Sunday, October 6, 2019

ആളെ കൊല്ലും സയനൈഡ്.

മലയാളിയുടെ പൊതുഇടങ്ങളില് സയനൈഡ് എന്ന മാരക വിഷത്തെക്കുറിച്ച് ചര്ച്ചയാകുന്നത് ശ്രീലങ്കന് പുലികളുടെ പ്രതാപകാലത്താണ്. പിന്നീട് യാഥാര്ത്ഥ്യത്തോടൊപ്പം നിറംപിടിപ്പിച്ചതും അതിശയോക്തി കലര്ന്നതുമായ നിരവധി കഥകള് പത്രങ്ങളിലൂടെയും അല്ലാതെയും മലയാളി അറിഞ്ഞു. ഇപ്പോൾ വീണ്ടും സയനൈഡ് എന്ന മാരകവിഷം വാർത്തയാവുകയാണ്. കോഴിക്കോട്ടെ കൂടത്തായിയിൽ രണ്ട് വയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ 2002 മുതൽ വിവിധ കാലയളവിൽ മരിച്ചത് കൊലപാതകമെന്ന വാർത്ത കേരളത്തെ അപ്പാടെ ഞെട്ടിച്ചിരിക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ചത് സയനൈഡ് ആണെന്ന പ്രാഥമിക നിഗമനം ആ കൊടും വിഷത്തെകുറിച്ചുള്ള ചർച്ച പൊതു ഇടങ്ങളിൽ വീണ്ടും സജീവമാകുകയാണ്.

സയനൈഡ് കഴിച്ചുള്ള മരണത്തെക്കുറിച്ച് അബദ്ധ ധാരണകൾ വെച്ച് പുലർത്തുന്നവരാണ് നമ്മളൊക്കെ. ഒരു തരി പൊട്ടാസ്യം സയനൈഡ് കഴിച്ചാല് അനായാസം മരിക്കാമെന്ന പലരുടെയും ധാരണ തെറ്റാണ്. സയനൈഡ് കഴിച്ചാല് ഏതാനും മിനിറ്റിനുള്ളില് മരിക്കുമെങ്കിലും ശാന്തമായ മരണമല്ല ഉണ്ടാകുക. വിഷം അകത്തു ചെന്ന് മൂന്നു മിനിറ്റോളം നെഞ്ച് പിളര്ക്കുന്ന വേദന അനുഭവപ്പെടുമത്രെ .
ഉപ്പുകല്ല് പോലെയാണ് സയനൈഡ്. തീക്ഷ്ണമായ എരിവു കലര്ന്ന രുചിയാണെന്ന് ഗവേഷകര് പറയുന്നു. മരച്ചീനിക്കട്ടിന്റെയോ പച്ച ആല്മണ്ടിന്റെയോ ഗന്ധം. ‘ഉള്ളില് ചെന്നാല് കഠിനമായ വേദന കാരണം പലരും അലറി വിളിക്കും. വെപ്രാളം കാണിക്കും. ഛര്ദിയും തളര്ച്ചയും തലവേദനയും ആദ്യഘട്ടത്തില് ഉണ്ടാകും. സയനൈഡ് ഉള്ളില് ചെന്നയാള് ഭീതിജനകമായ പരാക്രമം കാണിക്കും’ - പ്രശസ്ത ഫൊറന്സിക് സര്ജന് ഡോ. ബി.ഉമാദത്തന് തന്റെ പുസ്തകത്തില് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങള്ക്ക് രക്തത്തിലെ ഓക്സിജന് ഉപയോഗിക്കാന് കഴിയാത്ത അവസ്ഥവരും. നിമിഷങ്ങള്കൊണ്ട് മരണം സംഭവിക്കും. രക്തത്തിന്റെ നിറം മാറും. സാധാരണ രക്തത്തിന് ഇരുണ്ട ചുവപ്പു നിറമാണെങ്കില് സയനൈഡ് കലരുമ്പോള് അത് തിളക്കമുള്ള ചുവന്ന നിറമായി മാറും.
മൂലകങ്ങളായ കാര്ബണും നൈട്രജനുമാണ് സയനൈഡില് അടങ്ങിയിരിക്കുന്നത്. പൊട്ടാസ്യം സയനൈഡും ഹൈഡ്രജന് സയനെഡും സോഡിയം സയനൈഡുമെല്ലാം ഉള്ളില് ചെന്നാല് മരിക്കാനെടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും. ശരീരത്തിന്റെ തൂക്കം, ഉള്ളില് ചെന്ന സയനൈഡിന്റെ അളവ്, അത് ശരീരത്തിലെത്തിയ രീതി എന്നിവയാണ് മരണത്തിലേക്ക് ഒരാളെ തള്ളിവിടുന്നതിന്റെ വേഗം തീരുമാനിക്കുന്നത്. ഒരാള് 5 മിനിറ്റില് മരിക്കുമെങ്കില് മറ്റൊരാള് മരിക്കുന്നത് 30 മിനിറ്റു കൊണ്ടാകും. 50 മുതല് 60 വരെ മില്ലീഗ്രാം ഹൈഡ്രജന് സയനൈഡ് ശരീരത്തിലെത്തിയാല് മരണകാരണമാകും. 200 മുതല് 300 വരെ മില്ലീഗ്രാം പൊട്ടാസ്യം സയനൈഡോ സോഡിയം സയനൈഡോ ഉള്ളില് ചെന്നാല് മരണകാരണമാകും.
ഹൈഡ്രജന് സയനൈഡ് ഉള്ളില് ചെന്നാല്‌ 2 മുതല് 10 വരെ മിനിറ്റിനുള്ളില് മരണം സംഭവിക്കാം; സോഡിയം - പൊട്ടാസ്യം സയനൈഡാണെങ്കില് 30 മിനിറ്റും. ചില കേസുകളിൽ വിഷം ഉള്ളില് ചെന്നാലും മണിക്കൂറുകളോളം കുഴപ്പമുണ്ടാകില്ല. ശരീരം വിഷത്തെ ആഗിരണം ചെയ്യാൻ സമയമെടുക്കുന്നതു കൊണ്ടാണിത്. സയനൈഡ് ഉള്ളില് ചെന്ന് ഓക്സിജന്റെ അളവു കുറയ്ക്കുന്നതോടെ ഹൃദയത്തിലെയും തലച്ചോറിലെയും കോശങ്ങള് നശിച്ച് മരണം സംഭവിക്കും. തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് പ്രതിരോധ മരുന്നുകള് നല്കി രക്ഷപ്പെടുത്താന് കഴിഞ്ഞാലും തലച്ചോറിലും ഹൃദയത്തിലും സംഭവിച്ച തകരാറുകള് നല്കുന്ന ശാരീരിക അവശതകളോടെയാകും പിന്നീടുള്ള ജീവിതം.
നിത്യജീവിതത്തില് ഉപയോഗിക്കുന്ന പല ഭക്ഷണ സാധനങ്ങളിലും സയനൈഡ് അടങ്ങിയിട്ടുണ്ട്. കഴിക്കുന്നത് ചെറിയ അളവിലായതിനാല് മരണം സംഭവിക്കുന്നില്ലെന്നു മാത്രം. ആപ്പിളിന്റെയും ചെറിയുടേയും കുരുവില് സയനൈഡ് ചെറിയ രീതിയില് ഉണ്ട്. ആപ്പിളിന്റെ അരിയില് സയനൈഡും ഷുഗറും ചേര്ന്ന മോളിക്കുലര് ആണ് ഉള്ളത്. ശരീരത്തിലെ എന്സൈമുകളുമായി ചേരുമ്പോള് ഷുഗര് വേര്പെടും. അവശേഷിക്കുന്ന സയനൈഡ് വിഘടിച്ച് ഹൈഡ്രജന് സയനൈഡ് ആയി മാറും. ആപ്പിളിന്റെ അരി വലിയ അളവില് കടിച്ചു പൊട്ടിച്ചു കഴിക്കാത്തതിനാല് ശരീരത്തിന് ദോഷം സംഭവിക്കുന്നില്ല. മരച്ചീനിയിലും സയനൈഡ് ചെറിയ രീതിയില് അടങ്ങിയിട്ടുണ്ട്. കഴിക്കുന്ന അളവ് ചെറുതായതിനാല് പ്രശ്നങ്ങളുണ്ടാകുന്നില്ല.
സാധാരണക്കാര്ക്ക് എളുപ്പം കിട്ടുന്ന ഒന്നല്ല പൊട്ടാസ്യം സയനൈഡ്. ജ്വല്ലറി പണികള്ക്കും ഇലക്ട്രോ പ്ലേറ്റിനും ചില വ്യവസായങ്ങള്ക്കും ലബോറട്ടറികള്ക്കും സയനൈഡ് ലവണങ്ങള് ആവശ്യമാണ്. ജ്വല്ലറികള് കൂടുതലുള്ളതിനാല് കേരളത്തില് സയനൈഡിന്റെ ഉപയോഗവും കൂടുതലാണ്. നിയന്ത്രണങ്ങള്ക്കു വിധേയമായാണ് ലാബുകളില്നിന്ന് സ്വര്ണപ്പണിക്കാര്ക്കു സയനൈഡ് നല്കുന്നത്. സയനൈഡ് ഉപയോഗിക്കുന്നതിന് ലാബുകള്ക്കും നിയന്ത്രണമുണ്ട്.
യഥാർത്ഥത്തിൽ പൊട്ടാസ്യം സയനൈഡ് രാസപ്രക്രിയയിലൂടെ ഉണ്ടാവുകയാണ് ചെയ്യുന്നത്. "തട്ടാൻമാരും മറ്റും സ്വർണ്ണം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നത് ഹൈഡ്രോ സയനിക് ആസിഡാണ്. ഇത് തന്നെ രണ്ട് വിധത്തിലുണ്ടാകും. പുകയായും ദ്രാവകമായും ഉണ്ടാകും. ദ്രാവക രൂപത്തിലുള്ളതാണ് കൊമേഴ്‌സ്യൽ ആവശ്യത്തിന് ഉപയോഗിക്കുന്നത്. ഇത് ഭയങ്കര കയ്പ്പ് രുചിയുള്ള സാധനമാണ്. പച്ചവെള്ളത്തിലൊന്നും കലർത്തി ഇത് ആരെക്കൊണ്ടും കുടിപ്പിക്കാനാവില്ല."
"ഹൈഡ്രോ സയനിക് ആസിഡ് ശരീരത്തിനകത്തെ ഹൈഡ്രോ ക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് പൊട്ടാസ്യം സയനൈഡ് ആയി മാറുകയാണ് ചെയ്യുന്നത്. നമുക്കറിയാവുന്ന കഴുത്തിൽ തൂക്കിയിട്ട് നടക്കുന്ന സയനൈഡ് താലിയിൽ രണ്ട് അറകളിലായി ഹൈഡ്രോ സയനിക് ആസിഡും ഹൈഡ്രോ ക്ലോറിക് ആസിഡുമാണ് ഉള്ളത്. ഇത് കടിച്ചുപൊട്ടിക്കുമ്പോൾ വായിൽ വച്ച് തന്നെ രാസപരിണാമം സംഭവിക്കുകയാണ് ചെയ്യുന്നത്.
സയനൈഡിന്റെ രുചി അറിയാന് ഒരു ശാസ്ത്രജ്ഞന് സയനൈഡ് കഴിച്ചു നോക്കിയെന്നും ‘എസ്’ എന്നെഴുതിയശേഷം മരിച്ചെന്നും കഥ പ്രചരിക്കുന്നുണ്ട്. വാസ്തവം വ്യക്തമല്ലെങ്കിലും കേരളത്തില് സമാനമായ സംഭവം 2006 ജൂണ് 17ന് ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ സ്വര്ണപ്പണിക്കാരനായിരുന്ന എം.പി.പ്രസാദാണ് പാലക്കാട്ടെ ഹോട്ടല് മുറിയില് സയനൈഡ് കഴിച്ചശേഷം മരിക്കുന്നതിനു മുന്പ് അതിന്റെ രുചി പേപ്പറില് രേഖപ്പെടുത്തിയത്. മദ്യത്തില് കലര്ത്തിയാണ് പ്രസാദ് സയനൈഡ് ഉപയോഗിച്ചത്. ‘പൊട്ടാസ്യം സയനൈഡ് ഞാന് രുചിച്ചു. നാക്കിനെ പൊള്ളിക്കുന്ന തീക്ഷ്ണമായ എരിവാണ്’- പ്രസാദ് പേപ്പറില് എഴുതി.

 മ'ആത് : ഈജിപ്ഷ്യൻ സംസ്കാരത്തിലെ നൈതികത. ഈജിപ്ത് ചരിത്രം. 7 

 കഴിഞ്ഞുപോയ സംഭവങ്ങളുടെ വിവരണം മാത്രമെന്ന കേവലയുക്തിയിൽ ചുരുക്കി ചരിത്രത്തെ വിലയിരുത്താൻ കഴിയില്ല. ഭൂതകാലത്തിന്റെ സന്തതിയാണ് വർത്തമാനകാലവും. വർത്തമാനകാലത്തിന് ജലവും പോഷകവും നൽകുന്നത് ഭൂതകാലമാണ്‌. ഭൂതകാലം ഭാവികാലത്തെയും സൃഷ്ടിക്കുന്നു. ഭൂതകാലത്തെ അവഗണിച്ച് വർത്തമാനകാലത്തിന്റെ നിലനിൽപ്പും ഭാവികാല നിർമ്മിതിയും അസാധ്യമാണ്. യഥാർത്ഥത്തിൽ മനുഷ്യവംശത്തിന്റെ ചരിത്രം കണ്ടെത്താൻ ശ്രമിക്കുകയെന്നാൽ നമ്മൾ നമ്മളെ തന്നെ കണ്ടെത്താൻ ശ്രമിക്കുകയെന്നാണ്. അത് കൊണ്ടാണ് നമ്മുടെ പൂർവികതയുടെ വേരുകൾ തേടുമ്പോൾ അശോകനിലേക്കും, ബുദ്ധനിലേക്കും, വ്യാസനിലേക്കും വീണ്ടും പുറകിലേക്ക് പോയാൽ മൃഗതുല്യമായ ജീവിതം നയിച്ചിരുന്ന ഗുഹാ - ശിലായുഗ മനുഷ്യരിലേക്കും തുടർന്ന് ഡാർവിന്റെ കണ്ടെത്തലുകളിലേക്കും... അങ്ങനെ ഒരു നിമിഷം കണ്ണോടിച്ചു നോക്കുക. ആരായിരുന്നു ഞാൻ ..? അതിനുള്ള മറുപടി ചരിത്രമാണ്. കാരണം ചരിത്രം ഒരു തിരിച്ചറിവാണ്. ചരിത്രബോധമില്ലാത്ത മനുഷ്യൻ ശിശുവിന് തുല്യമാണ്. ചരിത്രം മനുഷ്യ മനസ്സുകളിൽ പ്രവർത്തിക്കുമ്പോഴാണ് മനുഷ്യൻ സംസ്കാര സമ്പന്നനാകുന്നത്. മൂന്ന് സഹസ്രാബ്ദങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു ജനതതിയുടെ ജീവിതദർശനങ്ങളും ആശയങ്ങളും തത്വശാസ്ത്രവും ഇന്ന് ഏത് അളവ്കോൽ അല്ലെങ്കിൽ ഏത് രീതിശാസ്ത്രം വെച്ചാണ് വിലയിരുത്തപ്പെടേണ്ടത്. ആ പ്രാചീനരുടെ സംസ്കൃതി ഇന്നത്തെ മനുഷ്യരെ പോലും അത്ഭുതപെടുത്തുകയും ആകൃഷ്ടരാക്കുയും ചെയ്യുന്നത് കൊണ്ട് ശാസ്ത്രീയ അളവുകോലുകളൊ, യുക്തിയാധിഷ്ഠിത നിലപാടുകളോ പര്യാപ്തമാകുമെന്ന് തോന്നുന്നില്ല. പ്രാചീന ഈജിപ്തുകാരുടെ മതദർശനങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് പോയിട്ടുണ്ടാകാം. എന്നാൽ ആ പ്രാചീനർ ഉയർത്തിപ്പിടിച്ച തത്വചിന്തയിലധിഷ്ഠിതമായ വിശ്വാസപ്രമാണങ്ങൾക്കും ആദർശങ്ങൾക്കും ധാർമ്മികതയ്ക്കും ഇപ്പോഴും പ്രസക്തിയുണ്ടെന്ന് പൗരാണിക ഈജിപ്ഷ്യൻ ചരിത്രം പഠിക്കുന്ന ഏതൊരാൾക്കും കാണാൻ കഴിയും.

അനുബിസ് 
ദൈവത്തിന്റെ പ്രതിപുരുഷന്മാർ അല്ലെങ്കിൽ ദൈവത്തിനും ജനങ്ങൾക്കുമിടയിലെ ഇടനിലയ്ക്കാരായാണ് ഫറവോമാരെ കണ്ടിരുന്നത്. അത് കൊണ്ട് തന്നെ അവരെ ശ്രേഷ്ഠമാരായി കരുതി. വളരെ പഴയകാലത്ത് ഫറാവോകൾക്ക് മാത്രമേ ആത്മീയപ്രയാണങ്ങൾ, മരണാനന്തര ജീവിതം എന്നിവ കല്പിക്കപ്പെട്ടിരുന്നുള്ളൂ. കാലം ചെന്നപ്പോൾ ഈ വിശ്വാസത്തിന് മാറ്റം വരുകയും 'ബാ' യും 'ഖാ' യും എല്ലാവരിലുമുണ്ടെന്ന ധാരണ രൂഢമൂലമായി. അപ്പോൾ പിന്നെ പരമാത്മാക്കളെ തൃപ്തിപ്പെടുത്തുന്ന അനുഷ്ടാനങ്ങൾ ഓരോ മനുഷ്യനും ഏർപ്പെടുത്തേണ്ടിയും വന്നു. ബാ, ഖാ, ആംഖ് എന്നീ ആത്മീയാവസ്ഥകൾക്ക് പുറമെ മൂന്ന് ഭാഗങ്ങൾ അല്ലെങ്കിൽ രൂപങ്ങൾ കൂടിയുണ്ട് മനുഷ്യാത്മാവിന്. ഈജിപ്തിൽ പൊതുവെ മനുഷ്യശരീരത്തെ "ഹ" എന്നാണ് വിളിച്ചിരുന്നത്. 'ഹ' യ്ക്ക് അനുബന്ധമായി നിൽക്കുന്ന ഈ മൂന്ന് ഭാഗങ്ങൾക്ക് ഷ്യൂത് (sheut ), റെൻ (Ren), ഇബ് (Ib) എന്നിങ്ങനെ അറിയപ്പെടുന്നു. ഷ്യൂത് എന്നാൽ മനുഷ്യന്റെ നിഴലാണ്. മനുഷ്യന് നിഴലില്ലാതെയും നിഴലിന് മനുഷ്യനില്ലാതെയും നിലനില്പില്ലെന്ന് പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നു. ഓരോ നിഴലും അത് ഉത്ഭവിക്കുന്ന ജൈവശരീരത്തിന്റെ പ്രതിബിംബമാണ്. പ്രാചീന ഈജിപ്തിൽ നിർമ്മിക്കപ്പെട്ടിരുന്ന ഓരോ പ്രതിമകളും വിഗ്രഹങ്ങളും അവ ആരുടെ പ്രതിബിംബങ്ങളായിരുന്നോ അവരുടെ ഷ്യൂത് അഥവാ നിഴലുകളായി അവയെ കണക്കാക്കപ്പെട്ടിരുന്നു. അനുബിസിന്റെ അനുചരനായ കുറിയ മനുഷ്യനായിട്ടാണ് ഷ്യൂതിന്റെ സങ്കല്പം.
മനുഷ്യന്റെ നാമധേയമാണ് റെൻ. നാമധേയമെന്നാൽ കീർത്തി അഥവാ യശസ്സ് താന്നെ. അതിനെ പരിരക്ഷിക്കേണ്ടത് മനുഷ്യരുടെ ഓരോരുത്തരുടെയും കടമയാണ്. അതുകൊണ്ട് തന്നെ ആ നാമധേയം പാപ്പിറസുകളിലും ശവകുടീരങ്ങളിലും ഭാവിതലമുറയുടെ അറിവിലേക്കായി എഴുതി ചേർക്കേണ്ടതുണ്ട്. ഈജിപ്തിലെ പ്രാചീനവാസികളെ കുറിച്ച് ഇന്ന് ഇത്രയധികം കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിന്‌ നമ്മൾ റെൻ എന്ന ആശയത്തോട് കടപ്പെട്ടിരിക്കുന്നു. കാരണം, ആ വിശ്വാസമാണ് അവനെ എഴുതാൻ പ്രേരിപ്പിച്ചത്. അവനെകുറിച്ചും അവന്റെ കാലഘട്ടത്തെ കുറിച്ചും എഴുതണമെന്ന തീവ്രാഭിലാഷം, റെന്നിനോടുള്ള കർത്തവ്യ ബോധത്തിൽ നിന്നും ഉയർന്ന് വന്നതായിരുന്നു. സഹസ്രാബ്ദങ്ങൾ പോയ്‌ മറഞ്ഞിട്ടും ആ ലിഖിതങ്ങൾ അവശേഷിക്കണമെന്ന അവന്റെ നിർബന്ധമായിരുന്നു ഇന്ന് നമുക്ക് ആവേശം പകരുന്ന വിജ്ജാനശാഖയായി പരിണമിച്ചിരിക്കുന്നത്.
ഇബ് എന്നാൽ മനുഷ്യഹൃദയമാണ്. ആധ്യാത്മികഹൃദയം എന്ന് പറയാം ഓരോ വ്യക്തിയിലും മാതൃഹൃദയത്തിൽ നിന്ന് ഉറ്റിവീഴുന്ന രക്തശകലത്തിൽ നിന്നാണ് ഇബ് ഉറവെടുക്കുന്നത്. പൊതുവെ മനുഷ്യ വികാരങ്ങളുടെ ഉത്ഭവസ്ഥാനമാണ് ഇബ്. ചിന്തകളുടെയും, ഇച്ഛാശക്തിയുടെയും മനോരഥ്യയുടേയുമെല്ലാം ഉറവിടം. ഒരു ആയുഷ്കാലം മുഴുവൻ നമ്മുടെ മനസിലൂടെ കടന്ന് പോകുന്ന ഓരോ ചിന്തകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇബ് എന്ന ഹൃദയത്തിൽ എക്കാലവും നിലനിൽക്കുന്ന മുദ്രകളായി പതിയുന്നു. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ അന്ത്യവിധി നിർണ്ണയവും ആ ഹൃദയത്തിൽ തന്നെ സംഭവിക്കുന്നു.
മരണശേഷം അനുബിസ് ദേവനാണ് ഈ നിർണ്ണയം നടത്തുന്നത്. ഒരു മനുഷ്യൻ തന്റെ ജീവിതകാലത്ത് എങ്ങനെയൊക്കെ കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവായി അനുബിസിന് ഈ ഹൃദയ മുദ്രകളെ ഉപയോഗിക്കാം. ചിന്തയിലൂടെയോ പ്രവർത്തിയിലൂടെയോ നാം ചെയ്യുന്ന ഓരോ പാപങ്ങളും നമ്മുടെ ഇബിന്റെ അല്ലെങ്കിൽ ഹൃദയത്തിന്റെ ഭാരം വർധിപ്പിക്കുമത്രേ. ഈ അധികഭാരമാണ് നമ്മുടെ ദുഷ്ചിന്തകളും, ദുഷ്കർമ്മങ്ങളും നമ്മുടെ ഹൃദയത്തിൽ കോറിയിടുന്ന പാപമുദ്രകളുടെ തെളിവ്.
അമിത് 
അനുബിസിന്റെ കയ്യിൽ ഒരു തുലാസുണ്ട്. തുലാസിന്റ ഒരു തട്ടിൽ അനുബിസ് മരിച്ച വ്യക്തിയുടെ ഹൃദയവും മറുതട്ടിൽ വെയ്ക്കുന്നത് ഒരു തൂവലുമാണ്. ഈജിപ്ഷ്യൻ വിശ്വാസമനുസരിച്ച് സത്യം, സമത്വം, സദാചാരം, ചിട്ട, നീതി, ന്യായം എന്നിവയുടെ മൂർത്തിമദ്ഭാവമായ മ'ആത് ദേവി, തന്റെ ശിരോലങ്കാരമായി ധരിക്കുന്ന ഒട്ടകപക്ഷി തൂവലാണ്. മ'ആത് ദേവിയുടെ തൂവലിനേക്കാൾ നിങ്ങളുടെ ഹൃദയത്തിന് ഭാരമുണ്ടെങ്കിൽ, അത് അണുവിടയാണെങ്കിൽപ്പോലും കടിച്ചുകീറാൻ തയ്യാറായി നിൽക്കുന്ന ഭീകരരാക്ഷസനായ അമ്മിത് ആ ഹൃദയത്തെ ഭക്ഷണമാക്കുന്നു. മുതലയുടെ ശിരസ്സും സിംഹത്തിന്റെ വക്ഷസ്സും മുൻകാലുകളും ഹിപ്പോപൊട്ടാമസിന്റ വയറും പിൻകാലുകളും ഉള്ള ഭയാനകമൂർത്തിയാണ് അമ്മിത്.
ഈജിപ്തിലെ പുരാതനഗ്രന്ഥാമായ മരിച്ചവരുടെ പുസ്തക (Book of the Dead ) ത്തിലെ 125- ആം അധ്യായത്തിൽ ഈ ഹൃദയഭാര നിർണയത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ചടങ്ങിലെ പ്രധാന ന്യായാധിപൻ യമതുല്യനായ ഒസിരിസ്‌ തന്നെയാണ്. ചിത്രഗുപ്തന് സമാനമായി ഗുമസ്തൻ തോത് എന്ന ദേവനെയും കാണാം. ഹിന്ദു മിത്തോളജിയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ കൂടുതൽ ഉള്ളയാൽ അനുബിസാണ്.
പൂർണ്ണമായും പ്രതീകാത്മകമായ ഈ നിർണ്ണയക ചടങ്ങ് നമ്മളെ വലിയൊരു കാര്യമാണ് ഓർമ്മിപ്പിക്കുന്നത്. ദൈവത്തിന്റെ ഉത്തമസൃഷ്ടികളെന്ന് വിശ്വസിക്കപ്പെടുന്ന മനുഷ്യൻ എങ്ങനെ ജീവിക്കണം എന്നതാണത്. ഓരോ മനുഷ്യന്റെയും വികാരത്തിന്റെ, ചിന്തകളുടെ എല്ലാം ഇരിപ്പിടമായ ഹൃദയം ആയുസ്സ് മുഴുവൻ ജീവിച്ചു കഴിയുമ്പോഴേക്കും സൃഷ്ടിക്കേണ്ടത് ഒരു തൂവൽസ്പർശമായിരിക്കണം അത്, വിശ്വാമനസ്സാക്ഷിയും പരമസത്യവുമായ മ'ആതിന്റെ തൂവൽ കൊണ്ടുള്ള തലോടലിന്റെ നൈർമല്യം പോലെ മൃദുലവും സുഖകരവുമായ ആ തൂവൽ സ്പർശമാണ് ഈ ലോകത്തെ ഉയർച്ചയിലേക്ക് നയിക്കുക. ലോകജനതയുടെ ഹൃദയം മുഴുവനും ഒരു തൂവലിന് സമമാകുമ്പോൾ ഭൂമിയിൽ സ്വർഗം തന്നെ സൃഷ്ടിക്കപ്പെടുന്നു. എത്ര ഉദാത്തമായ ആദർശമാണത്. ഹിംസയിലും ക്രൂരതയിലും സ്വാർത്ഥതയിലും ഞാനെന്ന ഭാവത്തിലും അഹങ്കരിക്കുന്ന ഈ ആധുനിക ലോകത്ത് നിന്ന് ആ പ്രാചീനരുടെ ആശയത്തെ നിങ്ങൾ ഓരോരുത്തരും ഒന്ന് വിലയിരുത്തുക, അപ്പോൾ തീർച്ചയായും നമ്മൾക്ക് തലകുനിക്കേണ്ടി വന്നേക്കാം.
ഈജിപ്ഷ്യൻ പുരാണത്തിൽ 'തോത്' ആണ് മ' ആതിന്റെ പുരുഷൻ. ചന്ദ്രദേവൻ കൂടിയായ തോത് എഴുത്തിന്റെയും, ശാസ്ത്രത്തിന്റെയും, ചിത്രലിപിയുടെയും ജ്ഞാനത്തിന്റെയും പ്രതീകമാണ്. ഇവർക്കുണ്ടായിരുന്ന എട്ട് മക്കളിൽ ഏറ്റവും പ്രധാനിയായിരുന്നു അമൂൻ (നവീന രാജവംശകാലത്ത് ഏറ്റവും ശക്തനായ ദേവൻ ).
തോത് 
ഒരു ദേവിസങ്കല്പം എന്നതിലുപരി മ'ആത്, ഉയർന്ന് വന്നുകൊണ്ടിരുന്ന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെയും രാഷ്ട്രത്തിന്റെയും ആദർശതത്വമായിരുന്നു. ആർഷഭാരതത്തിൽ 'ധർമ്മം' നിലനിന്ന് പോയത് പോലെ. അത് വിവിധോദ്ദേശങ്ങളുമായി ഒരുമിച്ച് ചേർന്ന ഒരു ജനതയെ സത്യത്തിന്റെയും സദാചാരത്തിന്റെയും പാതയിലൂടെ മുന്നോട്ട് നയിച്ച വിശ്വാസപ്രമാണമായിരുന്നു. പ്രാചീന ഈജിപ്ഷ്യൻ നിയമാവലിയുടെ അടിസ്ഥാനമായി പിന്നിടത് രൂപം കൊണ്ടു. ആദികാല ഫറവോമാർ അതിന്റെ നേടും തൂണുകളായി മാറി. ഫറവോയുടെ ആജ്ഞകൾ മ'ആതിന്റെ പരിപൂർണ്ണമായ പരിപാലനത്തെ ലക്ഷ്യം വെച്ചുള്ളതായി തീർന്നു.
പ്രവഞ്ചത്തിന്റെ പരിപാവനത്വത്തിലും ഏകത്വത്തിലും ഈജിപ്തുകാർ ദൃഢമായി വിശ്വച്ചിരുന്നു. പ്രവഞ്ചത്തിലെ ഏതുതരം സമാധാനഭഞ്ജനവും അതിൽ ജീവിക്കുന്ന മനുഷ്യരേയും അവർ ജീവിക്കുന്ന രാഷ്ട്രവ്യവസ്ഥിതിയെയും ബാധിക്കുമെന്ന് അവർ കണക്കാക്കി. അതുകൊണ്ട് പ്രാവഞ്ചിക സന്തുലിതാവസ്ഥ നിലനിർത്താൻ നേർവഴിക്കുള്ള പൊതുജീവിതവും മതാനുഷ്ടാനങ്ങളും വേണമെന്ന് അവർ നിഷ്കർഷിച്ചു.
അധർമ്മിയായ ഫറവോ ക്ഷാമം വിളിച്ചു വരുത്തുമെന്നും ദൈവനിന്ദ അന്ധതയുണ്ടാക്കുമെന്നും അവർ കരുതി. ധനികർ ഒരിക്കലും ദരിദ്രരുടെ ചൂഷകർ ആകരുതെന്നും മറിച്ച് ആ നിർഭാഗ്യവാൻമാരുടെ സഹായികളായി തീരണമെന്നും മ'ആത് അനുശാസിക്കുന്നു. മധ്യരാജവംശകാലത്ത് (BCE 2062 - 1664) മ'ആത് ദേവി പറയുന്നതായിട്ട് കുറിച്ചിടപ്പെട്ടിട്ടുള്ള ഒരു ലിഖിതം ശ്രദ്ധിക്കുക :
"ഞാൻ വിശക്കുന്നവന് അപ്പം നൽകി. ഉടുതുണിയില്ലാത്തവന് വസ്ത്രവും. ഞാൻ വിധവകൾക്ക് രക്ഷകനായി. അനാഥർക്ക് പിതാവും".
ഇത് വായിക്കുമ്പോൾ ഇതെഴുതിയതിന് രണ്ടായിരം വർഷങ്ങൾക്ക് ശേഷം പിറന്ന ദൈവപുത്രൻ യേശുക്രിസ്തുവിന്റെ സാമീപ്യം അനുഭവപ്പെട്ടേക്കാം. ക്രിസ്തു വിഭാവനം ചെയ്ത സ്വർഗ്ഗരാജ്യം തന്നെയല്ലേ മ'ആതിന്റെ അനുശാസനകളിലും കാണാൻ കഴിയുന്നത്. ഈജിപ്ഷ്യൻ തത്വചിന്തയിൽ മ'ആത് സർവ്വതിനെയും അവിനാശിയായ ഏകത്വത്തിൽ ബന്ധിപ്പിക്കുന്നു. ഈ പ്രവഞ്ചം, ഈ പ്രകൃതി, ഈ രാഷ്ട്രം, ഈ മനുഷ്യൻ... എല്ലാം മ'അത് നിയന്ത്രിക്കുന്ന വിശാല വ്യവസ്ഥയുടെ കണ്ണികൾ മാത്രം. ഇതിലെ ഘടകങ്ങളുടെ പ്രവർത്തനങ്ങളിലും പ്രതിപ്രവർത്തങ്ങളിലും ഉണ്ടാവുന്ന താളപിഴവുകൾ കണ്ടറിഞ്ഞു പരിഹരിക്കപ്പെടുന്നതാണ് ലോകധർമ്മം. മ'ആതിന്റെ ആദർശങ്ങൾ ഉദ്ബോധിപ്പിക്കുന്നതും അത് തന്നെയാണ്. ഒറ്റനോട്ടത്തിൽ നോക്കിയാൽ തന്നെ ആ പ്രാചീനതത്വചിന്തയുടെ ഔന്നത്യം നമുക്ക് അനുഭവപ്പെടും. ക്രൈസ്തവ ധർമ്മങ്ങൾക്ക് പുറമെ , താവോയിസത്തിന്റെയും, കൺഫ്യൂഷനിസത്തിന്റെയും ബുദ്ധധർമ്മങ്ങളുടെയും ഛായ നമുക്കതിൽ ദർശിക്കാം. പക്ഷെ ഇതെല്ലാം എഴുതപ്പെട്ടതും ചിന്തിച്ചുറപ്പിക്കപ്പെട്ടതും ലോകത്തിൽ നമുക്കറിയാവുന്ന ഒരു ചിന്തകൻ പോലും പിറക്കുന്നതിനും എത്രയോ മുമ്പാണെന്ന് ഓർക്കണം. അവിടെയാണ് നമ്മൾ ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ മഹത്വം തിരിച്ചറിയപ്പെടേണ്ടത്.
മ'ആത് 
ഈജിപ്തിനെ സംബന്ധിച്ചിടത്തോളം മ'ആത് തികഞ്ഞ യാഥാർഥ്യമായിരുന്നു. അതില്ലാതെ ഈജിപ്തിന് നിലനില്പില്ലെന്ന് അവർ വിശ്വസിച്ചു. സൂര്യോദയമോ, നക്ഷത്രത്തിളക്കമോ, ചന്ദ്രനിലാവോ പോലും മ'ആതിന്റെ അഭാവത്തിൽ അപ്രത്യക്ഷമാകുമായിരുന്നുവത്രെ. നൈൽ നദി ഒഴുകണമെങ്കിലും മനുഷ്യൻ ചിന്തിക്കണമെങ്കിലും മ'ആത് ആവശ്യമായിരുന്നുവെന്ന് അവർ കരുതി. ഈ പ്രപഞ്ചസൃഷ്ടിയും അതിന്റെ നിയന്ത്രണവും പ്രകൃതി പ്രതിഭാസങ്ങളുടെ ചാക്രിക സ്വഭാവവുമെല്ലാം മ'അതിനാൽ ആണെന്നും അവർ ചിന്തിച്ചു. അതിന് വേണ്ടി ദൈവങ്ങളെ അവർ അകമൊഴിഞ്ഞു ആരാധിച്ചു. ഈജിപ്തിലുടനീളം ക്ഷേത്രങ്ങൾ നിർമ്മിച്ച്‌ നിരവധി പുരോഹിതന്മാരെ അവിടെ നിയമിക്കുകയും ചെയ്തു.
പ്രപഞ്ചത്തിൽ മ'അതിനെ നിലനിർത്തുന്നത് വിശ്വപാലകനായ 'റ' ദേവനാണെങ്കിൽ ഭൂമിയിൽ മ'അതിനെ പരിപാലിക്കുന്നത് ഫറവോയാണ്. ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണല്ലോ ഫറവോ. അത് കൊണ്ട് തന്നെ സ്വന്തം രാജ്യത്ത് മ'അതിനെ പ്രതിഷ്ഠിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ വഴിപാടെന്ന് കരുതി. അങ്ങനെ മ'ആതിന്റെ ക്രമവും സത്യസന്ധവുമായ ആചാരാനുഷ്ഠാനങ്ങളിലൂടെ ഒരു ഫറവോ ദൈവത്തിനോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നു. സദാചാരത്തിലും സത്യത്തിലും അധിഷ്ഠിതമായ ഒരു ജനതയുടെ മാനസികവും ആത്മീയവുമായ ഉറച്ച അടിത്തറയിലാണ് പ്രാചീന ഈജിപ്ഷ്യൻ സംസ്കാരം മൂവായിരത്തിലധികം വർഷങ്ങളോളം അതിന്റെ ഉന്നതിയിൽ വിരാജിച്ചത്.
പ്രാചീന ഈജിപ്തിലെ നിയമാവലികളെ കുറിച്ച് ഇന്ന് നമുക്കുള്ള അറിവുകൾ പരിമിതമാണ്. എങ്കിലും എഴുതി ക്രോഡീകരിച്ചിരുന്ന ഒരു കൂട്ടം നിയമക്രമങ്ങളിൽ മ'ആതിന്റെ ചൈതന്യമായിരുന്നു ആ നീതിന്യായ വ്യവസ്ഥയിൽ പൂർണമായും നിഴലിച്ചിരുന്നതെന്ന് കാണാം.
മ 'ആത് ആയിരുന്നു ആ ധർമസിദ്ധാന്തത്തിന്റെ മാനദണ്ഡവും അടിസ്ഥാന മൂല്യവും. അഞ്ചാം രാജവംശം മുതൽ ഫറവോ നിയമിച്ച ത്യാതി (Tjatji) എന്ന ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്നു നീതിന്യായ പരിപാലനത്തിന്റെ അധികാരി. ഫറവോയ്ക്ക് തൊട്ട് താഴെ, പ്രധാനമന്ത്രിയുടെ അധികാരങ്ങളുണ്ടായിരുന്ന ത്യാതിയെ മ'ആതിന്റെ പുരോഹിതൻ എന്നാണ് വിളിച്ചിരുന്നത്.
അലക്‌സാണ്ടറുടെ ആക്രമണത്തെത്തുടർന്ന് ഗ്രീക്ക് നിയമങ്ങളും ക്ലിയോപാട്രയുടെ മരണത്തെത്തുടർന്ന് റോമൻ നിയമങ്ങളും പിന്നീട് ഇസ്ലാമിക നിയമങ്ങളും ഈജിപ്തിൽ വേരുറച്ചതോടെ മ'ആതിന്റെ മാതൃകാവ്യവസ്ഥ ആ മണ്ണിൽ നിന്നും കാലഹരണപ്പെട്ടു. മ'ആതിന്റെ ദർശനങ്ങളും അതിന്റെ പ്രയോഗവും പൊതുജനങ്ങളുടെ അറിവിലേക്കായി എഴുതി ചേർത്തിരുന്നത് സ്ക്രൈബ് (Scribe ) എന്ന് ഇക്കാലത്തും സേഷ് എന്ന് പണ്ട് വിളിച്ചിരുന്ന എഴുത്ത് പണിക്കാർ അല്ലെങ്കിൽ ഗുമസ്തന്മാരായിരുന്നു. മതപരവും രാഷ്ട്രീയപരവും വാണിജ്യപരവുമായ ഒട്ടനവധി അറിവുകൾ ജനങ്ങൾക്ക് പകർന്ന് നൽകിയിരുന്ന സേഷുകൾ ഈജിപ്തിൽ വളരെ ഉന്നത സ്ഥാനമാണ് അലങ്കരിച്ചിരുന്നത്. മ'ആതിന്റെ പുരുഷനായിരുന്ന തോത് ആയിരുന്നു സേഷുകളുടെ രക്ഷാധികാരി. ഒരു സേഷ് സ്വന്തം ജീവിതത്തിലും ജോലിയിലും ഒരുപോലെ മ'അതിനെ മാർഗദർശി ആക്കണമെന്നുള്ള ആഹ്വാനങ്ങൾ പല പുരാലിഖിതങ്ങളിലും കാണാം. മ' ആതിനെ അനുസരിച്ച് എങ്ങനെ ജീവിക്കണം എന്നുള്ള നിർദ്ദേശസംഹിതയാണ് മ'ആത് സാഹിത്യം എന്ന പേരിൽ അറിയപ്പെടുന്നത്.
ചുരുക്കി പറഞ്ഞാൽ ദൈവികവും അതേസമയം പ്രയോഗികവുമായ ദർശനങ്ങളെ അടിസ്ഥാനമാക്കി നിലനിന്ന ഒരു സങ്കീർണ സംസ്കാരമായിരുന്നു ഈജിപ്തിൽ നിലനിന്നിരുന്നതെന്ന് കാണാം. അവ എത്രമാത്രം അവരെ സ്വാധിനിച്ചിരുന്നുവെന്ന് അക്കാലത്തെ ഈജിപ്തുകാരുടെ ജീവിതരീതി പരിശോധിച്ചാൽ കാണാവുന്നതാണ്

Thursday, October 3, 2019

ഡ്രാക്കുളയുടെ നാട്ടിൽ .3
ജിപ്സികൾ 

 ലോകത്താകമാനം വ്യാപരിച്ച്‌ കിടക്കുന്ന ഒരു പ്രത്യേക വംശീയ ജനവിഭാഗമാണ് ജിപ്സികൾ (gypsies ). യൂറോപ്പ്, അമേരിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ജിപ്സികളെ കാണാവുന്നതാണ്. ഇന്ത്യയിലെ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് ജിപ്സികൾ യാത്ര ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. അവർ ഈജിപ്തുകാരായിരുന്നു എന്ന തെറ്റിദ്ധാരണയിൽ, അയ്ജിപ്തോയി (Aigyptoi ) എന്ന പ്രാചീന ഗ്രീക്ക് പദത്തിൽ നിന്നാണ് "ജിപ്സി" എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്. ഭാഷാപരവും ജനിതകപരവുമായ തെളിവുകളിൽ നിന്നാണ് ജിപ്സികളുടെ ഉദ്ഭവകേന്ദ്രം ഇന്ത്യൻ ഉപഭൂഖണ്ഡമാണെന്ന് കണ്ടെത്തിയിട്ടുള്ളത് (ഇന്ത്യയിലും എസ്തോണിയയിലും നടത്തിയ DNA ഗവേഷണങ്ങളിൽ ലഭിച്ച ഫലങ്ങൾ ഈ വാദത്തെ ന്യായികരിക്കുകയും ചെയ്യുന്നു ). ആ പ്രാചീന ജനതയുടെ ശൈഥില്യത്തിന് കാരണം വ്യക്തമല്ലെങ്കിലും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളായിരുന്നു അവരെന്ന് കരുതപ്പെടുന്നു. പോരാളികളായിരുന്ന അവരെ ഇസ്ലാമിക അധിനിവേശം ചെറുക്കാൻ ഇന്ത്യൻ രാജാക്കന്മാർ പടിഞ്ഞാറേക്ക് അയക്കുകയുണ്ടായി. ഇന്ത്യ ആക്രമിച്ച ഗസനിയിലെ മുഹമ്മദ് തടവുകാരാക്കി കൊണ്ടുപോയ അഞ്ചു ലക്ഷത്തോളം പേർ പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വന്നില്ല. ഇവരിൽ നിന്നാകാം ജിപ്സികൾ ഉണ്ടായതെന്നൊരു വാദമുണ്ട്.

പതിനാലാം നൂറ്റാണ്ടിൽ ജിപ്സികൾ ബാൽക്കനിലും തുടർന്ന് ജർമ്മനിയിലും (1424), പിന്നീട് സ്കോട്ട്ലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും (പതിനാറാം നൂറ്റാണ്ട്‌ ) എത്തിച്ചേർന്നു. പേർഷ്യയിൽ നിന്ന് ഒരു വിഭാഗം ജനം വടക്കേ ആഫ്രിക്കയിലേക്കും അവിടെ നിന്ന് സ്പെയിനിലേക്കും (15- ആം നൂറ്റാണ്ട് ) എത്തി. യൂറോപ്പിലെങ്ങും വ്യാപിച്ച റൊമാനി ജനത 19-ആം നൂറ്റാണ്ടോടെ അമേരിക്കൻ ഐക്യനാടുകളിലേക്കും കുടിയേറി. പല രാജ്യങ്ങളിലേക്കും അവരുടെ പ്രവാഹം ഉണ്ടായെങ്കിലും അവിടെയെല്ലാം, വിശേഷിച്ച് യൂറോപ്പിൽകടുത്ത ശത്രുതയും പീഡനവും നേരിടേണ്ടി വന്നു. രണ്ടാം ലോകായുദ്ധകാലത്ത് നാസികൾ എട്ട് ലക്ഷത്തോളം ജിപ്സികളെ കൊന്നൊടുക്കി.നിരവധി സ്ത്രീകളെയടക്കം പരീക്ഷണങ്ങൾക്ക് വിധേയരാക്കി. പിന്നീട് ജൂതരെ പോലെ അവരും കോൺസെന്ട്രേഷൻ ക്യാമ്പുകളിൽ ഒടുങ്ങി. യൂറോപ്പിലെ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലും അവർക്ക് കൊടിയ പീഡനം നേരിടേണ്ടി വന്നു. ബൾഗേറിയയിൽ ജിപ്സിസംഗീതം തന്നെ നിരോധിക്കപ്പെട്ടു. ചെക്ക്സ്ലോവാക്കിയയിൽ ജിപ്സി സ്ത്രീകൾ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കപ്പെട്ടു.
ജിപ്സികളിൽ ഭൂരിഭാഗവും യൂറോപ്പിലാണ്. ഇവരിൽ തന്നെ ഏറ്റവും കൂടുതൽ പേർ ബാൽക്കൻ രാജ്യങ്ങളായ റൊമാനിയ, ബൾഗേറിയ, ഹംഗറി, സ്ലോവാക്യ, മാസിഡോണിയ തുടങ്ങി രാജ്യങ്ങളിൽ കാണപ്പെടുന്നു. വ്യത്യസ്ത രാജ്യങ്ങളിലുള്ള ജിപ്സികൾ തമ്മിൽ സാംസ്കാരികവും ഭാഷാഭേദപരവുമായ വ്യത്യാസമുണ്ട്. കൽദറാഷ്, ഗിത്താനോ, മാനുഷ്, റോമ്നിക്കൽ എന്നിവയാണ് പ്രധാന ജിപ്സി വിഭാഗങ്ങൾ. സ്വന്തം രാജ്യങ്ങളിൽ നേരിടുന്ന അവഗണനയും ദാരിദ്ര്യവും അവരെ കൂടുതൽ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ലഭിക്കാവുന്ന ഫ്രാൻസ്, ജർമ്മനി, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഇവരെ പ്രേരിപ്പിക്കുന്നു. കൂടാതെ പാരമ്പര്യമായി പതിഞ്ഞു കിട്ടിയിട്ടുള്ള നാടോടി ജീവിതവും ഇത്തരമൊരു അലഞ്ഞു തിരിയൽ ജീവിതത്തിലേക്ക് അവരെ കൊണ്ട് ചെന്നെത്തിക്കുന്നു.

ഹിന്ദുമതത്തിലെ ആചാരങ്ങൾ ജിപ്സി ജീവിതത്തിലും കണ്ടെത്താൻ കഴിയും. വളരെ ചെറുപ്പത്തിലെ വിവാഹം കഴിച്ച് കൂട്ടുകുടുംബമായി അവർ താമസിക്കുന്നു. അവിവാഹിതകൾക്ക് കന്യകാത്വം നിർബന്ധം. വിവാഹസമയത്ത് ആൺവീട്ടുകാർ പെൺവീട്ടുകാർക്ക് സ്ത്രീധനം കൊടുക്കണം. പ്രസവിച്ച പെണ്ണിന് നാൽപ്പത് ദിവസത്തെ വാലായ്മയും മരണം നടന്ന വീട്ടിലുള്ളവർക്ക് പുലയും പോലുള്ള ആചാരങ്ങൾ ജിപ്സികൾ പിന്തുടരുന്നു. എന്നാൽ അവരുടെ ഇടയിൽ ശവദാഹം പതിവുണ്ടായിരുന്നില്ല. ജീവിക്കുന്ന പ്രദേശങ്ങളിലെ മതങ്ങൾ സ്വീകരിച്ചു കൊണ്ട് തങ്ങളുടെ പുരാതന വിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്തി പോരുന്നതാണ് ജിപ്സികളുടെ രീതി. കിഴക്കൻ യൂറോപ്പിൽ അവർ ഓർത്തഡോൿസ്‌ ക്രൈസ്തവരോ കത്തോലിക്കരോ, മുസ്ലിംങ്ങളോ ആണ്. കുരിശിന് റൊമാനി ഭാഷയിലെ വാക്ക് ത്രിശൂൽ എന്നാണ്.
കാരവൻ എന്ന വണ്ടികളിൽ സഞ്ചരിക്കുന്നതും തുറസ്സായ സ്ഥലങ്ങളിൽ തമ്പടിച്ച് ആട്ടവും പാട്ടുമായി കഴിയുന്നത് ജിപ്സികളുടെ പ്രത്യേകതയാണ്. സംഗീതമാണ് അവരുടെ ജീവൻ. ജിപ്സികൾ എത്തിച്ചേർന്ന പ്രദേശങ്ങളിലെ സംഗീതരീതികളിലെല്ലാം അവരുടെ സംഗീതത്തിന്റെ അനുരണങ്ങൾ കാണാൻ കഴിയും.
ഇന്ത്യൻ വേരുകളില്ലാത്ത ചില യൂറോപ്യൻ നാടോടി വിഭാഗങ്ങളെയും ജിപ്സികൾ എന്ന് പറയാറുണ്ട് ( യഥാർത്ഥത്തിൽ അങ്ങനെയല്ലെങ്കിലും ). സ്ഥിരവാസികളല്ലാത്ത അവർ എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് - സ്വിറ്റ്സർലാൻഡ്, ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ എന്നിവിടങ്ങളിലെ വൈറ്റ് ജിപ്സികൾ, നോർവേയിലെ താത്തറെ, അയർലണ്ടിലെ ഐറിഷ് ജിപ്സികൾ (ഐറിഷ് ട്രാവലേഴ്‌സ് ) സ്കോട്ലൻഡിലെ സ്കോട്ടിഷ് ട്രാവലേഴ്‌സ് തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. യഥാർത്ഥ ജിപ്സികൾ ഏകദേശം സ്ഥിരവാസ സ്വഭാവം ആർജിച്ചവരാണ്.
ഇൻഡോ - യൂറോപ്യൻ ഭാഷാ കുടുംബത്തിൽപ്പെട്ട റൊമാനിയാണ് ജിപ്സികളുടെ ഭാഷ. പഞ്ചാബിയോടാണ് ഇതിന് ഏറ്റവും അടുപ്പം കാണാൻ കഴിയുന്നത്. സിന്തി (sinti ) യാണ് മറ്റൊരു ഭാഷ. ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധിനെയാണ് ഇത് സൂചിപ്പിക്കുന്നത്. റൊമാനിക്കും പഞ്ചാബിക്കും ഒരേ വ്യാകരണ ഘടനയാണുള്ളത് സിംഹളഭാഷയുമായും റൊമാനിക്ക് ബന്ധമുണ്ടത്രെ. ഇന്ന് 42 യൂറോപ്യൻ രാജ്യങ്ങളിൽ റൊമാനി സംസാരിക്കുന്നു. തദ്ദേശീയഭാഷകൾ കലർന്നാണ് ഓരോ പ്രദേശത്തെയും റൊമാനി നിലനിൽക്കുന്നത്. ബാൾക്കൻ റൊമാനി, ബാൾട്ടിക് റൊമാനി, ഫിൻലൻഡ്‌ റൊമാനി, കാർപാത്യൻ റൊമാനി, വെയിൽസ് റൊമാനി തുടങ്ങി ഒട്ടേറെ വകഭേദങ്ങൾ ഈ ഭാഷയ്ക്കുണ്ട്.

റൊമാനിയയിലെ ജനവിഭാഗങ്ങളിൽ ചെറിയൊരു വിഭാഗം ജിപ്സികളാണ്. ജിപ്സികൾ എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന ലോകമെങ്ങും വ്യാപിച്ചിട്ടുള്ള ജനവിഭാഗത്തിന്റെ ഭാഗമാണ് റൊമാനിയയിലെ റോമകളും.റൊമാനിയാണ് ഇവരുടെ ഭാഷ. റൊമാനിയയുടെ ഔദോഗിക ഭാഷയായ റൊമാനിയനുമായി ഇവയ്ക്ക് ബന്ധമില്ല. മറിച്ച് വേദകാല സംസ്കാരത്തിൽ നിന്ന് രൂപപ്പെട്ടതാണ് റൊമാനി. റൊമാനിയയിലെ 79 ഗ്രാമങ്ങളിലും ഒരു പട്ടണത്തിലും റൊമാനി ഔദ്യോഗികഭാഷയാണ്.
2016 ഫെബ്രുവരിയിലെ അന്തർദേശീയ റൊമാനി കോൺഫറൻസിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം, റൊമാനി ജനത ഇന്ത്യയുടെ മക്കളായിരുന്നെന്നും ഇന്ത്യൻ സർക്കാർ ഇവരെ മറ്റു രാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യക്കാരായി കരുതണമെന്ന് അഭിപ്രായപെട്ടത് ശ്രദ്ധേയമാണ്. എങ്കിലും കടുത്ത അവഗണനകൾ തന്നെയാണ് അവരിന്നും നേരിടുന്നത്. സമൂഹികമായും വിദ്യാഭ്യാസത്തിന്റെയും, തൊഴിലിന്റെയും ആയുർദൈർഘ്യത്തിന്റെയും മറ്റും കാര്യങ്ങളിൽ ജിപ്സികളുടെ അവസ്ഥ പരമ ദയനീയമാണ്. തങ്ങൾ ജീവിക്കുന്ന രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് നൽകിയ ഗുണങ്ങളൊന്നും ലഭിക്കാതെ അന്യരായി കഴിയണ്ടി വരുന്ന ജനവിഭാഗമായി അവർ മാറുന്നു. അവരുടെ ജീവിതമുദ്ര തന്നെ അലച്ചിലാണ്. ആധുനിക ദേശരാഷ്ട്ര സങ്കല്പം തന്നെ ജിപ്സികൾക്ക് അന്യമാണ്. പോകുന്നിടമെല്ലാം അവരുടെ രാജ്യമാണ്. ഒരിക്കലും ഉറച്ച് നിൽക്കാതെ പൊതുധാരകളിൽ നിന്നെല്ലാം വിട്ട് വംശീയതയുടെയും അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും ഭൂതകാലത്തെയും അതിജീവിച്ച് അന്യരായി ജനിച്ച്, അന്യരായി ജീവിച്ച്, അന്യരായി മരിക്കാൻ വിധിക്കപ്പെട്ട ജിപ്സികൾ തങ്ങളുടെ ജീവനായ സംഗീതവുമായി യാത്ര തുടരുകയാണ്.

                                                                                                             തുടരും 
ഡ്രാക്കുളയുടെ നാട്ടിൽ..2

രണ്ടാം ലോകയുദ്ധാനന്തരം റൊമാനിയ സോവിയറ്റ് യൂണിയന്റെ ഉപഗ്രഹ രാഷ്ട്രമായി തീർന്നെങ്കിലും ആ രാജ്യത്തിന്റെ ഇടപെടലുകൾ ബോധിക്കാത്ത ചില നേതാക്കളെങ്കിലും റൊമാനിയൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ ഉണ്ടായിരുന്നു. അറുപതുകളിൽ പ്രധാനമന്ത്രിയായ ഗയോർഗ് ഗിയോർഗി ദേസിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനെ പരസ്യമായി എതിർത്തു തുടങ്ങി. 1965- ൽ ദേസ് മരിച്ചപ്പോൾ നിക്കോള ചൗഷെസ്കു പ്രധാനമന്ത്രിയായി. പിന്നീട് റൊമാനിയയിലെ തികഞ്ഞ ഏകാധിപതിയായി മാറിയ ചൗഷസ്കു ഒരു സോവിയറ്റ് വിരുദ്ധമായിരുന്നു എന്നത് ഏറെ വൈചിത്ര്യവും രസകരവുമായി തോന്നാം.
കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങൾ സ്വയം പര്യപ്തമാകണമെന്നും സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക മേഖല പരിഷ്കരിക്കാൻ മറ്റാരെയും അനുവദിക്കരുതെന്നും 1962- ൽ റൊമാനിയ പ്രഖ്യാപിച്ചു. പടിഞ്ഞാറൻ യൂറോപ്പുമായും അമേരിക്കയുമായും അവർ നയതന്ത്രബന്ധം തുടങ്ങി. 1969- ൽ അമേരിക്കൻ പ്രസിഡന്റ്‌ റിച്ചാർഡ് നിക്സൺ റൊമാനിയ സന്ദർശിക്കുകയും ചെയ്തു. 1965- ൽ പൂർണ സ്വാതന്ത്ര്യം ആവർത്തിച്ച് പ്രഖ്യാപിച്ചു കൊണ്ട് റൊമാനിയ ഭരണഘടന പരിഷ്കരിച്ചു.
സോവിയറ്റ് യൂണിയനെ പൂർണമായും പിണക്കാനും തള്ളിപറയാനും റൊമാനിയയ്ക്ക് കഴിയുമായിരുന്നില്ല. കിഴക്കൻ ജർമ്മനി, ഹംഗറി, ചെക്കസ്ലോവാക്യ തുടങ്ങിയ ഉപഗ്രഹ രാജ്യങ്ങളിൽ സോവിയറ്റ് വിരുദ്ധ നയങ്ങൾക്ക് വേണ്ടി വാദിച്ചവരെ ക്രൂരമായി അടിച്ചമർത്താൻ സോവിയറ്റ് സേനയ്ക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ എടുത്തു ചാട്ടം ആപത്താണെന്ന് റൊമാനിയൻ നേതാക്കൾ മനസിലാക്കിയിരുന്നു. 1970- ൽ ഒരു സൗഹൃദ കരാർ ഒപ്പിടുകയും സൈനികസഹകരണങ്ങൾ തുടർന്ന് പോകുകയും ചെയ്തു.
എഴുപതുകളിൽ രാജ്യത്തിന്റെ തുറന്ന നിലപാട് കാരണം സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ വൻ മുന്നേറ്റമുണ്ടാക്കാൻ റൊമാനിയ്ക്ക് കഴിഞ്ഞു. സോവിയറ്റ് യൂണിയനെ പിണക്കാതെ പടിഞ്ഞാറൻ യൂറോപ്പിന്റെ വികസന മാതൃകകളാണ് അവർ പിന്തുടർന്നത്. എണ്ണപ്പണത്തിന്റെ സ്വാധീനവും വ്യവസായങ്ങൾ പുനരുദ്ധരിച്ചു തുടങ്ങിയതും ജനത്തിന്റെ ജീവിതനിലവാരവും സാമൂഹിക സാഹചര്യംവും മെച്ചപ്പെടാനും കാരണമായി തീർന്നു. അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്നും വൻതോതിൽ കടമെടുക്കാനും റൊമാനിയ ധൈര്യം കാണിച്ചു.
എൺപത് മുതൽ റൊമാനിയ്ക്ക് തിരിച്ചടിയേറ്റു തുടങ്ങി. എണ്ണപ്പാടങ്ങൾ വറ്റിവരണ്ടപ്പോൾ കടം തിരിച്ചടക്കാൻ പറ്റാതെയായി. 1979 മുതൽ തുടങ്ങിയ ആഗോള എണ്ണ പ്രതിസന്ധി പ്രശനങ്ങൾ കൂടുതൽ വഷളാക്കി. 1982- ൽ ഭക്ഷണത്തിന് റേഷനിങ് സമ്പ്രദായം ഏർപ്പെടുത്തി. എന്തിനും ഏതിനും നിയന്ത്രണം വന്നുതുടങ്ങി. ചൗഷസ്കു കൂടുതൽ കൂടുതൽ അധികാരപ്രമത്തനായി മാറി. സ്വന്തക്കാരെ അധികാരത്തിന്റെ പ്രമുഖ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു. ഭാര്യ എലേനയെ ഉപപ്രധാനമന്ത്രിയും സാംസ്‌കാരിക മന്ത്രിയുമാക്കി. കുപ്രസിദ്ധമായ "സെക്യുരിറ്റേറ്റ്" എന്ന രഹസ്യ പോലീസിനെ ഉപയോഗിച്ച് റൊമാനിയയിൽ ഭീതി വിതച്ചു.കൂടാതെ സുരക്ഷ സൈനികരും അധികാരം ഏറ്റടുത്തതോടെ ജനത്തിന്റെ നടുവൊടിഞ്ഞു. വിദേശ എംബസികൾക്ക് പരാതി അയക്കുന്നത് തടയാൻ സ്വകാര്യ ടൈപ്പറേറ്ററുകൾ കണ്ടുകെട്ടുക വരെ ചെയ്തു. ജനജീവിതം സ്തംഭിച്ചപ്പോൾ അവർ കലാപം ആരംഭിച്ചു. എൺപതുകൾക്കൊടുവിൽ സോവിയറ്റ് യൂണിയൻ ദുർബലമായതും കിഴക്കൻ യൂറോപ്പ് കമ്മ്യൂണിസത്തെ വലിച്ചെറിഞ്ഞതും ജനത്തെ പ്രചോദിപ്പിച്ചു. 1989- ൽ ചൗഷസ്കുവിനെയും ഭാര്യ എലേനയെയും ക്രൂരമായി വധിച്ച്‌ ചൗഷസ്കു വിരുദ്ധ മുന്നണി അധികാരം പിടിച്ചെടുത്തു. പഴയ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ അംഗങ്ങൾ തന്നെയായിരുന്നു പുതിയ മുന്നണിയിലും. ക്രിസ്ത്യൻ ഡിമോക്രറ്റുകൾ എന്ന പേരിൽ ഇവർ അറിയപ്പെട്ടു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അവർ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. എന്നാൽ പഴയ നിയന്ത്രണങ്ങളും രഹസ്യപൊലിസും തുടർന്ന് പോവുകയാണുണ്ടായത്.
പിന്നീട് അധികാരം ഏറ്റെടുത്ത ഇയോൺ ഇലെസ്കുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭരണസ്ഥിരത നൽകിയെങ്കിലും അടിച്ചമർത്തൽ നയം തുടർന്നു. 1990- ലെ വിദ്യാർത്ഥി സമരത്തെ അധിനിഷ്ടൂരമായി അടിച്ചമർത്തിയ ഇലെസ്കുവിന് 1996- ൽ നടന്ന തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ടു. പിന്നീട് റൊമാനിയയിൽ പലപ്പോഴും ഭരണസ്ഥിരതയില്ലായ്മ തുടർന്ന് പോകുകയാണ് ഉണ്ടായത്.
1989-ൽ കമ്മ്യൂണിസ്റ്റ്‌ ഭരണം അവസാനിച്ചതോടെ റൊമാനിയ പുതുയുഗത്തിലേക്ക് പ്രവേശിച്ചെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി സകല മേഖലകൾകളെയും ബാധിക്കുകയുണ്ടായി. പഴഞ്ചൻ വ്യവസായമേഖലയും തൊഴിലില്ലായ്മയും പണപ്പെരുപ്പവും വല്ലാതെ ബുദ്ധിമുട്ടിലാക്കി. എന്നാൽ പത്ത് വർഷത്തെ കഠിനപ്രയത്നം കൊണ്ട് തെക്ക് കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായി വളരാൻ കഴിഞ്ഞു. കാർഷിക മേഖലയിലും വ്യവസായമേഖലയിലും ആധുനികവൽക്കരണം നടപ്പിലാക്കി കൊണ്ട് കമ്പോള സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരാൻ കുറയൊക്ക സാധിച്ചു. 2005- ൽ സ്വകാര്യവത്കരണം നടപ്പിലാക്കിയതിലൂടെ ധാരാളം വിദേശ നിക്ഷേപം ആകർഷിക്കാനും കഴിഞ്ഞു. പ്രകൃതിരമണീയമായ കാർപാത്യൻ മലനിരകളും ഡ്രാക്കുളക്കോട്ടയും ചൗഷസ്കുവിന്റെ കിരാതഭരണത്തിന്റെ തിരുശേഷിപ്പുകളും ഉൾപ്പെടുത്തിയുള്ള ടൂറിസം പാക്കേജ് രാജ്യത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ്. എങ്കിലും ദാരിദ്ര്യം ഇന്നും റൊമാനിയയുടെ പ്രധാന പ്രശനം തന്നെയാണ്. പരിഷ്‌കാരങ്ങൾ ഗ്രാമങ്ങളിൽ എത്തുന്നില്ലെന്ന് പരാതികൾ വ്യാപകമായുണ്ട്. 2007-ൽ യൂറോപ്യൻ യൂണിയനിൽ അംഗമായ റൊമാനിയ നാറ്റോ സഖ്യത്തിലും അംഗമാണ്.
ഇപ്പോൾ സഞ്ചാരം യാത്രാവിവരണ പരിപാടിയിൽ റൊമാനിയയുടെ ചരിത്രഭൂമികയിൽ കൂടിയുള്ള യാത്രയാണെന്ന് പലയാളുകളും കമന്റ്‌ ചെയ്യുകയുണ്ടായി. അത് കണ്ടുകൊണ്ടിരിക്കുന്ന വായനക്കാർക്ക് കൂടുതൽ കാര്യങ്ങൾ അറിയാമെന്നുള്ളത് കൊണ്ട് ഒരു കാര്യം സൂചിപ്പിച്ചതിന് ശേഷം റൊമാനിയയുടെ മറ്റു വൈവിധ്യകളിലേക്ക് പോകുകയാണ്.
റൊമാനിയയെ കുറിച്ച് കൂടുതൽ അറിയാനും എഴുതാനുമുള്ള മൂന്ന് കാര്യങ്ങളിൽ ഒരു കാര്യം ഇവിടെ സൂചിപ്പിക്കുയാണ്. അത്, ഒന്ന് രണ്ട് മാസങ്ങൾക്ക് മുൻപ് റൊമാനിയയെ പിടിച്ചുകുലുക്കിയ ഒരു ദാരുണ സംഭവമാണ്. തെക്കൻ റൊമാനിയയിൽ സ്കൂളിലേക്ക് പോയ പതിനഞ്ചു വയസുകാരിയായ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയുണ്ടായി. വധിക്കപ്പെടുന്നതിന് മുൻപ് തനിക്ക് കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയ ആ പെൺകുട്ടി സഹായം അഭ്യർത്ഥിച്ചു അധികാരികളെ വിളിച്ചെങ്കിലും പോലീസ് സംവിധാനം അതിനോട് പ്രതികരിച്ചത് 19 മണിക്കൂറുകൾക്ക് ശേഷമാണ്. അവർ അവിടെ എത്തിയപ്പോൾ അവർക്ക് ലഭിച്ചതാകട്ടെ പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ മാത്രമാണ്. ഈ സംഭവം റൊമാനിയയിൽ വലിയ പ്രതിഷേധത്തിനും ഒച്ചപ്പാടിനും ഇടയാക്കി. ഈ സംഭവത്തെക്കുറിച്ചുള്ള ആർട്ടിക്കിൾ വായിച്ചപ്പോൾ എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തിയത് രാജ്യതലസ്ഥാനത്ത് 2012-ൽ ജ്യോതി എന്ന പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരതയെ കുറിച്ചാണ്. ഡൽഹിയിൽ നിർഭയ സംഭവത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളെ അനുസ്മരിക്കുന്ന പ്രതികരണങ്ങൾ റൊമാനിയയിലും ഉണ്ടായി. ആ പ്രതിഷേധ കൊടുംകാട്ടിൽ പല മന്ത്രിമാർക്കും അധികാരം നഷ്ടപ്പെടാൻ ഈ സംഭവം കാരണമായിത്തീർന്നു.
റൊമാനിയയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, - മധ്യഭാഗത്ത് തുടങ്ങി വടക്കോട്ട് പോകുംതോറും വലുതായിവരുന്ന അർദ്ധവൃത്താകൃതിയിലുള്ള മലനിരകളാണ് റൊമാനിയയുടേത്. ഈ മലനിരകളെ ചുറ്റി ട്രാൻസിൽവാനിയ പീഠഭൂമി സ്ഥിതി ചെയ്യുന്നു.അവയ്ക്ക് താഴെ അതിസുന്ദരവും സസ്യസമൃദ്ധമായ താഴ്വരകളുമാണ്. ഇവിടുത്തെ മലനിരകൾ ഏറെ ഉയരമുള്ളതോ, ചെങ്കുത്തായതോ അല്ല. ധാരാളം വിടവുകൾ കാണാവുന്നതാണ്. അതുകൊണ്ട് തന്നെ മലനിരകൾ ആവാസയോഗ്യവും മേഖല ഗതാഗത യോഗ്യവുമാണ്.
പ്രധാന നദിയായ ഡാന്യൂബ് റൊമാനിയയുടെ തെക്കൻ മേഖലയിലൂടെ 1400 (28.9%) കിലോമീറ്റർ ദൂരം ഒഴുകുന്നു. പടിഞ്ഞാറു നിന്ന് കിഴക്കോട്ടു ഒഴുകി റൊമാനിയയുടെ കിഴക്കൻ മേഖലയിൽ വച്ച് വടക്കോട്ട് ഒഴുകിയാണ് ഡാന്യൂബ് കരിങ്കടലിൽ പതിക്കുന്നത്. ജിയു, ഓൾടാൾ, അർഗെഷൽ, ഇയാൽ, മിട, പ്രൂത് തുടങ്ങിയ നദികൾ വടക്കു നിന്നും വന്ന് ഡാന്യൂബിൽ ചേരുന്നു. ആയിരകണക്കിന് തടാകങ്ങളും ഇവിടെ കാണാൻ കഴിയും.
കാർപാത്യൻ മലനിരകളുടെ അനുബന്ധമായാണ് ട്രാൻസിൽവാനിയൻ മലകളെ
കണക്കാക്കുന്നത്. റൊമാനിയയുടെ പ്രധാന വനമേഖലകളും ഇവിടെയാണ്. കിഴക്ക് കരിങ്കടലിൽ 209 കിലോമീറ്റർ തീരമുണ്ട്.

സൂര്യപ്രകാശവും ചൂടുകൂടിയ വേനലും തണുപ്പും മഴയേറിയ ശൈത്യവുമാണ് കാലാവസ്ഥ. ജൂലൈയിൽ ഏറ്റവും ചൂടേറുകയും ജനുവരിയിൽ കൊടുംശൈത്യവും അനുഭവപ്പെടുന്നു.
ഡാന്യൂബിലൂടെ...
യൂറോപ്പിനെ സംബന്ധിച്ചിടത്തോളും ഡാന്യൂബ് വെറുമൊരു നദിയല്ല. ഈ വൻകരയുടെ സംസ്കാരവും രീതിശാസ്ത്രങ്ങളും നിശ്ചയിക്കുന്ന ഊർജദായിനിയാണ്. നിരവധി സംസ്കാരങ്ങൾക്ക് പശ്ചാത്തലമൊരുക്കിയ, നൂറുക്കണക്കിന് നഗരങ്ങൾക്ക് ജന്മം കൊടുത്ത, കോടികണക്കിന് ജനങ്ങൾക്ക് അന്നം നൽകുന്ന ഡാന്യൂബ് പല രാജ്യങ്ങൾക്കിടയിലെ പ്രകൃതിദത്ത അതിരു കൂടിയാണ്.
യൂറോപ്പിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ നദിയാണ്. ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റിൽ ജനിച്ച് റൊമാനിയയുടെയും ഉക്രൈന്റെയും അതിരിൽ വെച്ച് കരിങ്കടലിൽ പതിക്കുമ്പോൾ ഡാന്യൂബ് പിന്നിടുന്നത് 2850 കിലോമീറ്റർ (1771 മൈൽ ) ആണ്. നീളത്തിൽ ഡാന്യൂബിന് മുന്നിൽ വോൾഗ മാത്രം.
ബ്ലാക്ഫോറസ്റ്റിൽ ബ്രിഗാഷ്, ബ്രെഗ് എന്നീ പേരുകളുള്ള രണ്ട് ചെറുനദികളിൽ ഉത്ഭവിച്ച് ഡോനാഷിൻഗെനിൽ വെച്ച് ഒന്നാകുകയാണ് ഡാന്യൂബ്. പിന്നീട് കിഴക്കോട്ടു ഒഴുകുന്നു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അന്താരാഷ്ട്ര ജലപാത കൂടിയാണിത്. ദീർഘകാലം റോമാസാമ്രാജ്യത്തിന്റെ അതിരായി വർത്തിച്ച ഈ പാതയിലൂടെ ഇപ്പോൾ പത്തു രാജ്യങ്ങളുടെ, അവയുടെ അതിരായി ഡാന്യൂബ് ഒഴുകുകയാണ്.ജർമ്മനി, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ക്രോയേഷ്യ,, സെർബിയ, ബൾഗേറിയ, റൊമാനിയ, മൊൾഡോവ, യുക്രൈൻ എന്നീ രാജ്യങ്ങളെ തഴുകിയാണ് ഡാന്യൂബിന്റെ സഞ്ചാരം. പോളണ്ട്, സ്വിറ്റസർലാൻഡ്, ചെക് റിപ്പബ്ലിക്, സ്ലോവിന്യ, ബോസ്നിയ ഹെർസഗോവിന, മോണ്ടിനെഗ്രോ, റിപ്പബ്ലിക് of മാസിഡോണിയ, മോൾഡോവ, അൽബേനിയ എന്നീ രാജ്യങ്ങളിൽ ഡാന്യൂബിന്റെ കൈവഴികൾ വൻതടസങ്ങൾ സൃഷ്ടിക്കുന്നതായും പറയപ്പെടുന്നു. പല ഭാഷകളിൽ പല പേരുകളിലായി ഡാന്യൂബ് അറിയപ്പെടുന്നു. ജർമൻ -ഡോന, പോളിഷ്, സ്ലോവാക്- ഡ്യൂനായ്, അൽബേനിയൻ -ഡാന്യൂബി, ഹംഗേറിയൻ- ഡ്യുന, റൊമാനിയൻ - ഡ്യൂനാരെ, സ്ലൊവീൻ - ഡൊനാവോ എന്നിങ്ങനെ. ഈ പേരുകൾ എല്ലാം അർത്ഥമാക്കുന്നത് "നദി" എന്ന് തന്നെയാണ്. പത്ത് രാജ്യങ്ങളിൽ കൂടിയും ഡാന്യൂബിന്റെ കൈവഴികൾ ഒഴുകുന്നു. വിയന്ന (ഓസ്ട്രിയ ), ബുഡാപെസ്റ്റ് ( ഹംഗറി ), ബെഗ്രേഡ് (സെർബിയ ) എന്നീ തലസ്ഥാന നഗരങ്ങൾ ഡാന്യൂബിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ഭാഷ :
മഹാഭൂരിപക്ഷം സംസാരിക്കുന്ന റൊമാനിയൻ ആണ് ഔദ്യോഗികഭാഷ. ഇൻഡോ - യൂറോപ്യൻ ഭാഷാകുടുംബത്തിലെ ഇറ്റാലിക് ശാഖയിൽപെട്ടതാണ് റൊമാനിയൻ (ഫ്രഞ്ച്, സ്പാനിഷ്, കാറ്റലൻ, ഇറ്റാലിയൻ, പോർച്ചുഗീസ് എന്നിവയാണ് മറ്റ് ശാഖഅംഗങ്ങൾ ) 2.5 കോടിയോളം പേർ റൊമാനിയൻ സംസാരിക്കുന്നു. മോൾഡോവയിലെ ഔദോഗികഭാഷയും ഇതാണ്. അവിടെ ഇത് മോൾഡോവൻ എന്നറിയപ്പെടുന്നു. ബൾക്കാൻ റൊമാൻസ് ഭാഷകളിൽപ്പെടുന്ന പടിഞ്ഞാറൻ റൊമാൻസ് ഭാഷകളിൽ നിന്നും 5 -8 നൂറ്റാണ്ടുകളിലാണ് ഈ ഭാഷ ഉരുത്തിരിഞ്ഞുവന്നത്. ഈ ഭാഷ സംസാരിക്കുന്നവർ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറി താമസിച്ചിട്ടുമുണ്ട്. ലോകജനസംഖ്യയുടെ 0.5% പേർ റൊമാനിയൻ സംസാരിക്കുന്നുണ്ട്. ട്രാൻസിൽവാനിയയിൽ ഹംഗേറിയനും ജർമനും സ്വാധീനമുണ്ട്. നാലിലൊന്ന് പേർക്ക് ഇംഗ്ലീഷും 17% പേർക്ക് ഫ്രഞ്ചും അറിയാം. പാഠ്യപദ്ധതിയിൽ വിദേശ ഭാഷകൾക്ക് പ്രത്യേക പ്രാധാന്യം തന്നെ കൊടുക്കുന്നു.
മതം:
കിഴക്കൻ യൂറോപ്പിൽ ശക്തമായ വേരോട്ടമുള്ള ഓർത്തഡോക്സ് സഭാവിശ്വാസികളാണ് റൊമാനിയക്കാർ. മറ്റു ക്രൈസ്തവ വിഭാഗങ്ങൾക്ക് നന്നേ ചെറിയ പ്രാതിനിധ്യം മാത്രമേയുള്ളു. കരിങ്കടലിന്റെ തീരത്തുള്ള ദോബ്റോജിയ മേഖലകളിൽ മുസ്ലിം സാന്നിധ്യമുണ്ട്. നൂറ്റാണ്ടുകളായി ഓട്ടോമൻ ഭരണം നിലവിലുണ്ടായിരുന്നെങ്കിലും ഇസ്ലാം മതവിഭാഗത്തിന് ഇവിടെ സ്വാധീനം നേടാൻ കഴിഞ്ഞില്ലായെന്നും കാണാൻ കഴിയും.
നാദിയ കൊമേനേച്ചി 
ആധുനിക ജെറ്റ് എയർക്രാഫിറ്റിന്റെ പിതാവായി അറിയപ്പെടുന്ന ഹെൻറി ക്വാൻഡ (Henri coanda ), ഇൻസുലിൻ കണ്ടുപിടിച്ച നിക്കോളായ് പോളെസ്കു (Nicolae paulescu), പ്രശസ്ത ഫുട്ബോൾ താരം ഗോർഗെ ഹാജി എന്നിവർ റൊമാനിയൻ സന്തതികളായിരുന്നു എന്നത് അവരെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്.
ഈ ലേഖനം എഴുതാനുണ്ടായ രണ്ടാമത്തെ കാര്യത്തെകുറിച്ചാണ് ഇനി പറയാൻ പോകുന്നത്. നമ്മളിൽ പലരും ജനിക്കുന്നതിനും മുൻപ് "അസാധ്യം" എന്ന് കരുതിയത് സാധ്യമാക്കി കാണിച്ചു തന്ന ഒരു പതിനാല് വയസുകാരി പെൺകുട്ടി..!! 1976 - ലെ മോൺട്രിയാൽ ഒളിമ്പിക്സിലെ ജിംനാസ്റ്റിക് ബാറിൽ അസാമാന്യ മെയ്‌വഴക്കത്തോടെ നൃത്തം ചവിട്ടിയപ്പോൾ ആ അത്ഭുതപ്രകടനത്തിന് മുൻപിൽ ലോകം നമിച്ചുപോയി. ജിംനാസ്റ്റിക്സിൽ അതുവരെ ആരും നേടാതിരുന്ന "പെർഫെക്ട് ടെൻ" ആദ്യമായി നേടി ലോകത്തിന്റെ ആരാധനപാത്രമായ ആ പെൺകുട്ടിയാണ് നാദിയ കോമനേച്ചി. സ്കോർ ബോർഡിൽ പോലും ആ പോയിന്റ് രേഖപെടുത്താൻ കഴിഞ്ഞില്ല എന്നത് ചരിത്രവുമാണ് (അത്തരമൊരു അത്ഭുത പ്രകടനം അന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നത് തന്നെ ).


ഈയടുത്ത്, ഇന്ത്യയിൽ നിന്നുള്ള സഹോദരി സഹോദരന്മാരായ രണ്ട് കുട്ടികൾ, ജിംനാസ്റ്റിക് പ്രകടനത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കരണം മറിഞ്ഞുള്ള വീഡിയോ സാക്ഷാൽ നാദിയ കോമനേച്ചിയെ പോലും അത്ഭുതപ്പെടുത്തി കളഞ്ഞത്രേ. സ്വന്തം ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്ത ഈ വീഡിയോക്കൊപ്പം അവർ ഇങ്ങനെ കുറിച്ചു.. "ദിസ് ഇസ് ഓസം "(ഇത് തകർത്തു ). ഈ ഒരു ട്വിറ്റ് എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. എന്റെ ചെറിയ പ്രായത്തിൽ തന്നെ ആ അത്ഭുതബാലികയെ കുറിച്ച് ഒരുപാട് കേട്ടിരുന്നു. അതുകൊണ്ട് തന്നെ അവരോടുള്ള ആരാധനയിൽ ഒളിമ്പിക്സിലേയും ഏഷ്യാഡിലെയും ജിംനാസ്റ്റിക് മത്സരങ്ങൾ കാണാൻ ഉറക്കമൊഴിഞ്ഞു ഇരുന്ന ആ മനോഹര ദിനങ്ങൾ എന്റെ മനസ്സിലൂടെ അറിയാതെ കടന്നു പോയി.
ബിയാൻക ആൻഡ്രെസ്‌ക്യൂ 
റൊമാനിയയെ കുറിച്ചുള്ള ഓർമ്മകൾ എന്റെ മനസിലേക്ക് കൊണ്ട് വന്ന്, ഈയൊരു ലേഖനം നിങ്ങളോട് പങ്ക് വെക്കാനുണ്ടായ മൂന്നാമത്തെ കാര്യം കൂടി ഇവിടെ സൂചിപ്പിക്കുന്നു. ഇപ്രാവശ്യത്തെ യു.എസ് ടെന്നീസിലെ വനിത സിംഗിൾസ് ജേതാവായിരുന്ന ബിയാൻക ആൻഡ്രെസ്കു എന്ന പത്തൊൻപത്കാരി റുമാനിയയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു എന്ന അറിവാണത്. എന്തായാലും വാമ്പയർ കഥകളിലൂടെ ഭീതിയുടെ മുൾമുനയിൽ ലോകത്തെ നിർത്തിയ റൊമാനിയയുടെ ചരിത്രം തേടിയുള്ള എന്റെ ഈ യാത്രയിൽ പ്രിയപ്പെട്ട വായനക്കാർ പങ്ക് വെച്ച പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളിലേക്ക് കൂടി പോകേണ്ടതുണ്ട്, അത് അടുത്ത ഭാഗങ്ങളിൽ.


                                                                                                        തുടരും .
ഡ്രാക്കുളയുടെ നാട്ടിൽ...1 

റൊമാനിയയെ കുറിച്ച് ആലോചിച്ചപ്പോൾ മൂന്ന് കാര്യങ്ങളാണ് മനസ്സിലേക്ക് ഓടിവന്നത്. ഡ്രാക്കുളയുടെ നാട്, ചൗഷസ്കുവിന്റെ നാട്, നാദിയ കോമനേച്ചിയുടെ നാട് എന്നിങ്ങനെയായിരുന്നു അവ. ഈ മൂന്ന് കാര്യങ്ങൾ ഒഴികെ റൊമാനിയയെ കുറിച്ച് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ രാജ്യത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ (മൂന്ന് കാര്യങ്ങളാണ് റൊമാനിയയെക്കുറിച്ചുള്ള ഓർമ എന്റെ മനസ്സിലേക്ക് കൊണ്ട് വന്നത്.അവ എന്താണെന്ന് പിന്നീട് സൂചിപ്പിക്കാം. ) അതൊരു നീണ്ടയൊരു യാത്രയാണെന്ന് തോന്നിപോയി. യൂറോപ്പിന്റെ വന്യകിഴക്കൻ ദേശമായാണ് റൊമാനിയ അറിയപ്പെടുന്നത്. ആധുനികതയുടെ പ്രഭാപൂരങ്ങളിൽ നിന്ന് മാറി, ഒരു നൂറ്റാണ്ട്‌ മുമ്പത്തെ യൂറോപ്പ് അനുഭവഭേദ്യമാകുന്ന റൊമാനിയ. ഡ്രാക്കുള കഥകൾക്ക് പശ്ചാത്തലമൊരുക്കിയ കാർപാത്യൻ മലനിരകളിലെ കോട്ടകളും യക്ഷിക്കഥകളിലെ മായികപ്രകൃതിയും ഇന്നും റൊമനിയയുടെ ഗ്രാമങ്ങളിൽ നില നിൽക്കുന്നു. രണ്ട് യുദ്ധങ്ങളിലേറ്റ മുറിവുകളും നാലരപ്പതിറ്റാണ്ടത്തെ കമ്മ്യൂണിസ്റ്റ്‌ സേച്ഛാധിപത്യഭരണവും റൊമാനിയയെ യൂറോപ്പിലെ ദരിദ്ര രാഷ്ടങ്ങളിലൊന്നാക്കി മാറ്റി. കഥയിലെ ഡ്രാക്കുളയും നിക്കോളെ ചൗഷെസ്കു (Nicolae Ceausescu ) വും ഒന്നായി തോന്നിത്തുടങ്ങിയ കാലത്താണ് 1989-ൽ റൊമാനിയയിൽ ജനകീയ കലാപം ഉണ്ടാവുന്നതും കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരിയെ വധിക്കുന്നതും.
കാർപാത്യൻ മലനിരകൾ 
തെക്കൻ യൂറോപ്പിന്റെ കിഴക്കേയറ്റത്ത് കരിങ്കടലിനോട് ചേർന്നാണ് റൊമാനിയയുടെ കിടപ്പ്. കിഴക്കൻ അതിർത്തി കരിങ്കടൽ. ഹംഗറിയും സെർബിയയും പടിഞ്ഞാറും ഉക്രൈനും മോൾഡോവയും വടക്ക് കിഴക്കും ബൾഗേറിയ തെക്കും അതിരുകൾ പങ്കിടുന്നു. കാർപാത്യൻ മലനിരകളുടെ സസ്യ സമൃദ്ധിയും ഡാന്യൂബ് നദിയുടെ നിറ സാന്നിധ്യവും റൊമാനിയൻ ഭൂപ്രകൃതിയെ അനുഗ്രഹിക്കുന്നു. റൊമാനിയയുടെ ഭൂപ്രകൃതി മറ്റും യൂറോപ്യൻ രാജ്യങ്ങളെ അപേഷിച്ച്‌ അതിസമ്പന്നമാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും ജനങ്ങളുടെ ജീവിത നിലവാരവും വെച്ച് നോക്കിയാൽ മറ്റൊന്നിലും ഈ രാജ്യത്തിനും ഈ സമൃദ്ധി അവകാശപ്പെടാനില്ലെന്ന് കാണാൻ കഴിയും.
BCE 300 മുതൽ റൊമാനിയയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം തുടങ്ങുന്നു. അക്കാലത്ത് കൃഷി, കച്ചവടം എന്നിവ പ്രധാന തൊഴിലായി ചെയ്തു കൊണ്ട് ഡാച്ചിയൻ ഗോത്രങ്ങൾ ഇവിടെങ്ങളിൽ താമസിച്ചു. ഇവരുടെ ദേശങ്ങൾ ഡാച്ചിയ (Dacia ) എന്നറിയപ്പെട്ടു. AD 106 - ൽ ട്രാജൻ ചക്രവർത്തിയുടെ കാലത്ത് റോമാക്കാർ ഡാച്ചിയ കീഴടക്കി. തുടർന്ന് രണ്ട് നൂറ്റാണ്ട്‌ റോമാ സാമ്രജ്യത്തിന്റെ പ്രാവശ്യയായി തുടർന്നു. 200 -ൽ ബാർബേറിയന്മാർ എത്തിയതോടെ റോമാക്കാർ പിന്മാറി തുടങ്ങി. 1100 വരെ മജാറുകൾ, ഹൂണന്മാർ, ഗോത്തുകൾ, സ്ലാവുകൾ തുടങ്ങിയ ഗോത്രപ്പടകൾ ഡാച്ചിയയുടെ വിവിധ പ്രദേശങ്ങൾ കയ്യടക്കി. റോമൻ പ്രാവിശ്യയായ കാലം മുതൽ ഡാച്ചിയ, റൊമാനിയ എന്നറിയപ്പെട്ടു തുടങ്ങി. 13, 14 നൂറ്റാണ്ടിൽ വിദേശശക്തികൾക്കെതിരെ നാടുവാഴികൾ ഒന്നിച്ച് ചില പ്രദേശങ്ങൾ പിടിച്ചടക്കി. വടക്കൻ റൊമാനിയൻ ദേശങ്ങളിൽ ആധിപത്യം നേടിയ ഹംഗറി അവിടെ "ട്രാൻസിൽവാനിയ " എന്ന പേരിൽ 19 -ആം നൂറ്റാണ്ട്‌ വരെ ഭരിച്ചു.
തുർക്കികളുടെ വാഴ്ച്ച -
14-ലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഒട്ടോമൻ തുർക്കികൾ യൂറോപ്പ് കീഴടക്കിത്തുടങ്ങി. റൊമാനിയൻ നാട്ടുരാജ്യങ്ങളായ വലാക്കിയ (valaccia) 1476- ലും മോൾഡോവിയ 1504- ലും കീഴടക്കിയ ഒട്ടോമാൻമാർ 300 കൊല്ലം ഈ നാടുകൾ ഭരിച്ചു. തുർക്കികൾക്ക് മുന്നിൽ റൊമാനിയക്കാരുടെ ജീവിതം ദുരിതപൂർണമായിരുന്നു. ഗ്രീക്ക് പ്രഭുക്കന്മാരെ (ഇവർ ഫനേരിയറ്റുകൾ എന്നറിയപ്പെട്ടു ) ചുമതലയേൽപ്പിച്ചാണ് തുർക്കികൾ റൊമാനിയൻ പ്രദേശങ്ങൾ ഭരിച്ചത്. കർഷകർ പല രീതിയിലും പീഡിപ്പിക്കപ്പെട്ടപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അവയൊക്കെ അതിക്രൂരമായി അടിച്ചമത്തപ്പെട്ടു. 1821- ൽ വൻകലാപങ്ങളെ തുടർന്ന് തുർക്കികൾ ഫനേരിയറ്റുകളെ തിരിച്ചു വിളിച്ചു.
റഷ്യൻ നിയന്ത്രണം -
18- ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ റഷ്യൻ സൈന്യം തുർക്കികളെ തുരത്താൻ തുടങ്ങി. 1878-ൽ തുർക്കികൾ പൂർണ്ണമായും റൊമാനിയ വിട്ടൊഴിഞ്ഞു. 1830 - കളിൽ തന്നെ തങ്ങളുടെ അധീനതയിൽ പ്രദേശങ്ങളിൽ റഷ്യ പുതിയ ഭരണഘടന നടപ്പിലാക്കി തുടങ്ങിയിരുന്നു. നാട്ടുകാരുടെ സമിതിക്ക് ഭരണമേല്പിച്ചു കൊണ്ട് റഷ്യ റൊമാനിയയുടെ ജനാതിപത്യവൽക്കരണത്തിന് തുടക്കമിട്ടു. 1859-ൽ രണ്ട് ജനകീയ സമിതികൾ അലക്സൻഡർ ജോൺ കൂസ രാജകുമാരനെ തങ്ങളുടെ പൊതുഭരണാധികാരിയായ നിശ്ചയിച്ചതോടെ റൊമാനിയൻ ഏകീകരണത്തിന് വേഗം കൂടി. 1861- ൽ വലാക്കിയയും മോൾഡോവിയയുമടക്കമുള്ള മിക്കവാറും എല്ലാം സ്വരൂപങ്ങളും ലയിച്ച് "റൊമാനിയ " എന്ന രാഷ്ട്രത്തിന് രൂപം കൊടുത്തു.
കരോൾ I 
പാരിസിൽ ഉന്നതവിദ്യാഭ്യാസം നേടിവന്ന യുവാക്കളായിരുന്നു റൊമാനിയൻ ഏകികരണത്തിന് നേതൃത്വം നൽകിയത്. ഇവർ കൂടുതൽ ജനകീയ അവകാശങ്ങൾക്ക് വേണ്ടി പ്രചരണം തുടങ്ങിയതോടെ കൂസ രാജാവിന് അവരോടപ്പം നിൽക്കേണ്ടി വന്നു. ഭൂപ്രഭുക്കന്മാരിൽ നിന്ന് ഭൂമിയെടുത്തു പാവപ്പെട്ടവർക്ക് നൽകാൻ തീരുമാനിച്ചപ്പോൾ പ്രഭുക്കന്മാർ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. 1866- ൽ അദ്ദേഹം രാജിവെച്ചു. പകരം ഹൊഹൻസൊളാനിലെ കാറൽ എന്ന ജർമ്മൻ രാജകുമാരൻ കാരോൾ രാജകുമാരൻ എന്ന പേരിൽ അമ്പത് വർഷം രാജ്യം ഭരിച്ചു. 1878 - ൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും റൊമാനിയയെ അംഗീകരിച്ചു. 1881- ൽ റൊമാനിയ കിങ്ഡം ആയി. കാരോൾ രാജാവിന്റെ കാലത്ത് ഭൂവുടമകൾ കൂടുതൽ സമ്പന്നരായി മാറി. 1907- ൽ കർഷകർ കലാപം തുടങ്ങിയപ്പോൾ റൊമാനിയൻ സൈന്യം ശക്തമായി അടിച്ചമർത്തി. ആ കലാപത്തിൽ പത്തായിരത്തിലധികം കർഷകർ കൊല്ലപ്പെട്ടു. 1914 -ൽ കാരോൾ രാജാവ് മരിച്ചപ്പോൾ അനന്തിരവൻ ഫെർഡിനൻഡ് പുതിയ രാജാവായി.
ലോകയുദ്ധങ്ങളിലേക്കും ഫാസിസത്തിലേക്കും -
ഒന്നാം ലോകയുദ്ധത്തിന്റെ തുടക്കത്തിൽ പക്ഷം ചേരാതെ നിന്ന റൊമാനിയ 1916-ൽ സഖ്യകക്ഷികൾക്ക് ഒപ്പം ചേർന്നു. ഓസ്ട്രിയ - ഹംഗറി സാമ്രാജ്യം കയ്യടക്കിവെച്ചിരുന്ന ട്രാൻസിൽവാനിയ തിരിച്ചുകിട്ടാൻ ബ്രിട്ടനൊപ്പം ചേർന്ന് അച്ചുതണ്ട് ശക്തികൾക്കെതിരെ യുദ്ധം ചെയ്തു. സഖ്യകക്ഷികൾ വിജയിച്ചതോടെ ട്രാൻസിൽവാനിയ കൂടതെ റൊമാനിയൻ സാന്നിധ്യം കൂടുതലുള്ള ബനാറ്റ്, ബുകോവിന് തുടങ്ങിയ പ്രദേശങ്ങളും റൊമാനിയയ്ക്ക് കിട്ടി. ഇതോടെ രാജ്യത്തിന്റെ വിസ്തൃതിയും അംഗബലവും വർധിച്ചു.
യുദ്ധാനന്തരം ലിബറൽ പാർട്ടികൾ അധികാരത്തിൽ വരികയും ഭൂവിനിയോഗനിയമം നടപ്പിലാക്കുകയും ചെയ്തു. എന്നാൽ '29 കളിൽ ലോകമാകെ ഉടലെടുത്ത മഹാമാന്ദ്യം റൊമാനിയയെ സാമ്പത്തികമായി തകർത്തു. ആ പ്രതിസന്ധി മുതലെടുത്ത ജർമൻ നാസികളോട് ബന്ധമുള്ള അയൺഗാർഡ് പാർട്ടി അധികാരം നേടി. 1927- ൽ ഫെർഡിനൻഡ് രാജാവ് മരിച്ചപ്പോൾ മകൻ കരോൾ രണ്ടാമൻ രാജാവായി. അയൺഗാർഡിന്റെ സ്വാധീനത ഭയന്ന് അദ്ദേഹം പാർട്ടി പിരിച്ചുവിട്ട് ഏകാധിപതിയായി.
മൈക്കേൽ I 
രണ്ടാം ലോകയുദ്ധത്തിലും തുടക്കത്തിൽ റൊമാനിയ നിഷ്പക്ഷമായി നിന്നു. പക്ഷെ 1940-ൽ അച്ചുതണ്ട് ശക്തികൾ ശക്തി പ്രാപിക്കുകയും ഹംഗറി ട്രാൻസിൽവാനിയ പിടിച്ചെടുക്കുകയും ചെയ്തു. സോവിയറ്റ് യൂണിയൻ വടക്ക് കിഴക്കൻ പ്രദേശങ്ങളും ബൾഗേറിയ തെക്ക് കിഴക്കൻ പ്രദേശങ്ങളും കൈക്കലാക്കി. ഇതോടെ ജനം ജനം രാജാവിനെതിരെ തിരിഞ്ഞു. 1940 സെപ്റ്റംബർ ആറിന് രാജാവ് കിരീടം ഉപേക്ഷിച്ചു. മകൻ മൈക്കേൽ രാജാവായി. പ്രധാനമന്ത്രിയായിരുന്ന ആന്റോനെസ്കു കൂടുതൽ ശക്തനാകുകയും ജർമനിയുമായി സഹകരിച്ചു. നാസിപട്ടാളം ഒക്ടോബറിൽ റൊമാനിയയിലെത്തി. ജർമനിക്കൊപ്പം യുദ്ധം ചെയ്തു തുടങ്ങിയ റൊമാനിയ 1944 ഓഗസ്‌റ്റോടെ ജർമനിക്കെതിരെ തിരിഞ്ഞു. മൈക്കേൽ രാജാവ് ആന്റോനെസ്കുവിനെ പുറത്താക്കി സഖ്യകക്ഷികൾക്കൊപ്പം ചേർന്നു. 1945- ൽ യുദ്ധം അവസാനിച്ചപ്പോൾ ട്രാൻസിൽവാനിയ റൊമാനിയയ്ക്ക് തിരിച്ചു കിട്ടിയെങ്കിലും സോവിയറ്റ് യൂണിയനും
 ബൾഗേറിയയും അവർ കീഴടക്കിയ പ്രദേശങ്ങൾ വിട്ട് കൊടുക്കാൻ തയ്യാറായില്ല.
കമ്മ്യൂണിസ്റ്റ്‌ ഭരണം -
ജർമനിയെ തുരത്താൻ റൊമാനിയയിൽ എത്തിയ സോവിയറ്റ് സെന, യുദ്ധം അവസാനിച്ചശേഷവും മടങ്ങാൻ തയ്യാറായില്ല. 1950- വരെ ചെമ്പട, റൊമാനിയയിൽ തമ്പടിച്ചു. ഇവരുടെ തണലിൽ റൊമാനിയൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ശക്തിയാർജിച്ചു. രാഷ്ട്രീയ എതിരാളികളെ വകവരുത്തി അധികാരം പിടിച്ചെടുത്തു. 1947 ഡിസംബർ 30- ന് രാജാവിനെയും സ്ഥാനഭ്രഷ്ടനാക്കി. കമ്മ്യൂണിസ്റ്റുകൾ രാജ്യത്തെ "സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം" എന്ന് നിർവചിച്ചെങ്കിലും സോവിയറ്റ് യൂണിയന്റെ ഉപഗ്രഹം മാത്രമായിരുന്നു റൊമാനിയ.
1948- ലും '52 -ലും ഭരണഘടനയിൽ റഷ്യൻ മാതൃക അവതരിപ്പിക്കപ്പെട്ടു. കാർഷിക മേഖലയെ വിപുലപ്പെടുത്താനും വ്യവസായങ്ങളെ തളർത്താനും സോവിയറ്റ് യൂണിയൻ റൊമാനിയയെ ഉപദേശിച്ചു. റൊമാനിയയുടെ വിദേശകാര്യനയം രൂപകൽപ്പന ചെയ്തതും റഷ്യയായിരുന്നു.


                                                                                                        തുടരും 

Wednesday, October 2, 2019

അസാധാരണം, അവിശ്വസനീയം അഘോരികളുടെ ജീവിതം; ആ രഹസ്യം തേടി..

ചൂടാറാത്ത ചിതകളില്‍ നിന്നും ഭസ്മം വാരിപ്പൂശി, ജട കെട്ടിയ മുടിയുമായി അലഞ്ഞു നടക്കുന്ന നഗ്ന സന്യാസിമാര്‍... അഘോരി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് വരുന്ന ആദ്യ ചിത്രം ഇതാണ്. ഇന്ത്യ , നേപ്പാള്‍, തെക്കുകിഴക്കന്‍ ഏഷ്യ മുതലായ ഇടങ്ങളിലെ ശ്മശാന പ്രദേശങ്ങളിലാണ് അഘോരികളെ കൂടുതലായും കണ്ടു വരുന്നത്. ശവരതി, ശൈവാരാധന, ആഭിചാര പ്രയോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇവരെക്കുറിച്ച് കേള്‍ക്കുന്ന കഥകള്‍ തികച്ചും അസാധാരണവും അവിശ്വസനീയവുമാണ്, ചിലപ്പോഴൊക്കെ ഭയം ജനിപ്പിക്കുന്നതും.
ഇന്ത്യ സന്ദർശിച്ച ഹ്യൂയാൻ സാങ് എന്ന സഞ്ചാരിയുടെ യാത്രാവിവരണത്തിലാണ് ചുടല ഭസ്മധാരികളായ,സന്യാസി സമൂഹത്തെക്കുറിച്ചു ആദ്യമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
നരഭോജികളാണ് അഘോരികൾ എന്നാണ് പറയപ്പെടുന്നത്. ശിവനെ ഭൈരവ രൂപത്തിൽ ആരാധിക്കുന്ന ഇവർ എല്ലാ വസ്തുക്കളിലും പൂർണത കണ്ടെത്തുന്നവരാണ്. അതുകൊണ്ടു സ്വദേശത്തെ കുറിച്ചോ വസ്ത്രത്തെ കുറിച്ചോ, കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചോ യാതൊരു ചിന്തകളും ഈ സന്യാസി സമൂഹത്തെ അലട്ടാറില്ല. അഘോരികളുടെ ആരാധനാരീതി ഏറെ വ്യത്യസ്തമാണ്. അതുപോലെ തന്നെ ധ്യാനത്തിന്റെ ഏകാഗ്രതക്കായി അഘോരികൾ തെരഞ്ഞെടുക്കുന്നയിടങ്ങൾ ശ്മശാനങ്ങളാണ്.
ഇന്ത്യയില്‍ വാരാണസിയിലും ഹരിദ്വാറിലും ഇവരെ ധാരാളമായി കാണാം. വാരാണസിയുടെ ഹൃദയത്തിലൂടെ അഘോരികളെത്തേടി നടക്കുന്നവര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. തിരിയുന്ന ഏതൊരു വളവിലും അവരെ കണ്ടുമുട്ടാം. അത്രയധികം അഘോരി സന്യാസിമാര്‍ ഇവിടെ വസിക്കുന്നുണ്ട്.
അഘോരികളുടെ രഹസ്യം തേടി
പണ്ടത്തെ കാശിയാണ് ഇന്നത്തെ വാരാണസി എന്നറിയപ്പെടുന്നത്. ഹിന്ദുക്കളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗംഗയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം. ഇന്ത്യയുടെ തീര്‍ഥാടന തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം ഹിന്ദുമതപ്രകാരമുള്ള ഏഴു പ്രധാന വിശുദ്ധനഗരങ്ങളിലൊന്നാണ്. അഘോരികളുടെ വിഹാര കേന്ദ്രം കൂടിയാണ് ഇവിടം. ഭയം കലര്‍ന്ന ബഹുമാനമാണ് പൊതുവേ അഘോരികളോടുള്ള ആളുകളുടെ വികാരം. രഹസ്യാത്മകമായ ജീവിത ശൈലിയും വിശ്വാസത്തിന്‍റെ ഭാഗമായി അവര്‍ തുടര്‍ന്നുപോരുന്ന അസാധാരണമായ ആചാരങ്ങളും കൗതുകത്തോടൊപ്പം തന്നെ ഭയവും ജനിപ്പിക്കും. ലോകമെമ്പാടുമുള്ള അഘോരി സന്യാസികളുടെ പ്രധാന കേന്ദ്രമാണ് ബാബ കീനാരം സ്ഥല്‍. വാരാണസിയിലെ രവീന്ദ്രപുരിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അഘോരികളുടെ പിതാമഹനായ ബാബ കീനാരത്തിന്‍റെ ശവകുടീരം ഇവിടെയാണുള്ളത്.
വളരെ വിചിത്രമായ ശീലങ്ങളും ആചാരങ്ങളും പിന്തുടരുന്ന കൂട്ടരാണ് അഘോരികള്‍. നഗ്നത അവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അതില്‍ പ്രത്യേകിച്ച് എന്തെങ്കിലും നാണക്കേടുള്ളതായി അവര്‍ കരുതുന്നില്ല. ശവം ദഹിപ്പിച്ച ചിതയില്‍ നിന്നുള്ള ഭസ്മമാണ് അവര്‍ ദേഹത്ത് വാരിപ്പൂശുന്നത്. അതിമാരകമായ രോഗങ്ങള്‍ പോലും മാറ്റാന്‍ കഴിവുള്ളവരാണ് ഇവര്‍ എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ട വീടുകളും ശവപ്പറമ്പുകളും അവര്‍ തങ്ങളുടെ ആലയമാക്കുന്നു. ധ്യാനവും നിരന്തര സാധനയും വഴി ഇക്കൂട്ടര്‍ അതിമാനുഷിക ശക്തികള്‍ ആര്‍ജ്ജിക്കുന്നുവെന്നാണ് വിശ്വാസം.
ഗംഗയുടെ തീരത്ത് നിരവധി അഘോരി സന്യാസിമാരുണ്ട്. മനുഷ്യരുടെ ശവം കഴിക്കുന്ന അഘോരികള്‍ ഇവിടെ പതിവു കാഴ്ചയാണ്. ശവപ്പറമ്പുകളില്‍ നിന്നും മാംസം കഴിച്ച ശേഷം അവര്‍ ധ്യാനത്തില്‍ ഏര്‍പ്പെടുന്നത് കാണാം.ഇവര്‍ പിന്തുടരുന്ന ലൈംഗിക ശീലങ്ങളും വളരെ വിചിത്രമാണ്. ശവങ്ങളുടെ ഇടയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ മാന്ത്രിക ശക്തികള്‍ കൈവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. പുരുഷന്മാരെപ്പോലെ തന്നെ അഘോരി ജീവിതം പിന്തുടരുന്ന സ്ത്രീകളുമുണ്ട്.
ഗംഗയുടെ തീരങ്ങളിൽ താമസിക്കുന്ന ഈ സന്യാസിസമൂഹങ്ങൾ പ്രാര്‍ഥനകൾക്കും ആരാധനകൾക്കുമായി തെരഞ്ഞെടുക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൂടെ യാത്രപോകാം.
താരാപീഠ്
പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ റാംപുർഹാട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ് താരാപീഠ്. താരാദേവിക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണിത്. അതുകൊണ്ടു തന്നെ ദേവിയുടെ പേരിലാണ് ഈ സ്ഥലവും അറിയപ്പെടുന്നത്. താന്ത്രികരാധനക്കു പ്രശസ്തമായ ഈ ക്ഷേത്രത്തിനോട് ചേർന്ന് ഒരു മഹാശ്‌മശാനവും സ്ഥിതി ചെയ്യുന്നുണ്ട്. അഘോര സന്യാസിമാരുടെ ഒരു പ്രധാന കേന്ദ്രമാണീ ശ്‌മശാനം. നദീ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ശ്മശാന ഭൂമിയിൽ ഏകാഗ്രതയോടെ ധ്യാനിക്കാനായി നിരവധി അഘോരി സന്യാസിമാർ രാത്രി കാലങ്ങളിൽ എത്തിച്ചേരാറുണ്ടെന്നു പറയപ്പെടുന്നു.
കാളിമഠ്
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ ഗുപ്തകാശി എന്ന സ്ഥലത്താണ് ഈ കാളിക്ഷേത്രത്തിന്റെ സ്ഥാനം. ഇന്ത്യയിലെ നൂറ്റിയെട്ട് ശക്തിപീഠങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണിത്. സരസ്വതി നദീതീരത്തു, ഭൂമിയിൽ നിന്നും ആറായിരം അടി മുകളിൽ ഹിമാലയത്തിലാണ് ഈ ശക്തിപീഠം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അഘോരി സന്യാസിമാരുടെ താവളമാണ് കേദാർനാഥ് മലനിരകൾ. ഈ കാളീക്ഷേത്ര പരിസരങ്ങളിൽ നിരവധി അഘോരി സന്യാസികളെ കാണാം,. അവരുടെ ഒരു പ്രധാന ആരാധന കേന്ദ്രമാണിത്. മരണമെത്തുന്ന നേരമായി എന്ന തോന്നലുണ്ടാകുമ്പോൾ അലച്ചിലുകൾക്കു ശേഷം അഘോരികൾ വിശ്രമിക്കാനെത്തുന്ന ഇടംകൂടിയാണിവിടം.കാളിദാസനെന്ന മഹാകവിയുടെ ജനനസ്ഥലം കൂടിയാണ് കാളീമഠ്.
വിന്ധ്യാചൽ
മാർക്കണ്ഡേയ പുരാണപ്രകാരം മഹിഷാസുരവധത്തിനു ശേഷം അതേരൂപത്തിൽ ദേവി കുടികൊള്ളുന്നയിടമാണ് വിന്ധ്യാചൽ. പലഭാഗങ്ങളിലായി ചിതറി കിടക്കുന്ന ദുര്‍ഗ്ഗാദേവിയുടെ ശക്തിപീഠങ്ങളിൽ ഒന്നാണിത്. വിശ്വനാഥന്റെ പുണ്യ ഭൂമിയായ വാരാണസിയിൽ നിന്നും ഏറെയൊന്നും ദൂരയല്ല വിന്ധ്യാചൽ. വാരാണസി അഘോരികളുടെ പുണ്യസ്ഥമാണ്. ഗുഹകൾ നിറഞ്ഞ ഈ പ്രദേശത്തു ധ്യാനത്തിലിരിക്കുന്ന നിരവധി അഘോരി സന്യാസിമാരെ കാണാൻ കഴിയുന്നതാണ്. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് വിന്ധ്യാചലിലെ വിന്ധ്യാവാസിനീ ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.



കപാലീശ്വര ക്ഷേത്രം
വളരെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് കാപാലീശ്വര. മഥുരയിലാണിത് സ്ഥിതി ചെയ്യുന്നത്. അഘോരികളുടെ സുപ്രധാനമായ ഒരു ക്ഷേത്രമായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണിത്. ഇതിനടുത്തു സ്ഥാപിക്കപ്പെട്ടിട്ടുള്ള ആശ്രമങ്ങളിൽ വിവിധ ആചാരാനുഷ്ഠാനങ്ങളുമായി നിരവധി അഘോരി സന്യാസിമാരുണ്ട്. സർവവും ശിവമയമായി കാണുന്ന ഈ സന്യാസിക്കൂട്ടം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് മോക്ഷം തേടി എത്തുന്ന ഗംഗയുടെ തീരങ്ങളിലാണ്. ഏറിയപങ്കും രാത്രികളിൽ മാത്രമാണ് അഘോരികളെ കാണാൻ സാധിക്കുന്നത്. ഏറ്റവും കൂടുതൽ ശവസംസ്കാരങ്ങൾ കൂടുതൽ നടക്കുന്ന വാരണാസിയിലെ മണികര്‍ണികാഘട്ടിൽ തലയോട്ടിമാലകൾ ധരിച്ച ശ്മശാന ഭസ്‌മം ധരിച്ച ശിവനിൽ അലിഞ്ഞു മോക്ഷത്തിലെത്താൻ കാത്തിരിക്കുന്ന നിരവധി അഘോരി സന്യാസികളുണ്ട്. എല്ലാം ബ്രഹ്മമായി കാണുന്നവർ..ഇന്നത്തെ പൊതുസമൂഹവുമായി യാതൊരു ബന്ധവുമില്ലാവർ.



കടപ്പാട് ;online News