രൻ ഇന്നെവിടെയാണ് എന്ന് ഹിൽദയ്ക്ക് അറിവില്ല. വേർപാടിന്റെ കാര്യത്തിൽ അവൾ ഒറ്റയ്ക്കല്ല, അക്കാലത്ത് ഇങ്ങനെ നിർമ്മിച്ചെടുത്ത പരശ്ശതം സന്താനങ്ങളുടെ അമ്മമാർക്ക് സന്താനവിയോഗദുഃഖം കൈവന്നിട്ടുണ്ട്. അച്ഛനമ്മമാർ ആരെന്നറിയാതെ, യുദ്ധാനന്തരം തകർന്നടിഞ്ഞുപോയ ഒരു രാജ്യത്ത്, ആരാലും മതിക്കപ്പെടാതെ അവർ വളർന്നുവന്നിട്ടുണ്ടാകും. 'തേർഡ് റീച്ച്' കാലത്ത് പന്ത്രണ്ടു വർഷത്തിനിടെ അത്തരത്തിൽ, നാസി ജർമനിയിലും നോർവെയിലുമായി, ചുരുങ്ങിയത് ഇരുപതിനായിരം കുഞ്ഞുങ്ങളെങ്കിലും ജനിച്ചു വീണിട്ടുണ്ട് . യുദ്ധാനന്തരം പലരെയും ദത്തിന് കൊടുക്കപ്പെട്ടു. ഹിറ്റ്‌ലർക്ക് വേണ്ടി തങ്ങളുടെ അമ്മമാർ ഗർഭം ധരിച്ച്, നൊന്തുപ്രസവിച്ച്, രാജ്യത്തിനുവേണ്ടി ത്യജിച്ച സ്വപ്നജന്മങ്ങളാണ് തങ്ങളെന്ന് അവർ ഒരിക്കലും അറിഞ്ഞിട്ടുണ്ടാകില്ല.