Wednesday, August 28, 2019

മമ്മിഫിക്കേഷൻ.

(ഈജിപ്ത് ചരിത്രം. 6 )


ഈജിപ്തിൽ വംശാവലികൾക്ക് മുൻപുള്ള ആദിമമനുഷ്യർ മൃതശരീരങ്ങളെ മറവ് ചെയ്തിരുന്നത് മരുഭൂമിയിൽ തീർത്ത കുഴികളിലായിരുന്നു. ചുട്ടുപഴുത്ത മണലിനുള്ളിൽ ആ ശരീരങ്ങൾ കേടുപാടുകളില്ലാതെ അനവധിക്കാലം കിടന്നു. വരണ്ടതും ചൂടുള്ളതുമായ ഊഷ്മാവിൽ മൃതശരീരങ്ങൾ ഈർപ്പരഹിതമായതിനാൽ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം നടക്കാതിരുന്നതായിരുന്നു അതിന് കാരണം. പക്ഷെ, മരുപ്പരപ്പിൽ അലഞ്ഞു നടന്നിരുന്ന ചെന്നായ് തുടങ്ങിയ വന്യമൃഗങ്ങൾ ഈ ശരീരങ്ങളെ ശാപ്പിട്ട് തുടങ്ങിയതോടെ മനുഷ്യർ മറ്റു വഴികൾ തേടിതുടങ്ങി. അങ്ങനെയാണ് ശവപ്പെട്ടികൾ രംഗപ്രവേശനം ചെയ്യുന്നത്. അപ്പോൾ പുതിയൊരു പ്രശനം ഉടലെടുത്തു. മണലുമായി സമ്പർക്കം ഇല്ലാതിരുന്ന ശവശരീരങ്ങൾ പേടകങ്ങൾക്കുള്ളിൽ കിടന്ന് അഴുകാൻ തുടങ്ങി. മൃതശരീരങ്ങൾ കേടുകൂടാതെ ഇരിക്കേണ്ടത് ഈജിപ്തിന്റെ ആവശ്യമായിത്തീർന്നു. അതിന് വേണ്ടി നിരവധി പേരുടെ ഗവേഷണങ്ങളും ബുദ്ധിയും ചിന്തയും ഇതിന് വേണ്ടി വിനിയോഗിക്കപ്പെട്ടു. ഒടുവിൽ ആധുനിക ലോകം പോലും കൈകൂപ്പി നിൽക്കുന്ന, ഈജിപ്തിന്റെ മാത്രമായ അസാധാരണ മമ്മികരണ പ്രവർത്തനത്തിന് വഴിയൊരുങ്ങി. അവരുടെ പ്രവർത്തന മികവാണ് അയ്യായിരം വർഷങ്ങൾക്ക് മുൻപുള്ള പ്രാചീന മൃതദേഹങ്ങൾ ഇന്നും നമ്മെ അത്ഭുതപെടുത്തുകയും വിസ്മയിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത്.
ഈ മമ്മികരണത്തിന് പ്രധാനമായും രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, പ്രത്യേക രാസവസ്തുക്കൾ ഉപയോഗിച്ച് മൃതശരീരത്തെ തയ്യാറാക്കുന്നത്. ഇതിനെ എംബാം എന്ന് വിളിക്കുന്നു. രണ്ടാമത്തേത്, ലിനൻ തുണി കൊണ്ട് മൃതദേഹത്തെ പൊതിയുന്നത്.
മരിച്ചു കഴിഞ്ഞാൽ ആദ്യമായി അയാളുടെ ശരീരം ഇബു എന്ന് വിളിക്കുന്ന കൂടാരത്തിലേക്ക് കൊണ്ട് പോകുന്നു. ഇവിടെ വെച്ച് ഉത്തരവാദിത്വമുള്ള സംശോധകന്മാർ ശുദ്ധികർമ്മം നടത്തുന്നു. ആദ്യം ശരീരം സുഗന്ധദ്രവ്യങ്ങൾ ചേർത്ത പനങ്കള്ളു ഉപയോഗിച്ച് കഴുകുമത്രേ. പിന്നീട് നൈൽജലം ഉപയോഗിച്ച് ശുചീകരിക്കുകയും, അങ്ങനെ വിശുദ്ധമാക്കപ്പെട്ട ശരീരത്തിന്റെ ആന്തരാവയവങ്ങൾ നീക്കം ചെയ്യലാണ് അടുത്ത ഘട്ടം. പണ്ട് കാലത്ത് തന്നെ ശരീരത്തിലെ ചില അവയവങ്ങളിൽ നിന്നാണ് ചീഞ്ഞഴുകാൻ തുടങ്ങുകയെന്ന് പുരാതന ഈജിപ്തുകാർക്ക് അറിയാമായിരുന്നു. ഇന്ന് നമുക്ക് അറിയാവുന്നത് പോലെ കുടലൽമാലകളാണ് ആദ്യം അഴുകാൻ തുടങ്ങുക. അതിന് കാരണം കുടലുകൾക്കത്തെ സൂക്ഷ്മാണുക്കളുടെ അതിസാന്ദ്രമായ സാന്നിധ്യമാണ്. ഒരു ശസ്ത്രക്രിയാ വിദഗ്ധന്റെ കരവിരുതോടെ ശരീരത്തിന്റെ ഇടതുഭാഗത്തായി മൂർച്ചയുള്ള ആയുധം കൊണ്ട് സൃഷ്ടിക്കുന്ന ആഴത്തിലുള്ള മുറിവിലൂടെയാണ് ആന്തരായവയവങ്ങൾ നീക്കം ചെയ്യുന്നത്. ശ്വാസകോശങ്ങൾ, കരൾ, പ്ലീഹ, ആമാശയം, കുടലുകൾ ഒന്നൊന്നായി പുറത്തെടുക്കുന്നു. ഹൃദയം അവിടെ ബാക്കിയാവുന്നു. അക്കാലത്ത് ഹൃദയത്തിനായിരുന്നു കൂടുതൽ പ്രാധാന്യം. ബുദ്‌ധിശക്തിയുടെയും വികാരഭാവങ്ങളുടെയും ഇരിപ്പിടം ഹൃദയമെന്നായിരുന്നു പൊതുവെയുള്ള ധാരണ. മരണാനന്തര ജീവിതത്തിന് ഹൃദയം ആവശ്യവുമായിരുന്നു. ഇന്നും അതിന് മാറ്റമുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. ഹൃദയം കൊണ്ട് കവിത എഴുതാം, പിന്നെ ഹൃദയമില്ലാത്ത പ്രേമത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല. 😍

യഥാർത്ഥ വിജ്ജാനതിന്റെ കേന്ദ്രമായ മസ്തിഷ്കമാണ് അവസാനമായി പുറത്തെടുക്കുക. അത് പുറത്തെടുക്കുന്നതിന് ശരീരശാസ്ത്രത്തിന്റെ ഏറ്റവും ഉന്നതമായ അറിവും പ്രയോഗത്തിലെ കൈമിടുക്കും ഇവിടെ നമുക്ക് ദർശിക്കാം. നാസാരന്ധ്രങ്ങളിലൂടെ തലച്ചോറിലേക്കുള്ള വഴി അന്നേ ഈജിപ്തുകാർക്ക് അറിയാമായിരുന്നു. ഇന്ന് അങ്ങേയറ്റം സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയകൾ ചെയ്യാനായി ഉപയോഗിക്കുന്ന ഈ മെത്തേഡിനെ ട്രാൻസ്സ്ഫീനോയ്ഡൽ (Transsphenoidal) മാർഗ്ഗമെന്നാണ് വിളിക്കുന്നത്. നാസികാമൂലത്തിന് മുകളിലുള്ള സ്ഫിനോയിഡ് എന്ന ആസ്തിയിലൂടെയാണ് ഇത് സാധിക്കുന്നത്. സ്ഫീനോയ്ഡ് എന്നാൽ ആപ്പിന്റെ രൂപത്തിലുള്ളത് എന്നാണർത്ഥം. എന്നാൽ ഈ അസ്ഥിക്ക് ഒരു ചിത്രശലഭത്തിന്റെയോ വവ്വാലിന്റെയോ രൂപമാണ്. അറ്റം വളഞ്ഞ ഒരു രോമകമ്പി മൂക്കിലൂടെ കടത്തി അതിലോലമായ സ്ഫീനോയ്ഡ് അസ്ഥിയുടെ ഭാഗങ്ങൾ തുരന്നോ അല്ലെങ്കിൽ സ്ഫീനോയ്ഡിന് തൊട്ടുള്ള എത്മോയ്ഡ് അസ്ഥിയിലെ അരിപ്പ പോലുള്ള പരന്ന ഭാഗം ലോകകമ്പി കൊണ്ട് തകർത്തോ ആണ് തലയോട്ടിക്കുള്ളിൽ പ്രവേശിക്കുന്നത്. പിന്നീട് അതെ ലോകകമ്പി ഉപയോഗിച്ച് തന്നെ മസ്തിഷ്‌കം പൂർണമായും വലിച്ചെടുക്കുകയും ചെയ്യും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവുകൾ ഇവിടെ ഈജിപ്തിലെ പ്രാചീനരുടെ മുൻപിൽ തകർന്ന് വീഴുന്നു എന്ന് പറയാതെ വയ്യ.

പുറത്തേക്കെടുക്കുന്ന ആന്തരാവയവങ്ങൾ ഓരോന്നായി പ്രത്യേകം ശുചീകരിച്ച് നാട്രോൺ എന്ന് വിളിക്കുന്ന സോഡാക്കാരത്തിൽ ആഴ്ത്തി, അകം നിറച്ചു പൊതിയുന്നു. നാട്രോൺ എന്നാൽ സോഡിയം കാർബണേറ്റ് ഡെക്കാഹൈഡ്രേറ്റും, 17% സോഡിയം ബൈകാർബണേറ്റും, അല്പം കറിയുപ്പും, സോഡിയം സൾഫേറ്റും ചേർന്ന ഒരു മിശ്രിതമാണ്. പ്രകൃത്യാ കണ്ട് വരുന്ന ലവണങ്ങളാണ് ഇവ. നാട്രോൺ കൂടാതെ വേറെയും ചില രാസവസ്തുക്കൾ ഇതിനോടപ്പം ചേർക്കുന്നു. അവയുടെ യഥാർത്ഥ ഘടനയും മിശ്രിതത്തിലെ അനുപാതവും ഇന്നും നമുക്ക് ആഞ്ജാതമാണ്. പ്രാചീന ഈജിപ്തിലെ വറ്റിവരണ്ട ജലാശയങ്ങളുടെ അടിത്തട്ടിൽ നിന്നാണ് നാട്രോൺ ശേഖരിക്കുന്നത്. അന്ന് ഇതിനെ വിളിച്ചിരുന്നത് നെതെരി എന്നായിരുന്നു. ഗ്രീക്കുകാർ ഇതിനെ നൈട്രോണും, ഇംഗ്ലീഷുകാർ നാട്രോണും ആക്കിമാറ്റി.
മരുഭൂമിയിലെ വരണ്ട താഴ് വരയായ വാദി നാട്രൂണിൽ (Wadi Natrun ) നിന്നായിരുന്നുവത്രെ ഏറ്റവും കൂടുതൽ നാട്രോൺ അക്കാലത്ത് സംഭരിച്ചിരുന്നത്. ജലാംശത്തെ അങ്ങേയറ്റം വറ്റിച്ചു കളയുന്ന സ്വഭാവമുള്ളത് കൊണ്ട് നാട്രോണിനെ മമ്മികരണത്തിന് ഉപയോഗിച്ചു. ഇനി അൽപ്പം ഈർപ്പം അവശേഷിച്ചിട്ടുണ്ടെങ്കിൽ നാട്രോണിലെ കാർബണേറ്റ് അതുമായി പ്രവർത്തിച്ച് ക്ഷാരത്തിന്റെ അളവ് വർധിപ്പിക്കുന്നു. ഈ അവസ്ഥയിൽ ശരീരം കേട് വരുന്നതിന് കാരണമായ സൂക്ഷ്മാണുക്കൾക്ക് നിലനിൽക്കാൻ അസാധ്യമായി തീരുന്നു.
കനോപ്പിക് ഭരണികൾ 
ആവയവങ്ങൾ നീക്കം ചെയ്ത ഒഴിഞ്ഞ ശരീരാന്തർഭാഗത്ത് താത്കാലികമായി ചില വസ്തുക്കൾ നിറച്ചുവെക്കുന്നു. തുടർന്ന്, ശരീരം മുഴുവനായും നാട്രോൺ അടങ്ങിയ രാസവസ്തുക്കളാൽ മൂടും. ശരീരത്ത് നിന്ന് അവസാനത്തുള്ളി ജലാംശവും ഇല്ലാതാക്കുന്നതിന് വേണ്ടി നാൽപ്പത് ദിവസം കിടത്തും. മധ്യകാലരാജവംശകാലത്ത് നാട്രോൺ ലായനിയാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്ത് ശരീരത്തിലെ ജലാംശം ഇല്ലാതാക്കുന്നതിന് 280 ദിവസത്തിലേറെ വേണ്ടിവരുമായിരുന്നത്രെ. നാട്രോൺ പൊടി ഉപയോഗിച്ച് തുടങ്ങിയതോടെ ദിവസങ്ങളുടെ എണ്ണം കുറഞ്ഞു വന്നു. നവീനരാജവംശ കാലത്താണ് മമ്മികരണവിദ്യ അതിന്റെ ഏറ്റവും മെച്ചപ്പെട്ട നിലയിൽ എത്തിയത്. നാല്പത് ദിവസത്തെ നാട്രോൺ പ്രവർത്തനത്തിന് ശേഷം ശരീരം ഒന്നുകൂടി നൈൽ ജലം കൊണ്ട് കുളിപ്പിക്കും. പിന്നെ നേരത്തെ മാറ്റി ഉണക്കി വെച്ചിരുന്ന ആന്തരികാവയങ്ങൾ ഓരോന്നായി ലിനൻ തുണിയിൽ പൊതിഞ്ഞു ശരീരത്തിനുള്ളിലേക്ക് മാറ്റും. ശരീരത്തിന് ജീവസുറ്റ ആകൃതി കൊടുക്കുന്നതിനായി വേറെയും വസ്തുക്കൾ നിറയ്ക്കുന്നു. അറക്കപ്പൊടി, പരുത്തിത്തുണി എന്നിവയൊക്കെ ഇതിന് ഉപയോഗിക്കുന്നു.
ആദ്യകാലത്ത്, അതായത് നീക്കം ചെയ്ത ആന്തരികാവയവങ്ങൾ തിരിച്ച് മമ്മിയിൽ തന്നെ നിക്ഷേപിച്ചിരുന്നതിന് മുൻപുള്ള കാലത്ത്, ആന്തരികാവയവങ്ങൾ പ്രത്യേകം നിർമ്മിച്ച കനോപ്പിക് ഭരണികളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ആ ഭരണികളെ മമ്മിയുടെ സമീപത്തു തന്നെ വെക്കും. മമ്മികരണവിദ്യ പുരോഗമിച്ചതോട്ട് അവയവങ്ങൾ വെക്കാൻ കനോപ്പിക് ഭരണികൾ ആവശ്യമില്ലാതെ വന്നു. എങ്കിലും ഈ വിചിത്രഭരണികൾ പ്രതീകാത്മകമായി ശവസംസ്കാര ചടങ്ങുകളിൽ ഉപയോഗിച്ചു പോന്നു. ഓരോ അവയവങ്ങളുടെയും സുരക്ഷ ഓരോ ദേവകളുടെ കയ്യിലായിരുന്നു എന്ന വിശ്വാസം രസകരമായി തോന്നാം. കരളിനെ ഇംസെതി ദേവനും ശ്വാസകോശങ്ങളെ നൈൽ ദേവതയായ ഹാപി എന്നിവരും സംരക്ഷിക്കുന്നു. ഹാപിയെ പ്രതിനിധികരിക്കുന്ന ബബൂണിന്റെ രൂപത്തിലായിരുന്നു ശ്വാസകോശങ്ങൾ സൂക്ഷിക്കാനും സംരക്ഷിക്കാനുള്ള ഭരണികൾ നിർമ്മിച്ചിരുന്നത്. ചെന്നായ്മുഖനായ ദുവാമുതേഫ് ആമാശയത്തിന്റെയും ഖെബഹ്സെന്വേഫ് കുടൽ ദേവനുമായിരുന്നു.
ആന്തരാവയവങ്ങൾ പുനഃസ്ഥാപിച്ചതിന് ശേഷം ലേപനക്രിയയാണ്.ശരീരത്തെ പ്രത്യേകം നിർമ്മിച്ച എണ്ണപ്പാത്തിയിൽ  കിടത്തി വിശിഷ്ടമായ സുഗന്ധ എണ്ണകൾ പുരട്ടുന്നു. ദേഹത്തിന് പുറത്തെന്ന പോലെ ഇടതുവശത്തെ മുറിവിലൂടെ അകവും സുഗന്ധദ്രവ്യങ്ങളാൽ നല്ലപോലെ നിറയ്ക്കും. മീറ, ലവംഗം... തുടിയവ ഇതിന് ഉപയോഗിക്കും. പിന്നീട് മുറിവുകൾ തുന്നിക്കെട്ടി, നാസാദ്വാരങ്ങൾ ഔഷധത്തിൽ മുക്കിയ പരുത്തി വെച്ച്, അണുക്കളൊന്നും കയറാത്തവിധം അടയ്ക്കും. ഇത്തരത്തിൽ നീണ്ടുനിൽക്കുന്ന സംസ്കാരക്രിയകൾക്ക് ശേഷമാണ് പൊതുവെ ശവശരീരത്തെ മമ്മിയെന്നു വിളിക്കുന്നത്. മമ്മി എന്ന വാക്കിന്റെ ഉത്ഭവം പേഷ്യയിൽ നിന്നോ അറബിയിൽ നിന്നോ ആണ്. ഈ ഭാഷകളിൽ മമിയ എന്ന പദം കന്മദമെന്നും കീല് എന്നുമുള്ള അർത്ഥത്തിൽ ഉപയോഗിച്ച് കാണാറുണ്ട്. പേഷ്യയിലെ മമ്മിപർവതത്തിലെ പാറകളിൽ നിന്നും ഉരുത്തിരിയുന്ന ഈ വസ്തുവിന് നിരവധി ഔഷധഗുണങ്ങൾ ഉള്ളതായി വിവരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ഈജിപ്തിലെ മമ്മികളിൽ ഇതേ പോലുള്ള വസ്തുക്കൾ കണ്ടപ്പോൾ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് പ്രാചീന ഈജിപ്ഷ്യൻ മൃതദേഹങ്ങളെ മമ്മികൾ എന്ന് വിളിച്ചു തുടങ്ങിയത്.
അടുത്ത സ്റ്റെപ്, മമ്മിയെ ലിനൻ തുണികളാൽ പൊതിയുന്ന പ്രക്രിയയാണ്. നേർത്ത തുണികൾ ഉപയോഗിച്ച് ആദ്യം ശിരസ്സും കഴുത്തും പിന്നീട് കാലിലെയും കൈകളിലെയും വിരലുകൾ ഓരോന്നായും, മൊത്തമായും ചുറ്റിവരിയും. ഓരോ പ്രാവശ്യം ചുറ്റുമ്പോഴും അതിനടിയിൽ എംബാം ചെയ്യുന്നവർ ഏലസ്സുകൾ വെയ്ക്കും. പരലോക യാത്രയിൽ ആത്മാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണതെന്നാണ് വിശ്വാസം. ഇസിസ് ദേവിയുടെതായ ഏലസ്സുകളാണ് ഇതിൽ പ്രധാനമെന്ന് കരുതുന്നു. ലിനൻ കൊണ്ടുള്ള പൊതിയലുകൾ നടന്നു കൊണ്ടിരിക്കെ പുരോഹിതൻ ഉറക്കെ മന്ത്രങ്ങൾ ഉച്ചരിച്ചു കൊണ്ടിരിക്കും. ആത്മാവിന്റെ സുഖമപാതയാണ് ഈ പ്രാർത്ഥനയിലൂടെ എല്ലാവരും ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാം. മരിച്ചവരുടെ പുസ്തകത്തിലെ (Book of the dead ) വരികളെഴുതിചേർത്ത ഒരു പാപ്പിറസ് ചുരുളും പരേതന്റെ കൈകളിലോ അതിനടുത്തോ ആയി സൂക്ഷിച്ചിട്ടുണ്ടാവും. പരലോകയാത്രയിൽ സംശയങ്ങൾ വന്നാൽ സംശയനിവാരണത്തിനായിരിക്കണം അത്.
ശരീര ഭാഗങ്ങളെല്ലാം പൊതിഞ്ഞു കഴിഞ്ഞാലും ലിനൻ തുണികൾ പൊതിഞ്ഞുകൊണ്ടിരിക്കും. ഓരോ ചുറ്റു കഴിയുമ്പോഴും സുഗന്ധപശ അതിന്മേൽ വാരിയൊഴിക്കുകയും ചെയ്യും. ഇത് ലിനൻചുരുട്ടുകളെ ഭദ്രമാക്കുന്നു. ഒടുവിൽ അതിന് മീതെ ഒസിരിസ്‌ ദേവന്റെ വർണചിത്രമുള്ള ഒരു ശുഭ്രവസ്ത്രം കൂടി വിരിക്കുന്നു. അവസാനം വലിയൊരു ലിനൻ വസ്ത്രം ഉപയോഗിച്ച് ഒരു ചുറ്റുകൂടി നടത്തിയാൽ മമ്മികരണം ഏതാണ്ട് പൂർത്തിയായി എന്ന് പറയാം. അതിന് ശേഷം നീണ്ട നാടകൾ ഉപയോഗിച്ച് മമ്മിക്ക് ചുറ്റും കുറുകെയും വിലങ്ങനെയുമെല്ലാം പലവട്ടം കെട്ടുന്നു. പിന്നീട് മമ്മിയെ ശവപേടകത്തിലേക്ക് മാറ്റുന്നു.
ഫറവോയാണ് പരേതൻ എങ്കിൽ അങ്ങേയറ്റം വിപുലമായിരിക്കും ശവസംസ്കാര ചടങ്ങുകൾ. ഏതാണ്ട് രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന മമ്മികരണ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നിടത്തോളം കാലം ഈജിപ്തിന് നാഥനില്ലാത്ത അവസ്ഥയാണ്. എങ്ങും ദുഃഖാചരണം മാത്രം. അടുത്ത രാജ്യാവകാശിയോ രാഞ്ജിയോ അത്യാവശ്യ കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന പ്രതിപുരുഷനായി പ്രവർത്തിക്കും.
ശവശരീരം പേടകത്തിലേക്ക് മാറ്റിക്കഴിഞ്ഞാൽ മാത്രമേ മമ്മിയെ ബന്ധുമിത്രാദികൾക്ക് പോലും വിട്ടു കൊടുക്കുകയുള്ളൂ. പിന്നെ മരണാന്തര ആചാരങ്ങളും പ്രത്യക്ഷമായ ശോകപ്രകടനങ്ങളും ആരംഭിക്കുകയായി. അടുത്ത ലോകത്തിലേക്കുള്ള യാത്രയ്ക്കായി തയ്യാറായ മമ്മിയെ നേരത്തെ പണി കഴിപ്പിച്ചിട്ടുള്ള ഭൂഗർഭ കുടീരത്തിലേക്കോ പിരമിഡിലേക്കോ എത്തിക്കുന്നതാണ് ഇനിയുള്ള ചടങ്ങ്. നീണ്ട ഘോഷയാത്ര തന്നെയായിരിക്കും അത്. പലപ്പോഴും മമ്മിയെ വഹിക്കുന്ന പേടകം ഉരുളൻ മരത്തടികളിലൂടെ വലിച്ചു കൊണ്ട് വരികയാണ് പതിവ്. മരണാനന്തര ലോകത്തിലേക്ക് കരുതിവെക്കുന്ന ഭക്ഷണവും വെള്ളവും നിറച്ച പാത്രങ്ങളും ഭരണികളും പരേതന് പ്രിയപ്പെട്ട ഗൃഹോപകരണങ്ങളുമെല്ലാം ആ ഘോഷയാത്രയുടെ ഭാഗമായിരിക്കും. അവയെല്ലാം ശവകുടീരത്തിൽ "ബാ" യുടെ ആവശ്യത്തിന് കരുതി വെക്കാനുള്ളതാണ്. അലമുറയിട്ടുകരയുന്ന സ്ത്രീകളെയും ആ ഘോഷയാത്രയിൽ കാണാം. പ്രിയ വായനക്കാരെ ഞാനീ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോൾ അത്തരമൊരു ഘോഷയാത്ര എന്റെ മനസ്സിലൂടെ കടന്നുപോകുകയാണ്. ആ രാജകീയ ഘോഷയാത്ര നൈൽ നദിയും മുറിച്ചു കടന്ന് ഉണങ്ങി വരണ്ട തീബൻ മരുപ്പരപ്പിന് കുറുകെ മൃത്യുതാഴ്വരയിലേക്ക് (valley of king ) മന്ദം മന്ദം നടന്നുപോകുന്നത് ഞാനെന്റെ അകക്കണ്ണിലൂടെ കാണുന്നു. ആ ഘോഷയാത്രയുടെ മുൻനിരയിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി ഒരു രാജകുമാരി ഇരുപത് വയസ് പോലും പ്രായമാകാത്ത തന്റെ പ്രിയതമന്റെ അവസാനയാത്രയെ അനുഗമിക്കുകയാണ്. ഞാൻ ഏറ്റവും വൈകാരികമായി എഴുതിയ ലേഖനത്തിൽ അവരുടെ ജീവിത കഥയെ കുറിച്ച് എഴുതിയിരുന്നു. ലോകത്തെ വിസ്മയിപ്പിക്കുകയും അത്ഭുതപെടുത്തുകയും ചെയ്ത ബാലഫറവോ തൂതൻ ഖാമുനും അദ്ദേഹത്തിൻറെ നിര്ഭാഗ്യവതിയായ പ്രിയ പത്നി അനെക്സേന മൂണും ആയിരുന്നു അവർ...
ശവകുടീരത്തിൽ പ്രവേശനദ്വാരത്തിൽ മമ്മിയെ കുറച്ച് നേരം കുത്തനെ നിർത്തി ചില പ്രധാന ചടങ്ങുകൾ അനുവർത്തിച്ചതിന് ശേഷം മമ്മിയെ കുടീരത്തിന്റെ അകത്തേക്ക് എഴുന്നള്ളിക്കുന്നു. വളരെ മനോഹരമായി അലങ്കരിച്ച മുറികൾ ഈ കുടീരങ്ങളുടെ പ്രത്യേകതയാണ്. മിക്ക ഫറവോമാരും തങ്ങൾ ജീവിച്ചിരുന്ന കാലത്ത് തന്നെ തനിക്ക് വേണ്ടിയുള്ള കുടീരങ്ങൾ പണിതുവെക്കും. അതേറ്റവും ഭംഗിയാക്കാൻ അവർ ഓരോരുത്തരും ശ്രമിച്ചിരുന്നു. ഈജിപ്തിൽ അക്കാലത്തു നിർമ്മിക്കപ്പെട്ട ശവകുടീരങ്ങൾ സന്ദർശിട്ടുള്ളവർക്ക് അതിനെക്കുറിച്ച് നന്നായി അറിയാമെന്ന് കരുതുന്നു. പലവിധ വർണ്ണ ചിത്രങ്ങളും രൂപരേഖകളും നമുക്കവിടെ കാണാൻ കഴിയും.
ദി ടോംബ് ഓഫ് രാംസെസ് 6 
മമ്മി ശവകുടീരത്തിലെ പ്രധാനമുറിയിൽ എത്തികഴിഞ്ഞാൽ വദനപ്രവേശന ചടങ്ങ് ആരംഭിക്കുകയായി. ഈജിപ്ത് കണ്ട എക്കാലത്തെയും മഹാനായ ഫറവോ എന്നറിയപ്പെടുന്ന രാംസെസ് രണ്ടാമന്റെ അച്ഛനായ സേതി ഒന്നാമൻ ഫറവോയുടെ ശവകുടീരത്തിലെ ചുമർലിഖിതങ്ങളിൽ ഈ ചടങ്ങിന്റെ വിശദവിവരണം കാണാൻ കഴിയും. വിശുദ്ധകർമ്മമായി അറിയപ്പെടുന്ന വായ് തുറക്കലിന്റെ ആദ്യപടിയായി, മമ്മിയെ വൃത്തിയുള്ള ഒരു മണൽക്കൂനയുടെ മുകളിൽ കിടത്തുന്നു. നമ്മുടെ നാട്ടിലേതു പോലെ തെക്കോട്ട് തലവെച്ചു തന്നെയാണ് മൃതദേഹം കിടത്തുക. പിന്നെ ശുദ്ധികരണം ആണ്. പ്രത്യേകം നിർമ്മിച്ച നെമസെത് എന്നും ദെശരത് എന്നും വിളിക്കുന്ന വലിയ രണ്ട് ഭരണികളിൽ നൈൽ ജലം ശേഖരിച്ചിട്ടുണ്ടാകും. രണ്ടിൽ നിന്നും ധാരധാരയായി ഒഴുകുന്ന ജലത്തിൽ ശുദ്ധികരിക്കുന്നു.
മരിച്ചയാളുടെ വായിക്കകം വൃത്തിയാക്കുന്നതാണ് അടുത്ത കർമ്മം. ഇതിനുവേണ്ടി ഉത്തര - ദക്ഷിണ ഈജിപ്‌തുകളിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത ഉപ്പുകല്ലുകളാണ് ഉപയോഗിക്കുന്നത്. സുഗന്ധദ്രവ്യങ്ങളും ചന്ദനത്തിരിയും എരിയുന്ന അന്തരീക്ഷത്തിൽ ഹോറസ്സ് ദേവന്റെ പ്രതിനിധിയായി പുലിത്തോൽ ധരിച്ച സെതം പുരോഹിതൻ പ്രവേശിക്കുന്നു. ശുദ്ധികരിക്കപ്പെട്ട മമ്മിയുടെ ഇരുതാടികളും വലിച്ചകത്തി പുരോഹിതൻ തന്റെ വിരലുകൾ മമ്മിയുടെ വായ്ക്കകത്തേക്ക് കടത്തുന്നു. പ്രേതത്തിന്റെ അന്തരാത്മാവിന് അകത്തേക്ക് കടക്കാനുള്ള വഴി അതാണ്. മരിച്ച് ദിവസങ്ങൾ കഴിഞ്ഞതിനാൽ പേശികൾ ഉറച്ച് കല്ല് പോലത്തെ അവസ്ഥയായ "റൈഗർ മോട്ടിസ്" (Rigor mortis ) കീഴ്‌പ്പെടുത്തി കഴിഞ്ഞ മൃതശരീരത്തിലെ സന്ധികൾ ആനക്കുന്നത് എളുപ്പമല്ല. ആദികാലങ്ങളിൽ പുരോഹിതർ സ്വന്തം കൈകൾ മാത്രമാണ് ഉപയോഗിച്ചതെങ്കിൽ പിന്നീട് ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ച് തുടങ്ങി. ചടങ്ങുകളിൽ പ്രധാനം ഹോറസ്സ് ദേവന്റെ സാന്നിധ്യമാണ്. കൂടാതെ സേത്, തോത് എന്നീ ദേവന്മാരെയും അനുസ്മരിക്കാറുണ്ട്. ചടങ്ങുകൾ പൊതുവെ നാല് തവണ ആവർത്തിക്കുന്നു.

മമ്മിയുടെ വായ് തുറയ്ക്കൽ ചടങ്ങ് പൂർത്തിയായാൽ പിന്നെ മൃഗബലിയാണ്. ഒരു കാളയെ കൊന്ന് അതിന്റെ ഹൃദയം ചൂഴ്ന്നെടുത്ത മരിച്ചയാൾക്ക് കാഴ്ച വെക്കുന്നു. മുറിച്ചെടുത്ത മുൻകാലുകൾ മമ്മിക്ക് നേരെ ചൂണ്ടും. മുൻകാലുകൾ ശക്തിയുടെയും ഹൃദയം വൈകാരികതയുടെയും പ്രതീകമാണ്. ഈ പ്രതീകാത്മകമായ കർമ്മങ്ങളിലൂടെ മരിച്ചയാളിലേക്ക് ജൈവികശക്തി അഭൗമതലങ്ങളിൽ നിന്ന് ആവാഹിക്കപ്പെടുന്നു. ഇതിനെ അതിമാനുഷിക പുനരുത്ഥാനമായി വിലയിരുത്താം ! പുരാതന ഈജിപ്തിലെ ഓരോ വ്യക്തിയും ഭയഭക്തി ബഹുമാനങ്ങളിലൂടെ കണ്ടിരുന്ന പരിപാവനമായ പുനർജ്ജന്മ വിശ്വാസകർമ്മമായിരുന്നു അത്. തുടർന്ന്, പുനർജ്ജീവിച്ച മമ്മിയുടെ അരികിലേക്ക് മരിച്ചയാളുടെ പ്രിയപ്പെട്ട പുത്രനെ വിളിച്ചു വരുത്തുന്നു. മകൻ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭയഭക്തി ബഹുമാനങ്ങളോടെ പിതൃശരീരത്തെ സ്പർശിക്കുന്നു. "മ" (ഒരു ദേവി സങ്കല്പം എന്നത് പോലെ ഈജിപ്ത് പിന്തുടർന്ന ആദർശവും ആയിരുന്നു "മ"-- അതിനെക്കുറിച്ച് അടുത്ത ഭഗത്ത് പറയാം ) അതിന്റെ പ്രതീകമായ ഒരു ഒട്ടകപ്പക്ഷിത്തൂവൽ മമ്മിക്ക് നേരെ നീട്ടുന്നതോടെ കൂടുതൽ സുഗന്ധദ്രവ്യങ്ങൾ കത്തിക്കുകയും, ആ മുറിയിൽ അതിന്റെ ധൂമങ്ങൾ പരക്കുകയും ചെയ്യുമ്പോൾ ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. അതിനിടെ മുന്തിരിക്കുലകളും മറ്റു ഭക്ഷ്യവസ്തുക്കളും "ഖാ" യ്ക്ക് വേണ്ടി തയ്യാറാക്കി വെക്കും, രണ്ടാം ജന്മത്തിലെ ആദ്യഭക്ഷണമായി.
BCE. 2375- 2345 കാലത്ത് ഈജിപ്ത് ഭരിച്ച അഞ്ചാം രാജവംശകാലത്തിലെ അവസാന ഫറവോ ആയിരുന്ന ഉനാസിന്റെ പിരമിഡിനകത്തെ ശവസംസ്കാര മുറിയിൽ കൊത്തിവെച്ചിരിക്കുന്ന ചില ലിഖിതങ്ങൾ :-


'ര - അതും, ഉനാസ് ഇതാ വരുന്നു നിന്റെയടുക്കലേക്ക്, 
അനശ്വരനായ ഈ ആത്മാവ്, നിന്റെ പുത്രൻ ഇതാ നിന്റെയടുക്കലേക്ക് വരുന്നു. 
ഉനാസ് ഇതാ വരുന്നു. 
ആകാശം കടന്ന് നീ അന്ധകാരത്തിനോട് ചേരട്ടെ ,
നാളെ നീ പ്രകാശലോകത്തേക്കുയരട്ടെ, 
നിന്റെ ലോകം പ്രകാശമാനമാവട്ടെ.

⏭⏮⇲⇱⇱         ⏮⏮⏮⬂⬂                         ⬃⬃⬃

ഉനാസ്, നിന്റെ വക്ത്രമിതാ ഹോറസ്സ് 
ചെറുവിരലുകളുപയോഗിച്ച് പിളർക്കുന്നു. തന്റെ പിതാവ് ഓസിറിസിന്റെ വായ് പിളർന്ന പോലെ ,.
                                                                                                         

ഏറ്റവും ഒടുവിൽ അനന്തമായ സ്വർഗീയ ശയനത്തിന് വേണ്ടി മമ്മിയെ പ്രത്യേകം തയ്യാറാക്കപ്പെട്ട ശവപ്പെട്ടിക്കകത്തേക്ക് മാറ്റുന്നു. അതോടെ, അത്യന്തം നിഗൂഢവും വിചിത്രവുമായ കർമ്മാനുഷ്ടാനങ്ങൾ ഇവിടെ അവസാനിക്കുന്നു.

അതോടെ ശവകുടീരത്തിന്റെ പ്രവേശനദ്വാരം എന്നെന്നേക്കുമായി അടയ്ക്കപ്പെടും. ചിലപ്പോൾ സഹസ്രാബ്ദങ്ങളോളം അടഞ്ഞുകിടക്കുന്ന ശവകുടീരം അത്യാഗ്രഹികളായ കവർച്ചക്കാരും സ്വാർത്ഥ മതികളായ പുരാവസ്തുകച്ചവടക്കാരും ഒടുവിൽ യഥാർത്ഥ ഗവേഷകരും പല മാർഗങ്ങളിലൂടയും പല കാലഘട്ടങ്ങളിലൂടെയും ആ പ്രവേശനദ്വാരം ഭേദിക്കുന്നത് വരെ ജനങ്ങളിൽ നിന്നും ചരിത്രത്തിൽ നിന്നും അകന്ന് ആ വിദൂരസ്വപ്നലോകം ഇരുട്ട് മൂടി കിടക്കും.
അത്തരം ശവകുടീരത്തിലും പിരമിഡിനകത്തും ശയിക്കുന്ന മമ്മികൾ അനന്തനിദ്രയിലാണ്. "ബാ" യുടെ നിശാവാസത്തിനുള്ള ഇരിപ്പിടമായി, "ബാ" യുടെയും "ഖാ" യുടെയും പരിശുദ്ധ സംയോഗത്തിന് മുൻപുള്ള ഇടത്താവളമായി. അനാദികാലം മുതൽ ഒരു സുവർണ്ണ സംസ്കാരത്തിന്റെ അതിസങ്കീർണമായ മരണാനന്തര ജീവിതസങ്കല്പങ്ങളുടെ വർണ്ണക്കൂട്ട് നിറഞ്ഞ ആ അതിശയലോകം ഇന്നും ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് നിലനിൽക്കുന്നു..... 
സെർബിയൻ വംശീയത ഉയർത്തെഴുനേൽക്കുന്നു 
ഭാഗം .2


ജനിച്ച മതത്തിന്റെയും ജാതിയുടെയും മഹത്വത്തിലും രാജ്യത്തിന്റെ ദേശീയതയിലും അഭിമാനം കൊള്ളുന്നവരാണോ നിങ്ങൾ ? അല്ലെങ്കിൽ ഏത് മതത്തിൽ ഏത് ദേശത്ത് ജനിക്കണമെന്നത് നിങ്ങളുടെ ചോയ്സ് ആയിരുന്നോ? നിങ്ങൾക്ക് മുന്നിൽ അത്തരമൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. അതുകൊണ്ട് ഇന്ന രാജ്യത്തു ജനിച്ചതിൽ അഭിമാനമോ ഇന്ന മതത്തിൽ ജനിച്ചതിന്റെ ആഭിജാത്യത്തിൽ അമിതമായി സന്തോഷിക്കുകയോ അഹങ്കരിക്കുകയോ വേണ്ടതില്ല. ദേശീയതയും, വംശീയതയും എത്രമാത്രം അപകടകരമെന്നതിന് നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിൽ കണ്ടെത്താൻ കഴിയും. അറബ് ദേശീയതയുടെ വക്താവാകാൻ അല്ലെങ്കിൽ നേതൃസ്ഥാനം അലങ്കരിക്കാൻ സദ്ദാം ഹുസൈൻ ആഗ്രഹിച്ചു. ആര്യൻ വംശശുദ്ധിയിൽ അഡോൾഫ് ഹിറ്റ്ലർ വിശ്വസിച്ചു. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്.
ഒരു കാര്യം കൂടി സാന്ദർഭികമായി സൂചിപ്പിച്ചതിന് ശേഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രവഴിയിലേക്ക് പോകാം. രവീന്ദ്രനാഥ ടാഗോർ ദേശീയതയ്ക്കും വംശീയതയ്ക്കും ഒരേപോലെ എതിരായിരുന്നു. അദ്ദേഹം ഒരു സർവ്വകലാശാല സ്ഥാപിച്ചപ്പോൾ അതിന്റെ ലക്ഷ്യമായി എടുത്തത് യജൂർവേദത്തിലെ ഒരു മന്ത്രമാണ്. "യത്ര വിശ്വം ഏക നീഡം" - ഈ ലോകം ഒരു പക്ഷിക്കൂടായി തീരട്ടെ..., ഒരു പക്ഷികൂട് പോലെ വാത്സല്യനിർഭരമായി, സ്നേഹമസൃണമായി, കാലുഷ്യമില്ലാതെ, വിദ്വേഷമില്ലാതെ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ ലോകം, കിളിക്കൂട് പോലെ ഒന്നായിത്തീരണം. അതായിരുന്നു അദ്ദേഹത്തിന്റെ മതം. ടാഗോറിന് മുന്നിൽ വംശീയതയുടെ വെറുപ്പോ, ദേശീയതയോട് ആരാധനയോ ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ത്യക്കാരായ നമ്മൾ അദ്ദേഹത്തോട് പ്രതികാരം ചെയ്തു , അദ്ദേഹത്തെ ദേശീയ മഹാകവി ആക്കികൊണ്ട്. ലോകത്തെല്ലായിടത്തും അന്നും ഇന്നും വംശീയതയും ദേശീയതയും വരുത്തിവെച്ച ദുരന്തങ്ങൾക്ക് കയ്യും കണക്കും ഇല്ല. ഒന്നും രണ്ടും ലോകമഹായുദ്ധവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല.
സെർബിയയുടെ രാഞ്ജിയായ ഡ്രാഗയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന എല്ലാവരും രാജാവിനെയും രാഞ്ജിയെയും പ്രതീക്ഷിച്ച് അക്ഷമയോടെ കാത്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കടന്നുവന്ന പട്ടാളവേഷധാരിയായ യുവാവിനെ കണ്ട് അവിടെ കൂടിയിരുന്ന എല്ലാവരുടെയും മുഖം കറുത്തു. മുതിർന്ന സൈനികർ ഇളമുറക്കാരനായ ആ സൈനിക ഉദ്യോഗസ്ഥന് അഭിവാദ്യം നൽകി. മദ്യലഹരിയിൽ അയാളുടെ മുഖം ചുവന്നു തുടുത്തിരുന്നു. തന്നെ അഭിവാദ്യം ചെയ്ത സൈനികരെ പുച്ഛഭാവത്തിൽ നോക്കി ദർബാർ ഹാളിന്റെ മുൻപിൽ രാജ്യസഭാംഗങ്ങൾക്കായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിൽ അയാളിരുന്നു. നിക്കോളായ് ലാഞ്ചിക്ക എന്ന സൈനികോദ്യോഗസ്ഥാന്റെ പരാക്രമങ്ങൾ കണ്ടുനില്ക്കാനേ മറ്റുള്ളവർക്ക് കഴിഞ്ഞുള്ളു. കാരണം അവൻ സെർബിയയുടെ രാഞ്ജി ഡ്രാഗയുടെ സഹോദരനായിരുന്നു.
നിക്കോളായ് ലാഞ്ചിക്ക കാട്ടികൂട്ടുന്ന തോന്നിയവാസങ്ങൾക്ക് കണക്കുണ്ടായിരുന്നില്ല. ഒരു സൈനികനിൽ നിന്നും രാജ്യം പ്രതീക്ഷിക്കുന്നതിന്റെ നേർ വിപരീതമായിരുന്നു നിക്കോളായിയുടെ പെരുമാറ്റം. ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു പോലീസുകാരനെ മദ്യലഹരിയിൽ തലയ്ക്കടിച്ചു കൊന്നു. മഹാറാണിയുടെ സഹോദരനായത് കൊണ്ട് ശിക്ഷാ നടപടികൾ ഉണ്ടായില്ല. ഡ്രാഗയ്ക്ക് വൈഷമ്യം ഉണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാവരുതെന്നായിരുന്നു രാജകല്പന. എത്ര വലിയ സൈനിക ഉദ്യോഗസ്ഥാൻ ആയാലും തന്നെ അഭിവാദ്യം ചെയ്യണം എന്നായിരുന്നു നിക്കോളയുടെ അലിഖിത നിയമം. മഹാറാണിയുടെ പ്രലോഭനത്തിന് വശംവദനായി സെർബിയയുടെ ചെങ്കോലും കിരീടവും രാജാവ്, നിക്കോളായിയെ ഏൽപിപ്പിച്ചേക്കും എന്നൊരു അഭ്യൂഹം വ്യാപകമായി പ്രചരിച്ചിരുന്നു.
സെർബിയൻ സൈനികരുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കുന്ന നിക്കോളായിയുടെ പ്രവർത്തിയിൽ ദർബാർ ഹാളിൽ ഉണ്ടായിരുന്നവർക്ക് അതൃപ്‌തി ഉണ്ടായിരുന്നെങ്കിലും അതാരും പുറമെ കാണിച്ചില്ല. നിക്കോളായിയുടെ കലാപരിപാടികൾ കണ്ടപ്പോൾ ട്രബുട്ടിൻ ഡ്യൂലിച്ചിന് ഇയാൾ കാരണം തങ്ങളുടെ ഗൂഡ പദ്ധതികൾ അവതാളത്തിലാകുമോ എന്ന് പോലും സംശയിച്ചുപോയി. ദർബാർ ഹാളിൽ മദ്യപാനവും കൊഴുപ്പേകാൻ നൃത്തവും തുടങ്ങി. രാജാവും രാഞ്ജിയും ഉടനെ എത്തും എന്ന അറിയിപ്പ് ലഭിച്ചതോടെ, അവരെ സ്വീകരിക്കാനായി മന്ത്രിസഭാംഗങ്ങൾ തയ്യാറായി നിന്നു. ട്രെബുട്ടിൻ ഡ്യൂലിച്ചും മിലാൻ മാറിൻകോവിച്ചും ജാഗരൂകരായി നിന്നു.
ഇതേ സമയം ഡ്രാഗയുടെ അന്തപുരത്തിൽ ചില കാര്യങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു. പിറന്നാൾ ആഘോഷത്തിൽ രാഞ്ജി പങ്കെടുക്കുന്നത് അപകടകരമാണെന്ന് വിശ്വസ്തരായ ചില സൈനിക മേധാവികൾ ഡ്രാഗയെ അറിയിച്ചു. സഹോദരൻ നിക്കോളായ് ദർബാർ ഹാളിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ കൂടി അറിഞ്ഞതോടെ ആഘോഷങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് ഡ്രാഗയ്ക്ക് തോന്നി.
സയനൈഡ് ലായനിയിൽ മുക്കിയ കത്തിയുമായി രാജദമ്പതികളെ പ്രതീക്ഷിച്ചു നിന്ന ട്രെബുട്ടിൻ ഡ്യൂലിച്ച് അവിടെ നിന്ന് നിരാശനായി മടങ്ങി. അവർ എത്തിയിരുന്നെങ്കിൽ അവരെ കൊലപ്പെടുത്തി അവിടെ നിന്ന് രക്ഷപ്പെടാനായിരുന്നു പ്ലാൻ. സെർബിയയ്ക്ക് വേണ്ടി മഹത്തായ ആ കാര്യം നിർവഹിച്ചിരുന്നെങ്കിൽ പിതൃരാജ്യത്തെ രക്ഷിക്കാൻ നടത്തിയ ധീരകർമ്മത്തിന്റെ പേരിൽ മരണമില്ലാത്തവനായി സെർബിയയുടെ ചരിത്രത്തിൽ താൻ അടയാളപ്പെടുത്തുമായിരുന്നു. എല്ലാം വൃഥാവിലായി.
മരവിക്കുന്ന കടുത്ത തണുപ്പിനെ വകവെക്കാതെ ബെൽഗ്രേഡിലെ 27-ആം നമ്പർ തെരുവും പിന്നിട്ട് കുതിരപ്പട്ടാളത്തിന്റെ രഹസ്യകേന്ദ്രമായ ആന്റിച്ചിന്റെ വസതിക്ക് മുൻപിൽ ഡ്യൂളിച്ച് എത്തിച്ചേർന്നു. അവിടെ എല്ലാവരും സന്നിഹിതരായിരുന്നു. മുറിയുടെ ഒരുവശത്ത് തണുപ്പിനെ പ്രതിരോധിക്കാനായി നെരിപ്പോട് എരിയുന്നുണ്ടായിരുന്നു. ദിമിത്രിയോവിച്ച് എല്ലാവരുടെയും മുഖത്തേക്ക് നോക്കി. നിരാശയായിരുന്നു എല്ലാവരുടെയും മുഖത്ത്. അദ്ദേഹം അവരെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.., "ഇത് നമ്മുടെ പിഴവല്ല. ഇനിയും അവസരമുണ്ടാകും. പിതൃരാജ്യത്തെയും സെർബുകളെയും നമ്മൾ മോചിപ്പിക്കുക തന്നെ ചെയ്യും. ഒരു ആഭ്യന്തരയുദ്ധത്തിലൂടെ രാജ്യത്തെ മോചിപ്പിക്കുന്നതിനേക്കാൾ അനായാസകരായി അത് നമുക്ക് നിർവഹിക്കാൻ കഴിയും. അതിനുള്ള വഴിയാണ് നാം തേടേണ്ടത് ".
ദിമിത്രിയെവിച്ച് എല്ലാവരെയും ഒന്ന് നോക്കി. പിന്നീട് തുടർന്നു.. ചരിത്രം തിരിച്ചറിവും ആയുധവുമാണ്. ലോകം കീഴടക്കാനായി ഓട്ടോമൻ രാജാക്കന്മാർ യൂറോപ്പ് മുഴുവനായി നടത്തിയ പടയോട്ടങ്ങളെ ചെറുക്കാൻ സെർബുകൾക്കായില്ല., 1389-ലെ കൊസാവോ യുദ്ധത്തിൽ സെർബിയൻ സാമ്രജ്യം തുർക്കികൾക്ക് മുൻപിൽ അടിയറവ് പറഞ്ഞു. ഫലമോ? സെർബുകൾ അടക്കമുള്ള യൂറോപ്യന്മാർ തുർക്കികളുടെ അടിമയായി തീർന്നു. കാര്യമാത്ര പ്രസക്തമായി സംസാരിക്കാറുള്ള ദിമിത്രിയെവിച്ച് നൂറ്റാണ്ടുകൾക്ക് മുൻപുള്ള ചരിത്രം പറയുന്നതിന്റെ അർത്ഥം അവിടെ കൂടിയിരുന്നവർക്ക് പിടികിട്ടിയില്ല.
ദിമിത്രിയെവിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പറഞ്ഞു തുടങ്ങി. ബാൽക്കൺ സ്ലാവ് മേഖലകൾ മുഴുവൻ കയ്യടക്കിയ ഓട്ടോമൻ തുർക്കികൾ സെർബുകളെ തങ്ങളുടെ സ്വകാര്യ ലാഭങ്ങൾക്ക് ഉപയോഗിച്ചു. തുർക്കികൾ യൂറോപ്പിൽ നടത്തിയ യുദ്ധങ്ങളിൽ പോരടിച്ചതും കൊല്ലപ്പെട്ടതും സെർബുകളായിരുന്നു. ക്രൂരമായ പീഡനത്തിലൂടെ തുർക്കികൾ നമ്മുടെ പൂർവികരെ ഇസ്ലാമിലേക്ക് പരിവർത്തനം നടത്തി. ഓട്ടോമാൻമാർ ഭൂമിയുടെ അവകാശികളും സെർബുകൾ അവരുടെ അടിമകളും ആയിരുന്ന കാലത്ത് കൊടിയ പീഡനങ്ങളായിരുന്നു അവർക്ക് നേരിടേണ്ടി വന്നത്. തുർക്കികൾ സെർബുകളോട് കാണിച്ച അപരാധങ്ങളെ കുറിച്ച് പറയുമ്പോൾ ദിമിത്രിയെവിച്ചിന്റെ കണ്ണുകളിൽ പക തിളച്ചു മറിയുകയായിരുന്നു.
തുർക്കികളുടെ വിശപ്പടക്കാൻ ഒട്ടിയ വയറുമായി സെർബിയൻ ബാല്യങ്ങൾ മോറോവയുടെ തീരങ്ങളിലെ ഗോതമ്പ് പാടങ്ങളിൽ രാവന്തിയോളം ജോലി ചെയ്തു. പെൺകുട്ടികളെ വേശ്യാവൃത്തിക്കായി തുർക്കികൾ പിടിച്ചുകൊണ്ടു പോയി. തുർക്കികളുടെ ശല്യം സഹിക്കാനാവാതെ സെർബുകൾ വടക്കൻ നാടുകളിലേക്ക് പലായനം തുടങ്ങി. ഓയോദിനയിൽ എത്തിപ്പെട്ട നമ്മുടെ പൂർവികർ ഹങ്കേറിയൻ സാമ്രജ്യത്വവാദികളാൽ ചവിട്ടിമെതിക്കപ്പെട്ടു. അവർക്ക് വേണ്ടിയും നമ്മൾ യുദ്ധം ചെയ്യണം. ഇത്രയും വികാരതീവ്രയ് ദിമിത്രിയെവിച്ച് സംസാരിക്കുന്നത് ആന്റിച്ചിന്റെ വസതിയിൽ കൂടിയിരുന്നവർക്ക് പുതിയ അനുഭവമായിരുന്നു.
വീണ്ടും പറയാൻ തുടങ്ങിയ കാര്യങ്ങൾ അവർക്കെല്ലാം അറിയാവുന്നതായിരുന്നു. 19- ആം നൂറ്റാണ്ടിന്റെ ആരംഭത്തോട് കൂടി ഓട്ടോമൻ സാമ്രാജ്യത്തിന്റെ പ്രതാപം ക്ഷയിച്ചു തുടങ്ങി. സെർബുകൾ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടി ശത്രുക്കളുടെ ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ചു. അവരുടെ സ്വാതന്ത്ര്യമോഹത്തിന് തുർക്കികൾക്കെതിരെ അവരെ അണിനിരത്തിയത് ബ്രോനോവിച്ച്, കാരാജോർജ് വിച്ച് വംശങ്ങളായിരുന്നു. ഓട്ടോമൻ സാമ്രാജ്യത്തിന്റെ സാമന്തന്മാരായി സെർബിയയുടെ ഭരണം മാറി മാറി കയ്യാളിയിരുന്ന അവർ ഒരിക്കൽ പോലും ഓട്ടോമൻ സാമ്രജ്യത്തെ പുറത്താക്കുന്ന കാര്യത്തിൽ ഒന്നിച്ചു നിൽക്കാൻ തയ്യാറായില്ല. ആരാണ് വലിയവൻ എന്ന മൂപ്പിള തർക്കം തന്നെയായിരുന്നു വില്ലൻ. ഓസ്ട്രിയൻ പക്ഷപതിത്വം പുലർത്തിയിരുന്ന ഒബ്രണോവിച്ചുകളും റഷ്യൻ പക്ഷപാതിത്വം പുലർത്തിയിരുന്ന കാരാജോർജ് വിച്ചുകളും സെർബിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വിപ്ലവം നയിച്ചു.
തുർക്കികൾ സെർബിയയ്ക്ക് പുത്രികാരാജ്യ പദവി അനുവദിച്ചതോടെ ഇരു രാജവംശങ്ങൾക്കിടയിലെ തർക്കം അതിന്റെ പാരമ്യതയിൽ എത്തി. അധികാരത്തിനായുള്ള ആദ്യ മത്സരത്തിൽ വിജയം ബ്രോനോവിച്ചുകൾക്കായിരുന്നു. പരാജിതനായ കാരാജോർജിനെ മിലാനോ ഒബ്രോനോവിച്ച് തന്റെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി. യുദ്ധത്തിന്റെ ധർമവും നീതിയും തീരുമാനിക്കുന്നത് വിജയി മാത്രമാണ്. ഇവിടെയും അത് തന്നെ സംഭവിച്ചു.
കാരാജോർജ് രാജ്യദ്രോഹിയാണെന്ന് മിലാനോ ഒബ്രനോവിച്ച് വിധിയെഴുതി. കാരാജോർജിന്റെ തല കൊയ്തു മാറ്റിയ ഒബ്രനോവിച്ച്, ആ തല കോൺസ്റ്റാന്റിനേപ്പിളിന്റെ സുൽത്താന് കൊടുത്തയച്ചു. അതോടെ രണ്ട് രാജവംശങ്ങൾ തമ്മിലുള്ള കുടിപ്പക കാലത്തിനൊപ്പം വളർന്നു. ദിമിത്രിയെവിച്ച് തന്റെ സഹപ്രവർത്തകരെ ചരിത്രം ഓർമിപ്പിച്ചതും അതുകൊണ്ടാണ്. മിലാനോ ഒബ്രനോവിച്ചിന്റെ പിന്മുറക്കാരായ അലക്‌സാണ്ടർ ഒബ്രനോവിച്ചിനെയും പത്നിയെയും കൊലപ്പെടുത്താൻ കാരാജോർജ് പക്ഷക്കാരുടെ പിന്തുണ നേടുക. സെർബിയയുടെ അധികാരം നേടിയെടുത്തതിന് ശേഷം വിശാല സെർബിയക്ക് വേണ്ടിയുള്ള യുദ്ധം തുടങ്ങുക. ദിമിത്രിയെവിച്ച് അസന്നിഗ്ധമായി തന്റെ നിലപാട് പ്രഖ്യാപിച്ചു.
ആന്റിച്ചിന്റെ വസതിയിൽ പല പ്രാവശ്യം ചേർന്ന ഗൂഢാലോചന യോഗത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വന്നു. രാജാവിനെ വധിക്കേണ്ടതില്ലെന്നും അധികാര ഭ്രഷ്ടനാക്കി നാട് കടത്തുകയാണ് വേണ്ടതെന്ന വാദമാണ് മിലാൻ പെട്രോവിച്ച് മുന്നോട്ടു വെച്ചത്. കാരാജോർജുകൾക്കും, ഒബ്രനോവിച്ചുകൾക്കും വേണ്ടി പരസ്പരം പോരടിക്കുന്ന സെർബുകളെയല്ല മറിച്ച് ഒന്നിച്ചു നിൽക്കുന്നവരെയാണ് നാടിനാവശ്യമെന്നും ട്രബുട്ടിൻ ദിമിത്രിയെവിച്ച് പറഞ്ഞു. സെർബിയയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളെ പിണക്കി കൊണ്ടുള്ള ഒരു പട്ടാള അട്ടിമറി സാധ്യമല്ലെന്നും അവിടെ കൂടിയിരിന്നവർക്ക് ബോധ്യമായി. രാജാവിനെതിരായ പൊതുവികാരം ഉയർത്തികൊണ്ട് വരിക, അതുവഴി രാജാവിനെ ഒറ്റപ്പെടുത്താമെന്നും പിന്നീട് ആഭ്യന്തരകലഹം പൊട്ടിപുറപ്പെടാത്ത വിധം രാജാവിനെയും രാഞ്ജിയെയും വധിക്കാമെന്നും ദിമിത്രിയെവിച്ച് അഭിപ്രായപ്പെട്ടു. അത്തരമൊരു സാഹചര്യം സൃഷ്ട്ടിക്കാൻ തങ്ങൾക്ക് മാത്രം സാധ്യമല്ലെന്നും അവർ കരുതി.സൈന്യത്തിലും രാഷ്ട്രീയത്തിലും സമാന ചിന്താഗതിയുള്ളവരെ കൂടെ കൂട്ടാൻ തീരുമാനിച്ചു.
സെർബ് രാഷ്ട്രീയത്തിലെ അതികായനും ബുദ്ധിജീവിയുമായി അറിയപ്പെട്ടിരുന്ന ഡോർട്ട് ജൻസിച്ചിനെ അധികം വൈകാതെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ അവർക്ക് കഴിഞ്ഞു. യുവസൈനികരൊപ്പം ചേർന്ന് പ്രവർത്തിച്ചാൽ നേട്ടം പലതുണ്ടെന്ന് അധികാര മോഹി കൂടിയായ അദ്ദേഹത്തിന് തോന്നി. സെർബിയയിൽ ഒരു പട്ടാള വിപ്ലവം ഉണ്ടായാൽ, ആ വിപ്ലവത്തിൽ രാജാവ് കൊല്ലപ്പെട്ടാൽ പകരം ഉണ്ടാവേണ്ട ഭരണകൂടത്തിന് മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ദിമിത്രിയെവിച്ചിന് അറിയാം. ആ ഉത്തരവാദിത്തം ഏറ്റെടുത്ത ജൻസിച്ചിന്റെ മനസ്സിൽ മറ്റു പല കണക്കു കൂട്ടലുകളും ഉണ്ടായിരുന്നു. സെർബിയയിൽ പകരം വരുന്ന ഗവൺമെന്റിലെ പ്രധാമന്ത്രി പദത്തിന് അവകാശമുന്നയിച്ചാൽ അതിൽ മറ്റാരും എതിർക്കില്ലെന്ന് അദ്ദേഹം കരുതി.
ബെൽഗ്രേഡിലെ ആറാം നമ്പർ തെരുവിലുളള ഓസ്ട്രിയൻ നയതന്ത്ര കാര്യാലയത്തിലെ മേധാവി ചാൾസ് റെമിയെ കണ്ട് ഓസ്ട്രിയയുടെ പിന്തുണ ഉറപ്പിക്കാൻ പോകുമ്പോൾ ജൻസിച്ചിന്റെ മനസ്സിൽ പല കാര്യങ്ങളും മിന്നിമറഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ വംശീയ സമൂഹമാണ് സ്ലാവുകൾ. സ്ലാവുകളിൽ ഇപ്പോഴും സ്ലാവ് ആചാരങ്ങൾ മുറുകെ പിടിക്കുന്നത് സെർബുകൾ മാത്രമാണ്. ഓരോ കുടുംബശാഖയ്ക്കും രക്ഷകനായി ഒരു പുണ്യാളൻ ഉണ്ടായിരിക്കും. കുടുംബത്തിലെ ആൺപ്രജകൾ വഴിയാണ് പാരമ്പര്യം തുടർന്ന് പോകുന്നത്. മക്കൾ ഇല്ലാത്ത അലക്‌സാണ്ടർ കൊല്ലപ്പെട്ടാൽ ആരായിരിക്കും സ്ലാവ് പാരമ്പര്യം കയ്യേൽക്കുക...? ഓസ്ട്രിയൻ നയതന്ത്ര പ്രധിനിധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മടങ്ങുമ്പോൾ അദ്ദേഹം ആഗ്രഹിച്ച മറുപടി ആയിരുന്നില്ല ജൻസിച്ചിന് ലഭിച്ചത്. സെർബിയയുടെ ആഭ്യന്തര പ്രശനത്തിൽ ഞങ്ങൾക്കെന്ത് കാര്യം എന്ന ഒഴുക്കൻ മറുപടി പറഞ്ഞ് ഒഴിയാനാണ് ചാൾസ് റെമി ശ്രമിച്ചത്.
സെർബിയൻ വംശീയതയോട് ആഭിമുഖ്യം പുലർത്തുന്ന രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ ഒന്നൊന്നായി ജൻസിച്ച് കയറിയിറങ്ങി. മറുഭാഗത്ത് സർ ചക്രവർത്തിയുടെ റഷ്യൻ പിന്തുണ ഒബ്രനോവിച്ചിന് ഉണ്ടെന്ന് ജൻസിച്ചിന് നന്നായി അറിയാം. ഒബ്രനോവിച്ചിനെതിരെയുള്ള അട്ടിമറി റഷ്യ ഒരിക്കലും അംഗീകരിക്കില്ലെന്ന്‌ ഗൂഢാലോചന സംഘം കരുതി. ഇത് സെർബിയയുടെ ആഭ്യന്തര കാര്യമാണ് ആര് പിന്തുണച്ചാലും ഇല്ലെങ്കിലും അലക്‌സാണ്ടറും രാഞ്ജിയും കൊല്ലപ്പെടണം എന്ന കാര്യത്തിൽ ദിമിത്രിയെവിച്ച് ഉറച്ചു നിന്നു.
രാജാവിന്റെയും രാഞ്ജിയുടെയും അന്ത്യവിധി കുറിക്കാനുള്ള യോഗം പുതുതായി ഗൂഢസംഘത്തോടപ്പം ചേർന്ന ജനറൽ ജൊവാൻ അറ്റണക്കോവിച്ചിന്റെ വസതിയിലാണ് ചേർന്നത്. അവിടെ ചേർന്ന യോഗത്തിൽ മറ്റൊരു അതിഥി കൂടിയുണ്ടായിരുന്നു. രാജാവിന്റെ അംഗരക്ഷകരുടെ ചുമതലയുണ്ടായിരുന്നു ലെഫ്റ്റനന്റ് കേണൽ മിഖായേലിൻ നോമോവിച്ച് ആയിരുന്നു അത്. രണ്ടുപേരുടെയും സാന്നിധ്യം ഗൂഢസംഘത്തെ ആവേശം കൊള്ളിച്ചു. രാജകൊട്ടാരത്തിനകത്ത് വെച്ച് രാജാവിനെയും പത്നിയെയും കൊലപ്പെടുത്താൻ നോമോവിച്ച് സഹായം വാഗ്ദാനം ചെയ്തു. ആ സഹായ വാഗ്ദാനത്തിന് പിറകിൽ ഒരു പ്രതികാര ദാഹം കൂടിയുണ്ടായിരുന്നു.
തുർക്കികളുടെ സാമന്ത പദവിക്കായി ബ്രൊനോവിച്ചുകളും കാരാവിച്ചുകളും പരസ്പരം പോരടിക്കുന്ന സമയത്ത് നോമോവിച്ചിന്റെ കുടുംബം കാരാവിച്ചിന്റെ പടയാളികൾ ആയിരുന്നു. സംഘർഷത്തിനൊടുവിൽ കാരാജോർജിന്റെ തല വെട്ടിമാറ്റിയ മിലോസ് ഒബ്രനോവിച്ച് മറ്റൊന്ന് കൂടി ചെയ്തിരുന്നു. കാരാജോർജിന്റെ വലം കൈ ആയിരുന്ന നൗമിന്റെ തലവെട്ടി ഡാന്യൂബ് നദിയിലേക്ക് വലിച്ചെറിഞ്ഞു. തന്റെ മുത്തച്ഛന്റെ തല വെട്ടിയെടുത്ത ബ്രോനോവിച്ചുകളോട് പ്രതികാരം ചെയ്യാനുള്ള അവസരം ഇതാണെന്ന് കരുതിയ നോമോവിച്ചിന്റെ കണ്ണുകളിൽ പ്രതികാരദാഹം അലയടിച്ചു.
Dragutin dimithrijevic 
തലമുറകളിലൂടെ പങ്കുവെയ്ക്കപ്പെട്ട കുടിപ്പകകളുടെ കഥയ്ക്ക് നൗമോവിച്ചിന്റെ വരവോടെ പുതിയ മാനം കൈവന്നു. ജനറൽ ജൊവാൻ അറ്റണകോവിച്ച്‌ പുതിയൊരു നിർദ്ദേശം അവിടെ വെച്ചു. ജനീവയിൽ ഒരു സാധാരണ പൗരനായി കഴിഞ്ഞു കൂടുന്ന പീറ്റർ കാരാജോർജ് വിച്ചിനെ അലക്‌സാണ്ടറിന് ശേഷം രാജാവായി വാഴിക്കണം. ആ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു. കത്തിച്ചുവെച്ച മെഴുകുതിരിയും വേദപുസ്തകവും സാക്ഷിയാക്കി ദിമിത്രിയെവിച്ചിന്റെ സംഘം അലക്‌സാണ്ടറുടെയും ഡ്രാഗായുടെയും അന്ത്യവിധി കുറിച്ചു. മരിക്കേണ്ടിവന്നാലും ഒറ്റുകൊടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു. അതിന് ശേഷം ആ സംഘം ഇരുളിന്റെ മറവിലേക്ക് ഓരോരുത്തരായി അലിഞ്ഞു ചേർന്നു.
രാജാവ് അലക്‌സാണ്ടർ തന്റെ മന്ത്രി സഭാംഗങ്ങൾക്കായി വിളിച്ചു ചേർത്ത വിരുന്നു സൽക്കാരം നടക്കുകയാണ്. ഇടയ്ക്കിടെ വിളിച്ചു ചേർക്കാറുള്ള വിരുന്നിൽ രാജാവും രഞ്ജിയും വളരെ സന്തുഷ്ടരായിരുന്നു. രാജ്യം കൂടുതൽ ജനാധിപത്യവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആ സൽക്കാരത്തിനിടയിൽ ഒബ്രനോവിച്ച് ഓർമിപ്പിച്ചു. യൂറോപ്പിലെ മറ്റു രാജ്യങ്ങൾക്കൊപ്പം വളരാൻ കൈക്കൊള്ളേണ്ട സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും മന്ത്രിമാരെ ഓർമപ്പെടുത്തി. പ്രധാമന്ത്രി ജനറൽ ദിമിത്രി സിംഗാർ മാർക്കോവിച്ച് താൻ നടപ്പിലാക്കാൻ പോകുന്ന സാമ്പത്തിക പദ്ധതികൾ വിവരിച്ചു കൊണ്ടിരുന്നു. രാവേറെ നീണ്ടുനിന്ന സൽക്കാരം അവസാനിച്ചു.
പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു. മന്ത്രിസഭാംഗങ്ങൾ ഓരോരുത്തരായി മടങ്ങി. കൊട്ടാരത്തിന്റെ കാവൽ ചുമതല ഉണ്ടായിരുന്ന നൗമോവിച്ച് തന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങി, പാറാവിലുണ്ടായിരുന്ന സൈനികന്റെ കൈകളിൽ മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്ന ഒരു കുറിപ്പ് അദ്ദേഹം കൈമാറി, ചെവിയിൽ എന്തോ പറഞ്ഞു. നൗമോവിച്ചിനെ സൈനികൻ അഭിവാദ്യം ചെയ്തതിന് ശേഷം അയാൾ പുറത്തേക്ക് പോയി. തന്റെ ദൗത്യം പൂർത്തിയാക്കിയ നൗമോവിച്ച് ഓഫീസിനുള്ളിലേക്ക് കയറി വാതിലടച്ചു.
ഏതാനും നാഴികകൾ കടന്നുപോയി. ഒരു സായുധ സംഘം കാവൽപ്പുരകളും കടന്ന് കൊട്ടാരമുറ്റത്തേക്ക് ഇരമ്പിയെത്തി. ദ്വാരപാലകർ അവർക്ക് വഴികാട്ടിയായി നിന്നു. കൊട്ടാരത്തിന്റെ പ്രധാനകവാടവും കടന്ന ദിമിത്രിയെവിച്ച് നേതൃത്വം നൽകിയ സൈനികസംഘം അലക്‌സാണ്ടർ ഒബ്രനോവിച്ചിന്റെ ഉറക്കറ ലക്ഷ്യമാക്കി നീങ്ങി. കൊട്ടാരത്തിലെ കാവൽപ്പുരകളിൽ എരിഞ്ഞു കൊണ്ടിരുന്ന വിളക്കുകൾ ഒരു നിമിഷം മിഴിയടച്ചു. ആ സമയം ഇരുളിനെ ഭേദിച്ചു കൊണ്ട് ഒരു വെടിയുണ്ട ചീറിപ്പാഞ്ഞു. അസ്ഥികൾ നുറുങ്ങുന്ന തണുപ്പിൽ നിശബ്ദതയെ സാക്ഷിയാക്കി ആരുടെയോ ഒരാർത്തനാദം അവിടെ മുഴങ്ങി..... 
രണ്ടാം ലോകമഹായുദ്ധം. 
ഭാഗം .1 

ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും ഇലിയഡും പുരാണങ്ങളും യുദ്ധങ്ങളുടെ കഥയാണ്. ലോകചരിത്രം തന്നെ യുദ്ധങ്ങളുടെ ചരിത്രവുമാണ്. അതുകൊണ്ട് തന്നെ ഒന്നും രണ്ടും ലോകമഹായുദ്ധത്തിന് ഒരാമുഖത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇരുപതാം നൂറ്റാണ്ടിൽ മാനവരാശി നേരിട്ട രണ്ട് മഹായുദ്ധങ്ങളായിരുന്നു ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ. മനുഷ്യൻ സ്വയം വരുത്തിവെച്ച രണ്ട് ആഗോളയുദ്ധങ്ങൾ. "യുദ്ധങ്ങൾക്ക് വിരാമമിടാനുള്ള യുദ്ധം " എന്ന് ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത സഖ്യശക്തികൾ അതിനെ വിശഷിപ്പിച്ചെങ്കിലും ഇരുപത് വർഷത്തിന് ശേഷം മറ്റൊരു യുദ്ധത്തെ ഒഴിവാക്കുവാൻ ലോകത്തിന് കഴിഞ്ഞില്ല. അങ്ങനെ 1918-'39 കാലഘട്ടം ഒരു യുദ്ധവിരാമകാലമായി മാത്രം പരിണമിച്ചു. ഒന്നും രണ്ടും മഹായുദ്ധങ്ങൾ രണ്ട് യുദ്ധങ്ങൾ അല്ലെന്നും ഒരേ യുദ്ധത്തിന്റെ രണ്ട് ഘട്ടങ്ങൾ മാത്രമായിരുന്നുവെന്നും അഭിപ്രായമാണ് രണ്ടിലും സുപ്രധാനമായ പങ്ക് വഹിച്ച സർ വിൻസ്റ്റൺ ചർച്ചിൽ പറയുന്നത്. 1918- നും 1939- നും ഇടയ്ക്ക് 21 വർഷത്തേക്ക് താൽകാലികമായി യുദ്ധം നിർത്തിവെച്ചിരുന്നുവെന്നേയുള്ളു. രണ്ട് യുദ്ധങ്ങളിലും പ്രകടമായ ചേരിതിരിവിന്റെ സ്വഭാവവും യുദ്ധങ്ങൾക്ക് കാരണമായിത്തീർന്ന ദേശീയ പ്രശനങ്ങളും പരിശോധിച്ചാൽ ഈ നിഗമനത്തിലേക്ക് നമ്മളും എത്തിച്ചേരും.
ഒന്നാം ലോകായുദ്ധത്തിൽ മുപ്പത് രാഷ്ട്രങ്ങളാണ് പങ്കെടുത്തതെങ്കിൽ, 1939-ൽ രണ്ടാം ലോകയുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ ഒരു രാജ്യത്തിനും അതിൽ ഭാഗഭാക്കാകാതിക്കാൻ കഴിഞ്ഞില്ല. ലോകം ദർശിച്ച ഏറ്റവും വിനാശകാരിയായ യുദ്ധമായി അത് മാറി. ലോകരാഷ്ട്രങ്ങൾ രണ്ട് ചേരികളായി തിരിഞ്ഞ് പൊരുതി. ഫലമോ? 350 ലക്ഷം ജനങ്ങളുടെ ജീവൻ പൊലിഞ്ഞു. രണ്ട് ലക്ഷം കോടി ഡോളറിന് മേൽ വിലമതിക്കുന്ന നാശനഷ്ടങ്ങളുണ്ടായി. യുദ്ധാവശ്യങ്ങൾക്ക് മാത്രം ഒരു ലക്ഷം കോടി ഡോളർ ചിലവായത്രെ ! തകർന്നടിഞ്ഞ രാഷ്ട്രങ്ങളുടെ പുനർനിർമ്മാണം വെല്ലുവിളിയായി. മനുഷ്യ ജീവന് യാതൊരു വിലയും ഇല്ലാതാക്കിയ യുദ്ധം. പലരും അനാഥരായി തെരുവിലേക്ക് എറിയപ്പെട്ടു. വെറുപ്പും, വിദ്വേഷവും പകയും നിസ്സഹായാവസ്ഥയും അവനെ വേട്ടയാടിയപ്പോൾ, അന്യതാബോധം മനുഷ്യ മനസ്സിൽ സൃഷ്ട്ടിച്ച പ്രതിസന്ധി വളരെ വലുതുമായിരുന്നു.
യുദ്ധമാരംഭിക്കുന്നത് മനുഷ്യ മനസിലാണെന്ന് വേദങ്ങൾ പറയുന്നു. ഇന്നും തിരുത്തപ്പെടാത്ത ഈ പ്രാചീന സിദ്ധാന്തത്തിന് ചരിത്രത്തെക്കുറിച്ചുള്ള അഗാധമായ അറിവാണ് ഉൾക്കാമ്പ്. പ്രകൃതിയോട് മല്ലിട്ടും സമരസപ്പെട്ടും ജീവിതം ആരംഭിച്ച മനുഷ്യൻ ഗോത്രജീവിതം ആരംഭിച്ചത് മുതൽ അവൻ നിലനില്പിനായും പിന്നീട് മണ്ണിനും പെണ്ണിനും വേണ്ടി നിരന്തരം യുദ്ധം ചെയ്തുകൊണ്ടിരുന്നു. കൊന്നും കുലം മുടിച്ചും പരാജയപ്പെട്ടും പരാജയപ്പെടുത്തിയും ചെറുതും വലുതുമായ നിരവധി യുദ്ധങ്ങൾ. മനുഷ്യരക്തം കൊണ്ട് ഭൂപടങ്ങൾ പലതവണ മാറ്റിയെഴുതപ്പെട്ടപ്പോൾ ചരിത്രത്തിൽ യുദ്ധങ്ങൾ നിറഞ്ഞു നിന്നു. പലപ്പോഴും ചരിത്രം തന്നെ യുദ്ധമായി അടയാളപ്പെടുത്തപ്പെട്ടു. കാലഘട്ടങ്ങളും കാരണങ്ങളും മാറിയപ്പോഴും യുദ്ധങ്ങൾ അനസ്യൂതം തുടർന്ന് കൊണ്ടിരുന്നു. അവയുടെ നിയമവും നൈതികതയും കാരണങ്ങളും അന്വേഷിച്ചിറങ്ങിയാൽ നാം വേദങ്ങളിൽ പറഞ്ഞ പുതുമ ചോരാത്ത ആ വാചകത്തിലേക്ക് തന്നെ തിരികെ എത്തും... രണ്ടാം ലോകമഹായുദ്ധത്തിന്റെ രക്തം കിനിഞ്ഞിറങ്ങുന്ന കനൽ വഴികൾ നമ്മെ നയിക്കുന്നതും ആ സത്യത്തിലേക്കാണ്. 1939 സെപ്റ്റംബർ 1- ന് ആരംഭിച്ച് 1945 ഓഗസ്റ്റ് 14- ന് ജപ്പാൻ സഖ്യകക്ഷികൾക്ക് മുൻപിൽ ഉപാധികൾക്ക് കീഴടങ്ങുന്നത് വരെയുള്ള കാര്യകാരണങ്ങളും സാഹചര്യങ്ങളും അനാവരണം ചെയ്യപ്പെടുന്നു. അതോടപ്പം ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ഈ യുദ്ധം ജീവിതത്തെയും സംസ്കാരത്തെയും എങ്ങനെ ഉഴുതുമറിച്ചെന്നും അന്വേഷിക്കുകയും ചെയ്യുന്നു. ഒരു കാര്യം ആദ്യം തന്നെ സൂചിപ്പിക്കുന്നു. ചില സാഹചര്യങ്ങൾ ഈ എഴുത്തിന് തടസ്സം സൃഷ്ട്ടിക്കാൻ സാധ്യതയുണ്ട്. അവിടെ അത് അവസാനിപ്പിക്കേണ്ടി വന്നേക്കാം. ദയവായി ക്ഷമിക്കുക.
ഒന്നാം ലോകമഹായുദ്ധം ഒരു സുപ്രഭാതത്തിൽ പൊട്ടിപുറപ്പെട്ടതല്ല. ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടർച്ച എന്നത് പോലെ അതിന് മുൻപ് നടന്ന മറ്റു ചില യുദ്ധങ്ങളും മാനവരാശിയെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് എത്തിക്കുകയായിരുന്നു. അധികാരക്കൊതിയും വംശവെറിയുമെല്ലാം അതിന് കാരണമായി എന്ന് പറയാം. ഈ കഥ അല്ലെങ്കിൽ ചരിത്രം ആരംഭിക്കുന്നത് 1901-ൽ സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിൽ അരങ്ങേറിയ ഒരു കൊട്ടാരവിപ്ലവത്തിൽ നിന്നാണ്.
സെർബിയൻ കുതിരപ്പട്ടാളത്തിലെ ലെഫ്റ്റനന്റ് അന്റോണിയോ ആന്റിച്ചിന്റെ വസതിയിൽ യുവസൈനികരായ ലെഫ്റ്റനെന്റ് റബൂട്ടിൻ ഡുലിച്ച്, ക്യാപ്റ്റൻ റാഡോ വിറിനോവ്, ആരാന്റ ലോവിച്ച്, മിലാൻ പെട്രോവിച്ച്, ലെഫ്റ്റനന്റ് റബുട്ടിൻ ദിമിത്രിയോവിച്ച് തുടങ്ങിയവർ ഒത്തുകൂടിയിരിക്കുന്നു. അവർ ചർച്ച ചെയ്തുകൊണ്ടിരുന്ന വിഷയത്തിന്റെ ഗൗരവം അവരുടെയെല്ലാം മുഖത്തുണ്ടായിരുന്നു. പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു. നിശബ്ദതയെ കീറിമുറിച്ചു ദിമിത്രിയോവിച്ച് തുടക്കമിട്ട ചർച്ച രാവേറെ നീണ്ടുനിന്നു. ആ ചർച്ചയുടെ രത്നച്ചുരുക്കം ഇതാണ്.,
റോമക്കാരും തുർക്കികളും ആക്രമിച്ചു നശിപ്പിച്ച ബെൽഗ്രേഡ് ഇന്നത്തെ നിലയിലേക്കെത്തിച്ചത് സെർബുകളുടെ പോരാട്ടവീര്യം ഒന്നുകൊണ്ട് മാത്രമാണ്. സെർബുകൾ ഭരിക്കാനായി പിറന്നവരാണ് പക്ഷെ പലപ്പോഴും ഭരിക്കപ്പെടുന്നവരായി മാറുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ സെർബുകളെ അടിമത്തത്തിലേക്ക് തള്ളിവിടുക മാത്രമാണ് ചെയ്യുക. ഇന്നലെവരെ സാവാ നദിയും ഡാന്യൂബും ഒഴികിയിരുന്നത് സെർബുകൾക്ക് വേണ്ടിയായിരുന്നു. നാളെ ആ നദികൾ കൊസ്സാക്കുകളുടെ കൊലക്കത്തിക്ക് ഇരയായി സെർബുകളുടെ രക്തം കൊണ്ട് ചുവക്കുമെന്നും അവരുടെ മാംസം ഡാന്യുബിലെ മത്സ്യങ്ങൾക്ക് ഭക്ഷണമായി തീരുമെന്നും അവർ ഭയക്കുന്നു. ചുറ്റിലും കോട്ടപോലെ ഉയർന്ന്‌ നിൽക്കുന്ന മലനിരകൾ ബെൽഗ്രേഡിന് നൽകുന്ന സുരക്ഷിതത്വം കൊസ്സാക്കുകളുടെ ആയുധകരുത്തിന് മുൻപിൽ നിഷ്പ്രഭമാകുമെന്ന് സെർബിയൻ വംശജർ ഭയക്കുകയാണ്.
മറ്റൊരു വശത്ത് ഓസ്ട്രിയ കൈവശപ്പെടുത്തിയിരിക്കുന്ന വോയ്ബുദീന അടക്കമുള്ള പ്രദേശങ്ങൾ വിശാല സെർബിയയുടെ ഭാഗമാകാൻ കൊതിക്കുന്നു. അവിടുത്തെ സെർബ് വംശജർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ദുരിതവും വളരെ വലുതാണ്. സ്ത്രീകൾ ഓസ്ട്രിയക്കാരുടെ ലൈംഗിക ആക്രമണങ്ങൾക്കും ക്രൂര വിനോദങ്ങൾക്കും ഇരയാവുന്നു. യൂറോപ്പിലെ ഏറ്റവും വലിയ വംശീയ സമൂഹമായ സ്ലാവുകളുടെ പിന്മുറക്കാർ തന്നെയാണ് സെർബുകളെങ്കിലും, ഓസ്ട്രിയ അതിക്രമം തുടർന്ന് കൊണ്ടിരിക്കുകയാണ്. അവരുടെ ആത്മാഭിമാനം സംരക്ഷിക്കാൻ ജീവൻ കൊടുക്കാൻ വരെ അവിടുത്തെ സെർബുകൾ തയ്യാറാണെങ്കിലും അവർക്ക് വേണ്ടി സംസാരിക്കാനും നേതൃത്വം കൊടുക്കാനും ആരുമില്ല.
സെർബുകളെ വിഘടനവാദികളെന്ന് മുദ്രകുത്തി ഓസ്ട്രിയൻ ഭരണകൂടം അവരുടെ ആത്മവിശ്വാസത്തെയും സമരവീര്യത്തെയും തല്ലികെടുത്തിയിരിക്കുന്നു. സെർബുകൾ എവിടെയായിരുന്നാലും അവരുടെ രക്ഷാകർതൃത്വം ഏറ്റെടുക്കാൻ സെർബിയൻ ഭരണകൂടത്തിന് അവകാശം ഉണ്ട്. സെർബുകളെ സഹായിക്കാനും അവരുടെയൊപ്പം ചേർന്ന് പോരാടി ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനും ബാധ്യതയുള്ള സെർബിയൻ ഭരണകൂടത്തിനും രാജാവിനും ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല. രാജാവായ അലക്സാണ്ടർ ഒബ്രനോവിച്ച് തന്റെ മധ്യവയസ്കയായ കാമുകിയും പത്നിയുമായ ഡ്രാഗയുമായി രമിച്ചു നടക്കുകയാണ്. കുലീനയായ സ്വന്തം മാതാവായ നതാലിയയെ പോലും ആ വിധവയ്ക്ക് വേണ്ടി നാട് കടത്തിയ രാജാവിൽ നിന്ന് നീതി കിട്ടുമെന്ന് ആന്റിച്ചിന്റെ വസതിയിൽ കൂടിയ യുവസൈനികർ കരുതുന്നില്ല. കൂടാതെ കൊസ്സാക്കുകളുടെ പിന്തുണ രാജാവിനെ കൂടുതൽ അഹങ്കാരിയും ദുർനടത്തിപ്പുകാരനുമാക്കി തീർക്കുന്നുവെന്നും ഗൂഢാലോചനക്കാർ വിലയിരുത്തി. ഇനിയും ഇത് അനുവദിക്കാൻ കഴിയില്ല. വേണ്ടിവന്നാൽ ആഭ്യന്തര കലാപത്തിലൂടെ അലക്‌സാണ്ടർ ഒബ്രനോവിച്ച് നേതൃത്വം നല്കുന്ന സെർബിയൻ ഭരണത്തെ അട്ടിമറിക്കണം. അവിടെ കൂടിയിരുന്നവരിൽ രോഷം അണപൊട്ടി.
സെർബിയൻ ഭരണത്തെ അട്ടിമറിച്ച് സെർബിയൻ വംശജർക്ക് നീതി ലഭ്യമാക്കണം എന്ന കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. പക്ഷെ കലാപത്തിന്റെ പ്രയോഗ സാധ്യതയെ കുറിച്ചുള്ള ആശങ്ക, സൈന്യത്തിൽ പുതുമുഖമായ അവർക്കുണ്ടായി. ഒടുവിൽ രാജ്യത്തിന്‌ വേണ്ടി, പീഡിപ്പിക്കപ്പെടുന്ന സെർബുകൾക്ക് വേണ്ടി ആ ദൗത്യം ഏറ്റെടുക്കാൻ തണുത്തു വിറങ്ങലിക്കുന്ന ആ രാത്രിയിൽ അവർ തീരുമാനിച്ചു. അതിന് വേണ്ടി ഒരു പദ്ധതിയും അവർ തയ്യാറാക്കി.
സെപ്റ്റംബർ 11-ന് അലക്‌സാണ്ടർ ഒബ്രനോവിച്ചിന്റെ പ്രണയിനിയും രാഞ്ജിയുമായ ഡ്രാഗയുടെ പിറന്നാളാണ്. അന്നേ ദിവസം രാജാവും രാഞ്ജിയും പിറന്നാൾ ആഘോഷങ്ങൾക്ക് കൊളറാക്കിൽ എത്തും. അവിടെ വെച്ച് രണ്ടുപേരെയും വിഷം പുരട്ടിയ കത്തിയുപയോഗിച്ച് കുത്തി വീഴ്ത്തുക, അതായിരുന്നു പദ്ധതി.
young alalexander with his father king milan in 1888 
അലക്‌സാണ്ടർ രാജാവിന്റെ പിതാവ് മിലാൻ സെർബിയയുടെ രാജാവായിരുന്നു. വിഷയലമ്പടനായിരുന്ന മിലാന് നൃത്തശാലകളിൽ നിന്ന് അരമനകളിലേക്ക് എത്തിച്ചേരുന്ന സ്ത്രികളിലായിരുന്നു താല്പര്യം. അദ്ദേഹത്തിന് ഒരിക്കലും ഭാര്യയായ നതാലിയയോട് വിശ്വസ്തത പുലർത്താൻ കഴിഞ്ഞിരുന്നില്ല. അന്തപുരത്തിലെ സ്ത്രീകളെക്കാൾ താഴെയാണ് തന്റെ സ്ഥാനമെന്ന് കരുതിയ നതാലിയ റഷ്യയിലെ സർ ചക്രവർത്തിയുമായി സഖ്യമുണ്ടാക്കി മകനുമായ അലക്‌സാണ്ടറുമൊത്ത് ബെയ്സാവാടർ കൊട്ടാരത്തിലേക്ക് താമസം മാറ്റി.
സെർബിയയുടെ യുവരാജാവായ അലക്‌സാണ്ടറെ ഒരു നിയമപോരാട്ടത്തിലൂടെ തന്റെ അടുക്കലേക്ക് എത്തിച്ച മിലാൻ മകനെ രാജാവായി വാഴിച്ച് വിശ്രമജീവിതം നയിക്കാൻ തീരുമാനിച്ചു. പന്ത്രണ്ട് വയസ് പോലും പ്രായമില്ലാത്ത മകന് പ്രായപൂർത്തിയാവുന്നത് വരെ ഭരണം നടത്തുന്നതിന് രണ്ട് ജനറൽമാരെ റീജിയന്റ്മാരായി നിയമിക്കുകയും ചെയ്തു.
അലക്‌സാണ്ടറിനായി രാജ്യം ഭരിച്ച ജനറൽമാർ തടവിലാക്കിയിരുന്ന വിപ്ലവകാരികളെ മോചിപ്പിച്ചു കൊണ്ട് പുതിയ ഭരണത്തിന് തുടക്കം കുറിച്ചു. അങ്ങനെ പൊതുജീവിതത്തിൽ സജീവമായ വിപ്ലവകാരികൾക്ക് രാജ്യഭരണത്തിൽ മേൽകൈ നേടാൻ അധികകാലം വേണ്ടിവന്നില്ല. ഓസ്ട്രിയൻ പക്ഷപാതിത്വം ഉണ്ടായിരുന്ന മിലാന്റെ വിദേശ നയത്തോട് അവർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. വിപ്ലവകാരികൾക്ക് റഷ്യയുമായി സൗഹൃദം സ്ഥാപിക്കാനായിരുന്നു ആഗ്രഹം. റഷ്യയുമായി ബന്ധം ഊട്ടിയുറപ്പിക്കാൻ സെർബിയൻ രാജകുമാരനെ സർ അലക്‌സാണ്ടർ മൂന്നാമന്റെ അരികിലേക്ക് പറഞ്ഞയച്ചു. ബോസ്നിയയയിലും ഹെർസിഗോവിനയിലും ഹംഗറിക്കുള്ള താല്പര്യം റഷ്യ തടയും എന്നുള്ള ഉറപ്പും വാങ്ങിയാണ് രാജകുമാരൻ റഷ്യയിൽ നിന്നും മടങ്ങിയത്.
അച്ഛൻ മിലാനുമായും അകന്ന് കഴിയുകയായിരുന്ന മാതാവ് നതാലിയയെ ബിയാറിറ്റ്സ് നഗരത്തിലേക്ക് അലക്‌സാണ്ടർ കൂട്ടികൊണ്ട് വന്നു. നതാലിയയുടെ സഹായിയായി കൂടെയുണ്ടായിരുന്ന യുവതിയിൽ കൗമാരക്കാരനായ അലക്‌സാണ്ടറുടെ കണ്ണുകളുടക്കാൻ ഏറെ കഴിയേണ്ടി വന്നില്ല.
alaexander and his wife queen draga 
ഡ്രാഗ.. ആരെയും ആകർഷിക്കുന്ന നീലക്കണ്ണുകളുള്ള വശ്യസുന്ദരി. തന്നെക്കാൾ പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള യുവതിയും മാതാവിന്റെ വാല്യക്കാരിയുമായ ഡ്രാഗയെ കൗമാരക്കാരനായ അലക്‌സാണ്ടർ തീവ്രമായി പ്രണയിച്ചു തുടങ്ങി. പ്രതിബന്ധങ്ങൾ ഉണ്ടാകുമെന്ന് അറിയാം, എങ്കിലും അവളെ ജീവിതസഖി ആക്കാൻ അലക്‌സാണ്ടർ തീരുമാനിച്ചു. സ്വയം തീരുമാനങ്ങൾ കൈകൊള്ളേണ്ടി വരും. അതിനുവേണ്ടി ആദ്യം ചെയ്തത് റീജിയൻറെ ഭരണം അവസാനിപ്പിക്കുക എന്നതായിരുന്നു.
പതിനാറാം വയസ്സിൽ താൻ രാജ്യഭരണം നോക്കി നടത്താൻ പ്രാപ്തനാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് റീജ്യൻറ് ഭരണം അവസാനിപ്പിച്ചു. ഡ്രാഗയോടുള്ള പ്രണയവും, വിവാഹവും വലിയ വിവാദമാണ് കൊട്ടാരത്തിനകത്തും പുറത്തും ഉണ്ടാക്കിയത്. രാജ്യാധികാരം ഒഴിഞ്ഞിരുന്നുവെങ്കിലും മന്ത്രിസഭയുടെ തീരുമാനപ്രകാരം മുഖ്യ സൈന്യാധിപന്റെ ചുമതല വഹിച്ചിരുന്ന പിതാവ് മിലാന് മകന്റെ എടുത്തുചാട്ടം ഇഷ്ടപ്പെട്ടിരുന്നില്ല. പിതാവും മാതാവും ആവശ്യപ്പെട്ടിട്ടും തന്റെ പ്രണയത്തിൽ നിന്നും പിന്മാറാൻ അലക്‌സാണ്ടർ തയ്യാറായില്ല. നതാലിയ മകനെ വീട്ടു പോയി. മന്ത്രിസഭാംഗങ്ങൾ രാജിവെച്ചു. എന്നാൽ ഡ്രാഗയോടുള്ള പ്രണയം അസ്ഥികളിൽ പിടിച്ച അലക്‌സാണ്ടർക്ക് ഇത്തരം കൊട്ടാരവിപ്ലവങ്ങൾക്ക് മുന്നിൽ അടിയറവ് വെയ്ക്കാനുള്ളതല്ല തന്റെ പ്രണയമെന്ന് പ്രഖ്യാപിച്ചു. സത്യം പറഞ്ഞാൽ സെർബിയയുടെ സിംഹാസനത്തെക്കാൾ ഡ്രാഗയുടെ പ്രണയത്തെ രാജകുമാരൻ വിലമതിച്ചിരുന്നു. തന്നെക്കാൾ പ്രായം കൂടിയ സ്ത്രീകളോട് തോന്നുന്ന ഒരുതരം ആരാധന അലക്‌സാണ്ടറുടെ മനസ്സിനെ ഭരിക്കുകയും ചെയ്തിരുന്നു.
റഷ്യൻ ചക്രവർത്തിയായിരുന്ന നിക്കോളാസ് രണ്ടാമന്റെ പിന്തുണയോടെ അലക്‌സാണ്ടർ ഡ്രാഗയെ വിവാഹം കഴിച്ചു. ഡ്രാഗയോടുള്ള പ്രണയത്തിന്റെ പേരിൽ ഇടഞ്ഞു നിന്ന മന്ത്രിസഭാംഗങ്ങൾക്കു കൂടുതൽ അധികാരങ്ങൾ നൽകി പ്രതിഷേധങ്ങളുടെ മുനയൊടിച്ചു. രാഷ്ട്രീയക്കാരെ മെരുക്കുന്നത് പോലെ എളുപ്പമല്ല സൈന്യത്തിലെ തീവ്ര ദേശീയവാദികളെ നേരിടുകയെന്നത് അലക്‌സാണ്ടർ രാജകുമാരൻ കരുതി. ഡ്രാഗയെ ഒഴിവാക്കി കുലീനയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കണം എന്നതായിരുന്നു അവരുടെ നിലപാട്. സൈന്യത്തിലെ ചിലർ മദ്യത്തിന് അടിമയായി കഴിഞ്ഞിരുന്ന അവളുടെ മാതാവിന്റെയും, ഭ്രാന്താലയത്തിൽ കിടന്നു മരിച്ച പിതാവിന്റെയും കഥകൾ മെനഞ്ഞു ഡ്രാഗയെ അപമാനിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിതീവ്ര ദേശീയ ബോധവും, സംഘബോധമുള്ള സെർബിയൻ ജനത എതിരാവുന്നതിലെ അപകടത്തെക്കുറിച്ച് അലക്‌സാണ്ടർക്ക് നന്നായി അറിയാം. അവൾക്ക് കുലമഹിമ അവകാശപ്പെടാൻ ഒന്നുമില്ലയായിരിക്കാം, അതുകൊണ്ട് വ്യാജപ്രചരണങ്ങൾ എന്തുമായിക്കൊള്ളട്ടെ മാതാപിതാക്കളുടെ അസ്വാരസ്യങ്ങൾക്കിടയിൽ വളർന്ന തനിക്ക് സ്നേഹം എന്താണെന്ന് പകർന്നു നൽകിയത് അവളായിരുന്നു. അതുകൊണ്ട് അധികാരവും പ്രാണനും ഉപേക്ഷിക്കേണ്ടി വന്നാലും ഡ്രാഗയെ ഉപേക്ഷിക്കാൻ താൻ പോകുന്നില്ല. അവൾക്ക് വേണ്ടി അഞ്ചിലധികം മനോഹര സൗധങ്ങൾ പണിതുയർത്തിയർത്തി അവളോടുള്ള അഗാധ പ്രണയം അയാൾ വെളിപ്പെടുത്തി.
ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂ ഡ്രാഗയുടെ പിറന്നാൾ ആഘോഷത്തിന്. ആഘോഷം കെങ്കേമമാക്കാൻ അലക്‌സാണ്ടർ ചക്രവർത്തി തീരുമാനിച്ചു. അതേസമയം രാജാവിനെയും രാഞ്ജിയെയും വധിക്കാനുള്ള ആയുധങ്ങൾക്ക് ആലയിൽ മൂർച്ച കൂട്ടുകയായിരുന്നു കുതിരപ്പട്ടാളത്തിലെ ഗൂഢസംഘം. സെർബിയൻ വംശജരുടെ ആത്മാഭിമാനം സംരക്ഷിക്കാനും വിശാല സെർബിയ എന്ന ആശയം പ്രാവർത്തികമാക്കാനും അവർ സൈന്യത്തിലെ തങ്ങളുടെ സുഹൃത്തുക്കളെ കൂടി ഗൂഢസംഘത്തിൽ ഉൾപ്പെടുത്തി.
അതീവരഹസ്യമായി ശത്രുവിനെ നിഗ്രഹിക്കാൻ കഴിവുള്ള ലെഫ്റ്റനന്റ്മാരായ മാറിൻ കോവിച്ചിനെയും നാക്കോഡിയ പാപ്പോവിച്ചിനെയും കൃത്യനിർവഹണത്തിന് നിയോഗിച്ചു. റബൂടിൻ ഡൂലിച്ച് രാജവിനെയും രാഞ്ജിയെയും വധിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്തു. മുൻപ് ഡ്രാഗ തന്റെ സഹോദര പത്നിയായിരുന്നു എന്ന ചിന്തയൊന്നും ഡൂലിച്ചിനെ അലട്ടിയിരുന്നില്ല.
റെബൂട്ടിങ് ഡൂലിച്ചിനെ പറഞ്ഞയച്ചതിന് ശേഷം യുവസൈനികർ ഗൂഢാലോചനയുടെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി. പിറന്നാൾ ആഘോഷത്തിനിടയിൽ എല്ലാവരും മദ്യത്തിന്റെ ലഹരിയിൽ നൃത്തം ചെയ്യാൻ തുടങ്ങുമ്പോൾ സ്ഫടികകൂട്ടിൽ കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം മിലാൻ പെട്രോവിച്ച് കെടുത്തും, ആ സമയം രാജാവിനെയും രാഞജിയെയും ഡ്യൂലിച്ച് മുറിവേല്പിക്കും. അതായിരുന്നു പദ്ധതി. പക്ഷെ ഡൂലിച്ച് രാജപക്ഷക്കാരുടെ പിടിയിലായാൽ എല്ലാ പദ്ധതികളും തകരും. അതിലെ അപകടം എല്ലാവരെയും ഞെട്ടിപ്പിച്ചു. ഗൂഢാലോചനയിൽ പങ്കെടുത്തവർ ഒന്നിനു പുറകെ ഒന്നായി എല്ലാവരും പിടിക്കപ്പെടും. മരണത്തെ ഭയമില്ല. എന്നാൽ എന്തിന് വേണ്ടിയാണോ ഈ സാഹസ കൃത്യത്തിന് ഇറങ്ങിത്തിരിച്ചത് അത് ലക്ഷ്യം കാണാതെ അവസാനിക്കും. രാജാവിനെയും രാഞ്ജിയെയും കൊലപ്പെടുത്തുകയല്ല ലക്ഷ്യം, വിശാല സെർബിയ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കൊസ്സാക്കുകളുടെ ഇച്ഛയ്ക്കൊത്ത് ചലിക്കുന്ന രാജാവിനെ വധിക്കുയല്ലാതെ മറ്റൊരു മാർഗം ഇല്ലെന്ന് അവർ കരുതി. യുവ സൈനികരുടെ ആശങ്കയ്ക്ക് പരിഹാരമായി ദിമിത്രിയോവിച്ച് മുൻകൂട്ടി തയ്യാറാക്കിയ മറ്റൊരു പദ്ധതി വെളിപ്പെടുത്തി.
1901 സെപ്റ്റംബർ 11, ബെൽഗ്രേഡിലേ രാജകീയ ദർബാർ ഹാൾ രാഞ്ജിയുടെ പിറന്നാൾ ആഘോഷത്തിന് അണിഞ്ഞൊരുങ്ങി. അതിശൈത്യമായിരുന്നു പുറത്തെങ്ങും. അതൊന്നും ആഘോഷത്തിന്റെ മാറ്റ് കുറയ്ക്കാൻ പോന്നതായിരുന്നില്ല. രാജപ്രമുഖരും, മന്ത്രിമാരും, പൗരപ്രമുഖരും, ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന വലിയൊരു നിര ദർബാർ ഹാളിൽ സ്ഥാനം പിടിച്ചു.
ഏറെ വൈകാതെ വിഷം പുരട്ടിയ കത്തികൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് റെബൂട്ടിൻ ഡൂലിച്ചും അധികം വൈകാതെ മിലാൻ മാരികോവിച്ചും കടന്ന് വന്നു. തങ്ങൾക്ക് ഓരോരുത്തരും അവർ നിശ്ചയിച്ച അകലത്തിൽ നിലയുറപ്പിച്ചു. രാജ്യത്തിന്‌ വേണ്ടി, വിശാല സെർബിയയ്ക്ക് വേണ്ടി തങ്ങളുടെ കടമകൾ നിറവേറ്റാൻ അഭിമാനത്തോടെ അവർ തയ്യാറായി നിന്നു. ആ ദർബാർ ഹാൽ മുഴുവൻ രാജാവിന്റെയും രാഞ്ജിയുടെയും വരവിനായി കാത്തിരുന്നു...


Like
CommentShare
Comments
Write a comment...

Sunday, August 11, 2019



സീലാൻഡ് : ലോകത്തിലെ ഏറ്റവും ചെറു രാഷ്ട്രം...??


ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണെന്ന് ചോദിച്ചാൽ ആദ്യം മനസിലേക്ക് വരിക ഹോളി സീ എന്നറിയപ്പെടുന്ന 0.44 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള വത്തിക്കാൻ സിറ്റിയായിരിക്കും. എന്നാൽ ഏറ്റവും ചെറുരാഷ്ട്രമെന്ന പദവി സീലൻഡ് എന്ന രാജ്യത്തിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും ! അങ്ങനെയും ചില ചെറു രാജ്യങ്ങൾ ഈ ഭൂമുഖത്തുണ്ട്.
സീലാൻഡ് 
ചില വ്യക്തികൾ സ്വതന്ത്രരാഷ്ട്രങ്ങളായി പ്രഖ്യാപിച്ച ഇത്തരം പ്രദേശങ്ങൾ മൈക്രോനേഷനുകൾ എന്നറിയപ്പെടുന്നു. ഏതെങ്കിലും രാജ്യത്തിനുള്ളിലോ സമുദ്രാതിർത്തിക്കുള്ളിലോ ദ്വീപ് സമൂഹത്തിലോ ആണ് വലുതായി ആളും പേരുമൊന്നുമില്ലാത്ത ഈ സൂഷ്മരാഷ്ട്രങ്ങൾ നിലനിൽക്കുന്നത്. യഥാർത്ഥത്തിൽ ഇവ ഒരു രാഷ്ട്രമല്ല എന്നത് പോലെ യാതൊരുവിധ അംഗീകാരവും ഇല്ലായെന്നതാണ് സത്യം. എന്നാൽ ഇവയെ രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടുള്ളവർ അത് സമ്മതിച്ചു തരില്ല എന്നതാണ് വസ്തുത. അങ്ങനെയൊരു രാഷ്ട്രമാണ് സീലാൻഡ്.
ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഫെലിക്സ് ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെ കടലിൽ രണ്ട് പടുകൂറ്റൻ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള ഒരു പ്ലാറ്റ്‌ഫോം ആണ് സീലൻഡ് എന്ന സൂക്ഷ്മരാഷ്ട്രം. റഫ്‌സ് ടവർ എന്നും ഫോർട്ട്‌ റഫ്‌സ് (Fort Roughs ) എന്നും പേരുള്ള ഈ തട്ടിൻപ്പുറ രാജ്യത്തിന്‌ 550 ചതുരശ്ര മീറ്റർ (550 m.sq) മാത്രമാണ് വലിപ്പം.
പാഡി ബേറ്റ്സ് 
രണ്ടാം ലോകമഹായുദ്ധകാലത്ത് കാവലിന് വേണ്ടി ബ്രിട്ടൻ സ്ഥാപിച്ച നിരവധി കടൽക്കൊട്ടകളിൽ ഒന്നാണ് ഫോർട്ട്‌ റഫ്‌സ്. ഗയ് മോൺസൽ എന്ന ഇന്ത്യൻ വംശജനായ എൻജിനിയർ രൂപകൽപ്പന ചെയ്ത ഫോർട്ട്‌ റഫ്‌സ് "ഗയ് മൊൺസൽ സീഫോർട്ട് " എന്നും അറിയപ്പെട്ടിരുന്നു. ജർമൻകാരുടെ ഭീഷണിയിൽ നിന്ന് എസെക്‌സിലെ ഹാർവിച്ച് തുറമുഖത്തിന്റെ സംരക്ഷണത്തിനായും അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനും വേണ്ടിയുമാണ് 1943- ൽ ഫോർട്ട്‌ റഫ്‌സ് സ്ഥാപിച്ചത്. രണ്ട് കൂറ്റൻ തൂണുകൾക്ക്മേൽ ഉറപ്പിച്ച വീതിയുള്ള ഓയിൽ റിഗ് പോലുള്ള ഒരു പ്ലാറ്റ്‌ഫോമാണിത്. രണ്ടാം ലോകയുദ്ധകാലത്ത് നൂറു മുതൽ മുന്നൂറ് വരെ നാവിക ഉദ്യോഗസ്ഥർ ഇവിടെ തങ്ങിയിരുന്നത്രെ. യുദ്ധമവസാനിച്ചപ്പോൾ ജർമൻ ആക്രമണത്തെ തടയാൻ നിർമ്മിച്ച ഈ കടൽക്കോട്ട ബ്രിട്ടീഷ് നാവികസേന ഉപേക്ഷിക്കുകയായിരുന്നു.
1965-ൽ റോയൽ നേവി ഡി കമ്മിഷൻ ചെയ്ത കടൽക്കോട്ട ജാക്ക് മൂർ, മകൾ ജെയിൻ എന്നിവർ പൈറേറ്റ് റേഡിയോ പ്രക്ഷേപണത്തിനായി സ്വന്തമാക്കുകയായിരുന്നു. അനധികൃതമായി റേഡിയോ പ്രക്ഷേപണം നടത്തുന്നതിന് വേണ്ടി പാഡി റോയ് ബെയ്റ്റ്സ് (Paddy Roy Bates ) എന്നയാളും കുടുംബവും1967-ൽ ജാക്ക് മൂറിനെ തല്ലിയോടിച്ച് കടൽത്തട്ടിനെ സ്വന്തമാക്കുകയും, തങ്ങളുടെ റേഡിയോ പ്രക്ഷേപണത്തിന്റെ ആസ്ഥാനമാക്കാൻ തീരുമാനിക്കുകയും ചെയ്തു. പ്രിൻസ് റോയ് ഒന്നാമൻ എന്ന് സ്വന്തം പേര് പരിഷ്കരിച്ച ബെയ്റ്റ്സ്, ഫോർട്ട്‌ റഫ്സിനെ ഒരു സ്വതന്ത്ര പ്രിസിപ്പാലിറ്റിയായും പുത്രൻ മൈക്കേലിനെ പ്രിൻസ് റീജന്റ് മൈക്കേൽ എന്ന യുവരാജാവായും പ്രഖ്യാപിച്ചു.
സീലാൻഡ് നാണയം 
ബ്രിട്ടീഷ് സർക്കാർ ബലം പ്രയോഗിച്ച് റഫ്‌സ് ടവർ പിടിച്ചെടുക്കാൻ ഒരിക്കൽ ശ്രമിച്ചെങ്കിലും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അത് തടഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു. ഫോർട്ട്‌ റഫ്‌സ് ബ്രിട്ടന്റെ സമുദ്രാതിർത്തിക്ക് വെളിയിലാണെന്നും, അത്കൊണ്ട് തന്നെ ബ്രിട്ടീഷ് നിയമങ്ങൾ സീലൻഡിന് ബാധകമല്ലെന്നാണ് ബെയ്റ്റ്സ് അവകാശപ്പെട്ടിരുന്നത്.
1978-ൽ ഒരു ജർമ്മൻ കോടതിയും 1990-ൽ അമേരിക്കയിലെ ഒരു കോടതിയും സീലാൻഡ് ഒരു രാജ്യമല്ലെന്ന് വിധിക്കുകയുണ്ടായി. എന്നാൽ ഈ കോടതി വിധികളൊന്നും ബെയ്റ്റ്സ് അംഗീകരിച്ചില്ല. മാത്രമല്ല, 2004 നവംബർ 25 - ന് ബ്രിട്ടനിലെ സണ്ടർലൻഡ് യൂണിവേഴ്സിറ്റി നടത്തിയ മൈക്രോനേഷൻസ് കോൺഫെറൻസിൽ സീലാൻഡിനെ പ്രതിനിധികരിച്ച് അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. രാജാവാണെന്ന് അവകാശപ്പെട്ട് തന്റെ രാജ്യത്തെ അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യർഥിക്കുകയുണ്ടായി. പാഡി ബെയ്റ്റ്സും കുടുംബവും ലോകയാത്രയ്ക്ക് ബ്രിട്ടീഷ് പാസ്പോർട്ടാണ് ഉപയോഗിക്കുന്നത്.
1978-ൽ ജർമൻകാരനായ അച്ചൻ ബാക് കൂലിപട്ടാളക്കാരെ ഉപയോഗിച്ച് സീലാൻഡ് ആക്രമിച്ചു. പാടി ബെറ്റ്സും ഭാര്യയും അക്രമണസമയത്ത് ഇംഗ്ലണ്ടിലായിരുന്നു. അവരുടെ മകൻ മൈക്കിൾ തടവിലാക്കപ്പെട്ടു. എന്നാൽ പിന്നീട് നടന്ന തിരിച്ചടിയിൽ സീലാൻഡ് തിരിച്ചു പിടിക്കുകയും അച്ചൻ ബാക്കിനെയും കൂട്ടാളികളെയും രാജ്യദ്രോഹ കുറ്റം ചുമത്തി തടവിലാക്കി. തുടർന്ന്, നെതർലാൻഡ്, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അട്ടിമറിയിൽ പങ്കെടുത്ത തങ്ങളുടെ പൗരന്മാരുടെ മോചനത്തിനായി ബ്രിട്ടനുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു. ഒടുവിൽ ജർമ്മനി സീലാൻഡുമായി നടത്തിയ ചർച്ചയെത്തുടർന്ന് തടവിലാക്കപ്പെട്ടവർ മോചിപ്പിക്കപ്പെട്ടു. 35000 അമേരിക്കൻ ഡോളർ പിഴയടക്കേണ്ടിയും വന്നു. അച്ചൻ ബാക്കിന് സീലാൻഡ് പൗരത്വം ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അദ്ദേഹം ജർമനിയിൽ ഇരുന്നുകൊണ്ട് സീലാൻഡിനെതിരായ വിമത നീക്കത്തിന് നേതൃത്വം നൽകി. അദ്ദേഹം തന്റെ പിൻഗാമിയായി യോഹന്നാസ് സൈഗറെ പ്രഖ്യാപിച്ചു.
മൈക്കേൽ ബേറ്റ്സ് 
1969-ൽ സീലാൻഡ് ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ചിരുന്നു. റഫ്‌സ് ടവറിൽ നിന്ന് നിന്ന് ബെൽജിയത്തിലേക്ക് തപാൽ കൊണ്ട് പോകാൻ ഹെലികോപ്റ്റർ സർവിസും ഏർപ്പെടുത്തി. 1972-ൽ സീലാൻഡ് സ്വന്തം നാണയമായ സീലാൻഡ് ഡോളറും പുറത്തിറക്കി. പ്രത്യേകം മൂല്യമൊന്നുമില്ലാത്ത ഇവ നാണയശേഖരക്കാർക്ക് മാത്രമേ ഉപകാരപ്പെടൂ. 1975-ൽ സ്വന്തമായി ഭരണഘടനയും പാസ്‌പോർട്ടും ദേശിയ പതാകയും ദേശീയഗാനവും ഉണ്ടാക്കിയ പാഡി ബെയ്റ്റ്സ് കുടുംബ വകയായി ഇന്ന് രാജ്യത്തിന്‌ സ്വന്തമായി ഫുട്ബാൾ ടീമും ഉണ്ട്. 2012-ൽ പാഡി ബെയ്റ്റ്സും 2016 -ൽ ഭാര്യ ജോഹനയും അന്തരിച്ചു.
രാജ്യത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചതായി പറയപ്പെടുന്നു. സ്വയം പ്രഖ്യാപിത രാജാവായ റോയ് ബെയ്റ്റ്സിന്റെ മകൻ മിഷേൽ ബെയ്റ്റസാണ് നിലവിലെ രാജാവ്. ജെയിംസ് രാജകുമാരനാണ് അടുത്ത കിരീടാവകാശി. 2002-ലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 27 ആണ്. നാല് പേർ സ്ഥിരതാമസക്കാരായി സീലാൻഡിൽ ഉണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്ക ആണെങ്കിലും സീലാൻഡിന്റെ കൂറ്റൻ തൂണുകൾ നിൽക്കുന്ന കടലും അതുവഴി സീലാൻഡിന്റെ കരയായ ആ ചെറിയ പ്ലാറ്റ്‌ഫോമും ബ്രിട്ടന്റെ വകയാണ്..



Comments
Write a comment...